Thursday, November 1, 2018 1:07 AM IST
പിണറായി വിജയൻ കേരള മുഖ്യമന്ത്രി
കേരളം അറുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുകയാണ്. ജാതി-മത- വർണ- രാഷ്ട്രീയ ചിന്തകൾക്കതീതമായി സാമൂഹികമായും സാംസ്കാരികമായും വൈകാരികമായും കേരളജനതയെ ഇണക്കിനിർത്തുന്ന പ്രധാനഘടകം മലയാളഭാഷയാണ്.
2017 മേയ് ഒന്നു മുതൽ കേരളത്തിലെ എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭരണഭാഷയായി ഉപയോഗിക്കുന്നതു മലയാളം ആയിരിക്കണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷഭാഷകളും ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ അവ ഉപയോഗിക്കാമെന്നും മറ്റു സാഹചര്യങ്ങളിൽ പൂർണമായും മലയാളം ഉപയോഗിച്ചേ മതിയാവൂ എന്നുമാണു നിർദേശിച്ചിട്ടുള്ളത്.
ഭരണഭാഷയായി മലയാളം ഉപയോഗിക്കുന്നതിനു സഹായകരമായ പല നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഭരണരംഗത്തെ ഇരുപതിനായിരത്തോളം പദങ്ങളും അവയുടെ മലയാളരൂപങ്ങളും ചേർത്ത് ഭരണമലയാളം എന്നപേരിൽ ഒരു ഓൺലൈൻ നിഘണ്ടുവും മൊബൈൽ ആപ്ലിക്കേഷനും ഒൗദ്യോഗിക ഭാഷാവകുപ്പ് തയാറാക്കിയിട്ടുണ്ട്.
കേരളത്തിൽ ഹൈക്കോടതിക്കു കീഴിലുള്ള കോടതികളിലെ ഭാഷ മലയാളമാക്കണം. സാധാരണക്കാരായ വ്യവഹാരികൾക്കും കോടതിനടപടികൾക്കും മധ്യേ നിലകൊള്ളുന്ന ഇംഗ്ലീഷ് ഭാഷയാകുന്ന ഇരുന്പുമറ മാറ്റിയാലല്ലാതെ സാധാരണക്കാർക്കു നമ്മുടെ കോടതിനടപടികൾ വ്യക്തമായി മനസിലാക്കാനും അവയുമായി കൂടുതൽ സഹകരിക്കാനും സാധിക്കുകയില്ല. അതുകൊണ്ട് എന്തെല്ലാം തടസങ്ങളുണ്ടെങ്കിലും അവയെയൊക്കെ തരണംചെയ്തു കോടതിഭാഷ മലയാളമാക്കുന്ന പ്രക്രിയ മുഴുമിപ്പിക്കാതെ നിവൃത്തിയില്ല എന്നാണു ജസ്റ്റീസ് നരേന്ദ്രൻ കമ്മിറ്റി അഭിപ്രായപ്പെട്ടിട്ടുള്ളത്. അതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിച്ചുവരികയാണു സർക്കാർ.
പുനർനിർമാണത്തിൽ
ഭാഷയുടെ അടിസ്ഥാനത്തിൽ രൂപംകൊണ്ട കേരളം ഇന്നു പ്രളയക്കെടുതിയെത്തുടർന്നുള്ള പുനർനിർമാണത്തിന്റെ ഘട്ടത്തിലാണ്. സമാനതകളില്ലാത്ത പ്രളയത്തെ സാഹോദര്യം, ഒരുമ, സഹവർത്തിത്വം എന്നിവയാൽ ആത്മാഭിമാനത്തോടെ അതിജീവിച്ച നാം നവകേരളനിർമിതിക്കു സാക്ഷ്യം വഹിക്കുകയാണ് ഇപ്പോൾ. കേരള പുനർനിർമാണ മാതൃക ലോകത്തിനുമുന്പാകെ കാഴ്ചവയ്ക്കാൻ ഒരുങ്ങുകയാണു നാം.
ദേശീയ ദുരന്തനിവാരണ അഥോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരം കേരളത്തിനു 4796 കോടി രൂപയുടെ നഷ്ടപരിഹാരം മാത്രമേ ചോദിക്കാൻ അവകാശമുള്ളു. എന്നാൽ, യഥാർഥ നഷ്ടം ഇതിന്റെ എത്രയോ മടങ്ങാണ്. സംസ്ഥാന ഏജൻസികളും ലോക ബാങ്ക്, എഡിബി, യുഎൻ ഏജൻസികളും ഒക്കെ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞുവരുന്നത് യഥാർഥ നഷ്ടം 31,000 കോടി രൂപയുടേതാണ് എന്നാണ്. 4796 കോടിക്കും ഈ 31,000 കോടിക്കുമിടയിലുള്ള വിടവ് ഏതാണ്ട് 26,000 കോടിയിലധികം രൂപയുടേതാണ്. അതായത്, നവകേരള നിർമിതിക്കു കേന്ദ്രമാനദണ്ഡത്തിന്റെ ആറു മടങ്ങിലധികം തുക വേണ്ടിവരും. ഈ അധിക തുക നാം എങ്ങനെ കണ്ടെത്തും? ഇതാണ് ഈ ഘട്ടത്തിൽ കേരളത്തിന്റെ മുന്പിലുള്ള വലിയ ചോദ്യം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുമായി കാര്യമായ തോതിൽ തന്നെ സഹായമുണ്ടാകുന്നുണ്ട്. തുക രണ്ടായിരം കോടി കടന്നു. എന്നാൽ, ഇതിനകമുള്ള കമ്മിറ്റ്മെൻറിനു തന്നെ ഇതിലേറെ വേണ്ടിവന്നു എന്നതാണ് സത്യം. ആറുലക്ഷത്തി അറുപത്തയ്യായിരത്തി ആറു പേർക്കു 10,000 രൂപയുടെ അടിയന്തര സഹായം നൽകിയപ്പോൾതന്നെ 66 കോടി രൂപ കഴിഞ്ഞു. ദുരിതാശ്വാസ സഹായം, വീട് വാസയോഗ്യമാക്കാനുള്ള സഹായം തുടങ്ങിയവയ്ക്കായി നീക്കിവച്ച തുകകൂടി കണക്കാക്കിയാൽ മൊത്തം തുക 2000 കോടിക്കും മേലെയാണ്.
