Saturday, November 17, 2018 1:03 AM IST
ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ
അച്ഛേ ദിൻ, കോണ്‍ഗ്രസ് മുക്ത ഭാരതം, അഴിമതിയും കള്ളപ്പണവും ഇല്ലതാക്കൽ എന്നീ പ്രധാന മുദ്രാവാക്യങ്ങൾ ബിജെപിയും നരേന്ദ്ര മോദിയും ഉപേക്ഷിച്ചു. 2014ൽനിന്ന് 2018ൽ എത്തുന്പോൾ ബിജെപിയെ രാജ്യഭരണത്തിലെത്തിച്ച പ്രചാരണത്തിന്റെ കാതൽതന്നെ കൊട്ടയിലെറിഞ്ഞതാകും അഞ്ചു സംസ്ഥാന നിയമസഭകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിലെ സവിശേഷത.
ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വലിയ പരീക്ഷണങ്ങളുടെ ഫലം ഡിസംബർ പത്തിനറിയാം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറം സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പാണ് അന്ന്. ജനവിധി എന്തായാലും ഇനി ഏപ്രിൽ വരെയുള്ള മാസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ഉറക്കമുണ്ടാകില്ല. ഏതായാലും ഈ പഞ്ചവടിപ്പാലം കടക്കുക മോദിക്കും രാഹുലിനും അത്ര എളുപ്പമാകില്ല. മോദിപ്രഭ മങ്ങുന്നതും രാഹുൽ കരുത്താർജിക്കുന്നതും പോരിനു വീര്യം കൂട്ടുകയാണ്.
ജനത്തിനു ദുരിതപർവം
അച്ഛേ ദിൻ എന്നു പറഞ്ഞാൽ തല്ലുകിട്ടുന്ന സ്ഥിതിയാണ്. പ്രധാനമന്ത്രി മോദിയും അമിത് ഷായും കേന്ദ്രമന്ത്രിമാരും പോലും ഇപ്പോൾ നല്ല ദിനങ്ങളെക്കുറിച്ചു മിണ്ടുകയേയില്ല. സാധാരണക്കാരനു കൂടുതൽ കഷ്ടകാലം വന്നതല്ലാതെ അച്ഛേ ദിൻ ആകാശത്തുപോലും കാണാനില്ല. വൻകിട വ്യവസായികളും വൻ തട്ടിപ്പു നടത്തി നാടുവിട്ടവരും സന്തോഷിക്കുകയും ചെയ്യുന്നു.
പെട്രോൾ, ഡീസൽ, പാചകവാതകം മുതൽ നിത്യോപയോഗ സാധനങ്ങളുടെ വരെ വില കുതിച്ചു കയറുന്നതിൽ ജനം പൊറുതിമുട്ടി. പാൽ, പച്ചക്കറികൾ, പയർവർഗങ്ങൾ, മത്സ്യം, മാംസം, മുട്ട തുടങ്ങി ഏതാണ്ട് എല്ലാത്തിനും വില കൂടി. വിദ്യാഭ്യാസം, ആരോഗ്യം, ഭവനനിർമാണം എന്നിവ മുതൽ ട്രെയിൻ, ബസ്, കാർ, ഓട്ടോറിക്ഷ യാത്രകൾക്കു വരെയുള്ള ചെലവുകൾ കൂടുകയാണ്.
കാർഷിക മേഖലയിലെയും ചെറുകിട, ഇടത്തരം വ്യവസായ- വ്യാപാര മേഖലയിലെയും തകർച്ചയും പ്രതിസന്ധിയും സ്ഥിതി വഷളാക്കി. റബർ, തെങ്ങ്, നാളികേരം, നെല്ല് തുടങ്ങിയവ മുതൽ സുഗന്ധവ്യഞ്ജനങ്ങൾ വരെ കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളെയും കൃഷി നഷ്ടത്തിലാണ്. കാർഷിക പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടിയുമില്ല. വിദേശ വ്യാപാര കരാറുകളെയും അന്താരാഷ്ട്ര വിപണിയെയും പഴിചാരി കർഷകർ വലിയ തകർച്ചയിലും പ്രതിസന്ധിയിലുമാണ്.
