Saturday, October 20, 2018 1:33 AM IST
ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ
മധ്യപ്രദേശ്, രാജസ്ഥാൻ അടക്കം അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിനു പടയൊരുക്കം സജീവമായി. 2010 ഏപ്രിൽ, മേയ് മാസങ്ങളിലായി നടക്കേണ്ട ലോക്സഭാ തെരഞ്ഞെടുപ്പിനും കളമൊരുങ്ങി. സാന്പത്തിക, വികസന, ജനകീയ, ക്ഷേമ പ്രശ്നങ്ങളും അഴിമതി, ഭരണസുതാര്യത തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യപ്പെടാതിരിക്കാനുള്ള കുതന്ത്രങ്ങളും തുടങ്ങി. തെരഞ്ഞെടുപ്പ് അടുത്തതോടെ മതപരവും വിശ്വാസപരവുമായ വൈകാരിക പ്രശ്നങ്ങളാണ് വലിയ ചർച്ചയാവുകയാണ്.
ശബരിമല മുതൽ അയോധ്യയിലെ രാമക്ഷേത്രം വരെയുള്ളവയാണ് ദേശീയ, പ്രാദേശിക മാധ്യമങ്ങളിൽ നിറയുന്നത്. കഴിഞ്ഞ നാലു വർഷം മിണ്ടാതിരുന്നശേഷം അയോധ്യ വിഷയം ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് വീണ്ടും കുത്തിപ്പൊക്കിയതിൽ അതിശയമില്ല. കൂടെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ശബരിമല വിധിയും അതു നടപ്പാക്കുന്നതിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പാളിച്ചകളെയും മുതലെടുക്കാനും സംഘപരിവാർ ശക്തികൾ രംഗത്തെത്തി. കുളം കലക്കി മീൻ പിടിക്കാനാണ് സിപിഎം, കോണ്ഗ്രസ്, ബിജെപി പാർട്ടികളുടെ ശ്രമമെന്ന ആശങ്കയാണ് നിഷ്പക്ഷ സമൂഹത്തിനുള്ളത്.
പതിവുപോലെ അയോധ്യ
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു വഴിയൊരുക്കാൻ പ്രത്യേക നിയമനിർമാണം നടത്താനാണ് ആർഎസ്എസ് തലവൻ ഭാഗവതിന്റെ ആവശ്യം. സ്വന്തം സർക്കാർ കേന്ദ്രത്തിൽ ഭരണത്തിലെത്തിയിട്ടും നാലു വർഷം കഴിഞ്ഞ് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രം ഇത്തരമൊരു ആവശ്യം പരസ്യമായി ഉയർത്തിയതിനു പിന്നിൽ രാഷ്ട്രീയം കാണുന്നവരെ കുറ്റപ്പെടുത്താനാകില്ല. മൂന്നു ദശകത്തോളമായി എല്ലാ പൊതുതെരഞ്ഞെടുപ്പുകൾക്കും മുന്പായി ഈയാവശ്യം ആവർത്തിക്കുന്നതു പതിവായിട്ടുമുണ്ട്.
ആർഎസ്എസുകാരനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചു നേരിട്ടു പറയേണ്ട കാര്യം പരസ്യപ്രസ്താവനയിലൂടെ ഉന്നയിക്കുന്നതിന്റെ ലക്ഷ്യം വ്യക്തം. എന്തിന്, ആർഎസ്എസ് തലവന്റെ നിർദേശം ശിരസാവഹിക്കാൻ തയാറായ സർക്കാരാണു കേന്ദ്രം ഭരിക്കുന്നത്. പോരാത്തതിന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ലോക്സഭാ സ്പീക്കറും മുതിർന്ന കേന്ദ്രമന്ത്രിമാരിൽ പലരും ആർഎസ്എസിന്റെ സ്വന്തമാണ്. മുന്പു വാജ്പേയ് സർക്കാരിന്റെ കാലത്തും ഇപ്പോൾ മോദി സർക്കാരിന്റെ കാലത്തും പക്ഷേ കളികൾ ഒന്നുതന്നെ.
