Tuesday, December 18, 2018 1:09 AM IST
സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് നാല് അടി താഴെ വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കുട്ടനാട് എന്ന ഭൂപ്രദേശം ലോകത്തിന്റെ മുമ്പിൽ ഒരു അദ്ഭുതമാണ്. അടുത്ത കാലത്തുണ്ടായ അതിഭീകരമായ വെള്ളപ്പൊക്ക ദുരന്തത്തിനുശേഷം കുട്ടനാട് ഇപ്പോൾ പുനർനിർമാണത്തിന്റെ പാതയിൽക്കൂടി കടന്നുപോകുന്നു. വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകൾ ദുരിതാശ്വാസ സഹായങ്ങൾ ഇപ്പോഴും ചെയ്യുന്നുണ്ട്. ഇതു താത്കാലിക ഭൗതികസൗകര്യം മാത്രമാണു പ്രദാനം ചെയ്യുന്നത്.
കുട്ടനാടിന് ഇനി ദുരിതാശ്വാസമല്ല നഷ്ടപരിഹാരമാണു നല്കേണ്ടത് എന്നത് അധികൃതർ മറന്നുപോകുന്നു. വീട് പൂർണമായും നഷ്ടപ്പെട്ടവർ, ഭാഗികമായി നാശം സംഭവിച്ചവർ, പക്ഷി-മൃഗാദികളെ നഷ്ടപ്പെട്ടവർ, വെള്ളപ്പൊക്ക ദുരന്തത്തിൽ മരിച്ചവർ, കൃഷിനാശം സംഭവിച്ചവർ തുടങ്ങിയവർക്കു കൃത്യമായ വിവരശേഖരണത്തിലൂടെ നഷ്ടപരിഹാരം നല്കണം.
താത്കാലികവും സ്ഥിരവുമായ നിരവധി പുനർനിർമാണ ആശയങ്ങൾ വിവിധ കോണുകളിൽനിന്നു വന്നുകൊണ്ടിരിക്കുന്നുണ്ട്. കുട്ടനാട്ടിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ പോന്ന ഒരു വികസന മാതൃക രൂപപ്പെടുത്തണം. കിഴക്കൻ മലനിരകളിൽ പെയ്യുന്ന മഴയും പന്പാനദി, മണിമലയാർ, മീനച്ചിലാർ, വരട്ടാർ, അച്ചൻകോവിലാർ തുടങ്ങിയ നദികളിൽക്കൂടി ഒഴുകിവരുന്ന ജലവും പ്രദേശത്തു പെയ്യുന്ന മഴവെള്ളവും കൂടി കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ മുക്കുന്നു.
സ്വാഭാവിക നീരൊഴുക്ക് നിലനിർത്തുക
ഈ നദികൾ ഉൾപ്പെടെ എല്ലാ തോടുകളുടെയും സ്വാഭാവിക നീരൊഴുക്ക് നിലനിർത്തുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ടത്. ഇതിനായി ആഴവും വീതിയും കൂട്ടി തോടുകളുടെയും നദികളുടെയും പൂർവസ്ഥിതി നിലനിർത്താൻവേണ്ട നടപടികൾ ആവിഷ്കരിക്കുക. നീരൊഴുക്ക് തടസപ്പെടുത്തുന്ന പോളയും ജൈവ- അജൈവ മാലിന്യങ്ങളും നീക്കം ചെയ്യുക, പുതുനികത്തുകൾ, പുതുവയലുകൾ, എക്കൽ അടിഞ്ഞ് കിടക്കുന്ന ഭാഗങ്ങൾ, കൈയേറ്റം തുടങ്ങിയവ കണ്ടുപിടിച്ച് നദികളെയും തോടുകളെയും വീണ്ടെടുക്കുക.
വയൽവരന്പുകൾ ഇപ്പോഴത്തെ അവസ്ഥയിൽനിന്നു ഒരു മീറ്ററോളം ഉയർത്തിയും മൂന്നു മീറ്റർ വീതിയിലും ഇരുവശവും കല്ലുകെട്ടി സംരക്ഷിക്കുക. മോട്ടോർ തറകൾ ആധുനിക സൗകര്യങ്ങളോടുകൂടി കോൺക്രീറ്റ് ചെയ്ത് സ്ഥിരം സംവിധാനത്തോടുകൂടി നിർമിക്കുക.
