Editorial Audio
ഭരണഘടനയെ മാനിക്കുമെന്ന വാഗ്ദാനത്തോടെ മത്സരത്തിനിറങ്ങുന്നവർക്ക് മതമുണ്ടാകാം. പക്ഷേ, അതിനെ വോട്ടിനുള്ള പ്രചാരണായുധമാക്കരുത്. മനുഷ്യർക്കു മുകളിൽ മതത്തെ പ്രതിഷ്ഠിക്കുന്നവരുടെ എണ്ണം കൂടുന്നത് നാം ശ്രദ്ധിക്കാതെ പോകരുത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകാനുള്ള അവസാനദിനമാണിന്ന്. വോട്ടെടുപ്പിനു രണ്ടാഴ്ചയേ ബാക്കിയുള്ളൂ. ചർച്ച ചെയ്യാൻ ഈ സംസ്ഥാനത്തിന്റെ നിരവധി പ്രതിസന്ധികളും വികസന ആവശ്യങ്ങളും ഭാവി സ്വപ്നങ്ങളുമുണ്ട്. അതിനുപകരം മതവികാരം ഉണർത്താൻ ചില മണ്ഡലങ്ങളിലെങ്കിലും ശ്രമമുണ്ടാകുന്നത് നിർഭാഗ്യകരമാണ്.
ആനുപാതികമല്ലാത്ത മത-ജാതി-ദളിത്-സ്ത്രീ പ്രാതിനിധ്യങ്ങളിലൊക്കെ പലർക്കും വിയോജിപ്പുകളുണ്ടെന്നതു യാഥാർഥ്യമാണ്. അതിൽതന്നെ, മതത്തെ വോട്ടു നേടാൻ ഉപയോഗിക്കുന്നത് കൂടുതൽ ധ്രുവീകരണത്തിനു വഴിതെളിക്കും. ഒരുവിധത്തിലും അത് സംസ്ഥാന താത്പര്യങ്ങൾക്കു ഗുണകരമാകില്ല. അത്തരം നീക്കങ്ങൾക്ക് മറുപടിയായി മറ്റു മണ്ഡലങ്ങളിലും സമാനമനസ്കർ അത് ഏറ്റുപിടിച്ചാൽ അപകടമാണ്. പാർട്ടികളും നേതാക്കളും വോട്ടർമാരും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതാണ്. മറക്കരുത്, മതമല്ല, മനുഷ്യരാണ് മുഖ്യം.
കേൾക്കുന്പോൾ അതു ശരിയാണല്ലോ, ഈ മണ്ഡലത്തിൽ നമ്മുടെ മതത്തിൽപ്പെട്ടവർക്കു സ്ഥാനാർഥിത്വം നിഷേധിക്കപ്പെടുകയാണല്ലോ എന്നൊക്കെയുള്ള ചിന്ത വോട്ടർമാരിൽ ചിലർക്കെങ്കിലും ഉണ്ടാകാനിടയുണ്ട്. പറയുന്നയാളുടെ പ്രസംഗ-വർത്തമാന പാടവം സ്ഥിതി രൂക്ഷമാക്കുകയും ചെയ്യും. കേരളത്തിലെ ഏതെങ്കിലും മണ്ഡലത്തിൽ സ്ഥാനാർഥി നിർണയത്തിലെ മത വിവേചനം ചൂണ്ടിക്കാട്ടി മതധ്രുവീകരണത്തിനു ശ്രമിക്കുന്ന പാർട്ടികൾ ആദ്യം നോക്കേണ്ടത്, കേന്ദ്രത്തിലേക്കും തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കുമാണ്.
പാർലമെന്റിലും നിയമസഭകളിലും തങ്ങളുടെ പാർട്ടി എല്ലാ മതസ്ഥർക്കും ആനുപാതിക പ്രാധാന്യം കൊടുത്തിട്ടുണ്ടോയെന്ന് എല്ലാവരും ആത്മപരിശോധന നടത്തണം. പ്രത്യേകിച്ച് രാജ്യം ഭരിക്കുന്ന പാർട്ടിയും മുന്നണിയും. മതേതരത്വത്തിന്റെ കാര്യത്തിൽ കേരളം അത്ര വലിയ മാതൃകയൊന്നുമല്ല. പക്ഷേ, മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ വളരെ ഭേദമാണ്. എല്ലാ പാർട്ടികളും മതം നോക്കി സ്ഥാനാർഥികളെ തീരുമാനിക്കുന്നുമുണ്ട്.
