x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

01
AUG
2026

പാറ്റകളെ കരിന്തേളുകളാക്കരുത്!

Editorial Audio


Published: August 1, 2026 12:00 AM IST | Updated: July 31, 2026 10:44 PM IST

കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ ചങ്കിലാണ് പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) കുത്തിയത്. കേട്ടുകേൾവിയില്ലാത്ത കാര്യം. കൊടുംവഞ്ചന, തട്ടിപ്പ്. സിപിഎം സംഘടനാ നേതാവിനെ ഒന്നാം റാങ്കിലെത്തിക്കാൻ പരീക്ഷാ സംവിധാനത്തെയാകെ അട്ടിമറിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ചെയർമാൻ ഉൾപ്പെടെയുള്ള ഉന്നതരിലേക്ക് അന്വേഷണം നീങ്ങുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ഇനിയെങ്ങനെ വിശ്വസിക്കും‍?

ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) പരീക്ഷയിലാണ് ഞെട്ടിക്കുന്ന തിരിമറി നടന്നത്. ഒന്നാംറാങ്ക് ലഭിച്ച സിപിഎം സംഘടനാ നേതാവ് അരുൺ ജെ. പ്രതാപ് എഴുതാതെ വിട്ട നാലും തെറ്റിച്ച ആറും ചോദ്യങ്ങൾ ഒന്നാകെ മൂല്യനിർണയത്തിൽനിന്ന് ഒഴിവാക്കിയത്രേ! എല്ലാ ചോദ്യങ്ങളും മൂല്യനിർണയം നടത്തിയിരുന്നെങ്കിൽ ഒന്നാം റാങ്കുകാരൻ ചുരുക്കപ്പട്ടികയിൽപോലും ഇടംപിടിക്കുമായിരുന്നില്ല എന്നു പറയുമ്പോൾ തട്ടിപ്പിന്‍റെ ആഴം വ്യക്തമാകും. രണ്ടാം റാങ്കുകാരനേക്കാൾ 53 മാർക്ക് കുറവാണ് ഇദ്ദേഹത്തിന്. ഒരു മാർക്കിന്‍റെ വ്യത്യാസത്തിൽ ഒന്നാം റാങ്കിലെത്തിയ അരുൺ ജെ. പ്രതാപ് ആസൂത്രണ ബോർഡിൽ ജോലി ചെയ്തുവരികയാണെന്നും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. 1,23,700-1,66,800 ശമ്പള സ്കെയിലിലാണ് നിയമനം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍റെയും മാർക്ക് ചേർത്താണ് റാങ്ക് പട്ടികയുണ്ടാക്കിയത്. സിപിഎം പ്രതിനിധിയായ ചെയർമാനും രണ്ടംഗങ്ങളും ഉൾപ്പെട്ട ബോർഡാണ് അഭിമുഖം നടത്തിയത്. മാർക്ക് പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൂടി പരിശോധിച്ചാൽ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും.

പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണത്തിന്‍റെ കാലത്ത് വിവിധ പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ അട്ടിമറിച്ചെന്ന ആരോപണം ശക്തമാണ്. അതിനിടെയാണ് മുന്‍ ഭരണകാലത്ത് നടന്ന ക്രമക്കേടുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നത്. പത്തുവർഷം തുടർച്ചയായി നാടു ഭരിച്ച ഇടതുപക്ഷ സർക്കാരിന്‍റെ കാലത്ത് നടന്ന പക്ഷപാതപരമായ പിൻവാതിൽ നിയമനങ്ങളും ഇതിനകംതന്നെ പുറത്തു വന്നതാണ്. ഏതുവിധേനയും സ്വന്തക്കാരെ ഉദ്യോഗങ്ങളിലും മറ്റു താക്കോൽസ്ഥാനങ്ങളിലും തിരുകിക്കയറ്റാനുള്ള അവരുടെ വിരുതു കണ്ട് കേരളം ഞെട്ടിയിട്ടുണ്ട്. ഏതു കള്ളത്തരത്തെയും പ്രത്യയശാസ്ത്രത്തിന്‍റെ മൂശയിലിട്ട് വ്യാഖ്യാനിച്ച് സ്വർണംപോലെ തിളക്കമുള്ളതാക്കാനുള്ള പാടവവും സിപിഎമ്മിന്‍റെ കൂടെപ്പിറപ്പാണ്. അത് ജനങ്ങൾ തിരിച്ചറിഞ്ഞു എന്നതിന്‍റെ തെളിവാണല്ലോ സംസ്ഥാനത്തെ ഭരണമാറ്റം.

