Saturday, December 15, 2018 2:05 AM IST
ഡല്‍ഹിഡയറി / ജോർജ് കള്ളിവയലിൽ
റഫാലും രാഷ്ട്രീയവും രണ്ടാകേണ്ടതാണ്. സുപ്രീംകോടതിയെയും രാഷ്ട്രീയക്കളികളിലേക്കു വലിച്ചിഴയ്ക്കേണ്ടതല്ല. പക്ഷേ വിവാദ റഫാൽ ഇടപാടിൽ അന്വേഷണം വേണ്ടെന്ന സുപ്രീംകോടതിവിധിയുടെ പിന്നാലെ രാഷ്ട്രീയക്കളി തുടങ്ങി. ബിജെപി ഭരണത്തിലിരുന്ന ആർഎസ്എസ് ശക്തികേന്ദ്രങ്ങളായിരുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ് അധികാരം പിടിച്ചതിന്റെ തൊട്ടുപിന്നാലെയെത്തിയ സുപ്രീംകോടതിയുടെ റഫാൽവിധി രാഷ്ട്രീയം ചൂടാക്കി.
ഫ്രാൻസിൽനിന്നു 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജികളെല്ലാം സുപ്രീംകോടതി തള്ളിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും ആശ്വാസമായി. റഫാൽ വിമാനം വാങ്ങുന്നതിനുള്ള സർക്കാരിന്റെ അധികാരത്തിനുമേൽ വിധി പറയുന്നില്ലെന്ന ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, ജസ്റ്റീസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചിന്റെ വിധി പ്രതീക്ഷിച്ചിരുന്നതാണ്. ജുഡീഷൽ ആക്ടിവിസത്തിനു മുതിരാതെ എക്സിക്യൂട്ടീവിന്റെ അധികാരങ്ങളിൽ കൈകടത്താതിരുന്ന കോടതിനടപടി ആ നിലയിൽ സ്വാഗതാർഹവുമാണ്. എന്നാൽ, വിധിയിൽ പിഴവുകളുണ്ടെന്നാണു പ്രശാന്ത് ഭൂഷന്റെയും മറ്റും വാദം.
• റഫാൽ യുദ്ധം തുടരും
കോണ്‍ഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും നുണപ്രചാരണം പൊളിഞ്ഞെന്നു കോടതിവിധി വന്നു മിനിറ്റുകൾക്കകം ബിജെപി അധ്യക്ഷൻ അമിത് ഷാ പത്രസമ്മേളനത്തിൽ പറഞ്ഞതു സ്വാഭാവികം. ആർക്കു വേണ്ടിയാണു റഫാൽ കരാറിനെ മോശമാക്കാൻ ശ്രമിച്ചതെന്നും ഷാ ചോദിച്ചു. അനാവശ്യ വിവാദമുണ്ടാക്കിയവർ ക്ഷമ ചോദിക്കണമെന്നാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും ആവശ്യപ്പെട്ടത്.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ തോറ്റു നടുവൊടിഞ്ഞ ബിജെപിക്കും നരേന്ദ്ര മോദിക്കും രാഷ്ട്രീയമായ ഉയിർത്തെഴുന്നേൽപ്പിനുള്ള ഊർജമാണു സുപ്രീംകോടതി നൽകിയത്. അതിനാൽതന്നെ നോട്ട് റദ്ദാക്കലും റഫാലും അടക്കം ബിജപിക്കും മോദിക്കുമെതിരേ കൂടുതൽ കടന്നാക്രമണങ്ങൾക്കാകും രാഹുലും കോണ്‍ഗ്രസും കോപ്പുകൂട്ടുക. പ്രതിരോധ കരാറിലെ അഴിമതി കണ്ടെത്താൻ സുപ്രീംകോടതിയല്ല ഫോറം എന്നു സെപ്റ്റംബർ 14ന് തന്നെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു എന്നാണ് എഐസിസി വക്താവ് രണ്‍ദീപ് സുർജേവാല പറഞ്ഞത്.
സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണത്തിനായുള്ള ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും സിഎജിയും ജെപിസിയും അന്വേഷിച്ചാൽ അഴിമതി തെളിയുമെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു.
