Editorial Audio
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സീറ്റിനുള്ള പിടിവലിയും മുറുകിയിരിക്കുന്നു. അധികാരം കിട്ടിയാൽ അപ്പം തട്ടിയെടുക്കാനുള്ള ഈ അഴിഞ്ഞാട്ടം മഹാവ്യക്തിത്വം ചമഞ്ഞിരുന്നവരുടെപോലും ചെന്പു തെളിയിക്കുന്നതായി.
മറ്റുള്ളവരെ ഒതുക്കാൻ പ്രായം മാനദണ്ഡമാക്കിയ പാർട്ടികളിൽ പ്രമാണിമാർ ഒഴിവ് തരപ്പെടുത്തി. എന്നിട്ടും രക്ഷയില്ലാത്തവർ, തങ്ങൾക്കില്ലാത്തതു മക്കൾക്കോ ബന്ധുക്കൾക്കോ ഉറപ്പാക്കി സാത്വികവേഷം കെട്ടുന്നു. സ്ത്രീകൾക്കും ദളിതർക്കും മത്സരത്തിലും തീരുമാനത്തിലുമൊന്നും ഉചിതമായ പങ്കില്ല.
ചിലയിടത്തു പേരിനു സ്ത്രീകളെ സ്ഥാനാർഥിയാക്കിയെങ്കിലും തീരുമാനിച്ചതു പുരുഷന്മാർ. സീറ്റു കിട്ടാത്ത പാണന്മാർ, തലേന്നത്തെ പാർട്ടിയുടെ കുറ്റവും ഇന്നത്തെ പാർട്ടിയുടെ മാഹാത്മ്യവും പാടിനടക്കുന്നു. അധികാരം ലഭിക്കുമെന്ന തോന്നലുണ്ടായതോടെ ലോക്സഭാംഗങ്ങൾക്കും നിയമസഭയിൽ മത്സരിക്കണം; മന്ത്രിയാകാനുള്ള ഒടുവിലത്തെ അവസരമെന്ന മട്ടിൽ.
ഇതിനൊക്കെ പുറമേ, ജാതിയും മതവും തിരിച്ചു വീതം ചോദിക്കുന്ന ‘മതേതര പ്രബുദ്ധർ’. ഇപ്പോഴിതാണെങ്കിൽ അധികാരം കിട്ടിയാൽ എന്താകും സ്ഥിതി? പാർട്ടിനേതാക്കളേ, നിങ്ങൾക്ക് അഞ്ചുവർഷത്തെ അധികാരത്തിലാകാം കണ്ണ്. പക്ഷേ, വോട്ടർമാർക്കു നിങ്ങളല്ല ഈ നാടും ജനാധിപത്യവുമാണ് വലുതെന്നു മറക്കരുത്.
കോൺഗ്രസ്, സിപിഎം, ബിജെപി ഉൾപ്പെടെ ഒരു പാർട്ടിയും അധികാരമോഹത്തിൽനിന്നു മുക്തരല്ല. എല്ലായിടത്തും ദേശീയനേതാക്കളുൾപ്പെടെ തർക്കം തീർക്കാൻ പരക്കംപായുകയാണ്. തർക്കം അടിച്ചൊതുക്കിയ പാർട്ടികളിൽ അതൃപ്തി നീറിപ്പുകയുന്നു.
കോൺഗ്രസാണ് സീറ്റു പ്രഖ്യാപനത്തിൽ പിന്നിലായത്. ഇത്തവണ അധികാരത്തിലെത്തുമെന്ന പ്രതീക്ഷ, 10 വർഷം അടങ്ങിയിരുന്നവരെ എഴുന്നേൽപ്പിച്ചിട്ടുണ്ട്. കെ. സുധാകരൻ എംപി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളാണ് സീറ്റിനുവേണ്ടി വാശിപിടിച്ചത്. 95 സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസിനു ചൊവ്വാഴ്ച പ്രഖ്യാപിക്കാനായത് 55 സീറ്റുകളിലെ സ്ഥാനാർഥികളെയാണ്.
