Thursday, October 4, 2018 1:09 AM IST
ഡോ. കെ.വി. ജോസഫ്
ഓഗസ്റ്റിലെ മഹാപ്രളയത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചുവരികയാണു കേരളം. തകർന്ന വീടുകളും റോഡുകളും പാലങ്ങളും കൃഷിയിടങ്ങളും വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയും പുനരുദ്ധരിക്കേണ്ടിയിരിക്കുന്നു. അതിനു 30,000 കോടി മുതൽ 40,000 കോടി വരെ രൂപ വേണ്ടിവരുമെന്നാണു പ്രാഥമിക കണക്ക്. അതിനു വേണ്ടതോതിൽ സഹായം നല്കാൻ കേന്ദ്രഗവണ്മെന്റ് വേണ്ടത്ര താത്പര്യം കാണിക്കുന്നുമില്ല. വിദേശസഹായം സ്വീകരിക്കുന്നതിൽ തടസം സൃഷ്ടിച്ചുവരികയുമാണ്. അപ്പോൾ പുനരുദ്ധാരണത്തിനുവേണ്ട പണവും വിഭവങ്ങളും നമ്മൾതന്നെ സമാഹരിക്കേണ്ട അവസ്ഥയാണ്.
അപ്പോൾ പുനരുദ്ധാരണത്തെപ്പറ്റി ചിന്തിക്കുന്ന കൂട്ടത്തിൽ സ്വയംപര്യാപ്തതയെപ്പറ്റിയും ആലോചിക്കുന്നതു സമുചിതമായിരിക്കും. കാരണം അന്യസംസ്ഥാനങ്ങളെയും വിദേശ രാജ്യങ്ങളെയും അമിതമായി ആശ്രയിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. അന്യദേശങ്ങളിലുള്ള വിഭവങ്ങളും തൊഴിലവസരങ്ങളും എക്കാലത്തും കിട്ടണമെന്നില്ല.
തൊഴിലന്വേഷകരായി വളരെയേറെ യുവാക്കളുള്ള ഒരു സംസ്ഥാനമാണു കേരളം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ എണ്ണം 36 ലക്ഷം വരും. വളരെയേറെ ആളുകൾ ഇതരസംസ്ഥാനങ്ങളിലും അന്യരാജ്യങ്ങളിലും കുടിയേറിയിട്ടുമുണ്ട്. ഇവരുടെയൊക്കെ സേവനം ഇവിടെ ഉപയോഗപ്പെടുത്തണമെങ്കിൽ പുതിയ വ്യവസായങ്ങളും സംരംഭങ്ങളും ഇവിടെ ഉയർന്നുവരണം. അതിനുവേണ്ട സാന്പത്തികശേഷി ഇവിടെ ഉണ്ടുതാനും.
കേരളത്തിലെ ബാങ്ക്നിക്ഷേപം 4,10,492 കോടി രൂപയാണ്. അത് ഇന്ത്യയിലുള്ള ആകെ നിക്ഷേപത്തിന്റെ 3.90 ശതമാനം വരും. എന്നാൽ ഇവിടെയുള്ള ബാങ്ക്നിക്ഷേപത്തിന്റെ 59.71 ശതമാനം മാത്രമാണ് വായ്പയായി ഉപയോഗപ്പെടുത്തുന്നത്. അഖിലേന്ത്യാ തലത്തിൽ അത് 73.73 ശതമാനം വരും. ഇപ്പോൾ ഏകദേശം 85,000 കോടി രൂപയാണ് പ്രവാസികൾ കേരളത്തിലേക്കയച്ചുതരുന്നത്. ഇവയെല്ലാം വ്യവസായ സംരംഭങ്ങളിലും നൂതനമായ സാന്പത്തിക യത്നങ്ങളിലും നിക്ഷേപിക്കാൻ ഉതകുന്ന മൂലധന സ്രോതസുകളാണ്.
