Monday, October 15, 2018 12:22 AM IST
സംഗീതജ്ഞനും വയലിനിസ്റ്റുമായ ബാലഭാസ്കറിനും കുടുംബത്തിനുമുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വരികൾ കുറിക്കുന്നത്. പതിനാറു വർഷത്തെ ദാന്പത്യത്തിനൊടുവിലാണ് ഒരു കുഞ്ഞിനെ ആ കുടുംബത്തിനു കൊടുത്തത്. ആരുടെയോ ശ്രദ്ധക്കുറവിന്റെ പേരിൽ ആ കുഞ്ഞും ബാലഭാസ്കറും അപകടത്തിൽ മരിച്ചു.
വാഹനഗതാഗതം സുഖകരവും സുരക്ഷിതവുമാക്കാൻ രൂപംകൊടുത്തിട്ടുള്ള നിയമങ്ങളുണ്ട്, നിർദേശങ്ങളുണ്ട്. റോഡിലെ മര്യാദയുടെയും മാന്യതയുടെയും പേരിലുള്ള കീഴ്വഴക്കങ്ങളുമുണ്ട്. സ്വമേധയാ അല്ലെങ്കിൽ പൗരബോധംകൊണ്ട് ഇതൊന്നും വകവയ്ക്കുന്നവരല്ല മലയാളികൾ. അവർ സ്വന്തം സൗകര്യത്തിനനുസരിച്ച് ഇവയൊക്കെ അവഗണിക്കും, അല്ലെങ്കിൽ തിരുത്തിക്കളയും. റോഡിലെയോ പാർക്കിംഗ് സ്ഥലത്തെയോ മര്യാദകളൊന്നും അവർക്കു പ്രശ്നമേയല്ല. കർശനമായ പോലീസ് ഇടപെടലിലൂടെ മാത്രമേ എന്തെങ്കിലും മാറ്റമുണ്ടാകൂ.
നമ്മുടെ പോലീസിനാണെങ്കിൽ രണ്ടുകാര്യങ്ങളിൽ മാത്രമേ ശ്രദ്ധയുള്ളൂ. സീറ്റ് ബെൽറ്റിന്റെയും ഹെൽമറ്റിന്റെയും കാര്യത്തിൽ മാത്രം. റോഡ് സുരക്ഷയുടെയും മനുഷ്യജീവന്റെയും കാര്യത്തിൽ അധികാരികൾക്ക് എന്തെങ്കിലും ശുഷ്കാന്തിയുണ്ടായിരുന്നെങ്കിൽ റോഡുകളിൽ ഇത്രമേൽ തോന്ന്യാസം മനുഷ്യർ കാട്ടുകയില്ലായിരുന്നു.
ഗതാഗത നിയമങ്ങൾ കുറിച്ചിട്ടിരിക്കുന്നവയാണ് റോഡിലെ വിവിധതരം വരകളും അടയാളങ്ങളും. മീഡിയൻ, ഡിവൈഡറുകൾ, ലെയ്ൻ തിരിക്കുന്ന വരകൾ, നേരേ പോകാനും തിരിയാനുമുള്ള അടയാളങ്ങൾ ഇവയൊക്കെ ചേർന്നതാണ് ഈ റോഡുഭാഷ. ഡ്രൈവിംഗ് ലൈസൻസ് കൊടുക്കുന്നതിനു മുൻപ് ഇവയെക്കുറിച്ചുള്ള കൃത്യമായ അറിവ് കർശനമായും ഉറപ്പുവരുത്തേണ്ടതുണ്ട്.