പത്തനംതിട്ടയിലും എറണാകുളത്തും കുട്ടനാട്ടിലുമൊക്കെ തർക്കം തീർന്നിട്ടില്ല. അധികാരം കിട്ടിയാൽ മന്ത്രിസ്ഥാനത്തിനുൾപ്പെടെ നടക്കാനിടയുള്ള യുദ്ധത്തിന്റെ സൂചനയായി ഇതിനെ വിലയിരുത്തേണ്ടിവരും. അതു വിജയസാധ്യതയെപ്പോലും ബാധിക്കുന്ന സ്ഥിതിയിലെത്തി. നേതാക്കളുടെ അധികാരക്കൊതി അണികളെയും രോഷാകുലരാക്കിയിട്ടുണ്ട്. പാർട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ നിസഹായരാകുന്നു.
ലീഗ് തങ്ങളുടെ 27 സീറ്റിൽ പുനലൂരും ചേലക്കരയുമൊഴിച്ചുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും സീറ്റ് ലഭിക്കാത്തതിൽ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി ഇടഞ്ഞു. ഇന്നുവരെ വനിതാ എംഎൽഎ ഇല്ലാതിരുന്ന ലീഗ് രണ്ടു വനിതാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതും ചരിത്രമായി. പക്ഷേ, സ്ഥാനാർഥികൾ വനിതാ ലീഗിന്റെ പ്രതിനിധികളല്ലെന്നും സ്ഥാനാർഥികളെ നിശ്ചയിച്ചതിന്റെ മാനദണ്ഡം എന്താണെന്നും ദേശീയ സെക്രട്ടറി നൂർബിന റഷീദ് ചോദിച്ചു.
സ്ത്രീകൾക്കോ ദളിതർക്കോ അർഹമായ സ്വാധീനം ഒരു പാർട്ടിയിലുമില്ല. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഇടഞ്ഞുനിൽക്കുന്ന അബ്ദുറഹ്മാനെ പുകഴ്ത്തിയത് ലീഗിന്റെ കരുത്തുറ്റ മുഖമാണെന്നാണ്. അതേസമയം, കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദനെ പുറത്താക്കിയ സിപിഎം അദ്ദേഹത്തിനെതിരേ ഭീഷണിയും മുഴക്കിയിട്ടുണ്ട്.
പാർട്ടി നേതാവായിരുന്ന ജി. സുധാകരന്റെ കാര്യത്തിലും പാർട്ടിക്കു ഭിന്നാഭിപ്രായമാണ്. സുധാകരൻ മത്സരിക്കുന്ന അന്പലപ്പുഴയിൽ സ്ഥാനാർഥിയെ നിർത്തേണ്ടെന്നു കോൺഗ്രസ് തീരുമാനിച്ചതു മറുവശം. സുധാകരന്റെ പ്രായാധിക്യം ചർച്ച ചെയ്യുന്ന പാർട്ടിയെ നയിക്കുന്നത് രണ്ടു തവണ മുഖ്യമന്ത്രിയായ 80 കഴിഞ്ഞ പിണറായിയാണ്.
75 വയസ് പ്രായപരിധിയുള്ള ബിജെപിയിൽ 75 കഴിഞ്ഞ മോദിയെക്കുറിച്ച് ആരും മിണ്ടാത്തതുപോലെ. ഏതു പാർട്ടിയിലും, പ്രായമൊക്കെ ആളും തരവും നോക്കി അട്ടിമറിക്കും. പതിറ്റാണ്ടുകളായി മത്സരിക്കുന്ന വല്യേട്ടന്മാർ ഇറങ്ങിപ്പോകുകയുമില്ല.
ഭരിച്ചില്ലെങ്കിലും പരമാവധി സീറ്റെങ്കിലും നേടാൻ പൊരുതുന്ന ബിജെപിയിലും കൊടിയ തർക്കമാണ്. മുതിർന്ന നേതാക്കൾക്കുപോലും സീറ്റ് കൊടുക്കാതെ ഘടകകക്ഷികൾക്കും പുതിയതായി വന്നവർക്കും വാരിക്കോരി കൊടുക്കുന്നെന്നാണ് പരാതി.