സമൃദ്ധിയുടെ പ്രതീതി
ഉയർന്ന സാന്പത്തിക പുരോഗതി കൈവരിച്ചിട്ടുള്ള ഒരു സംസ്ഥാനമായിട്ടാണു കേരളം അറിയപ്പെടുന്നത്. അഖിലേന്ത്യാതലത്തിലേതിലും ഉയർന്നതാണ് കേരളത്തിലെ പ്രതിശീർഷ വരുമാനം. മാത്രമല്ല ഇന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതിശീർഷ ഉപഭോക്തൃ ചെലവു നടത്തുന്നതും കേരളത്തിൽത്തന്നെ. കൊട്ടാരസമാനമായ കെട്ടിടങ്ങളും റോഡുകൾ നിറയെ വാഹനങ്ങളും കേരളത്തിലുടനീളം ദൃശ്യമാണ്. ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ഉപഭോക്തൃ ഉപകരണങ്ങളുടെ 17 ശതമാനം രാജ്യത്തെ ജനസംഖ്യയുടെ 2.76 ശതമാനം മാത്രമുള്ള കേരളത്തിലാണ് ഉപയോഗപ്പെടുത്തുന്നത്.
അതേസമയം, സന്പദ്വ്യവസ്ഥയുടെ അടിസ്ഥാന മേഖലകളായ കൃഷിയും വ്യവസായവും കേരളത്തിൽ അധോഗതി പ്രാപിച്ചുവരുന്നതായും കാണാം. അപ്പോൾ എങ്ങനെ ഉയർന്ന നിരക്കിൽ ഉപഭോക്തൃ ചെലവ് നടത്താനും സമൃദ്ധിയുടെ പ്രതീതി പ്രകടിപ്പിക്കാനും സാധിക്കുന്നുവെന്ന ചോദ്യം ഉദിക്കുന്നു. എന്നാൽ, പ്രവാസികൾ ആണ്ടുതോറും വൻ സംഖ്യയാണു കേരളത്തിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്. അതു കേരളത്തിൽ ഉത്ഭൂതമാകുന്ന മൊത്തവരുമാനത്തിന്റെ 25 ശതമാനത്തോളം വരും. ഈ പണം ഉപഭോക്തൃ ആവശ്യങ്ങൾക്കു മാത്രം വിനിയോഗിക്കുന്നതിന്റെ ഫലമായിട്ടാണു സമൃദ്ധിയുടെ പ്രതീതി ജനിപ്പിക്കാൻ സാധിക്കുന്നത്.
ഉയർന്ന തോതിലുള്ള ഉപഭോക്തൃ ചെലവിലൂടെയുണ്ടാകുന്ന വരുമാനവർധനവാണു കേരളത്തിലെ സാന്പത്തിക വളർച്ചയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. അതു സാന്പത്തിക അടിത്തറയില്ലാത്ത കൃത്രിമവളർച്ചയാണെന്നേ പറയാനാവൂ. പ്രവാസിപ്പണം നിലച്ചുപോയാൽ സമൃദ്ധിയും വളർച്ചയും അപ്പാടെ നിലച്ചുപോവുകതന്നെ ചെയ്യും. അങ്ങനെ വരികയാണെങ്കിൽ പ്രളയം സൃഷ്ടിച്ചതിലും രൂക്ഷതരമായിരിക്കും കേരളത്തിലുണ്ടാകാൻ പോകുന്ന ഭവിഷ്യത്ത്. പ്രവാസിപ്പണം നിലച്ചുപോകുന്നതിനുള്ള സാധ്യത സുശക്തമാണുതാനും. ഗൾഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണവും അമേരിക്ക സ്വീകരിച്ചുവരുന്ന കുടിയേറ്റവിരുദ്ധ നയവും നല്കുന്ന സൂചനയും ഇതുതന്നെയാണ്.