ഒരു നെല്ല്- ഒരു മീൻ പദ്ധതി കൃഷിക്കാരെ വിശ്വാസത്തിലെടുത്തു നടപ്പിലാക്കുക. ഇരുപ്പൂവും മുപ്പൂവും കൃഷിയെ പ്രോത്സാഹിപ്പിക്കുക. സാങ്കേതികവിദ്യയും വിദഗ്ധോപദേശവും സമന്വയിപ്പിച്ച് കൃഷി ചെയ്യാൻ കർഷകർക്കു പരിശീലനം നല്കുക. കീടങ്ങളെയും കുമിളുകളെയും ചെറുത്തുനിൽക്കാൻ ശേഷിയുള്ള പുതിയ ഇനം നെൽവിത്തുകൾ വികസിപ്പിച്ചെടുത്ത് കൃഷിക്കാർക്കു നല്കുക.
വീതി കുറഞ്ഞതും വെള്ളപ്പൊക്ക ഭീഷണി ഉള്ളതുമായ പാടശേഖരങ്ങളുടെ പുറംബണ്ടുകളിൽ താമസിക്കുന്ന കുടുംബങ്ങളെ ഒഴിപ്പിച്ച് കരപ്രദേശങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കുക. ഇതിനായി ഉറപ്പുള്ളതും മെയിൻ റോഡുകളോടു ചേർന്നതുമായ പ്രദേശത്ത് തിരുവനന്തപുരത്ത് ചെങ്കൽചൂളയിൽ നിർമിച്ചതുപോലെയുള്ള ഫ്ളാറ്റ് സമുച്ചയങ്ങൾ ആധുനിക സൗകര്യങ്ങളോടുകൂടി വെള്ളപ്പൊക്കത്തെ അതിജീവിക്കത്തക്കവിധത്തിൽ നിർമിക്കുക. ആധുനികവാർത്താവിനിമയ സംവിധാനം, ശുദ്ധജലലഭ്യത, സാനിറ്റേഷൻ, ആശുപത്രി സൗകര്യം, റേഷൻകട തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യാം.
എല്ലാ പഞ്ചായത്തുകളിലും അത്യാധുനിക സംവിധാനമുള്ള കമ്യൂണിറ്റി സെന്ററുകൾ നിർമിക്കുക പ്രകൃതിദുരന്ത ഭീഷണി നേരിടുന്ന അവസരത്തിൽ 2000-3000 പേർക്കു വരെ താമസിക്കാനും ആഹാരം പാകംചെയ്യാനും മറ്റുമുള്ള എല്ലാ സംവിധാനവും ഉണ്ടായിരിക്കണം. പ്രകൃതി ദുരന്ത ഭീഷണി ഇല്ലാത്ത സമയങ്ങളിൽ മറ്റു പല ആവശ്യങ്ങൾക്കും ഇത് വിനിയോഗിക്കാവുന്നതാണ്.
കുട്ടനാട്ടിൽ പുതുതായി നിർമിക്കുന്ന വീടുകൾക്ക് ആധുനിക സൗകര്യവും സെപ്റ്റിക് ടാങ്കും ശുദ്ധജല ലഭ്യതയും മാലിന്യനിർമാർജനസംവിധാനവും ഉറപ്പുവരുത്തുക. ഇതിനു മുന്നോടിയായി വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ പോന്നതും ആധുനിക സൗകര്യങ്ങൾ ഉള്ളതുമായ രണ്ടു മൂന്ന് വീടുകൾ കുട്ടനാട് മോഡലായി നിർമിച്ചു പ്രദർശിപ്പിക്കുക.
ചങ്ങനാശേരി-ആലപ്പുഴ റോഡ് ഉയർത്തിയും വീതികൂട്ടിയും ഇരുപുറവും കല്ലുകെട്ടിയും കന്പിവലയിട്ടും സംരക്ഷിക്കുക. എസി റോഡിനു മുകളിൽക്കൂടി സമാന്തരമായി മേൽപ്പാലം നിർമിക്കുക.
എസി റോഡിനു സമാന്തരമായി ഒഴുകുന്ന തോട് പള്ളാത്തുരുത്തിയാറ്റിൽ തുറക്കുവാൻ നടപടി സ്വീകരിക്കുക. തോടിനിരുവശവും കല്ലുകെട്ടി സംരക്ഷിക്കുക. ക്രൂയിസ്ബോട്ടുകൾ ഇട്ട് വിനോദസഞ്ചാരികളെ ആകർഷിച്ച് ടൂറിസം മേഖല വികസിപ്പിക്കാം. കുട്ടനാട്ടിലുള്ള പാലങ്ങൾ പ്രത്യേകിച്ച് എടുത്തുപറയേണ്ട കെസി പാലം ഉൾപ്പെടെ വീതിയും ഉയരവും കൂട്ടി 100 വർഷം മുന്നിൽകണ്ട് പുനർനിർമിക്കുക.