കേന്ദ്ര മാനദണ്ഡവും യഥാർഥ ആവശ്യവും
കേന്ദ്ര ക്രമപ്രകാരം ഭവനനിർമാണത്തിനും മറ്റുമായി 105 കോടിയേ കേരളത്തിനു ചോദിക്കാനാവൂ-എന്നാൽ, 5659 കോടിയുടേതാണ് നഷ്ടം. വിദ്യാഭ്യാസരംഗത്ത് എട്ടുകോടിയേ ചോദിക്കാനാകൂ- 214 കോടിയുടേതാണു നഷ്ടം. കാർഷിക, മത്സ്യബന്ധന മേഖലയിൽ 45 കോടിയേ ചോദിക്കാനാകൂ- 4499 കോടിയാണു നഷ്ടം. റോഡ്, പാലം നിർമാണത്തിനായി 192 കോടിയേ ചോദിക്കാനാകൂ- 8554 കോടി രൂപയുടേതാണു നഷ്ടം. വൈദ്യുതിരംഗത്ത് 85 കോടിയേ ചോദിക്കാനാകൂ- 353 കോടിയുടേതാണു നഷ്ടം. ജലസേചനരംഗത്ത് 536 കോടിയേ ചോദിക്കാനാകൂ- 1484 കോടിയുടേതാണു നഷ്ടം.
8800 കിലോമീറ്റർ പിഡബ്ല്യുഡി റോഡ് യാത്രായോഗ്യമല്ലാതായി. ഇതിനുതന്നെ പതിനായിരം കോടി രൂപ ചെലവുവരും. ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരം ഒരു കിലോമീറ്റർ റോഡ് പുനർനിർമിക്കാൻ ഒരുലക്ഷം രൂപയാണ് അനുവദിക്കുക. ഇതുകൊണ്ടു റോഡ് പുനഃസ്ഥാപിക്കാൻ പറ്റില്ല. റോഡ് അപ്പാടെ ഇല്ലാതായ ഇടങ്ങളുണ്ട്. റോഡ് കെട്ടാൻ വേണ്ട ഭൂമിപോലും ഇല്ല എന്നർഥം. കിലോമീറ്ററിനു രണ്ടു കോടിയിൽ കൂടുതൽ ആവശ്യമായി വരുന്നിടത്താണ് ഒരു ലക്ഷം രൂപ. ഗ്രാമീണ റോഡുകൾക്കാണെങ്കിൽ മാനദണ്ഡപ്രകാരം 60,000 രൂപയേ കിട്ടൂ- വേണ്ടത് 60 ലക്ഷമാണ്. അനുവദിക്കുന്നതിന്റെ 100 മടങ്ങ് വേണമെന്നർഥം.
തകർന്നുപോയ വീടിന് 95,000 രൂപയാണ് മാനദണ്ഡപ്രകാരം നൽകാവുന്നത്. നാലുലക്ഷം രൂപയെങ്കിലും കൊടുക്കണമെന്നാണു സംസ്ഥാനം നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ടുപോലും വീട് തീരില്ല എന്നതാണു സത്യം. മാനദണ്ഡവും യഥാർഥ ആവശ്യവും തമ്മിൽ വലിയ അന്തരമുള്ള നിലയാണുള്ളത്. ഇതുകൊണ്ടാണ് 26,000 കോടി രൂപയുടേതെങ്കിലും അധിക ധനസമാഹരണം നടത്തിയാലേ കേരളത്തിന്റെ പുനർനിർമാണം യാഥാർഥ്യമാവൂ എന്നു പറയുന്നത്.
ഒരുമയോടെ നാം അതിജീവിച്ചെങ്കിൽ ഒരുമയോടെ നമുക്കു പുനർനിർമിക്കാനും കഴിയും. അതിനുതകുന്ന വിധത്തിൽ ബഹുജന പങ്കാളിത്തത്തോടെയുള്ള പുനർനിർമാണ പ്രവർത്തനങ്ങൾക്കാണു നാം തുടക്കം കുറിച്ചിരിക്കുന്നത്. കേരളത്തിന്റെ പുനർനിർമാണവുമായി കമ്പനികൾക്കും സംഘങ്ങൾക്കും ഒക്കെ സഹകരിക്കാൻ കഴിയുന്ന വിധത്തിൽ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോം ഏർപ്പെടുത്തിയിരിക്കുകയാണു നാം. കേരളം നമ്മളെല്ലാവരുടേയുമാണെ ഉത്തമ ബോധ്യത്തോടെ നമുക്കെല്ലാവർക്കും നവകേരള നിമിതിക്കായി കൈകോർക്കാം. അതാകട്ടെ ഇത്തവണത്തെ കേരളപ്പിറവി ദിനത്തിന്റെ സന്ദേശം.