Editorial Audio
കെഎസ്യുക്കാരുടെ മർദനത്തിൽ മന്ത്രി വീണാ ജോർജിനു പരിക്കേറ്റെങ്കിൽ അതീവ ഗുരുതരമായ കുറ്റമാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടേ തീരൂ. അക്രമത്തെ പ്രതിഷേധമെന്നു വിളിച്ചു ന്യായീകരിക്കാനാകില്ല. 2013ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സിപിഎം മുൻ നേതാവ് പറഞ്ഞതുപോലെ, പുതിയ കാലത്ത് പുതിയ സമരമുറകളാണ് ആവശ്യം.
അതേസമയം, എസ്എഫ്ഐക്കാർ ഉൾപ്പെടെ സിപിഎമ്മുകാർ പലയിടത്തും അക്രമം അഴിച്ചുവിടുകയാണെങ്കിലും സംഭവത്തിന്റെ, ഇതുവരെ പുറത്തുവന്ന ദൃശ്യങ്ങളിൽ മന്ത്രി വീണയെ കെഎസ്യുക്കാർ മർദിക്കുന്ന ദൃശ്യങ്ങളിലില്ലാത്തത് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. മന്ത്രിയുടേതു നാടകമാണെന്ന കോൺഗ്രസ് ആരോപണത്തിന്റെ നിജസ്ഥിതി എന്തായാലും, ഇതിന്റെ പേരിൽ അരങ്ങേറുന്ന അക്രമങ്ങൾ നാടിനു മാത്രമല്ല, എൽഡിഎഫിനും ദോഷമാകും.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മൂന്നരയ്ക്കുള്ള വന്ദേഭാരത് ട്രെയിനിൽ കയറാനെത്തിയ മന്ത്രി മൂന്നാം പ്ലാറ്റ്ഫോമിലേക്കു പോകുന്നതിനിടെ ഒന്നാം പ്ലാറ്റ്ഫോമിലായിരുന്നു കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് നീക്കിയതോടെ മന്ത്രി മൂന്നാം പ്ലാറ്റ്ഫോമിലേക്കു പോകുകയും ചെയ്തു. മൂന്നാം പ്ലാറ്റ്ഫോമിലെത്തിയപ്പോഴാണ് കഴുത്തിനു പരിക്കുപറ്റിയെന്നു പറഞ്ഞ് മന്ത്രി പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിൽ ഇരുന്നത്.
ഈ സമയം അവിടെയുണ്ടായിരുന്ന സ്പീക്കർ എ.എൻ. ഷംസീറിനോടും മന്ത്രി വിവരം പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കുകയും യാത്ര റദ്ദാക്കി മന്ത്രിയെ കണ്ണൂര് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്കും മാറ്റുകയും ചെയ്തു. ഏതായാലും മന്ത്രിക്കു കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന റിപ്പോർട്ട് ആശ്വാസകരമാണ്. പക്ഷേ, ഇതിനോടകം പുറത്ത് സിപിഎമ്മുകാരുടെ അക്രമങ്ങൾ അരങ്ങേറി.
കോൺഗ്രസ് ഓഫീസുകൾ തകർക്കുകയും പുതുയുഗ യാത്രയുടേതുൾപ്പെടെയുള്ള പോസ്റ്ററുകളും ബോർഡുകളും നശിപ്പിക്കുകയും പാർട്ടി ഓഫീസിനു മുന്നിൽ റീത്ത് വയ്ക്കുകയുമൊക്കെ ചെയ്തു. കണ്ണൂർ ഡിസിസി ഓഫീസിനു നേർക്കുണ്ടായ കല്ലേറിൽ ഓഫീസിലുണ്ടായിരുന്നവർക്കു പരിക്കേറ്റു. ആരും കാണാത്ത ഒരു ആക്രമണത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ ക്രമസമാധാനനില തകർക്കുന്നതു കേരളം കാണുന്നുണ്ട്.
വനിതാ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച ചരിത്രം കേരളത്തിലില്ലെന്നും ഇതിനെതിരേ ജനകീയ പ്രതിരോധം ഉണ്ടാകുമെന്നാണ് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. പക്ഷേ, ആരോപണം സ്ഥിരീകരിക്കുന്ന ഒരു ദൃശ്യവും ഇതുവരെയില്ല. ലഭ്യമായ ദൃശ്യങ്ങളിൽ, പ്രതിഷേധക്കാരെ പോലീസ് തടയുന്നതും ബലമായി നീക്കംചെയ്യുന്നതും മന്ത്രി പ്രതിഷേധക്കാരോട് കയർക്കുന്നതും വനിതാ പോലീസടക്കം മന്ത്രിക്കു വലയം തീർത്ത് സംരക്ഷണം ഒരുക്കുന്നതും വ്യക്തമാണ്. സിപിഎം പുറത്തുവിട്ട ചിത്രത്തിൽ കരിങ്കൊടിയുടെ ദൃശ്യമുണ്ടെന്നു പ്രചരിപ്പിച്ചിരുന്നു.