റോഡിലെ മീഡിയനായി ഉപയോഗിക്കുന്ന വരകളിൽ മുറിഞ്ഞ വര, മുറിയാത്തവര, ഇരട്ടവരകൾ (അതുതന്നെ മൂന്നുതരം: ഇരട്ടവരകളിൽ ഒന്നു മുറിഞ്ഞതും മറ്റേത് മുറിയാത്തതും, രണ്ടും മുറിയാത്ത വരകൾ, രണ്ടു മുറിയാത്ത വരകൾക്കിടയിൽ ക്രോസ് വരകൾ) എന്നിവയുണ്ട്. ഇതിന്റെയൊക്കെ അർഥവും പ്രസക്തിയും കൃത്യമായി പഠിച്ചിട്ടുള്ളവർക്കേ ലൈസൻസ് നൽകാവൂ. മീഡിയന്റെ പ്രത്യേകതകൾക്കനുസൃതമായല്ലാതെ വാഹനം ഓടിക്കുന്നവരെ പോലീസ് പിടിക്കണം. ശിക്ഷ ഉറപ്പാക്കണം.
ഉദാഹരണത്തിന് ഒന്ന് മുറിഞ്ഞതും മറ്റേത് മുറിയാത്തതുമായ ഇരട്ടവരയാണു മീഡിയനെങ്കിൽ അതിന്റെ അർഥം, മുറിഞ്ഞ വരയുള്ള വശത്തുകൂടി ഒാടുന്ന വാഹനങ്ങൾക്ക് മറ്റു വാഹനങ്ങൾക്ക് അസൗകര്യമോ തടസമോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മീഡിയൻ കടന്നും ഓവർടേക്ക് ചെയ്യാം എന്നാണ്. മുറിയാത്ത വരയുള്ള വശത്തുകൂടി ഓടുന്നവയ്ക്ക് മീഡിയനിൽ തൊടാൻപോലും അനുവാദമില്ല. രണ്ടും മുറിയാത്ത വരകളാണെങ്കിൽ ഇരുവശത്തുമുള്ള വാഹനങ്ങൾ ഓവർടേക്ക് ചെയ്യാൻ പാടില്ല. രണ്ടു മുറിയാത്ത വരകൾക്കിടയിൽ ക്രോസ് വരകളാണ് മീഡിയനെങ്കിൽ അതീവശ്രദ്ധയോടെ, ഓവർടേക്ക് ചെയ്യാതെ വണ്ടിയോടിക്കേണ്ട മേഖലയാണിത്. കൊടുംവളവുകളിലും കയറ്റിറക്കങ്ങളിലുമാണ് ഇവ ഉപയോഗിക്കുന്നത്. കോൺക്രീറ്റിൽ പണിയപ്പെട്ട ഡിവൈഡറുകളുടെ സ്ഥാനമാണിവയ്ക്ക്. ഇതു വകവയ്ക്കാതെ വാഹനം ഓടിക്കുന്നവരെ പിടിക്കാൻ പോലീസ് നിരീക്ഷണമോ അല്ലെങ്കിൽ കാമറകളോ ഉണ്ടാകണം.നിയമം കർശനമായി വിലക്കുന്നതാണെങ്കിൽക്കൂടി പോലീസ് ഗൗരവമായെടുക്കാത്തതും എന്നാൽ അടിയന്തരശ്രദ്ധ പതിയേണ്ടതുമായ ചില മേഖലകളുണ്ട്.
ഹെഡ്ലൈറ്റ് ഡിം ചെയ്യണം
എതിരേവരുന്ന വാഹനങ്ങൾക്കു മാരകമായ ദുരന്തം വരുത്തിവയ്ക്കാൻ കാരണമാകുന്നവയാണു ഹെഡ്ലൈറ്റുകൾ. അമിതപ്രകാശമുള്ള ഹാലജൻ, എൽഇഡി ലൈറ്റുകൾക്കു കർശനമായ നിരോധനമുള്ളതാണ്. സാധാരണയിനം പ്രകാശമുള്ള ലൈറ്റുകളാണെങ്കിൽപോലും ടൗൺ/നഗര ഭാഗങ്ങളിൽ ഹൈ ബീം ഉപയോഗിക്കാനേ പാടില്ല. അല്ലാത്ത ഇടങ്ങളിൽ എതിരേവരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ ലൈറ്റ് ഡിം ചെയ്തേ മതിയാവൂ.