ഇന്ത്യ- പാക്കിസ്ഥാൻ വിഭജനത്തിനുശേഷം രാജ്യത്ത് ഏറ്റവുമധികം വർഗീയ ചേരിതിരിവ് ഉണ്ടാക്കിയത് അയോധ്യ രഥയാത്രയും ബാബറി മസ്ജിദിന്റെ തകർച്ചയും തുടർന്നുള്ള സംഭവങ്ങളുമാണ്. ഇപ്പോൾ വീണ്ടും വിശ്വാസത്തിന്റെ പേരിൽ രാജ്യത്താകെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള ഏതൊരു ശ്രമവും അപലപനീയമാണ്. പരോക്ഷമായി പോലും ജനങ്ങളെ തമ്മിലടിപ്പിക്കുന്നതും വൈകാരികമായി മുതലെടുപ്പിനു ശ്രമിക്കുന്നതും വലിയ ആപത്താകും. പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയുമെന്ന എല്ലാ മതങ്ങളുടെയും അന്തഃസത്ത ഉൾക്കൊണ്ടാൽ വിട്ടുവീഴ്ചകൾ എളുപ്പവുമാകും.
വിശ്വാസം അതിന്റെ വഴിക്ക്
വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും കാര്യത്തിൽ പരമാവധി സ്വാതന്ത്ര്യം അനുവദിക്കുകയാണ് അഭികാമ്യം. വ്യക്തിസ്വാതന്ത്ര്യത്തിനു പരമപ്രാധാന്യം ഉള്ളപ്പോഴും സമൂഹത്തിന്റെ പൊതുവായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കട്ടെ. പക്ഷേ ഇക്കാര്യങ്ങളിലെല്ലാം വേർതിരിവുകൾ ഉണ്ടാകാൻ പാടില്ല. ഭരണഘടനയും നിയമവ്യവസ്ഥയും അംഗീകരിച്ചുകൊണ്ടു വിശ്വാസപരമായ കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലുകൾ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ. തീർച്ചയായും വിശ്വാസം സംരക്ഷിക്കപ്പെടണം. അതുപോലെ ഭരണഘടനയും നിയമവ്യവസ്ഥയും പൂർണമായി അംഗീകരിക്കപ്പെടുകയും വേണം.
പക്ഷേ, മതവും വിശ്വാസവും കൂട്ടിക്കുഴച്ചു വിവാദങ്ങളിലൂടെ രാജ്യത്തിന്റെ വികസനകാര്യങ്ങളിലും ജനകീയ പ്രശ്നങ്ങളിലുംനിന്നു വഴിതിരിച്ചു വിടുന്നത് അപകടകരമായ പ്രവണതയാണ്. പശുവിന്റെ പേരിൽ നടന്ന ആൾക്കൂട്ട കൊലപാതകങ്ങളും പലയിടത്തും ആവർത്തിക്കപ്പെട്ട ദളിത്-ന്യൂനപക്ഷ അക്രമങ്ങളും തൊഴിലില്ലായ്മയും മുതൽ വാഗ്ദാന ലംഘനങ്ങൾ വരെയുള്ളവയും വിസ്മൃതിയിലായതിൽ സർക്കാരിന് സന്തോഷിക്കാം.
കണ്ണീരണിഞ്ഞ കർഷക വിലാപം
കാർഷിക മേഖലയിലെ വലിയ തകർച്ചയുടെ ആഘാതമാണ് രാജ്യത്തെ വലിയ ശതമാനം ജനതയെ വളരെ ദോഷകരമായി ബാധിച്ചത്. റബർ മുതൽ നെല്ലു വരെയുള്ള സർവ കൃഷികളും നഷ്ടത്തിലാവുകയും കർഷകർ കടക്കെണിയിലാവുകയും ചെയ്തു. പാലും പച്ചക്കറികളും മത്സ്യമാംസാദികളും അരിയും പയർ ഉത്പന്നങ്ങളും വരെ സർവതിനും വില കൂടിയതിന്റെ പ്രയാസങ്ങൾക്കിടെയാണ് കാർഷികത്തകർച്ച.