തൊഴിലവസരങ്ങളിലെ കുറവ് യുവാക്കളെ അതൃപ്തരാക്കി. രണ്ടു കോടി തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയവർ ഇപ്പോൾ അതൊക്കെ മറന്നു. തൊഴിലിനായി ലക്ഷങ്ങളാണ് ഇപ്പോഴും അലയുന്നത്. ഉള്ള തൊഴിലുകളിൽ മാന്യമായ ശന്പളം ലഭിക്കാത്തവരും ഉള്ള ശന്പളം തന്നെ കിട്ടാത്തവരും പതിനായിരങ്ങളാണ്. സർക്കാർ ജീവനക്കാർ ഒഴികെയുള്ള മേഖലകളിലെല്ലാം തൊഴിൽമേഖല മാസങ്ങളായി അസ്വസ്ഥമാണ്.
വിട്ടുകളഞ്ഞ വീന്പുകൾ
റഫാൽ, വിള ഇൻഷ്വറൻസ്, നോട്ട് നിരോധനം, വൻകിടക്കാരുടെ ബാങ്ക് തട്ടിപ്പുകൾ തുടങ്ങിയവയ്ക്കുശേഷം അഴിമതിക്കും കള്ളപ്പണത്തിനുമെതിരേയും പ്രധാനമന്ത്രിക്കും പാർട്ടിക്കും മിണ്ടാട്ടമില്ല. റഫാലിന്റെ കാര്യത്തിൽ അനിൽ അംബാനിയെ ഉപയോഗപ്പെടുത്തി പ്രധാനമന്ത്രി മോദി നേരിട്ട് കോടികളുടെ കൊള്ള നടത്തിയെന്ന ആരോപണത്തിന് ശക്തി കൂടിവരുകയാണ്. റഫാൽ വിമാനങ്ങളുടെ അടിസ്ഥാന വിലയിൽ മോദി നേരിട്ട് ഇടപെട്ട് 22,743 കോടി രൂപയുടെ (മൂന്നു ബില്യണ്‍ യൂറോ) വർധന വരുത്തിയതായാണ് ആരോപണം.
റഫാൽ ഇടപാടിന് ഫ്രഞ്ച് സർക്കാരിന്റെ ഉറപ്പോ, ബാങ്ക് ഗാരന്റിയോ വേണ്ടെ ന്നു വച്ച് ആശ്വാസ കത്ത് (കംഫർട്ട് ലെറ്റർ) മതിയെന്ന് തീരുമാനിച്ചതും മോദി തന്നെയാണെന്നാണ് രേഖകൾ. റഫാൽ വിമാനങ്ങളുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന 39,422 കോടി (5.2 ബില്യണ്‍) എന്നത് ചർച്ചയോ, മതിയായ കാരണങ്ങളോ ഇല്ലാതെ ഒറ്റയടിക്ക് 62,166 കോടി രൂപയായി (8.2 ബില്യണ്‍ യൂറോ) ആയി ഉയർത്തുന്നതിനെ സേനാമേധാവികൾ പോലും എതിർത്തിട്ടും മന്ത്രിസഭാ സമിതിയിൽ മോദി തന്നെ അംഗീകരിപ്പിച്ചതായാണ് റിപ്പോർട്ട്. സുപ്രീംകോടതി തന്നെ ഇടപെട്ട കേസിൽ രാഹുൽ ഗാന്ധി വിടാതെ പിന്നിലുള്ളതിനാൽ അഴിമതി തെളിയുമെന്നു കരുതാം.
വർഗീയതയും വൈകാരികതയും
തെരഞ്ഞെടുപ്പു യോഗങ്ങളിൽ മോദിയുടെയും അമിത് ഷായുടെയും ഉൗന്നൽ വർഗീയവും വൈകാരികവുമായ പ്രശ്നങ്ങളും പ്രതിപക്ഷ നേതാക്കളെ അധിക്ഷേപിക്കലുമായി മാറുന്നത് ശ്രദ്ധിക്കാതെ പോകില്ല. വികസനവും ക്ഷേമവും പറയുന്നതിനു പകരം വീണ്ടും രാമക്ഷേത്രവും ഗോമാതാവും ആണ് ഇപ്പോൾ ബിജെപി പ്രധാന ചർച്ചയാക്കുന്നത്. പോരാത്തതിന് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകൾ നഗരങ്ങളുടെയും വിമാനത്താവളങ്ങളുടെയും റോഡുകളുടെയും പേരുമാറ്റിയിടൽ പരന്പരയിലാണ്.