റഫാലിൽ നിയമപോരാട്ടം തുടരുമെന്ന് പ്രശാന്ത് ഭൂഷണും യശ്വന്ത് സിൻഹയും അരുണ്‍ ഷൂറിയും പറയുന്നു. പക്ഷേ, നിയമപോരാട്ടത്തേക്കാളേറെ രാഷ്ട്രീയ യുദ്ധമാകും രാജ്യം കാണുക. റഫാലിലെ സുപ്രീംകോടതിവിധിയും അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്ത്യൻ മിഷേലിന്റെ ചോദ്യംചെയ്യലും ഉപയോഗിച്ച് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാൻ ബിജെപി വ്യാപകമായ ശ്രമം നടത്തും. നോട്ട് റദ്ദാക്കലും റഫാലും അഴിമതി തന്നെയാണെന്ന് ആവർത്തിക്കാൻ കോണ്‍ഗ്രസും മടിക്കില്ല.
• പരിഹാസ്യമായി ഹർത്താൽ
ഇതിനിടെ, അടുത്ത നാളുകളിൽ മാത്രം മൂന്നു ഹർത്താലുകൾക്ക് ആഹ്വാനം ചെയ്ത ബിജെപിയുടെ നടപടി അപലപനീയവും അപഹാസ്യവുമായി. ശബരിമലയിൽ കാണാതായ ഒരാൾ മരിച്ചതിന്റെ പേരിലായിരുന്നു ആദ്യത്തെ ഹർത്താൽ. ഈ മരണത്തിൽ ബിജെപിക്കാർ ആരോപിച്ചതൊന്നും സംഭവിച്ചില്ലെന്നു പിന്നീടു തെളിഞ്ഞു. സെക്രട്ടേറിയേറ്റിനു മുന്നിൽ സ്വന്തം പാർട്ടിക്കാരുടെ കല്ലേറിനെ തുടർന്നുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു തിരുവനന്തപുരത്ത് രണ്ടാം ഹർത്താൽ. ഇതും ഒഴിവാക്കേണ്ടതായിരുന്നു. ജീവിതപ്രശ്നത്തിൽ ഒരാൾ ജീവനൊടുക്കിയതിന്റെ പേരിൽ ഇന്നലെ നടത്തിയ ഹർത്താൽ അതിലേറെ അനാവശ്യവും തെറ്റുമാണ്.
രോഗികളെയും സാധാരണക്കാരെയും യാത്രക്കാരെയും വലയ്ക്കുകയും വിനോദസഞ്ചാരവും സംസ്ഥാനത്തിന്റെ വളർച്ചയും തടസപ്പെടുത്തുകയും ചെയ്യുന്ന ഹർത്താലുകൾ പൂർണമായി അവസാനിപ്പിക്കാനാണു രാഷ്ട്രീയപാർട്ടികൾ അന്തസും ആർജവവും കാട്ടേണ്ടത്. പ്രളയക്കെടുതിയിൽ വിഷമിക്കുന്ന കേരളത്തിൽ വിനോദസഞ്ചാര മേഖലയിൽ മാത്രം നേരിട്ടും പരോക്ഷവുമായി ഉണ്ടാകുന്ന നഷ്ടത്തിന്റെ കണക്കെടുത്താൽ ജനദ്രോഹം കൂടുതൽ ബോധ്യപ്പെടും.
ഇനി നമുക്കു ഹർത്താലുകൾ വേണ്ട! ചുരുങ്ങിയപക്ഷം ഒരു വർഷം പരമാവധി ഒരു ഹർത്താൽ എന്നെങ്കിലും പാർട്ടികളും മുന്നണികളും ആദ്യപടിയായി തീരുമാനിക്കട്ടെ. അത്യപൂർവമായി പ്രതിഷേധിക്കേണ്ടിവരുന്പോൾ പോലും ജോലി ചെയ്തു പ്രതിഷേധിക്കുന്ന രീതി വരട്ടെ. ഹർത്താലുകളെ തള്ളിക്കളയാൻ വ്യാപാരികൾ അടക്കം പൊതുസമൂഹവും തയാറാകേണ്ട കാലം അതിക്രമിച്ചു. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും കൂച്ചുവിലങ്ങിടാൻ രാഷ്ട്രീയനേതാക്കൾക്ക് അവകാശമില്ല.
