Monday, October 29, 2018 12:53 AM IST
അമേരിക്കയിൽ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കുന്ന പ്രക്രിയ നാലുവർഷത്തിലൊരിക്കലാണു നടക്കുന്നത്. രണ്ടു പൊതുതെരഞ്ഞെടുപ്പുകളുടെ മധ്യകാലത്ത്, അതായതു രണ്ടുവർഷങ്ങൾക്കുശേഷം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ അമേരിക്കൻ ഉപരിസഭയായ സെനറ്റിലെ മൂന്നിലൊന്ന് അംഗങ്ങളെയും പ്രതിനിധിസഭയിലെ മുഴുവൻ അംഗങ്ങളെയും സംസ്ഥാന ഭരണാധികാരിയായ ഗവർണറെയും തെരഞ്ഞെടുക്കുന്നു.
അടുത്ത രണ്ടുവർഷക്കാലം റിപ്പബ്ലിക്കൻ പാർട്ടിക്കാണോ ഡമോക്രാമറ്റ് പാർട്ടിക്കാണോ ഇരുസഭകളുടെയും നിയന്ത്രണം എന്നതാണ് ഈ തെരഞ്ഞെടുപ്പുവഴി നിർണയിക്കപ്പെടുക. അതിനനുസരിച്ചാണ് പ്രസിഡന്റിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുക എന്നതിനാൽ ഇരുപാർട്ടികൾക്കും ഈ തെരഞ്ഞെടുപ്പ് നിർണായകംതന്നെയാണ്.
ഇത്തവണ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നത് നവംബർ ആറിനാണ്. ജനപ്രതിനിധിസഭയിലെ 435 അംഗങ്ങളെയും സെനറ്റിലെ നൂറ് അംഗങ്ങളിൽ (ഒരു സംസ്ഥാനത്തുനിന്ന് രണ്ടുപേർ വീതം) 35 പേരെയും തെരഞ്ഞെടുത്തുകഴിയുന്പോൾ ഇരുസഭകളിലും കക്ഷിനില മാറിമറിയാമെങ്കിലും പ്രസിഡന്റ് സ്ഥാനത്തിനു മാറ്റമൊന്നും സംഭവിക്കില്ല. പക്ഷേ പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ കരങ്ങൾ ബന്ധിതമായിരിക്കുമെന്നു മാത്രം.
അങ്ങനെ സംഭവിച്ചാൽ, മറ്റു പല പ്രസിഡന്റുമാരും ചെയ്തിട്ടുള്ളതുപോലെ, രണ്ടുവർഷം മുന്പ് റിപ്പബ്ലിക്കൻ ഭൂരിപക്ഷമുണ്ടായിരുന്ന ഇരുസഭകളെ മറികടക്കാൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ ഒടുവിൽ ചെയ്തതുപോലെ, എക്സിക്യൂട്ടീവ് ഓർഡറുകൾ ഇറക്കേണ്ടിവരും. ഭരണഘടനയനുസരിച്ച് അങ്ങനെ ചെയ്യാൻ പ്രസിഡന്റിന് അധികാരമുണ്ടെങ്കിലും അതത്ര സ്വാഗതാർഹമായ നടപടിയല്ല.
സെനറ്റും പ്രതിനിധിസഭയും
ആറുവർഷത്തേക്കു തെരഞ്ഞെടുക്കപ്പെടുന്നവരാണ് യുഎസ് സെനറ്റംഗങ്ങൾ. സെനറ്റിലെ ഇപ്പോഴത്തെ കക്ഷിനില റിപ്പബ്ലിക്കൻ പാർട്ടിക്ക് 51 പേരും ഡമോക്രാറ്റുകൾക്ക് 47 പേരും രണ്ടുപേർ സ്വതന്ത്രരുമാണ് എന്നതാണ്. അവരിൽ ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടുന്നത് 25 ഡമോക്രാറ്റുകളും ഒമ്പതു റിപ്പബ്ലിക്കൻ പാർട്ടിയംഗങ്ങളുമാണ്. അടുത്ത സെനറ്റിൽ ഡമോക്രാറ്റുകൾക്ക് മുൻതൂക്കം ലഭിക്കണമെങ്കിൽ അവരുടെ എല്ലാ സീറ്റുകളും നിലനിർത്തുകയും റിപ്പബ്ലിക്കൻ പാർട്ടിക്കാരുടെ രണ്ടു സീറ്റുകൾ പിടിച്ചെടുക്കുകയും വേണം. അതു സാധ്യമാകുമെന്നു ഡമോക്രാറ്റുകളെ പിന്താങ്ങുന്ന ലിബറൽ മാധ്യമങ്ങൾപോലും കരുതുന്നില്ല. അതായത്, സെനറ്റിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടി തുടരുമെന്നു ചുരുക്കം.
