റൂബെൻ കിക്കോൺ
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ് കർണാടകയിലെ ബസവരാജ് ബൊമ്മെ സർക്കാർ എല്ലാ ജില്ലകളിലും പ്രത്യേക പോലീസ് ഓഫീസർമാരെ നിയമിച്ച് എവിടെയെങ്കിലും ആരെയെങ്കിലും മതപരിവർത്തനത്തിനു വിധേയരാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്ന് നിർദേശിച്ചു. ബംഗളൂരുവിലെ ആർച്ച്ബിഷപ്പായ ഡോ. മച്ചാഡോ വിവരമറിയുകയും തന്റെ അതിരൂപതയിലും കർണാടകത്തിൽ മുഴുവനും ക്രൈസ്തവർ ജാഗരൂകരായിരിക്കണമെന്നും അക്രൈസ്തവരായവരെ കൂട്ടി പ്രാർഥിച്ചാൽപോലും അത് മതപരിവർത്തനത്തിന്റെ ഗണത്തിൽപ്പെടുത്തുമെന്നും അതുകൊണ്ട് സൂക്ഷിക്കണമെന്നും നിർദേശിച്ചു.
മതപരിവർത്തന നിരീക്ഷണം, ക്രൈസ്തവ തിരുസ്വരൂപങ്ങൾ ജെസിബി ഉപയോഗിച്ച് തച്ചുടയ്ക്കൽ തുടങ്ങിയവ ബൊമ്മെ ഗവൺമെന്റ് നിർബാധം തുടർന്നു. ഇതു കർണാടകയിൽ ഒതുങ്ങിയില്ല. ഇന്ത്യയുടെ പല ഭാഗത്തും ബിജെപി ഗവൺമെന്റ്കൾ ഇത്തരം പ്രവൃത്തികൾ കൂസലെന്യേ നടപ്പിലാക്കിയപ്പോഴാണ് ക്രൈസ്തവ പീഡനത്തിനെതിരായി ആർച്ച്ബിഷപ്പിന്റെ നേതൃത്വത്തിൽ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. ആർച്ച്ബിഷപ്പിന്റെ വക്കീലായ കോളിൻ ഗോൺസാൽവസ് സമർപ്പിച്ച രേഖകളിൽ, ഇന്ത്യയിലാകെ നടത്തിയ ക്രൈസ്തവ പീഡനത്തിന്റെ സമഗ്ര വിവരങ്ങളുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റീസായ ചന്ദ്രചൂഡിന്റെ നേതൃത്വത്തിൽ ഈ രേഖകൾ പരിശോധിച്ച് നിജസ്ഥിതി അറിയിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടപ്പോൾ, ഈ സംഭവങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും ഊഹാപോഹങ്ങളാണെന്നും ഇതിൽ സത്യത്തിന്റെ കണികപോലുമില്ലെന്നും അറിയിച്ചു. ബിജെപിയുടെ അസഹനീയമായ കൈകടത്തൽ കർണാടക ജനതയുടെ ജീവിതത്തിലുണ്ടായപ്പോൾ 2023ലെ തെരഞ്ഞെടുപ്പിൽ അഭൂതപൂർവമായ കനത്ത തോൽവി ഏറ്റുവാങ്ങി ബിജെപി നിലംപൊത്തി.
ബിജെപി അജൻഡ
“വികാസം എല്ലാവർക്കും, എല്ലാവരോടും കൂറ്’’ എന്നൊക്കെ മുദ്രാവാക്യങ്ങളുമായി തെരഞ്ഞെടുപ്പിനെ സമീപിക്കുന്ന ബിജെപി കൃത്യമായ പദ്ധതിയോടും അജൻഡയോടുംകൂടിയാണ് പ്രവർത്തിക്കുന്നത്. വിജയം കൈയിലെത്തുന്പോൾ, അത് അരക്കിട്ടുറപ്പിക്കുന്പോൾ അജൻഡകൾ പുറത്തെടുത്ത് ആരുടെയൊക്കെ സഹായത്തോടെ അധികാരത്തിലേറിയോ അവരെ പറിച്ചെറിഞ്ഞു ‘വികാസം’ കാറ്റിൽ പറത്തി, തങ്ങളുടെ അജന്ഡയായ രാമരാജ്യം രൂപീകരിക്കാനുള്ള വ്യഗ്രതയിലാണവർ. എല്ലാവരെയും ചേർത്തുനിർത്തി സമഗ്രവികസനം ഗ്രാമങ്ങളിലൂടെ എന്ന് ഉദ്ഘോഷിച്ച ഗാന്ധിജിയുടെ രാമരാജ്യമല്ല ബിജെപിയുടെ രാമരാജ്യമെന്ന് ഇന്ത്യൻ ജനത കണ്ടറിയാൻ പോകുന്നതേയുള്ളൂ.