ഇതിനിടെ, പാർലമെന്റും കേരള നിയമസഭയും തുടർച്ചയായി ബഹളത്തിൽ മുങ്ങുന്നത് ആർക്കും നല്ലതല്ല. നിയമനിർമാണ സഭകളിൽ സർക്കാരും പ്രതിപക്ഷവും രാഷ്ട്രീയം കളിക്കുന്പോൾ ജനകീയ പ്രശ്നങ്ങളും വിശദമായി ചർച്ച ചെയ്യേണ്ട ബില്ലുകളുമെല്ലാം തഴയപ്പെടുന്നത് അതീവ ഗുരുതരമാണ്. ശബരിമലയുടെ പേരിൽ നിയമസഭ പൂർണമായി സ്തംഭിക്കാതെ നോക്കാൻ സർക്കാരിനു വലിയ ഉത്തരവാദിത്വമുണ്ടായിരുന്നു. പ്രതിപക്ഷവും വിവേകപൂർവമായ പ്രതിഷേധമായിരുന്നു ഉയർത്തേണ്ടത്. കേരള നിയമസഭയിലുണ്ടായ കൈയാങ്കളി സംസ്ഥാനത്തിനാകെ മോശമായി. പാർലമെന്റിൽ ചോദ്യോത്തരവേള മുടങ്ങുന്നതിനാൽ ട്വിറ്ററിലൂടെ ഉപചോദ്യങ്ങൾ ചോദിച്ച ശശി തരൂരിന്റെ നടപടിയിൽ പല സന്ദേശങ്ങളുമുണ്ട്.
• പഞ്ചഗുസ്തിയിലെ പരിക്ക്
ഇതേസമയം, അഞ്ചു സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞടുപ്പിലെ ബിജെപിയുടെ 5-0 തോൽവിക്ക് ദേശീയ രാഷ്ട്രീയത്തിൽ പുറമെ കാണുന്നതിലും വലിയ പ്രത്യാഘാതങ്ങളുണ്ട്. രാജസ്ഥാനിൽ തോൽവി ഉണ്ടാകുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. നേരിയ വ്യത്യാസത്തിലാണു കോണ്‍ഗ്രസിനോട് അടിയറവു പറഞ്ഞതെന്നതിൽ ആശ്വസിക്കാം.
ആർഎസ്എസിന് ഏറ്റവും ശക്തമായ അടിത്തറയുള്ള മധ്യപ്രദേശിലെ തോൽവി പക്ഷേ ബിജെപിക്കു കനത്ത ആഘാതമാണ്. ഛത്തീസ്ഗഡിൽ കോണ്‍ഗ്രസിനു മൂന്നിൽരണ്ടു ഭൂരിപക്ഷം കിട്ടിയതും ബിജെപി, ആർഎസ്എസ് നേതാക്കളെ ഞെട്ടിച്ചു. ഹിന്ദി ഹൃദയഭൂമിയിലെ പ്രധാനപ്പെട്ട മൂന്നു സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിനോടു തോറ്റതിനു പല തലത്തിൽ പ്രത്യാഘാതമുണ്ട്. ഭരണം പോയതിനു പുറമെ, കോണ്‍ഗ്രസിനും രാഹുലിനും കിട്ടിയ ഉണർവ് ബിജെപിയുടെ ഉറക്കം കെടുത്തും.
മധ്യപ്രദേശിൽ കമൽനാഥിനെയും രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിനെയും മുഖ്യമന്ത്രിയാക്കുന്നതിനു മുന്‍പുണ്ടായ അധികാര വടംവലിയാകും കോണ്‍ഗ്രസിനു തലവേദന. രാജസ്ഥാനിൽ മുഖ്യനാകാൻ കൊതിച്ച സച്ചിൻ പൈലറ്റിന് ഉപമുഖ്യമന്ത്രി പദവി നൽകിയപ്പോൾ, മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യയെ ഡൽഹിയിൽ കൂടുതൽ ഉത്തരവാദിത്വം ഏൽപിക്കാനാകും ശ്രമം. ഛത്തീസ്ഗഡിലെ അധികാരത്തർക്കം പൊട്ടിത്തെറിക്കില്ലെന്നാണു കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
• മോടി മങ്ങി മോദി
തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവിയുടെയും കോണ്‍ഗ്രസിന്റെ നേട്ടത്തിന്റെയും കാരണങ്ങൾ പലതാണ്. കാർഷിക മേഖലയിലെ പ്രതിസന്ധിയും നോട്ട് റദ്ദാക്കൽ, അശാസ്ത്രീയമായ ജിഎസ്ടി നടപ്പാക്കൽ, പെട്രോൾ- ഡീസൽ- പാചകവാതക വിലവർധന, തൊഴിൽ ലഭ്യതക്കുറവ് എന്നിവയെല്ലാം സാധാരണക്കാരെയും ഗ്രാമീണരെയും രോഷാകുലരാക്കിയതാണ് മുഖ്യം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വാഗ്ദാനലംഘനങ്ങളും വോട്ടർമാരെ നിരാശരാക്കി.