2013-ൽ 24 ലക്ഷം കേരളീയരാണു വിദേശ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നത്. അവരുടെ എണ്ണം 2018 ആയപ്പോഴേക്കും 21 ലക്ഷമായി കുറഞ്ഞിട്ടുണ്ടെന്നാണ് കുടിയേറ്റത്തെപ്പറ്റിയുള്ള സർവേകൾ നല്കുന്ന സൂചന. അപ്പോൾ പ്രവാസികളിൽനിന്നു ലഭിക്കുന്ന പണം ഉപഭോക്തൃ ആവശ്യങ്ങൾക്കു മാത്രം വിനിയോഗിക്കാതെ സുസ്ഥിരവികസനത്തിന് ഉതകുന്ന രീതിയിൽ ഉത്പാദനമേഖലകളിൽ നിക്ഷേപിക്കേണ്ട നിർണായക സന്ദർഭം കൂടിയാണിപ്പോൾ.
നിക്ഷേപസൗഹാർദാന്തരീക്ഷമില്ല
സംരംഭകരംഗത്തു പ്രാവീണ്യം നേടിയ പല കേരളീയരുമുണ്ട്. കേരളത്തിനകത്തു നിക്ഷേപിക്കുന്നതിനു പകരം കേരളത്തിനു വെളിയിൽ നിക്ഷേപിക്കുന്നതിനാണ് അവർക്കു താത്പര്യം. അതിന്റെ മുഖ്യകാരണം സംസ്ഥാനത്തു നിക്ഷേപസൗഹാർദാന്തരീക്ഷത്തിന്റെ അഭാവമാണെന്നു പറയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ ഇന്ത്യയിൽ ഏറ്റവും പിന്നിലാണു കേരളത്തിന്റെ സ്ഥാനം. മുൻകാലങ്ങളിൽ നടത്തിയ തുടരെത്തുടരെയുള്ള തൊഴിൽസമരങ്ങളാണ് അതിന്റെ മുഖ്യകാരണം.
സമരങ്ങളുടെ ആധിക്യം കുറഞ്ഞിട്ടുണ്ടെങ്കിലും നിക്ഷേപസൗഹാർദാന്തരീക്ഷത്തിനു ഹാനികരമായ പല അരാജകത്വ പ്രവർത്തനങ്ങളും ഇവിടെ ശക്തിയാർജിച്ചിട്ടുണ്ട്. ബന്ദ്, വഴിതടയൽ, ഘെരാവോ, ഉപരോധം, നോക്കുകൂലി, അട്ടിമറി തുടങ്ങിയവയാണവയിൽ പ്രധാനപ്പെട്ടവ. തുടരെത്തുടരെ നടത്തുന്ന ഇങ്ങനെയുള്ള സമരസംഘർഷങ്ങളുടെ ഫലമായിട്ടാണു സാന്പത്തിക സംരംഭങ്ങൾ നടത്താൻ ആരും തയാറാകാത്തത്.
അനാവശ്യമായ സമരരീതികൾക്കു നിയന്ത്രണം ഏർപ്പെടുത്തേണ്ടതു കേരളത്തിലെ സ്ഥായിയായ വികസനത്തിന് അത്യാവശ്യമാണ്. എന്നാൽ, പൂച്ചയ്ക്കാരു മണികെട്ടും എന്നു പറയുന്നതുപോലെ സംഘർഷങ്ങളെയും സമരങ്ങളെയും എങ്ങനെ ഒഴിവാക്കാൻ സാധിക്കുമെന്നതാണ് പ്രശ്നം. പക്ഷേ പല സംഘർഷങ്ങളും സമരങ്ങളും അരങ്ങേറുന്നതു രാഷ്ട്രീയപാർട്ടികളുടെ ഒത്താശയോടെയാണ്. രാഷ്ട്രീയപാർട്ടികൾ വിചാരിച്ചാലെ അവയെ നിയന്ത്രിക്കാനാവൂ. നോക്കുകൂലിയെ നിരോധിച്ചതുപോലെ സ്ഥാനത്തും അസ്ഥാനത്തും നടത്തുന്ന ഹർത്താലുകളെയും മുഖ്യധാരാ പാർട്ടികൾ വിചാരിച്ചാൽ ഒഴിവാക്കാനാവും.