2017ൽ മണിപ്പുരിൽ ബിജെപിയെ അധികാരത്തിലേറ്റാൻ കളമൊരുക്കിയത് ഹിമന്ത ബിശ്വ ശർമയും റാം മാധവും കുക്കികളുമായി ചർച്ചചെയ്ത് അവരെ വിശ്വാസത്തിലെടുത്താണ്. ‘വികസനം മലമുകളിലേക്ക്’ എന്ന മുദ്രാവാക്യം മുഴക്കി ആദ്യത്തെ അഞ്ചുവർഷവും പിന്നീട് 2022ൽ കുക്കികളെ ഉപയോഗിച്ച് രണ്ടാം പ്രാവശ്യവും അധികാരത്തിലെത്തി. ഇതോടുകൂടി കുക്കി വർഗക്കാർ, ബിജെപിക്കും മുഖ്യമന്ത്രി ബിരേൻ സിംഗിനും നാർക്കോ ടെററിസ്റ്റുകളും മ്യാൻമറിൽനിന്നുള്ള അഭയാർഥികളുമായി. ശക്തരായിരുന്ന അവരെ ഇംഫാൽ നഗരത്തിൽനിന്നു കൊള്ളയടിച്ച്, പലായനം ചെയ്യിച്ച് കുറേപ്പേരെ കൊന്ന്, കുക്കിവർഗത്തെ ഉന്മൂലനം ചെയ്ത്, അവരുടെ വസതികൾ മെയ്തെയ്കൾക്കായി വീതിച്ചു നൽകി.
രണ്ടുദിവസത്തിനുള്ളിൽ ഇംഫാൽ താഴ്വരയിൽ ക്രൈസ്തവരുടെ 360ൽപ്പരം പള്ളികൾ പൂർണമായോ ഭാഗികമായോ നശിപ്പിച്ചു. 70,000ത്തിൽപ്പരം അഭയാർഥികളെ സൃഷ്ടിച്ചു. അവർ ഭക്ഷണവും പാർപ്പിടവും കിട്ടാതെ സ്കൂളുകളിൽ നിരാലംബരായി, നിഷ്ക്രിയരായി, നിരാശാഭരിതരായി അലഞ്ഞുതിരിയുന്നത് ഇന്നും മണിപ്പുരിൽ കാണാം. പത്തിലേറെ പ്രധാനപ്പെട്ട കത്തോലിക്കാ പള്ളികൾ തകർത്തു. രാജ്യമാകെയുള്ള ക്രൈസ്തവർ, മണിപ്പുരിൽ വിഷമിക്കുന്ന മെയ്തെയ്കളും കുക്കികളുമായ അഭയാർഥികൾക്ക് ഒരുപോലെ ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. എന്നാൽ ക്രൈസ്തവർ മണിപ്പുരിൽ ‘കുരിശുകൃഷി’ നടത്തുകയാണെന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പ്രവാഹങ്ങൾ ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലൂടെയും പ്രചരിപ്പിച്ചു.
മണിപ്പുരും ആസാമും കടന്ന്...
മണിപ്പുരിലെ ക്രൈസ്തവപീഡനം ഇപ്പോൾ ആസാമിലേക്കും സംക്രമിക്കുകയാണ്. അതിനു നേതൃത്വം കൊടുക്കുന്നതാകട്ടെ ആസാം മുഖ്യമന്ത്രിയും. മണിപ്പുരിലെ മുഖ്യമന്ത്രിയായ ബിരേൻ സിംഗിനെപ്പോലെ കൃത്രിമ കാരണങ്ങളുണ്ടാക്കി ന്യൂനപക്ഷത്തെ അടിച്ചൊതുക്കാനുള്ള പരിശ്രമത്തിലാണ് ആസാമിലെ മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശർമയും. അതിനു ശക്തി പകരുന്ന ബില്ലുകളും നേതൃത്വത്തിനുതകുന്ന ബോറാമാരെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ധർമത്തിന്റെയും നീതിയുടെയും നട്ടെല്ലു നിവർത്തി അന്യായത്തെ ചോദ്യംചെയ്യാൻ തയാറാകാതെ ഓച്ഛാനിച്ചു നിൽക്കുന്ന നേതാക്കളും അനുയായികളും ഉള്ളിടത്തോളം ഇതു തുടരാനാണു സാധ്യത. മണിപ്പുരും ആസാമും കടന്ന് മറ്റു സംസ്ഥാനങ്ങളെയൊക്കെ സാവധാനം വിഴുങ്ങി, ഇന്ത്യയാകെ ഗ്രസിക്കുന്ന കാലം വിദൂരമല്ല. ജനം ജാഗ്രതയായാൽ നന്ന്. കർണാടക അതാണ് ഇന്ത്യക്കു മാതൃക നൽകുന്നത്.