പക്ഷേ, ആ കറുപ്പ് മന്ത്രിയുടെ ഗൺമാന്റേതാണെന്ന വാദത്തെ ഖണ്ഡിക്കാൻ സിപിഎമ്മിനു കഴിഞ്ഞിട്ടുമില്ല. ഗൺമാൻ ഉൾപ്പെടെ നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ മന്ത്രിക്കു പരിക്കേറ്റതാണോയെന്നും അന്വേഷിക്കേണ്ടതാണ്. കാരണം, മന്ത്രിയുടെ കഴുത്തിനു വേദനയുണ്ടോയെന്നതല്ല, അതു പ്രതിഷേധക്കാർ ആക്രമിച്ചതിന്റെ ഫലമാണോയെന്നതാണ് പ്രധാനം. ആയുധവുമായെത്തി ആക്രോശിച്ചുകൊണ്ട് ആക്രമിച്ചു എന്നാണ് എഫ്ഐആറിലുള്ളത്. അതു കോടതിയിൽ തെളിയിച്ച് കുറ്റക്കാരെ ശിക്ഷിക്കട്ടെ. പക്ഷേ, അതിനു പകരം അക്രമങ്ങൾ അഴിച്ചുവിട്ട് നാട്ടിൽ അരാജകത്വം സൃഷ്ടിക്കരുത്.
കേരളത്തിലെ ആരോഗ്യരംഗം അത്ര അഭിമാനകരമായ രീതിയിലല്ല ഇപ്പോഴുള്ളത്. ആവർത്തിച്ചുണ്ടാകുന്ന ചികിത്സാപ്പിഴവുകളും മരുന്നിന്റെയും ഉപകരണങ്ങളുടെയും ദൗർലഭ്യവും അഴിമതിയും കെടുകാര്യസ്ഥതയുമൊക്കെ തുടർച്ചയായി വാർത്തയാകുന്നത് ആരോഗ്യമന്ത്രിയുടെ മാത്രം കുറ്റമല്ല. സംസ്ഥാനത്തിന്റെ സാന്പത്തിക പരാധീനതകളും ‘സിസ്റ്റത്തിന്റെ പരാജയ’വുമൊക്കെ ഉണ്ടാകാം.
പക്ഷേ, ഉത്തരവാദിത്വമുള്ള മന്ത്രി ജനാധിപത്യപരമായ പ്രതിഷേധങ്ങളെ നേരിടേണ്ടിവരും. അത്തരം പ്രതിഷേധങ്ങളിൽനിന്ന് ഇടതു വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ വിട്ടുനിൽക്കുന്നത് സിപിഎം ഭരിക്കുന്നതുകൊണ്ടാണല്ലോ. പക്ഷേ, അക്രമങ്ങളെ പ്രതിഷേധമെന്നു വിളിക്കാനാകില്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സിപിഎമ്മുകാരനായിരുന്ന സി.ഒ.ടി. നസീർ പറഞ്ഞതുപോലെ പഴഞ്ചൻ സമരമുറകൾ ഉപേക്ഷിക്കേണ്ടതുണ്ട്.
ഒന്നാം നന്പർ പ്ലാറ്റ്ഫോമിലെ ദൃശ്യങ്ങളൊന്നും മന്ത്രിക്കെതിരേയുള്ള ആക്രമണത്തെ സാധൂകരിക്കുന്നില്ലാത്തതിനാൽ മുതിർന്ന നേതാക്കൾ പ്രകോപന പ്രസ്താവനകൾ ഒഴിവാക്കണം. പൊതുമുതലോ സ്വകാര്യമുതലോ നശിപ്പിക്കുന്ന സമരമാർഗങ്ങൾ ഉപേക്ഷിക്കണം. നാടിനു മാത്രമല്ല, പാർട്ടിക്കും ഇതു നഷ്ടമേ ഉണ്ടാക്കൂ.
Tags : DEEPIKA EDITORIAL EDITORIAL