നോട്ട് അസാധുവാക്കലും ജിഎസ്ടി നടപ്പാക്കലിലെ അപാകതകളും ചേർന്നു രാജ്യത്തെ ചെറുകിട, ഇടത്തരം ബിസിനസുകൾക്കും വ്യവസായങ്ങൾക്കും അതുവഴി സന്പദ്ഘടനയ്ക്കുമുണ്ടായ ആഘാതവും മാന്ദ്യവും ചെറുതല്ല. വൻകിടക്കാരായ ഏതാനും പേർക്കുവേണ്ടി രാജ്യത്തെ ജനങ്ങളെയും സന്പദ്വ്യവസ്ഥയെയും വലിയ പ്രയാസങ്ങളിലേക്കും പ്രതിസന്ധിയിലേക്കും തള്ളിവിട്ടുവെന്നതിനു ന്യായമായ വിശദീകരണം പോലുമുണ്ടായില്ല.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന വളർച്ചയിൽ (ജിഡിപി) ഉണ്ടായ തിരിച്ചടികളിൽനിന്നു സാവധാനം കരകയറി വരുന്നതേയുള്ളൂ. ഇതിനിടെ, ലക്ഷക്കണക്കിനു കോടി രൂപയുടെ നഷ്ടമാണ് രാജ്യത്തിനു സംഭവിച്ചതെന്ന സാന്പത്തിക വിദഗ്ധരുടെ വാദത്തിനു രാഷ്ട്രീയനിറമില്ല. രൂപയുടെ റിക്കാർഡ് മൂല്യത്തകർച്ചയുടെ ക്ഷീണവും വലുതാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ രൂപയുടെ വിലയിടിവിനെതിരേ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ തുടർച്ചയായി കുറ്റപ്പെടുത്തിയ നേതാവാണ് നരേന്ദ്ര മോദി. എൻഡിഎ അധികാരത്തിലെത്തിയാൽ രൂപയുടെ മൂല്യം ഡോളറിന് 40 രൂപയിലേക്ക് എത്തിക്കുമെന്ന വാഗ്ദാനവും പാഴ്വാക്കായി.
എണ്ണവിലയിൽ ചുട്ടുപൊള്ളും
പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെ വില പതിവായി കുത്തനെ കൂട്ടുന്നതിനെതിരേയുള്ള ജനരോഷം പോലും ഈ വിവാദത്തിൽ മറഞ്ഞു. ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിടിഞ്ഞപ്പോഴും തുടർച്ചയായ കേന്ദ്ര എക്സൈസ് നികുതി കൂട്ടാനാണു കേന്ദ്രസർക്കാർ ശ്രമിച്ചത്. ഇപ്പോഴും ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ചില്ലറവില്പന വിലയിൽ അതിന്റെ കുറവുണ്ടായില്ല. പെട്രോൾ വില കൂട്ടിയതിനെതിരേ രാജ്യത്താകെ പ്രതിഷേധസമരം നടത്തിയ ബിജെപി നേതാക്കളാണ് ഇന്നു കേന്ദ്രമന്ത്രിമാരായി വാഴുന്നത്.
വിവാദ റഫാൽ വിമാന ഇടപാടു മുതൽ കേരളത്തിലെ ബ്രൂവറി അഴിമതി വരെയുള്ളവയെല്ലാം എത്ര പെട്ടെന്നാണ് ശബരിമലയിലെ യുവതീ പ്രവേശന വിവാദത്തിലൂടെ പിന്നാന്പുറത്തേക്കു മാറിയത്. റഫാൽ വിമാന കരാറിന്റെ ഉപകരാർ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് കന്പനിക്കു നൽകിയത് പ്രധാനമന്ത്രിയുടെ ഇടപെടൽകൊണ്ടു മാത്രമാണെന്ന് ബിജെപി നേതാക്കൾ പോലും രഹസ്യമായെങ്കിലും സമ്മതിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എഎലുമായി 126 റഫാൽ യുദ്ധവിമാനങ്ങൾക്കുവേണ്ടി നടന്നുവന്ന ചർച്ചകൾ റദ്ദാക്കുകപോലും ചെയ്യാതെയാണ് റിലയൻസിനു വേണ്ടി കരാർ മാറ്റിമറിച്ചതെന്നതു പുതിയ വെളിപ്പെടുത്തലുകളോടെ വ്യക്തമാണ്.