മുതലെടുത്ത് ഹിന്ദുത്വവാദികൾ
മണിപ്പുരിലെ മുൻ ആർച്ച്ബിഷപ് ഡോ. ഡൊമിനിക് ലൂമെൻ ഈ ക്രൈസ്തവപീഡനത്തിനു പിന്നിൽ ആസൂത്രണമുണ്ടെന്ന് കരൺ ഥാപ്പറുമായുള്ള ഇന്റർവ്യൂവിൽ സമർഥിച്ചിരുന്നു. എന്നാൽ, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളെ വെള്ളപൂശുന്നതിനായി, ഇത് രണ്ടു വർഗങ്ങൾ തമ്മിലുള്ള സംഘർഷമാണെന്നു പരാമർശിച്ച്, യാഥാർഥ്യത്തെ തമസ്കരിക്കാനുള്ള നീക്കമാണ് പല കോണുകളിൽനിന്നുണ്ടായത്.
ക്രൈസ്തവ സഭകളിലെ ചില ഉന്നതരും ഈ പ്രചാരണത്തിന് ഇന്ധനം പകർന്നു. ഹിന്ദുത്വവാദികൾ ഇതിനു വലിയ പ്രചാരം നൽകിക്കൊണ്ട് ക്രൈസ്തവപീഡനത്തിന് ആക്കം കൂട്ടി. മാത്രമല്ല, ക്രൈസ്തവ നേതാക്കന്മാർ പ്രധാനമന്ത്രിയെ കണ്ടതും അദ്ദേഹവുമായി വിരുന്നിൽ സംബന്ധിച്ചതും ഹിന്ദുത്വവാദികൾ മുതലെടുപ്പിന് ആയുധമാക്കുകയും ചെയ്തു.
മണിപ്പുരിലെ ക്രൈസ്തവപീഡനം അവസാനിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല. പ്രധാനമന്ത്രിക്കുമേൽ സമ്മർദം ചെലുത്താൻ വിവിധ ക്രൈസ്തവ സഭാ നേതൃത്വങ്ങൾ വേണ്ടത്ര ശ്രമിക്കുന്നില്ല എന്ന വിമർശനവും മണിപ്പുരിലെ ക്രൈസ്തവർക്കുണ്ട്. ഈ ഉദാസീനതയുടെ ഫലമാണ് ഇപ്പോൾ ആസാമിലും മറ്റു സംസ്ഥാനങ്ങളിലും പടർന്നുപിടിക്കുന്നതെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
യൂറോപ്യൻ യൂണിയനും മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമയും അമേരിക്കൻ റിലീജിയസ് വാച്ചും മണിപ്പുരിലെ ക്രൈസ്തവപീഡനത്തെ വിമർശിച്ചതും ഇവർ ഓർമിപ്പിക്കുന്നു. “എന്തിനാണു മുഖത്തടിച്ചത്” എന്ന് സത്യത്തിന്റെ ആധികാരികതയിൽ ഊന്നിനിന്ന് യേശുക്രിസ്തു ചോദിച്ചതും “എന്തിനാണ് നിങ്ങൾ എന്നെ തൊഴിച്ചതും ഒന്നാംക്ലാസ് ട്രെയിൻ കംപാർട്ട്മെന്റിൽനിന്ന് എന്നെ ഇറക്കിവിട്ടതും” എന്ന് ധർമത്തിന്റെ ആൾരൂപമായ മഹാത്മാഗാന്ധി ചോദിച്ചതും മണിപ്പുർ ജനതയോടു സഹതപിക്കുന്നവർ മറന്നുപോകരുതെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
(അവസാനിച്ചു)