ജനപ്രതിനിധി സഭയിൽ ഇപ്പോൾ 235 പേർ റിപ്പബ്ലിക്കൻ പാർട്ടിക്കാരും 193 പേർ ഡമോക്രാറ്റുകളുമാണ്. ഏഴു സീറ്റുകൾ ഒഴിവായിക്കിടക്കുന്നു. രണ്ടുവർഷത്തേക്കു തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ പ്രതിനിധിസഭാംഗങ്ങളും ഈ വർഷം ഇലക്ഷനെ അഭിമുഖീകരിക്കുന്പോൾ ചിത്രം വ്യത്യസ്തമാകുമെന്നു പലരും അനുമാനിക്കുന്നു. എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടിക്കാർ ഇപ്പോൾ കൈവശം വച്ചിരിക്കുന്നവയിൽ 24 സീറ്റുകൾ പിടിച്ചെടുത്താൽ മാത്രമേ ഡമോക്രാറ്റുകൾക്കു ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷം നേടാനാവൂ. അതു സാധ്യമാകുമെന്നാണ് പല മാധ്യമങ്ങളുടെയും നിരീക്ഷകരുടെയും കണക്കുകൂട്ടൽ.
ബറാക് ഒബാമയുടെ കാലത്ത് 2010-ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പ് മുതൽ ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷം റിപ്പബ്ലിക്കൻ പാർട്ടിക്കായിരിക്കെ, ഇത്തവണ ഡമോക്രാറ്റുകൾ മുന്നേറ്റമുണ്ടാക്കുമെന്നു മാധ്യമങ്ങൾ പ്രതീക്ഷിക്കുന്നതിനു കാരണങ്ങൾ പലതാണ്.
നീലത്തരംഗം
പൊളിറ്റിക്കൽ സയന്റിസ്റ്റ് ജേക്കബ് സ്മിത്ത് കഴിഞ്ഞ നൂറുവർഷങ്ങളിലെ ഇലക്ഷൻ ചരിത്രം പരിശോധിച്ച് എത്തിയ ഒരു നിഗമനമുണ്ട്. ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റിന്റെ പാർട്ടിക്ക് ശരാശരി 29 സീറ്റുകൾ നഷ്ടപ്പെടുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു. അപ്രകാരം 48 സീറ്റുകൾവരെ എതിർപാർട്ടി പിടിച്ചെടുത്ത അവസരങ്ങളുണ്ട്. പ്രതിപക്ഷ പാർട്ടി അത്തരം വലിയ നേട്ടം കൈവരിക്കുന്ന തെരഞ്ഞെടുപ്പുകളെ അദ്ദേഹം തരംഗ തെരഞ്ഞെടുപ്പുകൾ എന്നാണു വിശേഷിപ്പിക്കുന്നത്.
പ്രസിഡന്റിന്റെ രണ്ടുവർഷത്തെ ഭരണത്തോടുള്ള അതൃപ്തിയും ആവിഷ്കരിച്ച നയപരിപാടികളോടുള്ള വിയോജിപ്പുമാണ് തരംഗ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുന്നത്. എതിർപ്പുള്ളവർ അതു പ്രകടിപ്പിക്കാനുള്ള ഏറ്റവും അടുത്ത അവസരമായി ഇടക്കാല തെരഞ്ഞെടുപ്പിനെ കണ്ട് വൈകാരികമായി പ്രതികരിക്കുന്നതിന്റെ ഫലമാണു തരംഗം. അത്തരത്തിലൊരു നീലത്തരംഗം ഇത്തവണ ഉണ്ടാകുമെന്നു ഡമോക്രാറ്റുകളെ ശക്തമായി പിന്തുണയ്ക്കുന്ന സിഎൻഎൻ, എൻബിസി, ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങിയ മുഖ്യധാരാ മാധ്യമങ്ങൾ പ്രവചിക്കുന്നു. ഡമോക്രാറ്റുകളെ സൂചിപ്പിക്കുന്ന നിറമാണു നീല. റിപ്പബ്ലിക്കൻ പാർട്ടിയുടേതു ചുവപ്പും.
പൊതുജനാഭിപ്രായം റിപ്പബ്ലിക്കൻ പാർട്ടിക്കെതിരായി സൃഷ്ടിച്ചെടുക്കാനുള്ള ട്രംപ് വിരുദ്ധ മാധ്യമങ്ങളുടെ തന്ത്രമായിട്ടാണു നീലത്തരംഗ പ്രചാരണം നടത്തുന്നതെന്നു പൊതുജനങ്ങൾക്കിടയിൽ ശക്തമായ അഭിപ്രായമുണ്ട്. ബാലറ്റ് പീഡിയയുടെ കണക്കനുസരിച്ച് ജനപ്രതിനിധി സഭയിൽ ഡമോക്രാറ്റ് പാർട്ടിക്ക് 48 സീറ്റുകൾ കൂടുതലായി ലഭിച്ചാലേ അതിനെ തരംഗ തെരഞ്ഞെടുപ്പ് എന്നു വിശേഷിപ്പിക്കാനാവൂ. എത്ര കണക്കു കൂട്ടിയാലും ഡമോക്രാറ്റുകളുടെ നേട്ടം ഒരു ഡസനിലോ, കൂടിയാൽ രണ്ടു ഡസനിലോ മാത്രമേ എത്തുകയുള്ളൂ എന്നാണവരുടെ നിഗമനം. ആ നിലയ്ക്കു നീലത്തരംഗമൊന്നും ഉണ്ടാവില്ല, അല്പം നീല ഓളങ്ങൾ പരക്കുകയേ ഉള്ളൂ എന്ന് ട്രംപ് അനുയായികൾ ചൂണ്ടിക്കാട്ടുന്നു.