രാത്രിയാത്രകൾ യമപുരിയിലേക്കുള്ളതാക്കിമാറ്റാൻ കാരണമാകുന്ന രണ്ടു ഘടകങ്ങളിലൊന്നു ഹെഡ്ലൈറ്റ് ഡിം ചെയ്യാത്തതും മറ്റൊന്നു ഡ്രൈവർ ഉറങ്ങിപ്പോകുന്നതുമാണ്. ഹൈ/ലോ ബീമുകളുടെ കാര്യത്തിൽ നിയമം തെറ്റിക്കുന്നവരെ പോലീസ് കർശനമായി കൈകാര്യംചെയ്തേ പറ്റൂ.
ഡ്രൈവർ ഉറങ്ങിപ്പോകുന്നത് നിയമംമൂലം നിരോധിക്കാൻ പറ്റില്ലല്ലോ! നൈറ്റ് പട്രോളിംഗുകാർ വാഹനങ്ങൾ തടഞ്ഞുനിർത്തി ഡ്രൈവറെ നിരീക്ഷിച്ചാൽ പ്രയോജനമുണ്ടാകും. സഹയാത്രികരും ശ്രദ്ധിക്കേണ്ടതുണ്ട്. ഡ്രൈവറെ ചുമതലയേൽപ്പിച്ചിട്ട് മറ്റെല്ലാവരും ഉറങ്ങുന്നതും അപകടങ്ങൾക്കു വഴിവയ്ക്കും. സ്വാഭാവികമായി ഉറക്കം ഡ്രൈവറെയും മാടിവിളിക്കും. സംസാരിച്ചിരിക്കുന്നതോ പാട്ടുവയ്ക്കുന്നതോ ഡ്രൈവറെ ഉന്മേഷവാനാക്കും. ഡ്രൈവർ എന്തെങ്കിലും ആലസ്യത്തിന്റെ ലക്ഷണം കാണിച്ചാൽ നിർബന്ധമായും വണ്ടി നിർത്തിച്ച് കുറച്ചുസമയം ഉറങ്ങാൻവിടണം. അതിനെടുക്കുന്ന സമയം നഷ്ടമല്ലെന്നും എല്ലാവരുംകൂടി നിത്യനിദ്രയിലേക്കു പോകുന്നതിനേക്കാൾ ഭേദമാണെന്നും തിരിച്ചറിയണം.
ലെയ്ൻ ഡിസിപ്ലിൻ
മൾട്ടി ലെയ്ൻ പാതകളിൽ വളരെ ശ്രദ്ധയോടെയും ലെയ്ൻ നിയമങ്ങൾ പാലിച്ചും വാഹനങ്ങൾ ഓടിക്കണം. ഒരുവശത്തേക്ക് രണ്ടു ലെയ്നുകളുണ്ടെങ്കിൽ സാധാരണഗതിയിൽ വാഹനം ഓടിക്കേണ്ടത് ഇടതു ലെയ്നിലൂടെയാണ്. വലതു ലെയ്ൻ ഓവർടേക്ക് ചെയ്യുന്പോൾ മാത്രം കയറാനും ഇടതു ലെയ്ൻ നിറയെ വാഹനങ്ങളാണെങ്കിൽ വേഗത്തിൽ പോകേണ്ട വാഹനങ്ങൾക്കു പോകാനുമാണ് ഉപയോഗിക്കേണ്ടത്.
പലപ്പോഴും ചരക്കുമായി പോകുന്ന ട്രക്കുകൾ വലതു ലെയ്നിലൂടെ മാർഗതടസം സൃഷ്ടിച്ചു പോകാറുണ്ട്. ഭാരവണ്ടികൾ നിർബന്ധമായും ഇടതു ലെയ്നിലൂടെയേ ഓടാവൂ. ലെയ്ൻ മാറേണ്ടിവരുന്പോൾ കയറേണ്ട ലെയ്നിന്റെ വശത്തുള്ള ഇൻഡിക്കേറ്റർ തെളിച്ച് ആ ലെയ്നിലൂടെ വരുന്ന വാഹനങ്ങൾ ശ്രദ്ധിച്ചിട്ടേ ലെയ്ൻ മാറാവൂ.
