പ്രതീകാത്മക ചിത്രം
കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ3 കപ്പലിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിംഗ്) നാവികസേനയുടെ സാങ്കേതിക സഹായം തേടി. ഇതിനായി ഡല്‍ഹിയിലെ നാവിക ആസ്ഥാനത്തിനു കത്ത് നല്കി.
ഹൈക്കോടതിയുടെ നിര്‍ദേശത്തിനു പിന്നാലെയാണ് നടപടി. കപ്പല്‍ അവശിഷ്ടത്തിന്റെ നിലവിലെ അവസ്ഥ, സ്ഥാനം, ഘടനാപരമായ സുരക്ഷിതാവസ്ഥ, ഹാനികരമായ ചരക്കുകള്‍ അടങ്ങിയ കണ്ടെയ്നറുകളുടെ അവസ്ഥ എന്നിവ പരിശോധിക്കണം. അപകടസാധ്യതയും വിലയിരുത്തണം. ഇതിനായാണു ഡിജി ഷിപ്പിംഗ് സഹായം തേടിയിട്ടുള്ളത്.
അപകടം ബാധിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപനടക്കം നല്കിയ പൊതുതാത്പര്യ ഹര്‍ജികളില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച്, നാവികസേനയുടെ സേവനം തേടാന്‍ കഴിയുമോയെന്ന് ആരായുകയും പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട് അറിയിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍
ജനറലിനോടു നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
അപകടം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും കണ്ടെയ്നറുകളടക്കം നീക്കം ചെയ്യാനായിട്ടില്ല. 2025 മേയ് 25നാണ് കപ്പല്‍ അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞത്തുനിന്ന് കൊച്ചി തുറമുഖത്തേക്ക് പോകുമ്പോഴായിരുന്ന അപകടം. കപ്പലപകടത്തില്‍ ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പോലീസ് കേസെടുത്തിരുന്നു.
കപ്പലില്‍നിന്നു വീണ കണ്ടെയ്നറുകളും അപകടകരമായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും സമുദ്രപരിസ്ഥിതിയില്‍ പ്രത്യാഘാതം സൃഷ്ടിച്ചിരുന്നു. കാലപ്പഴക്കംചെന്ന കപ്പല്‍ വീണ്ടെടുക്കേണ്ടതില്ലെന്നായിരുന്നു ജനീവ ആസ്ഥാനമായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ നിലപാട്. എന്നാല്‍, കാലവര്‍ഷത്തിനുമുമ്പ് ഉയര്‍ത്തി മാറ്റണമെന്ന് കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള വിവിധ ഏജന്‍സികള്‍ ഡിജി ഷിപ്പിംഗിന് അന്ത്യശാസനം നല്‍കിയിരുന്നു.
Tags : MSC Elsa3 Ship Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs