Tuesday, October 30, 2018 1:28 AM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
താമരയ്ക്കൊപ്പം വളരാമെന്നു മോഹംനൽകി ബിജെപി. ചോദ്യങ്ങൾക്കു മുന്നിൽ അടിയറവ് പറയിപ്പിക്കാൻ കോൺഗ്രസ്. കൂട്ടുകാരെക്കൂട്ടി കറുത്തകുതിരയാകാൻ ജോഗി. ശക്തി തെളിയിക്കാൻ കളംമാറിയവരുടെ പരാക്രമം. എല്ലാംകൂടി ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പു രംഗം കത്തിക്കയറുകയാണ്. 2018ലെ അവസാനപോരാട്ടങ്ങളുടെ ആദ്യമണിമുഴക്കമാണ് ഛത്തീസ്ഡിലേത്. ആദ്യഘട്ടവോട്ടെടുപ്പ് 12ന്. 90 മണ്ഡലങ്ങളിൽ 18 ഇടത്താണ് അന്നു വിധിയെഴുത്ത്. കോൺഗ്രസിനു മേൽക്കൈയുള്ള പ്രദേശങ്ങളാണിവ. മുഖ്യമന്ത്രി രമൺസിംഗിന്റെ മണ്ഡലവും ഇവിടെയാണ്. ബാക്കി 72 ഇടങ്ങളിൽ 20ന് വോട്ടെടുപ്പ് നടക്കും.
മാവോയിസ്റ്റ് ഭീഷണി അതിരൂക്ഷമായ മേഖലകളിലാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്നത്. അതിനാൽ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസ് സേനാംഗങ്ങളും ഏറെ കരുതലോടെയാണ് നിലകൊള്ളുന്നത്. പതിവുപോലെ മാവോയിസ്റ്റുകൾ ബഹിഷ്കരണ ആഹ്വാനം മുഴക്കിയിട്ടുണ്ട്. നോട്ടയ്ക്കു വോട്ട് ചെയ്യാനുള്ള പ്രേരണയും മാവോയിസ്റ്റുകൾ നൽകുന്നുണ്ട്. 2013ൽ 68 പോളിംഗ് സ്റ്റേഷനുകളിൽ ആരും വോട്ടിടാനെത്തിയിരുന്നില്ല. 80 ഇടങ്ങളിൽ 20 ശതമാനത്തിൽ താഴെയായിരുന്നു പോളിംഗ്. ബസ്തറിലെ 12 മണ്ഡലങ്ങളിൽ 20 ശതമാനത്തോളം പേർ നോട്ടയ്ക്കു വോട്ടിടുകയും ചെയ്തു. എന്നാൽ, ഇക്കുറി മാവോയിസ്റ്റുകളുടെ ബഹിഷ്കരണ ആഹ്വാനം വിജയിക്കില്ലെന്നാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൂട്ടൽ.
18 സീറ്റിന് 190 പേർ
ആദ്യഘട്ടം പോളിംഗ് നടക്കുന്നത് എട്ടു ജില്ലകളിലെ 18 മണ്ഡലങ്ങളിലാണ്. മിക്കതും മാവോയിസ്റ്റുകൾക്കു സ്വാധീനമുള്ളവ. ബസ്തർ, ബിജാപുർ, ദണ്ഡേവാഡ, സുക്മ, കൊണ്ടാഗാവ്, കൻകർ, നാരായൺപുർ, രജനന്ദഗാവ് എന്നിവയാണ് ഈ ജില്ലകൾ. ബസ്തർ മേഖലയിൽ 12 മണ്ഡലങ്ങളുണ്ട്. മുഖ്യമന്ത്രി ജനവിധിതേടുന്ന രജനന്ദഗാവ് മേഖലയിൽആറ് സീറ്റുകളാണുള്ളത്.
421 പേരായിരുന്നു 18 സീറ്റിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ചത്. 231 പത്രികകൾ മാത്രമാണ് സാധുവായത്. 41 പേർ പത്രിക പിൻവലിച്ചു. അവശേഷിക്കുന്നത് 190 പേരാണ്.