പാർട്ടി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ തീരുമാനത്തിൽ മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ തുടങ്ങിയ നേതാക്കൾ അസ്വസ്ഥരാണത്രേ. തൃശൂരില് നോട്ടമുണ്ടായിരുന്ന എം.ടി. രമേശിനു പകരം പത്മജയെ സ്ഥാനാര്ഥിയാക്കിയതോടെ ഇത്തവണ മത്സരിക്കാനില്ലെന്ന് അദ്ദേഹം കേന്ദ്രനേതൃത്വത്തെ അറിയിച്ചെന്നാണ് റിപ്പോർട്ട്.
അധികാരത്തിലെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? പാർട്ടിക്കുവേണ്ടി പതിറ്റാണ്ടുകൾ വിയർപ്പൊഴുക്കിയവരെ നോക്കുകുത്തിയാക്കിയാണ് രാജഭരണത്തിലെന്നപോലെ താരതമ്യേന യോഗ്യത കുറഞ്ഞ മക്കൾക്കും ഭാര്യക്കും ബന്ധുക്കൾക്കും മണ്ഡലം കൈമാറുന്നത്.
വിപ്ലവപാർട്ടിയും കുടുംബ പാർട്ടികളുമൊക്കെയുണ്ട് ഇക്കൂട്ടത്തിൽ. ലോക്സഭയിലേക്കു തെരഞ്ഞെടുത്തുവിട്ടവർ നിയമസഭയിലും വോട്ടു ചോദിച്ചെത്തുന്നത് വോട്ടർമാരെ നിന്ദിക്കലാണ്. നിയമസഭയിൽ ഇവർ ജയിച്ചാൽ ലോക്സഭയിലേക്ക് പുതിയ തെരഞ്ഞെടുപ്പിന്റെ ചെലവ് വേറെ.
മറ്റു ഘടകകക്ഷികളിലും പുകയുന്ന അസ്വസ്ഥതകൾ കണക്കിലെടുത്താൽ ഒന്നുറപ്പാണ്. അധികാരക്കൊതി രാഷ്ട്രീയത്തെ അങ്ങേയറ്റം മലിനമാക്കിയിരിക്കുന്നു. ഈ സംസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചു ചർച്ചകൾ നടത്തേണ്ട സമയമാണ് പാർട്ടിയിലെ വീതംവയ്പിനും സമവായത്തിനുംവേണ്ടി ചെലവഴിക്കുന്നത്.
അസംതൃപ്തരുടെയും അവരുടെ ആരാധകരുടെയും വോട്ട് മറിച്ചുകുത്തും കാലുവാരലുമൊക്കെ യഥാർഥ വിധിയെ അട്ടിമറിക്കാനും സാധ്യതയുണ്ട്. ഏതാനും പാർട്ടികളിലെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ. മറ്റു പല പാർട്ടികളിലും രാഷ്ട്രീയം വീട്ടുകാര്യമാണ്. ഇതു പാർട്ടി ജനാധിപത്യമൊന്നുമല്ല, കസേരപ്പനിക്കാരുടെ അധികാരക്കൊതിയാണ്.
ഈ വീതംവയ്പു കലാപങ്ങൾ യുദ്ധം തോല്പിക്കാൻപോലും ശേഷിയുള്ളതാണെന്നു മറക്കരുത്. പട്ടാഭിഷേകം കഴിയുന്പോൾ രാജ്യമില്ലെങ്കിലോ? അണിഞ്ഞൊരുങ്ങി കണ്ണാടിയിൽ നോക്കിയാൽ പോരാ. ജനങ്ങളുടെ കണ്ണിലെ നിങ്ങളുടെ നഗ്നത കാണാൻ ശ്രമിക്കണം. അധികാരം ജനങ്ങളുടേതാണെന്നു മറന്നവരുടെ കസേരകളി നിർത്താൻ സമയം അതിക്രമിച്ചിരിക്കുന്നു.
Tags : assembly elections udf ldf nda deepika editorial