ഇതിനൊക്കെ പുറമേ, നരേന്ദ്ര മോദിയുടെ മങ്ങുന്ന പ്രതിച്ഛായ കാണാതിരിക്കാനാകില്ല. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ മോദിയുടെ പ്രചാരണം പോലും കുറച്ചതു ജനവികാരം മനസിലാക്കിയായിരുന്നു. മൂന്നിടത്തും അതാതു മുഖ്യമന്ത്രിമാരും സംസ്ഥാന നേതാക്കളുമാണ് ഇക്കുറി കൂടുതലായി പ്രചാരണം നടത്തിയത്.
2014ൽ രാജ്യത്താകെ പറന്നുനടന്നു പ്രചാരണം നടത്തിയ മോദിയെ ഈ തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടി പോലും അതേപോലെ ഉപയോഗപ്പെടുത്തിയില്ല. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മോദിയുടെ ഫോട്ടോ പോലും മുഖ്യമന്ത്രിമാരുടെ ചിത്രത്തിനു പുറകിലായാണു പോസ്റ്ററുകളിൽ ഉപയോഗിച്ചത്. കൃത്യം ഒരു വർഷം മുന്‍പു നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വീകരിച്ച തന്ത്രത്തിന്റെ നേരെ എതിരാണ് ഇത്തവണ സംഭവിച്ചത്.
തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിലും മോദിയും രാഹുലും പ്രസംഗിച്ച റാലികളുടെ എണ്ണത്തിലും മോദി പിന്നിലായെന്നു കണക്കുകൾ വ്യക്തമാക്കുന്നു. മധ്യപ്രദേശിൽ 15 റാലികളിലാണു രാഹുൽ പ്രസംഗിച്ചത്. മോദിയാകട്ടെ വെറും പത്തെണ്ണത്തിലും. രാജസ്ഥാനിൽ രാഹുൽ 24 റാലികളിൽ പ്രസംഗിച്ചപ്പോൾ മോദി വെറും 15 എണ്ണത്തിലാണ് പ്രസംഗിച്ചത്. ഛത്തീസ്ഗഡിൽ മോദി നാലെണ്ണത്തിലും രാഹുൽ 17 റാലികളിലുമാണ് പ്രസംഗിച്ചതെന്നതും പുതുമയായി.
തെലുങ്കാനയിൽ രാഹുൽ ഒന്‍പത്, മോദി മൂന്ന് എന്നിങ്ങനെയും മിസോറമിൽ മോദി ഒരു റാലിയിലും രാഹുൽ രണ്ടു റാലികളിലുമാണു പ്രസംഗിച്ചത്. ഇതേസമയം ഗുജറാത്തിലെ തെരഞ്ഞെടുപ്പിന് രാഹുൽ 29 റാലികളിൽ പ്രസംഗിച്ചപ്പോൾ പ്രധാനമന്ത്രി മോദി അന്ന് 33 റാലികളിലാണ് പ്രസംഗിച്ചത്. ഒരു വർഷംകൊണ്ടു മോദിപ്രഭാവത്തിൽ വലിയ കുറവും രാഹുലിന്റെ കുതിപ്പും റാലികളിൽ പോലും പ്രകടമായി.
