തിരുവനന്തപുരം: സാങ്കേതിക സർവകലാശാല 2026 അധ്യയന വർഷത്തെ ബിടെക്, ബിഡെസ്, ബിഎച്ച്എംസിടി ഫലങ്ങൾ പ്രഖ്യാപിച്ചു. 60.1 ശതമാനം വിദ്യാർഥികൾ വിജയിച്ചു. സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശതമാനമാണിതെന്നു മന്ത്രി റോജി എം. ജോണ്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബിഎച്ച്എംസിടി, ബിഡെസ് ബാച്ചുകൾക്ക് യഥാക്രമം 76.1, 84.72 വിജയശതമാനമാണുള്ളത്. 127 എൻജിനിയറിംഗ് കോളജുകളിലെ 40 എൻജിനിയറിംഗ് ബ്രാഞ്ചുകളിലായി 30,810 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ 18,515 വിദ്യാർഥികൾ വിജയിച്ചു.
പരീക്ഷയെഴുതിയ 11,937 പെണ്‍കുട്ടികളിൽ 9203 പേർ വിജയിച്ചു. വിജയ ശതമാനം 77.1 . 18,873 ആണ്‍കുട്ടികൾ പരീക്ഷ എഴുതിയതിൽ 9322 പേർ വിജയിച്ചു. വിജയ ശതമാനം 49.4. ഒൻപതിനു മുകളിൽ സിജിപിഎ ഉള്ള വിദ്യാർഥികളുടെ എണ്ണം 1376 ആണ്. എട്ടിനു മുകളിൽ സിജിപിഎ ലഭിച്ചത് 6309 വിദ്യാർഥികൾക്കുമാണ്.
നാലാം സെമസ്റ്റർ വരെ 8.5 മുകളിൽ ഗ്രേഡ് നേടുകയും തുടർന്ന് നാല് അധിക വിഷയങ്ങൾ പഠിച്ച് അധികമായി 20 ക്രെഡിറ്റുകൾ നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്കുള്ള ബിടെക് ഓണേഴ്സ് ബിരുദത്തിന് ഈ വർഷം 965 വിദ്യാർഥികൾ അർഹരായി. 2207 വിദ്യാർഥികൾ ബിടെക് മൈനർ ബിരുദത്തിന് അർഹരായി. ഓണേഴ്സും മൈനറും ഒരുമിച്ചു നേടിയത് 310 വിദ്യാർഥികളാണ്.
വിജയശതമാനത്തിൽ ഒന്നാമത് കോളജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരം ആണ്. 86.2 ആണ് കോളജിന്റെ വിജയശതമാനം. പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമണ്‍ 85.9 ശതമാനവുമായി രണ്ടാം സ്ഥാനത്തും മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് 85.8 ശതമാനവുമായി മൂന്നാം സ്ഥാനത്തും എത്തി.