പരസ്യബോർഡ് വിന
റോഡിന്റെ വശങ്ങളിലോ മീഡിയനിലോ വിലങ്ങനെ പരസ്യബോർഡുകൾ വയ്ക്കരുതെന്നു നിയമമുള്ളതാണ്. നമ്മുടെ നാട്ടിൽ ആരും പാലിക്കുകയോ ശ്രദ്ധിക്കുകയോ പോലുമില്ലാത്ത ഒരു സുരക്ഷാനിയമം. മിക്ക മീഡിയൻ/ഡിവൈഡറുകളിലും പരേതരുടെയും രാഷ്ട്രീയനേതാക്കന്മാരുടെയുമൊക്കെ ഫ്ളക്സുകൾ റോഡിലേക്കു തള്ളിനിൽക്കുന്നവിധത്തിൽ സ്ഥാപിച്ചിരിക്കുന്നത് കാണാം. ഇത്തരം ബോർഡുകളിൽ തട്ടിയോ അതിലെ ചിത്രങ്ങളിൽ കണ്ണുടക്കിയോ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. പലപ്പോഴും എതിരേവരുന്ന വാഹനം കാണാൻപോലും സാധിക്കാത്തവിധമാണ് ഇവ സ്ഥാപിക്കുന്നത്. റോഡിന്റെ വശങ്ങളിൽ റോഡിനു സമാന്തരമായി മാത്രമേ പരസ്യബോർഡുകൾ വയ്ക്കാൻ അനുവാദമുള്ളൂ.
ചില റോഡ് മര്യാദകൾ
പാശ്ചാത്യരാജ്യങ്ങളിൽ പൊതുവേ കാണുന്ന ചില രീതികളുണ്ട്. നിയമമല്ലെങ്കിൽക്കൂടി മറ്റു വാഹനങ്ങൾക്കോ കാൽനടക്കാർക്കോ ശല്യമുണ്ടാകുന്ന വിധത്തിൽ ആരും ഹോണടിക്കാറില്ല. ഹോണടിക്കുന്നതുതന്നെ മര്യാദകേടായിട്ടാണ് അവിടങ്ങളിൽ കണക്കാക്കാറ്. നമ്മുടെ നാട്ടിൽ ഹോണടി കേൾക്കാതെ ഒരു മിനിറ്റെങ്കിലും വാഹനം ഓടിക്കാൻ സാധിക്കുമോ. മുമ്പിൽ പോകുന്ന വാഹനം എന്തെങ്കിലും കാരണത്താൽ അല്പം വേഗം കുറച്ചാൽ ഹോണടിക്കുന്നു.
സുരക്ഷിത ഡ്രൈവിംഗിനായി ചെയ്യുന്ന ഒരു കാര്യമാണ് മഴയോ മഞ്ഞോ മൂലം വൈപ്പർ പ്രവർത്തിപ്പിക്കേണ്ടിവരുന്പോൾ പാർക്കിംഗ് ലൈറ്റുകൾകൂടി തെളിക്കുക എന്നത്. പകൽ പ്രകാശം മങ്ങിത്തുടങ്ങിയാൽ എല്ലാ വാഹനങ്ങളും പാർക്കിംഗ് ലൈറ്റെങ്കിലും തെളിച്ചേ ഓടാറുള്ളൂ.
നിങ്ങൾ ഒരു പിതാവോ മാതാവോ ആണെങ്കിൽ ഡ്രൈവ്ചെയ്യുന്പോൾ നിങ്ങളുടെ മക്കളുടെ മുഖം മനസിൽ കൊണ്ടുവരിക. നിങ്ങൾ സുരക്ഷിതനായി തിരിച്ചെത്താൻ അവൻ/അവൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എന്നോർക്കുക. അമിതവേഗം വേണ്ട. റോഡ് നിയമങ്ങൾ കർശനമായി പാലിക്കുക.
ജോ മുറികല്ലേൽ