• ഭാരതഭാവി ഭദ്രമാകണം
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 31 ശതമാനം വോട്ടു കിട്ടിയ ബിജെപിക്കു പ്രതീക്ഷിച്ചതിലേറെ സീറ്റുകളോടെ വൻവിജയം നേടാൻ കഴിഞ്ഞിരുന്നു. പ്രധാന സംസ്ഥാനങ്ങളിൽ പലതിലും മുഴുവനോ അതിനടുത്തോ സീറ്റുകൾ നേടുകയും ചെയ്തു. പുതിയ സാഹചര്യത്തിൽ മോദിക്കു ജനപിന്തുണ കുറയുകയാണ്. ഹിന്ദി ഹൃദയഭൂമിയിൽ അടക്കമുണ്ടായ തോൽവിയുടെ പശ്ചാത്തലത്തിൽ 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കു രണ്ടു മുതൽ അഞ്ചു വരെ ശതമാനം വോട്ടുകൾ കുറഞ്ഞേക്കാം.
പ്രതിപക്ഷ പാർട്ടികൾ താത്കാലികമായെങ്കിലും യോജിക്കുകയോ സഹകരിക്കുകയോ ചെയ്താൽ ബിജെപിയുടെ കാര്യം വിഷമത്തിലാകും. യുപിയിലും ബിഹാറിലും മറ്റും ഉപതെരഞ്ഞെടുപ്പുകളിൽ ഇക്കാര്യം തെളിഞ്ഞതാണ്. ബിജെപിക്കു വോട്ടുകളിൽ രണ്ടു ശതമാനം കുറവുണ്ടായാൽ പോലും നിരവധി സീറ്റുകളുടെ കുറവുണ്ടാകും.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവയോടൊപ്പം യുപി, ബിഹാർ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ പല സംസ്ഥാനങ്ങളിലും 2014ൽ പരമാവധി സീറ്റുകളാണ് ബിജെപിക്കും കൂട്ടർക്കും കിട്ടിയത്. അടുത്ത തെരഞ്ഞെടുപ്പിൽ ഇവിടങ്ങളിലെല്ലാം സീറ്റു കുറയാനേ സാധ്യതയുള്ളൂ. യുപി, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ മാത്രം നൂറു സീറ്റെങ്കിലും കുറയുമെന്നാണു സൂചന.
പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ വലിയ സംസ്ഥാനങ്ങളിലും കേരളത്തിലും മറ്റും ബിജെപിക്കു കാര്യമായൊന്നും കിട്ടാനുമില്ല. കർണാടക കോണ്‍ഗ്രസ് ഭരണത്തിലായതിനാൽ പകുതി സീറ്റു കിട്ടിയാൽ ഭാഗ്യം. കോണ്‍ഗ്രസിന് പൊതുവേ നേട്ടം ഉണ്ടാകുമെങ്കിലും 200 സീറ്റു കിട്ടുമോയെന്നതാണ് ചോദ്യം. പ്രാദേശിക പാർട്ടികളെ കൂടാതെ ബിജെപിക്കും കോണ്‍ഗ്രസിനും 2019ൽ ഭരിക്കാൻ കഴിഞ്ഞേക്കില്ല. ശിവസേന അടക്കം പലരും മോദിയെ പ്രധാനമന്ത്രിയായി ഇനി സമ്മതിക്കില്ലെന്നും പറയുന്നു.
റഫാലും നിയമസഭാ തെരഞ്ഞെടുപ്പുകളും ബിജെപിക്കും കോണ്‍ഗ്രസിനും തുണയും ക്ഷീണവുമാകും. എന്നാൽ, അടുത്ത നാലു മാസങ്ങളാകും 2019ൽ കേന്ദ്രം ആരു ഭരിക്കുമെന്നതിനു നിർണായകം. മോദിക്ക് ചെറിയ ഇടിവും രാഹുലിന് നേട്ടവും ഉണ്ട്. പക്ഷേ രാഷ്ട്രീയം അറിയുന്നവർ മോദിയെ എഴുതിത്തള്ളില്ല. തന്നെ ഇനി ആർക്കും എഴുതിത്തള്ളാനാകില്ലെന്ന് എഐസിസി പ്രസിഡന്റായി ഒരു വർഷത്തിനകം രാഹുലും തെളിയിച്ചു. മോദിയും രാഹുലും കൊന്പുകോർക്കുന്പോൾ കളിക്കളത്തിൽ മറ്റു പല പ്രബലരും കച്ചമുറുക്കുകയും ചെയ്യും. ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന രാഷ്ട്രീയക്കളികൾക്കായി കാതോർക്കാം.