പക്ഷേ 48 സീറ്റുകൾ നേടി തരംഗമൊന്നും സൃഷ്ടിക്കേണ്ട ആവശ്യമില്ല, വെറും 24 സീറ്റുകൾ അധികം കിട്ടിയാൽ ഡമോക്രാറ്റുകൾക്കു പ്രതിനിധി സഭയിൽ ഭൂരിപക്ഷമാകുമെന്നതു ട്രംപിന്റെ ഉറക്കം കെടുത്തുന്നു. ഡമോക്രാറ്റുകൾ 25 മുതൽ 35 വരെ അധികം സീറ്റുകൾ നേടുമെന്ന കണക്കുകളാണ് പല രാഷ്ട്രീയ നിരീക്ഷകരും നിരത്തുന്നത്. തന്മൂലം കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചെയ്തതുപോലെ, റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ട്രംപ് വിശ്രമമില്ലാതെ രാജ്യമൊട്ടാകെ സഞ്ചരിച്ചു പ്രസംഗിക്കുകയാണ്. ഇരുസഭകളിലും ഭൂരിപക്ഷമില്ലെങ്കിൽ തന്റെ നയങ്ങൾ നടപ്പാക്കുക എളുപ്പമല്ലെന്ന് അദ്ദേഹത്തിനറിയാം.
ട്രംപിന്റെ സ്വാധീന സാധ്യത
ഫോക്സ് ന്യൂസും എൻബിസിയും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ട്രംപിന്റെ രണ്ടുവർഷത്തെ പ്രവർത്തനത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് പരിഗണിക്കേണ്ട ഒരു ഘടകമാണെന്നു സൂചിപ്പിക്കുന്നു. അദ്ദേഹം നടപ്പാക്കിയ നയപരിപാടികൾ ഡമോക്രാറ്റുകളുടെയും ലിബറൽ മാധ്യമങ്ങളുടെയും അജൻഡകൾക്കും ചില ലോകരാഷ്ട്രങ്ങളുടെ താത്പര്യങ്ങൾക്കും എതിരായിരുന്നെങ്കിലും അദ്ദേഹത്തെ വിജയിപ്പിച്ച ജനവിഭാഗത്തിനു സ്വീകാര്യമായിരുന്നു. തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നൊന്നായി ട്രംപ് നടപ്പാക്കുകയായിരുന്നു എന്നവർ ചൂണ്ടിക്കാട്ടുന്നു.
തത്ഫലമായി അമേരിക്കൻ സാന്പത്തികനില മെച്ചപ്പെട്ടതും തൊഴിലില്ലായ്മ കുറഞ്ഞതും ഭീകരപ്രവർത്തകരുടെ കടന്നുവരവിനു കടിഞ്ഞാണിട്ടതും അനധികൃത കുടിയേറ്റം നിയന്ത്രണവിധേയമാക്കിയതുമൊക്കെ റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂലമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണച്ചവർ തങ്ങൾക്കുവോട്ടു ചെയ്യുമെന്ന് അവർ പ്രതീക്ഷ പുലർത്തുന്നു. മുൻകാലങ്ങളെക്കാൾ റിപ്പബ്ലിക്കൻ അനുഭാവ വോട്ടർമാർ ഇത്തവണ ബൂത്തുകളിലെത്തുമെന്നും അവർ വിശ്വസിക്കുന്നു.
ഇപ്പോഴത്തെ നിലയനുസരിച്ച് സെനറ്റിലെ ഭൂരിപക്ഷം റിപ്പബ്ലിക്കൻ പാർട്ടി നിലനിർത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ജനപ്രതിനിധിസഭയിലേക്ക് ഡമോക്രാറ്റുകൾക്ക് അനുകൂലമായാണ് കാറ്റ് വീശുന്നതെങ്കിലും രാഷ്ട്രീയാന്തരീക്ഷത്തിൽ ഇനിയുള്ള ഒരാഴ്ച സംഭവിക്കാവുന്ന കാലാവസ്ഥാ വ്യതിയാനം മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം. തെക്കേഅമേരിക്കൻ രാജ്യങ്ങളിൽനിന്നു മെക്സിക്കോ വഴി യുഎസിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പതിനായിരത്തോളം കുടിയേറ്റ വിദ്യാർഥികളുടെ വരവുപോലും ഈ കാലാവസ്ഥാ വ്യതിയാനത്തിന് ഊർജം പകർന്നേക്കാം.
അമേരിക്കയിൽനിന്ന് ജോസ് കല്ലുകളം