നാലു വർഷത്തെ മോദി സർക്കാരിന്റെ കാലത്ത് പുറത്തുവന്ന ആരോപണങ്ങളിൽ മിക്കതിനും ഉത്തരംമുണ്ടായിട്ടില്ല. നാലു വർഷത്തിനിടെ ചെറുതും വലുതുമായ 23,000 അഴിമതികൾ പുറത്തുവന്നുവെന്നാണു മുഖ്യപ്രതിപക്ഷമായ കോണ്ഗ്രസ് ആരോപിച്ചത്. അതെന്തായാലും ബാങ്കുകളുടെ കിട്ടാക്കടം 2017 ഡിസംബർ 31-ന് 8,40,958 കോടി രൂപയായി കൂടിയെന്നു സർക്കാർ രേഖകൾ തന്നെ വ്യക്തമാക്കുന്നു.
തട്ടിപ്പുകാരുടെ തിരോധാനം
വൻ സാന്പത്തികതട്ടിപ്പു നടത്തിയ വിജയ് മല്യ, നീരവ് മോദി, ലളിത് മോദി, മെഹുൾ ചോക്സി എന്നിവർ മുതൽ കഴിഞ്ഞ സെപ്റ്റംബറിൽ ഗുജറാത്ത് ബിസിനസുകാരനായ നിതിൻ സന്ദേശര വരെയുള്ളവരാണ് രാജ്യംവിട്ടത്. സാന്പത്തികതട്ടിപ്പു നടത്തിയശേഷം നിയമനടപടികളിൽനിന്നു രക്ഷപ്പെടാനായി 31 വൻകിടക്കാർ രാജ്യംവിട്ടതായി കഴിഞ്ഞ മാർച്ചിൽ കേന്ദ്രസർക്കാർ പാർലമെന്റിനെ രേഖാമൂലം അറിയിച്ചിരുന്നു. വൻതുക വായ്പയെടുത്ത ശേഷം ബോധപൂർവം വീഴ്ച വരുത്തിയത് ഇന്ത്യയിലെ 396 വൻകിട കന്പനികളാണ്.
2012 മുതൽ 2016 വരെ പൊതുമേഖലാ ബാങ്കുകൾക്കു മാത്രം 22,743 കോടി രൂപ ബാങ്കിംഗ് ക്രമക്കേടുകളിലൂടെ നഷ്ടമായെന്നു ബംഗളൂരു ഐഐടിയുടെ പഠനറിപ്പോർട്ടിലുണ്ടെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് കഴിഞ്ഞ ഏപ്രിലിൽ പാർലമെന്റിനെ അറിയിച്ചു. റിസർവ് ബാങ്കിനെ ഉദ്ധരിച്ചാണ് സർക്കാർ ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീടുള്ള രണ്ടുവർഷക്കാലത്ത് ഇതിലേറെ പണം നഷ്ടപ്പെട്ടിരിക്കാം.
രാജ്യത്ത് 2017 ഡിസംബർ 21 വരെ 25,600 ബാങ്കിംഗ് തിരിമറികളും ക്രമക്കേടുകളും നടന്നതായി കേന്ദ്രസർക്കാർ പാർലമെന്റിൽ വച്ച രേഖയിലുണ്ട്. ഒരു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകളുടെ ഗണത്തിൽ 2017 സാന്പത്തികവർഷം മാത്രം ഐസിഐസിഐ ബാങ്കിന് 455 കേസുകളും എസ്ബിഐക്ക് 429 കേസുകളും സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിന് 244 കേസുകളും എച്ച്ഡിഎഫ്സി ബാങ്കിന് 237 കേസുകളും ഉണ്ടെന്ന് റിസർവ് ബാങ്കും വെളിപ്പെടുത്തി. എസ്ബിഐയിലെ 60, എച്ച്ഡിഎഫ്സിയിലെ 49, ആക്സിസ് ബാങ്കിലെ 35 വീതം ജീവനക്കാർ തിരിമറികളിൽ ഉൾപ്പെട്ടതായും ഇതേ രേഖയിലുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിലെ കുപ്രസിദ്ധമായ 11,400 കോടി രൂപയുടെ തട്ടിപ്പിന്റെ പേരിൽ 20 ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു.