ആദിവാസികൾക്കു മേൽക്കൈയുള്ള മേഖലയാണിത്. 12 സീറ്റുകൾ പട്ടികവർഗക്കാർക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒന്ന് പട്ടികജാതിക്കാർക്കുള്ളതാണ്. 2013ൽ 18ൽ 12ഉം കോൺഗ്രസിനൊപ്പമായിരുന്നു. സിറ്റിംഗ് സീറ്റുകൾ നിലനിർത്തുകയും കൂടുതൽ നേടുകയുമാണ് കോൺഗ്രസിന്റെ ഗെയിം പ്ലാൻ. എന്നാൽ, കഴിഞ്ഞ തവണത്തെ നായകൻ അജിത് ജോഗി കൂടെയില്ലാത്തതും വർക്കിംഗ് പ്രസിഡന്റ് രാംദയാൽ ഉയ്ക പാർട്ടിവിട്ടതും കോൺഗ്രസിനു തിരിച്ചടിയാണ്. എങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണനേട്ടത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. ഭരണവിരുദ്ധവികാരം മുതലെടുക്കാമെന്നാണ് അജിത് ജോഗിയുടെ ജനതാ കോൺഗ്രസ് ഛത്തീസ്ഗഡിന്റെ പ്രതീക്ഷ.
2003ലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ട് വിഹിതത്തിലെ അന്തരം 2.56 ശതമാനമായിരുന്നത് 2013ൽ 0.7 ശതമാനമായി കുറഞ്ഞു. 2013ൽ ബിഎസ്പിക്ക് 4.3 ശതമാനമാണു വോട്ട് ലഭിച്ചത്. എന്നാൽ, 2014ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ 11ൽ പത്തും ബിജെപിയാണു നേടിയത്.
2013ൽ ബസ്തർ മേഖലയിലെ 12ൽ എട്ടെണ്ണം കോൺഗ്രസാണു നേടിയത്. 2008ൽ ഒരു സീറ്റ് മാത്രമായിരുന്നു ഇവിടെ കോൺഗ്രസിനുണ്ടായിരുന്നത്. 2003ൽ മൂന്നെണ്ണവും. സംസ്ഥാന രൂപീകരണത്തിനു മുമ്പ് 1998ൽ നടന്ന തെരഞ്ഞെടുപ്പിൽ 11 മണ്ഡലങ്ങളും കോൺഗ്രസിനൊപ്പമായിരുന്നു.
രമൺ സിംഗിന് കടുത്ത എതിരാളി
മുഖ്യമന്ത്രി പദത്തിൽ നാലാമൂഴത്തിനാണ് രമൺ സിംഗ് ജനവിധി തേടുന്നത്. എന്നാൽ, ഇക്കുറി രമണിനെ പിടിച്ചുകെട്ടുമെന്നാണ് കോൺഗ്രസിന്റെ പ്രതിജ്ഞ. ഇതിനായി എ.ബി. വാജ്പേയിയുടെ സഹോദരപുത്രിയെയാണ് കോൺഗ്രസ് രമണിനെതിരേ മത്സരിപ്പിക്കുന്നത്. വാജ്പേയിയുടെ സഹോദരൻ അവധ് വാജ്പേയിയുടെ മകൾ കരുണ ശുക്ലയാണ് സ്ഥാനാർഥി. ബിജെപി ദേശീയ വൈസ് പ്രസിഡന്റായിരുന്നു കരുണ. 2013ൽ സീറ്റ് നൽകാതെ ഒതുക്കപ്പെട്ടു.
തുടർന്ന് പിറ്റേവർഷം ബിജെപി വിട്ട് കോൺഗ്രസിലെത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിലാസ്പുരിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.രമൺസിംഗിനെ മണ്ഡലത്തിൽ തളയ്ക്കാൻ മാത്രമല്ല പരാജയപ്പെടുത്താനും കഴിവുള്ള നേതാവാണ് കരുണ ശുക്ല എന്നാണ് പാർട്ടി വക്താവ് ഷൈലേഷ് നിതിൻ ത്രിവേദി അവകാശപ്പെടുന്നത്.
14 സിറ്റിംഗ് എംഎൽഎമാർക്കാണ് ബിജെപി സീറ്റ് നിഷേധിച്ചിരിക്കുന്നത്. ഇതു പലവിധ അടിയൊഴുക്കുകളും സൃഷ്ടിക്കാൻ ഇടയാക്കും. എന്നാൽ, നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും പ്രചാരണത്തിന്റെ മികവിൽ വീണ്ടും അധികാരത്തിലെത്താമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണം. വികസനപദ്ധതികൾ വിവരിക്കുന്ന സിഡികൾ പ്രദർശിപ്പിച്ച് പ്രചാരണം കൊഴുപ്പിക്കുന്നു. ആശുപത്രികൾ, ഐഐടി, എയിംസ്, പ്രധാന റോഡുകൾ തുടങ്ങിയവയെല്ലാം ഭരണനേട്ടങ്ങളായി എടുത്തുകാട്ടുന്നു. യുവജനങ്ങളെ ആകർഷിക്കുന്ന പ്രചാരണതന്ത്രവും ബിജെപിയുടെ മുഖ്യ ആയുധമാണ്. "രാമനിൽ വിശ്വസിക്കൂ, താമരയ്ക്കൊപ്പം വളരൂ' എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം.