എസി റോഡിനോടു ചേർന്നു സാധിക്കുന്ന സ്ഥലങ്ങളിൽ ഗൾഫ് മോഡൽ ടൗൺഷിപ്പുകൾ സ്ഥാപിക്കുന്നതിനെപ്പറ്റി പരിശോധിക്കുക. ഇതുമൂലം വ്യവസായ മേഖലയ്ക്ക് ഉണർവും പുഷ്ടിയും കൈവരിക്കാൻ സാധിക്കും. ഇൻലാൻഡ് ടൂറിസം വികസിപ്പിക്കുക.
കുട്ടനാട്ടിലെ ജലസ്രോതസുകളിൽനിന്നു തന്നെ ജലം ശുദ്ധീകരിച്ച് കുട്ടനാടിനു നല്കാനുള്ള ശുദ്ധജലപദ്ധതികൾ നടപ്പിലാക്കുക. ഓരോ പഞ്ചായത്തിലും അല്ലെങ്കിൽ ബ്ലോക്ക് തലത്തിലെങ്കിലും ശുദ്ധജലപദ്ധതികൾ ആരംഭിക്കുക. മഴവെള്ള സംഭരണികൾ, മഴവെള്ള കൊയ്ത്ത് തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക.
കുട്ടനാട്ടിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്പെഷാലിറ്റി ആശുപത്രികൾ സ്ഥാപിക്കുക. ആധുനിക സൗകര്യങ്ങളോടുകൂടി സ്കൂളുകളും കോളജുകളും പുനർക്രമീകരണം നടത്തുക. തനതായ പുതിയ വ്യവസായങ്ങൾ ആരംഭിച്ച് തൊഴിൽ ലഭ്യത ഉറപ്പുവരുത്തുക.
അമിതമായ രാസവളപ്രയോഗവും കീടനാശിനി പ്രയോഗവും നിരുത്സാഹപ്പെടുത്തി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുവാൻ കർഷകർക്ക് മാർഗനിർദേശവും സഹായവും നല്കുക. സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുക. ഒരു കുട്ടനാട് ഡെവലപ്മെന്റ് അഥോറിറ്റിക്കു രൂപം നല്കുക. ഇതിൽ ശാസ്ത്രജ്ഞരെയും ഗവേഷകരെയും കൃഷിക്കാരെയും യുവജനങ്ങളെയും ഉൾപ്പെടുത്തുക.
കാലാവസ്ഥാ പ്രവചനം കാര്യക്ഷമവും കുറ്റമറ്റതും ആക്കുക. കുട്ടനാടിനു മാത്രമായി ഏതു വലിയ പ്രകൃതി ദുരന്തത്തെയും അതിജീവിക്കുവാൻ പോന്നതരത്തിലുള്ള ഒരു വലിയ ഡിസാസ്റ്റർ മാനേജ്മെന്റ് ഗ്രൂപ്പ് രൂപീകരിക്കുക. കായലിലൂടെയും നദികളിലൂടെയും യാത്ര ചെയ്യുന്നവർക്ക് ലൈഫ് ജാക്കറ്റുകൾ നിർബന്ധമാക്കുക.
ദീർഘവീക്ഷണത്തോടെ നൂതന പദ്ധതികളും പരിപാടികളും ആവിഷ്കരിച്ച് കുട്ടനാടൻ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതും അതുപോലെതന്നെ അത്യാധുനിക സാങ്കേതികവിദ്യയും മറ്റും ഉപയോഗിച്ച് ഒരു രൂപാന്തരീകരണ പ്രക്രിയയിലൂടെ വരുംതലമുറയ്ക്ക് വിശ്വാസവും പ്രതീക്ഷയും നല്കുന്നതുമാകട്ടെ കുട്ടനാടിന്റെ പുനർനിർമിതി.
പാരിസ്ഥിതിക പ്രശ്നങ്ങളും പരിഹാരമാർഗവും
കുട്ടനാടിന്റെ പുനർനിർമാണഘട്ടത്തിൽ കണക്കിലെടുക്കേണ്ട പ്രധാന വിഷയമാണ് കുട്ടനാടിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ. ശുദ്ധമായ വായു, ശുദ്ധമായ ജലം, ശുദ്ധമായ മണ്ണ് ഇവയൊക്കെ ഓരോ കുട്ടനാട്ടുകാരന്റെയും അവകാശമാണ്. കുട്ടനാട്ടിലെ പാരിസ്ഥിതിക പ്രശ്നങ്ങളെ മൂന്നായി തരംതിരിച്ചാൽ ഒന്നാമതായി വരുന്നത് ഈ പ്രദേശത്തെ വായു മലിനീകരണമാണ്. വെള്ളപ്പൊക്കത്തിൽ സസ്യജന്തുജാലങ്ങൾ നശിച്ചതുമൂലമുള്ള അവസ്ഥയിൽ മീഥൈൻ, ഹൈഡ്രജൻ സൾഫൈഡ് പോലുള്ള വിഷവാതകങ്ങൾ ചീഞ്ഞതും അഴുകിയതുമായ വസ്തുക്കളിൽനിന്ന് ഉദ്ഭവിക്കുന്നു. ഇത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ശ്വാസകോശ സംബന്ധമായും അലർജി മുതലായ രോഗങ്ങളും ഉണ്ടാക്കുന്നു. വിഷവാതകങ്ങൾ നിർജീവമാക്കുവാനുള്ള നടപടികൾ താമസംവിനാ ആവിഷ്കരിക്കേണ്ടതായിട്ടുണ്ട്.