കേരളത്തിൽ പോലും പ്രളയക്കെടുതികളും സംസ്ഥാനത്തിന്റെ പുനരുദ്ധാരണവും പോലും വിസ്മരിച്ച് ശബരിമല പ്രശ്നത്തിൽ വർഗീയ മുതലെടുപ്പിനു കാട്ടുന്ന അത്യുത്സാഹവും കാണാതെ പോകില്ല. ശബരിമല വിഷയത്തിൽ അനാവശ്യ തിടുക്കം കാട്ടിയ കേരള സർക്കാരിന്റെ അതിബുദ്ധിയും സാധാരണ വിശ്വാസികളുടെ വികാരവും മുതലാക്കി കുളംകലക്കി മീൻപിടിക്കുന്ന ബിജെപി തന്ത്രം പക്ഷേ വോട്ടർമാർക്ക് മനസിലാകാതെ പോകില്ല. സുപ്രീംകോടതി വിധിയെ ആദ്യം അനുകൂലിച്ചവരാണ് ഇപ്പോൾ കോലാഹലങ്ങളുടെ മുന്നിലെന്നതും ശ്രദ്ധേയം.
അതിരുവിടുന്ന അധിക്ഷേപം
വോട്ടർമാരുടെ നിരാശയും പുതിയ രാഷ്ട്രീയസ്ഥിതിയും കണക്കെലെടുത്താണ് അച്ഛേ ദിൻ, കോണ്‍ഗ്രസ് മുക്ത ഭാരതം, അഴിമതി- കള്ളപ്പണം ഇല്ലാതാക്കൽ എന്നീ മുദ്രാവാക്യങ്ങളെക്കുറിച്ചു പ്രധാനമന്ത്രിയും ഭരണ പാർട്ടിയും മിണ്ടാത്തതെന്നു വ്യക്തം. മോദി- അമിത് ഷാ കൂട്ടുകെട്ടു തകർക്കാൻ കഴിയാത്തതാണെന്ന തോന്നൽ ഏതാനും മാസങ്ങൾക്കു മുന്‍പു വരെ രാജ്യമാകെ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. പതിനഞ്ചു വർഷത്തേക്കു മോദി ഇനി ഇന്ത്യ ഭരിക്കുമെന്ന വീരവാദവും 2014ലെ കൂറ്റൻ വിജയത്തിനു ശേഷം ബിജെപി ഉയർത്തി. എന്നാലിപ്പോൾ സ്ഥിതി പാടെ മാറി.
അജയ്യനായി മോദിയെന്നതിനോടൊപ്പം മുഖ്യ പ്രതിപക്ഷ പാർട്ടിയെ ഇല്ലാതാക്കാനും ബിജെപിയും സംഘപരിവാറും കാര്യമായി പ്രയത്നിക്കുന്നതാണു കണ്ട ത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം നടപ്പിലായെന്നു വരെ പ്രചരിപ്പിച്ച ബിജെപി നേതാക്കളുണ്ട്. കേന്ദ്രത്തിലും 19 സംസ്ഥാനങ്ങളിലും ഭരണം പിടിച്ചുവെന്നതായിരുന്നു വീരവാദത്തിന്റെ അടിസ്ഥാനം. പോരാത്തതിന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് ആക്ഷേപിക്കാൻ മുതിർന്ന നേതാക്കൾ വരെ മെനക്കെട്ടു.
കഴിഞ്ഞ ദിവസം ബിജെപി റാലിക്കിടെ സ്റ്റേജിൽ ഒരു പിഞ്ചുകുഞ്ഞിനെ മോദി തന്നെ ഉയർത്തിയെടുത്ത് മൈക്കിലൂടെ രാഹുലിനെ പപ്പു എന്നു വിളിപ്പിച്ചത് ഒരു പ്രധാനമന്ത്രിക്കും ചേരാത്ത അപഹാസ്യ നടപടിയായി. എന്തു നാണംകെട്ടും എതിരാളിയെ തകർക്കാനും ആധിക്ഷേപിക്കാനും പ്രധാനമന്ത്രിയുടെ പദവിയിലിരിക്കുന്ന ഒരാൾ ശ്രമിച്ചതു രാജ്യത്തിനു തന്നെ അപമാനമാണെന്നു പറയാതെ വയ്യ.