എന്നാൽ, 15 വർഷം ഭരിച്ചിട്ടും ആദിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കംകൂട്ടാനും രമൺ സിംഗിനായിട്ടില്ലെന്നാണ് കോൺഗ്രസിന്റെ വിമർശനം. തൊഴിലില്ലായ്മയും ദാരിദ്ര്യവും പെരുകുന്നു. രാജ്യത്തെ ഏറ്റവും ദരിദ്രമായ സംസ്ഥാനമായി ഛത്തീസ്ഗഡ് തുടരുകയാണ്. സംസ്ഥാനത്തെ 47.9 ശതമാനംപേരും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. കാർഷികമേഖല തകർന്നടിഞ്ഞിരിക്കുന്നു. കർഷകർ നിലയില്ലാക്കയത്തിലാണ്. സംസ്ഥാനസർക്കാരിന്റെ കണക്കനുസരിച്ചുമാത്രം കഴിഞ്ഞ മൂന്നു വർഷത്തിനിടെ 1500 കർഷകരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.
ലോകബാങ്ക് കണക്കനുസരിച്ച് പ്രസവത്തോടനുബന്ധിച്ചു മരിക്കുന്ന അമ്മമാരുടെ എണ്ണം ഒരു ലക്ഷത്തിന് 221 എന്ന നിലയിലാണ്. ശിശുമരണനിരക്ക് ആയിരത്തിന് 46. സാക്ഷരത 71 ശതമാനം മാത്രം. 25 ലക്ഷം യുവജനങ്ങളാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേർ രജിസ്റ്റർചെയ്ത് തൊഴിലിനു കാത്തിരിക്കുന്നത്. കോൺഗ്രസിന്റെ ആരോപണങ്ങളുടെ പട്ടിക നീണ്ടതാണ്. ഇതെല്ലാം ഉൾപ്പെടുത്തി 25 ചോദ്യങ്ങളാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. കഴിഞ്ഞ 24 മുതൽ ദിവസം ഒരു ചോദ്യം എന്ന നിലയിൽ ചോദിച്ചു തുടങ്ങിയിരിക്കുന്നു.
രാജ്യത്താകമാനം പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ ബിജെപിക്ക് എതിരായതിന്റെ ഗുണം ഛത്തീസ്ഗഡിലും ലഭിക്കുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. ജോഗി ബിജെപിയുടെ ബി ടീമാണെന്നും ആദിവാസികൾ ഇതു തിരിച്ചറിയുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ വിശദീകരിക്കുന്നത്. ഭൂരിപക്ഷം കിട്ടിയാൽ ആരാകും മുഖ്യമന്ത്രി എന്നതിൽ കോൺഗ്രസ് വ്യക്തത വരുത്തിയിട്ടില്ല. പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗലിനും ടി.എസ്. സിംഗ് ദേവിനും സാധ്യത ഏറെയാണ്.
കൂറുമാറ്റവും കൂടുമാറ്റവും
മകനും എംഎൽഎയുമായ അമിത് ജോഗിയെ പാർട്ടി പുറത്താക്കിയതോടെയാണ് അജിത് ജോഗി കോൺഗ്രസുമായി ഇടഞ്ഞത്. 2014ൽ അന്താഗഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിപ്പിച്ച് ബിജെപിക്ക് ഏകപക്ഷീയ വിജയമൊരുക്കിയതിനു പിന്നിൽ അമിത് ജോഗിക്കു പങ്കുണ്ടെന്നതു സംബന്ധിച്ച തെളിവുകൾ പുറത്തുവന്നതിനെത്തുടർന്നാണ് അമിത് ജോഗിയെ സസ്പെൻഡ് ചെയ്തത്. 2016 ജൂൺ ആറിന് അജിത് ജോഗി ഛത്തീസ്ഗഡ് ജനതാ കോൺഗ്രസ് എന്ന പാർട്ടി പ്രഖ്യാപിക്കുകയും ചെയ്തു.