പിഎസ്‌സിക്ക് അപേക്ഷ നൽകി രാവും പകലും കുത്തിയിരുന്നു പഠിച്ച് പരീക്ഷയെഴുതി പ്രതീക്ഷയോടെ ഫലം കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ അവസ്ഥയൊന്നാലോചിക്കൂ. ജീവിതംതന്നെ പരീക്ഷകൾക്കായി മാറ്റിവയ്ക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ ഉദ്യോഗാർഥികളുടെ നാടാണിത്. വെറുതെയാണോ യുവാക്കൾ പാറ്റകളും കരിന്തേളുകളുമൊക്കെയായി പരിണമിക്കുന്നത്. ഒരു യുവതലമുറയെ മുഴുവൻ അനിശ്ചിതത്വത്തിലേക്കും അവിശ്വാസത്തിലേക്കും തള്ളിയിടുന്നവർക്ക് എന്തു ശിക്ഷ കൊടുത്താലും അധികമാകില്ല.

വിദ്യാഭ്യാസവും തൊഴിലും നാടിന്‍റെ നട്ടെല്ലാണ്. ഇന്ത്യൻ വിദ്യാഭ്യാസ മേഖലയും ഉദ്യോഗാർഥികളും സമീപകാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് തുടർച്ചയായ പരീക്ഷാ തട്ടിപ്പുകളും ചോദ്യപേപ്പർ ചോർച്ചകളും. സുപ്രധാന ദേശീയ പരീക്ഷകളായ നീറ്റ്, നെറ്റ് മുതൽ സംസ്ഥാനതലങ്ങളിലെ പിഎസ്‌സി, സർവകലാശാലാ പരീക്ഷകളിൽ വരെ ക്രമക്കേടുകൾ പതിവാകുകയാണ്. ദരിദ്ര-മധ്യവർഗ കുടുംബങ്ങളിലെ ഉദ്യോഗാർഥികളെയാണ് ഈ തട്ടിപ്പുകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇത്തരം തട്ടിപ്പുകളിലൂടെ നഷ്‌ടപ്പെടുന്നത് കേവലം ഒരു അവസരം മാത്രമല്ല. മറിച്ച്, ഒരു തലമുറയുടെ ആത്മവിശ്വാസവും ഭരണസംവിധാനങ്ങളിലുള്ള വിശ്വാസവുമാണ്.

ഇവിടെ തോൽക്കുന്നത് ജനാധിപത്യമാണ്. ഭരണഘടനയാണ്. പിഎസ്‌സി പോലൊരു പവിത്രമായ സ്ഥാപനത്തിന്‍റെ സുതാര്യതയും വിശ്വാസ്യതയും വീണ്ടെടുത്തില്ലെങ്കിൽ ജനാധിപത്യം എന്ന വാക്കിന് പിന്നെ എന്തർഥമാണുണ്ടാകുക?

ഡൽഹിയിലെ ജന്തർ മന്തറിൽ ഐതിഹാസികമായൊരു സമരജയം നമ്മൾ കണ്ടുകഴിഞ്ഞു. പാറ്റകളായി മാറിയ ജെൻ സി സമരമുറ അധികാരത്തിന്‍റെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ചു. അവിടെയും പരീക്ഷാത്തട്ടിപ്പു തന്നയായിരുന്നു വിഷയം. അധികാരത്തിന്‍റെ മറവിൽ എല്ലാവരെയും എല്ലാക്കാലത്തും ഒരുപോലെ പറ്റിക്കാമെന്ന ഇന്ത്യൻ രാഷ്‌ട്രീയക്കാരുടെ ഹുങ്കാണ് ജന്തർ മന്തറിലെ സമരക്കാരുടെ മുന്നിൽ മുട്ടിലിഴഞ്ഞത്. അഴിമതിയിൽ മുങ്ങിക്കുളിക്കുന്ന രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും ഇക്കാര്യം ഓർത്താൽ അവർക്കു നല്ലത്.

പിഎസ്‌സിയുടെ റാങ്ക്‌ലിസ്റ്റ് അട്ടിമറിക്കേസിൽ കുറ്റമറ്റതും സുതാര്യവുമായ അന്വേഷണം നടക്കണം. യുഡിഎഫ് സർക്കാരിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് അതാണ്. രാഷ്‌ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലുള്ള വമ്പൻ സ്രാവുകൾ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നേ മതിയാകൂ. എങ്കിൽ മാത്രമേ തകർന്നടിഞ്ഞ വിശ്വാസ്യത തിരിച്ചുപിടിക്കാനാകൂ. അർഹതയുള്ളവന് തൊഴിൽ ഉറപ്പാക്കുക എന്നതുതന്നെയാണ് നീതിബോധമുള്ള സർക്കാരിന്‍റെ പ്രാഥമിക കർത്തവ്യം.

Tags : DEEPIKA EDITORIAL

Recent News

Corehub Up