മതേതരത്വം പറയുകയും മതംനോക്കി സ്ഥാനാർഥികളെ നിശ്ചയിക്കുകയും ചെയ്യുന്ന നിരവധി മണ്ഡലങ്ങളുണ്ട്. പക്ഷേ, സംസ്ഥാനത്തെ മൊത്തത്തിലെടുത്താൽ കേരളം പഞ്ചായത്ത് തലം മുതൽ ലോക്സഭ വരെ എല്ലാ മതങ്ങൾക്കും പ്രാധാന്യം കൊടുത്തിട്ടുണ്ട്. അതായത്, മണ്ഡലാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് നീക്കുപോക്കുകൾ പ്രീണനങ്ങളാണെങ്കിലും വർഗീയ ധ്രുവീകരണമെന്നു പറയാനാകില്ല. ഈ ആപത്ത് പാർട്ടികൾ തിരിച്ചറിഞ്ഞില്ലെങ്കിൽ വോട്ടർമാർ തിരിച്ചറിയണം.
ദളിത്-സത്രീ പ്രാതിനിധ്യത്തിലും കേരളത്തിലെ ഒരു പാർട്ടിയും നീതി കാണിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ തൃണമൂൽ കോൺഗ്രസ് മാത്രമാണ് എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചിട്ടുള്ളത്. പശ്ചിമബംഗാളിൽ 291 സീറ്റുകളുടെ പട്ടിക പുറത്തിറക്കിയപ്പോൾ മമത ബാനർജി 95 ദളിതരെയും 52 വനിതകളെയും 47 മുസ്ലിംകളെയും സ്ഥാനാർഥികളാക്കി.
മണ്ഡല അടിസ്ഥാനത്തിൽ നോക്കിയാലും കേരളത്തിലെ ഒരു പാർട്ടിക്കും പാർട്ടി നേതാവിനും മമതയുടെ ധൈര്യവും ആത്മാർഥതയും ഉണ്ടായില്ല. ജാതി-മത-ദളിത്-സ്ത്രീ പ്രാതിനിധ്യം സർക്കാരുകളിൽ മാത്രമല്ല, പാർട്ടികളിലും ഉണ്ടാകേണ്ടതാണ്. നിർഭാഗ്യവശാൽ ഒരു പാർട്ടിയിലുമില്ല. ഇക്കാര്യങ്ങളൊക്കെ ചില പാർട്ടികളിൽ ദേശീയതലത്തിൽ അങ്ങേയറ്റം പരിതാപകരമാണ്.
പക്ഷേ, കേരളത്തിലെത്തുന്പോൾ അതിൽനിന്നു മതത്തെ മാത്രം എടുത്ത് കേരളത്തിൽ വിവേചനമാണെന്നു പറയുന്നവർ തെറ്റായ താരതമ്യത്തെ ശരിയായ നിഗമനമെന്ന മട്ടിൽ അവതരിപ്പിക്കുകയാണ്. ഓരോ മതവും സമുദായവുമൊക്കെ നേരിടുന്ന അനീതികളെക്കുറിച്ചു ചൂണ്ടിക്കാണിക്കാം. ജനാധിപത്യ-മതേതര ശൈലിയിൽ പരിഹാരം ആവശ്യപ്പെടുകയുമാകാം. പക്ഷേ, അതിന്റെ പേരിൽ വോട്ടർമാർക്കിയിൽ മതധ്രുവീകരണം നടത്തി ജയിക്കാമെന്നത് ദുഷ്ടലാക്കാണ്.
തെരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ചയേ ബാക്കിയുള്ളൂ. ഭരണഘടനയെ മാനിക്കുമെന്ന വാഗ്ദാനത്തോടെ മത്സരത്തിനിറങ്ങുന്നവർക്ക് മതമുണ്ടാകാം. പക്ഷേ, അത് വോട്ടിനുള്ള പ്രചാരണായുധമാക്കരുത്. മനുഷ്യർക്കു മുകളിൽ മതത്തെ പ്രതിഷ്ഠിക്കുന്നവരുടെ എണ്ണം കൂടുന്നത് ശ്രദ്ധിക്കാതെ പോകരുത്. മതത്തെ ദുരുപയോഗിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനു വിട്ടുകൊടുക്കുക.
വിവാദ പീഡനആരോപണങ്ങൾ കോടതിക്കു വിട്ടുകൊടുക്കുക. ചുണയുണ്ടെങ്കിൽ കേരളത്തിന്റെ തകർച്ചയും വികസന വിഷയങ്ങളും മതേതരത്വവും ജനാധിപത്യവുമൊക്കെ ചർച്ച ചെയ്യുക. മതമാണു വിഷയമെന്ന് ആരു പറഞ്ഞാലും സമ്മതിക്കരുത്. മതമല്ല, മതമല്ല, മതമല്ല; മനുഷ്യനാണു വിഷയമെന്നു നാം വോട്ടർമാർ തിരുത്തണം.
Tags : DEEPIKA EDITORIAL EDITORIAL