ഗിരിവർഗ മേഖലയിലടക്കം തനിക്കുള്ള സ്വാധീനത്തിൽ ഏതാനും സീറ്റുകൾ നേടിയാൽ കർണാടക മോഡലിൽ ഭരണത്തിലെത്താമെന്നാണ് ജോഗി പ്രതീക്ഷിക്കുന്നത്. സിപിഐ, ബിഎസ്പി എന്നീ പാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് ജോഗി മത്സരിക്കുന്നത്. ഗിരിവർഗ മേഖലകളിലെ കോൺഗ്രസ് വോട്ട്ബാങ്കുകളിൽ ജോഗി ഉണ്ടാക്കുന്ന വിള്ളലുകൾ തങ്ങൾക്കു പ്രയോജനം ചെയ്യുമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു. എന്നാൽ ബിജെപിക്കു സ്വാധീനമുള്ള സത്നാമി വിഭാഗത്തിൽനിന്നായിരിക്കും ജോഗിക്കു കൂടുതൽ പിന്തുണ കിട്ടുക എന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. ഇത് ബിജെപിയെയായിരിക്കും പ്രതികൂലമായി ബാധിക്കുക എന്നും കോൺഗ്രസ് കരുതുന്നു.
ജോഗിയുടെ അടുപ്പക്കാരനായിരുന്ന രാംദയാൽ ഉയ്കയെ വർക്കിംഗ്പ്രസിഡന്റ് സ്ഥാനം നൽകിയാണ് കോൺഗ്രസ് പ്രീതിപ്പെടുത്തി നിർത്തിയത്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉയ്ക ബിജെപിയിൽ ചേക്കേറി. ബിജെപിയിൽനിന്ന് കോൺഗ്രസിലെത്തിയ ഉയ്കയ്ക്ക് ആദിവാസികൾക്കിടയിൽ സ്വാധീനമുണ്ട്. 1998ൽ ബിജെപി എംഎൽഎയായിരുന്ന ഉയ്ക സംസ്ഥാന രൂപീകരണത്തോടെയാണ് കോൺഗ്രസിലെത്തിയത്. പിന്നീട് 2003, 2008, 2013 തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. അമിത് ഷായുടെ സന്ദർശന വേളയിലാണ് ഉയ്ക ബിജെപിയിൽ ചേർന്നത്.
2012ൽ കോൺഗ്രസ് പുറത്താക്കിയ മുൻ കേന്ദ്ര മന്ത്രി അരവിന്ദ് നിതം അടുത്തിടെ പാർട്ടിയിൽ തിരിച്ചെത്തി. ജോഗിയുടെ ജനതാ കോൺഗ്രസ് യുവജനവിഭാഗം പ്രസിഡന്റ് വിനോദ് തിവാരി കോൺഗ്രസിലേക്കു മടങ്ങി. തന്റെ സീറ്റ് ബിഎസ്പിക്കു കൊടുത്തതിൽ പ്രതിഷേധിച്ച് ജനതാകോൺഗ്രസ് നേതാവ് കൃപ ശങ്കർ ഭഗത് ബിജെപിയിൽ ചേർന്നു.
പ്രധാമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷൻ അമിത് ഷായുമടക്കമുള്ള ബിജെപി നേതാക്കളെല്ലാം സംസ്ഥാനത്ത് പ്രചാരണം കൊഴുപ്പിക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് മുൻ ക്രിക്കറ്റ് താരങ്ങളായ നവജ്യോത് സിംഗ് സിദ്ദു, അസഹ്റുദീൻ തുടങ്ങിയവരാണ് കോൺഗ്രസിനുവേണ്ടി രംഗത്തിറങ്ങുന്നത്.
സർവേഫലങ്ങളിൽ മിക്കതും കോൺഗ്രസിന് അനുകൂലമായിരുന്നു. ഭരണവിരുദ്ധവികാരം അനുകൂലമായാൽ കോൺഗ്രസ് അധികാരത്തിലെത്തും. എന്നാൽ ജോഗി സ്വാധീനം തെളിയിച്ചാൽ കോൺഗ്രസിന്റെ മോഹം പൊലിയും. ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നാലാമതും രമൺ സിംഗ് മുഖ്യമന്ത്രിയാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ജനമനസറിയണമെങ്കിൽ ഡിസംബർ 11ന് വോട്ടെണ്ണുന്നതുവരെ കാത്തിരിക്കണം.