മങ്ങുന്ന മോദിയുഗം
ഇന്ത്യൻ രാഷ്ട്രീയത്തിലെ മോദി യുഗം അവസാനിച്ചിട്ടില്ലെങ്കിലും കാര്യമായി മങ്ങുന്നു എന്നു ബിജെപി നേതൃത്വം തന്നെ ഭയക്കുന്നു. കർണാടക, യുപി, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിയെ അവരുടെ കുത്തക സിറ്റിംഗ് സീറ്റുകളിൽ പോലും നിലംപരിശ് തോൽപിച്ചതു ജനവികാരം മാറുന്നതിന്റെ സൂചനയാണ്. ഒറ്റയ്ക്കു ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപിക്ക് ഇന്ന് ലോക്സഭയിൽ ഭൂരിപക്ഷമില്ല. നാലര വർഷത്തിനിടെ ആകെ 12 എംപിമാരുടെ കുറവുണ്ടായതിനാൽ ഇനി സഖ്യകക്ഷികളുടെ പിന്തുണയോടെ മാത്രമേ ബിജെപിക്കു ലോക്സഭയിൽ ഭൂരിപക്ഷം നേടാനാകൂ.
വാഗ്ദാനങ്ങൾ പാലിക്കാനായില്ലെന്നതു വാക്ചാതുരി കൊണ്ടാണു മോദിയുടെ അനുയായികൾ നേരിട്ടുവന്നിരുന്നത്. വിദേശത്തെ സഹസ്രകോടികളുടെ കള്ളപ്പണം വീണ്ടെ ടുത്ത് 15 ലക്ഷം രൂപ വീതം ഓരോ പൗരനും കിട്ടുമെന്നു വരെ മോഹിപ്പിച്ചവർക്കു നാലു വർഷത്തിനു ശേഷം ഒരു രൂപയെങ്കിലും വിദേശബാങ്കുകളിലെ ഇന്ത്യൻ കള്ളപ്പണം വീണ്ടെ ടുക്കാനായതായി അവകാശവാദം പോലുമില്ല.
കാത്തിരിപ്പ് മാറ്റങ്ങൾക്കായി
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറം സംസ്ഥാന നിയമസഭകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ശ്രദ്ധേയമായ തിരിച്ചുവരവിന് ഒരുങ്ങുന്നതായാണ് ഇതുവരെയുള്ള അഭിപ്രായസർവേകളുടെ സൂചന. അഞ്ചിൽ മൂന്നിടത്തു ഭരണത്തിലുള്ള ബിജെപിക്ക് അവ നിലനിർത്താനാകില്ലെന്നാണു സർവേകൾ പറയുന്നത്. മിസോറമിൽ മാത്രമാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ളത്. കോണ്‍ഗ്രസ് 4-0ന് മുന്നിലെത്താനാണു സാധ്യതയെന്നാണു സീ വോട്ടർ സർവേയുടെ പ്രവചനം.
ഹിന്ദി മേഖലയിലെ നാലു സംസ്ഥാനങ്ങളിലും ഭരണം കിട്ടിയാലും ഇല്ലെങ്കിലും കോണ്‍ഗ്രസിന്റെ മുന്നേറ്റം വ്യക്തമാണ്. ഏതായാലും ബിജെപിക്ക് അച്ഛേ ദിൻ അല്ലെന്നു വ്യക്തം. വാചകമടികളല്ല, രാജ്യപുരോഗതിയും ജനക്ഷേമവും ഉറപ്പാക്കുകയാണ് ഏതൊരു ഭരണാധികാരിക്കും പ്രധാനമെന്നത് വീണ്ടും തെളിയിക്കുന്നതാണു ദേശീയ രാഷ്ട്രീയത്തിലെ പുതിയ ചലനങ്ങൾ. ദേശീയ രാഷ്ട്രീയത്തിലെ ഉദ്വേഗജനകമായ മാസങ്ങൾക്കായി കാത്തിരിക്കാം.