കേരളത്തിൽ ചെയ്യാവുന്നത്
കേരളത്തിൽ ഇവിടെ വളർത്തിയെടുക്കാൻ ഏറ്റവും പര്യാപ്തമായ മേഖലയാണ് ഐടി ഇന്ന് ഇന്ത്യക്ക് ഏറ്റവും കൂടുതൽ വിദേശവരുമാനം നേടിത്തരുന്നത് ഐടി മേഖല തന്നെയാണ്. കേരളത്തിൽ നിന്നുമുള്ള ഐടി വിദഗ്ധർ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുമുണ്ട്. നിക്ഷേപസൗഹാർദാന്തരീക്ഷം ഉണ്ടായാൽ കേരളത്തിലും അതിനു സാധ്യതയുണ്ട്.
ഭാവിയുടെ വാഗ്ദാനമായി കേരളം ഉറ്റുനോക്കുന്ന ഒരു മേഖലയാണു ടൂറിസം. പുക വമിക്കാത്ത ഒരു വ്യവസായമെന്ന നിലയിൽ അതു പ്രസിദ്ധിയാർജിച്ചിട്ടുമുണ്ട്. എന്നാൽ, പല പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഇതു വഴിതെളിക്കുകയും ചെയ്യാം. തത്ഫലമായി കരുതലോടെ വികസിപ്പിച്ചെടുക്കേണ്ട ഒരു മേഖലയാണിത്.
പ്രതിവർഷം 45 ലക്ഷത്തോളം ടണ് അരിയാണു കേരളത്തിനു വേണ്ടത്. എന്നാൽ ആഭ്യന്തര ഉത്പാദനം വെറും ഏഴു ലക്ഷം ടണ്ണും. പൂർണമായും സ്വയംപര്യാപ്തമാകാൻ പ്രയാസമാണെങ്കിലും കേരളത്തിലെ ആവശ്യത്തിന്റെ പകുതി ഭക്ഷ്യധാന്യമെങ്കിലും ഇവിടെ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഭക്ഷ്യധാന്യം പോലെ പച്ചക്കറി വിഭവങ്ങളും കേരളത്തിൽ വെളിയിൽനിന്നു വരുന്നവയാണ്.
നെൽകൃഷി നഷ്ടമാണെന്ന ഒരു ധാരണയും വളരെ പ്രബലമാണ്. അങ്ങനെയെങ്കിൽ നെൽകൃഷിക്കു സബ്സിഡി നല്കി അതിനെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇന്നു ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് ഒരു രൂപയ്ക്ക് അരി നൽകാൻ സബ്സിഡിയായി 600 കോടി രൂപയിൽ കൂടുതലാണു കേരള സർക്കാർ പ്രതിവർഷം ചെലവഴിക്കുന്നത്. അതേസമയം കർഷകരിൽനിന്നു നെല്ല് സംഭരിക്കുന്നതിനു നല്കുന്നതു 180 കോടി രൂപ മാത്രവും. കുറച്ചുകൂടി ഉയർന്ന നിരക്കിൽ സബ്സിഡി നല്കിയാൽ പാവപ്പെട്ട കർഷകരെ സഹായിക്കുന്നതോടൊപ്പം നെല്ലുത്പാദനം വർധിപ്പിക്കാനും സാധിക്കും.
ചുരുക്കത്തിൽ സ്വയംപര്യാപ്തതയെപ്പറ്റി ചിന്തിക്കാൻ പറ്റിയ സുവർണാവസരമാണ് ഇപ്പോൾ സമാഗതമായിരിക്കുന്നത്.
(ലേഖകൻ കേരള പബ്ലിക് എക്സ്പെൻഡിച്ചർ കമ്മിറ്റിയുടെ
ഒരു മുൻ അംഗവും സാന്പത്തിക വിദഗ്ധനുമാണ്)