കുട്ടനാട്ടിലെ ജലസ്രോതസുകൾ മലിനമാണ്. കക്കൂസുകളും കിണറുകളും ഒരുപോലെ വെള്ളം വന്നുമൂടി കക്കൂസ് മാലിന്യം കുട്ടനാട്ടിലാകെ പരന്നൊഴുകി. ഇതുമൂലം കോളിഫോം, സാൽമൊണല്ല ഷിഗല്ല, സ്വീഡോ മോണോസ് തുടങ്ങിയ അതീവ വിനാശകരമായ അണുക്കൾ വെള്ളത്തിൽ വലിയ തോതിൽ പെരുകുന്നു. മഞ്ഞപ്പിത്തം, കോളറ, വയറിളക്കം മറ്റ് ഉദരരോഗങ്ങൾ മുതലായവ പിടിപെടാം. ജലമലിനീകരണം തടയേണ്ടതും ജലം ശുദ്ധീകരിക്കേണ്ടതും അനിവാര്യമാണ്.
ജൈവ,അജൈവ മാലിന്യങ്ങൾ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ പെട്ടെന്ന് കുട്ടനാടൻ ജലാശയങ്ങളിൽ എത്തുന്നു. യാത്രാബോട്ടുകൾ, ഹൗസ് ബോട്ടുകൾ തുടങ്ങി ജലം മലിനമാക്കുന്ന സ്രോതസുകൾ കണ്ടെത്തി പരിഹാരം കാണണം.
ശുദ്ധജലപദ്ധതികൾ എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കണം. എല്ലാ മാസവും ജലപരിശോധന നടത്തി ജലശുദ്ധത ഉറപ്പുവരുത്തണം. പോളകളും മറ്റ് ജൈവ അജൈവമാലിന്യങ്ങളും ആറുകളിൽനിന്നും തോടുകളിൽനിന്നും സത്വരമായി നീക്കംചെയ്ത് നീരൊഴുക്ക് വർധിപ്പിക്കണം.
ജൈവമാലിന്യ സംസ്കരണം കൃത്യമായി കേന്ദ്രീകൃതമായോ അല്ലെങ്കിൽ ഉറവിടമാലിന്യ സംസ്കരണമോ നടത്തുക. പൈപ്പ് കന്പോസ്റ്റ്, റിംഗ് കന്പോസ്റ്റ്, മുച്ചെടിക്കന്പോസ്റ്റ്, മണ്ണിരക്കന്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റുകൾ തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് ഓരോ വീട്ടിലും ഉണ്ടെന്ന് ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം.
കുട്ടനാടൻ പ്രദേശത്ത് അജൈവമാലിന്യം വളരെ വലിയ അളവിൽ വന്നിട്ടുണ്ട്. കുടിവെള്ളം നിറച്ച കുപ്പികളും മറ്റു ഭക്ഷണ സാധനങ്ങളും കിറ്റുകളായും പ്ലാസ്റ്റിക് വസ്തുക്കളായും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ പ്രദേശങ്ങളിലും കുന്നുകൂടി. പ്ലാസ്റ്റിക് കത്തിക്കുന്നതുമൂലം ഡയോക്സിസ്, ഫ്യൂറൈൻ, കാർബൺ മോണോക്സൈഡ് പോലുള്ള വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ പടരുന്നു. ജലസ്രോതസുകളിൽ പ്ലാസ്റ്റിക് വലിച്ചെറിയുന്നത് മത്സ്യങ്ങളുടെ പ്രജനനത്തെയും ബാധിക്കുന്നു. ഫലപ്രദമായ പ്ലാസ്റ്റിക് മാലിന്യസംസ്കരണ മാർഗങ്ങൾ നടപ്പിലാക്കുക.
സി.ജെ. ജോസഫ്
(ലേഖകൻ ചങ്ങനാശേരി താലൂക്ക് റസിഡന്റ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ
പ്രസിഡന്റാണ്).