കണക്കില്ലാത്ത കൊള്ളയടി
2015ൽ ജെയ്ൻ ഇൻഫ്രാ പ്രോജക്ട്സ് എന്ന കന്പനി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരുമായി ചേർന്ന് 200 കോടി രൂപയാണ് തട്ടിപ്പാണു നടത്തിയത്. ഹോങ്കോംഗ് കോർപറേഷനുമായി ചേർന്ന് ഇന്ത്യയിലെ നിരവധി ബാങ്കുകളിലെ വിദേശ കറൻസി എക്സ്ചേഞ്ച് തട്ടിപ്പുകളിലൂടെ 6000 കോടി രൂപയുടെ തട്ടിപ്പു നടന്നതായാണു റിപ്പോർട്ട് ചെയ്തത്. 2016ൽ സിൻഡിക്കറ്റ് ബാങ്കിൽ നാലു പേർ ചേർന്ന് 380 അക്കൗണ്ടുകൾ തുറന്ന് വ്യാജ ചെക്കുകളും എൽഐസി പോളിസികളും മറ്റും ഉപയോഗിച്ചു നടത്തിയ തട്ടിപ്പിലൂടെ പോയത് 1000 കോടി രൂപയാണ്.
ഗുജറാത്തിലെ ഫാർമ കന്പനിയുടെ മറവിൽ 500 കോടിയുടെ തട്ടിപ്പു നടത്തിയ ആന്ധ്ര ബാങ്ക് ഡയറക്ടറെ എൻഫോഴ്സ്മെന്റ് വിഭാഗം അറസ്റ്റ് ചെയ്തത് ഏതാനും മാസം മുന്പാണ്. ഇരുപതു ബാങ്കുകളിൽനിന്നായി 2,223 കോടി രൂപയുടെ തട്ടിപ്പിന്റെ പേരിലാണ് 2017ൽ കോൽക്കത്തയിലെ വൻകിട ജൂവലറിക്കാരനായ നിലേഷ് പരേഖിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഐഡിബിഐ അടക്കമുള്ള ബാങ്കുകളിൽ കിംഗ്ഫിഷൻ എയർലൈൻസിന്റെ പേരിൽ 9,500 കോടി രൂപയുടെ കടം വരുത്തിയ ശേഷമാണ് വിജയ് മല്യ ഇംഗ്ലണ്ടിലേക്ക് സുരക്ഷിതമായി കടന്നത്. വിൻസം ഡയമണ്ട് കന്പനി 7,000 കോടി രൂപയുടെ കടബാധ്യതയാണ് ബോധപൂർവം വരുത്തിയതെന്ന് 2017ൽ കണ്ടെത്തി. രാജ്യംവിട്ട സാന്പത്തിക കുറ്റവാളിയായ വജ്രവ്യാപാരി നീരവ് മോദി മൊത്തം 11,450 കോടി രൂപയുടെ തട്ടിപ്പാണു നടത്തിയത്.
കാക്കേണ്ടതു ഭരണഘടന
മതവും വിശ്വാസവും ഓരോ പൗരന്റെയും സ്വാതന്ത്ര്യവും ഇഷ്ടവുമായി തുടരട്ടെ. ഭരണഘടനയും ജനാധിപത്യ വ്യവസ്ഥയും നിയമവാഴ്ചയും പക്ഷേ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു പരിപാലിച്ചേ മതിയാകൂ. രാജ്യപുരോഗതിയും സാന്പത്തികവളർച്ചയും ജനക്ഷേമവും മതസൗഹാർദവും സമാധാനവും ആണ് പ്രധാനം. രാഷ്ട്രീയത്തിനും മതങ്ങൾക്കും മേലേ രാജ്യവും പൗരനും ജയിക്കട്ടെ.