Monday, January 21, 2019 12:35 AM IST
കെ. ഗോപാലകൃഷ്ണൻ / ഉള്ളതു പറഞ്ഞാല്
കോൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനിയിൽ ശനിയാഴ്ച അസാധാരണമായ ഒരു കാഴ്ച കണ്ടു. തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കൈകൂപ്പി, മിഴികൾ പാതിയടച്ച്, ഒരു പ്രാർഥനപോലെ ജനഗണമന പാടി. ഇടതുപക്ഷവും ബിജു ജനതാദളും ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളെ പങ്കെടുപ്പിച്ചു നരേന്ദ്ര മോദിക്കെതിരേ നടത്തിയ റാലിയായിരുന്നു വേദി. കേന്ദ്രഭരണത്തിൽനിന്നു ബിജെപിയെ പുറത്താക്കുക എന്ന ഏക അജൻഡയുമായി നടന്ന മഹാറാലിയിൽ 22 പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തു. ബിജെപി ഹഠാവോ ദേശ് ബചാവോ (ബിജെപിയെ തോല്പിക്കൂ, രാജ്യത്തെ രക്ഷിക്കൂ) എന്ന മുദ്രാവാക്യവും വന്ദേമാതരം, ജയ്ഹിന്ദ് വിളികളും റാലിയിൽ മുഴങ്ങി.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ, പ്രത്യേകിച്ചു നരേന്ദ്ര മോദിയെ, നേരിടുന്നതിനുള്ള രാഷ്ട്രീയ മഹാസഖ്യ രൂപീകരണത്തിന്റെ തുടക്കമായിരുന്നു അതെന്നു നേതാക്കളുടെ പ്രസംഗങ്ങൾ ശ്രദ്ധിച്ചാൽ നിസംശയം പറയാം. കോൽക്കത്തയിൽ തുടക്കമിട്ട ഈ രാഷ്ട്രീയ മുന്നേറ്റത്തിനു ദേശവ്യാപകമായി പ്രതികരണങ്ങളുണ്ടാകും. ഇതിന്റെ ആത്യന്തികഫലം എന്തായിരിക്കുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ലെങ്കിലും സംഘപരിവാർ നേതൃത്വത്തിനുള്ള ശക്തമായൊരു മുന്നറിയിപ്പാണിതെന്നു പറയാനാകും.
ഈ റാലിയുടെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിഞ്ഞെന്നു മോദിയുടെ പ്രതികരണത്തിൽ നിന്നു വ്യക്തമാണ്. “അഴിമതിക്കെതിരായ എന്റെ നടപടികൾ ചില ആളുകളെ രോഷാകുലരാക്കി; പൊതു ഖജനാവ് കൊളളയടിക്കുന്നതിൽനിന്നു ഞാനവരെ തടഞ്ഞു; അവർ മഹാസഖ്യം ഉണ്ടാക്കിയിരിക്കുന്നു’’ എന്നാണു മോദി പറഞ്ഞത്. ഈ മഹാസഖ്യം തനിക്കെതിരേയല്ല രാജ്യത്തെ ജനങ്ങൾക്കെതിരേയാണ് എന്ന് ആക്ഷേപിക്കാനും അദ്ദേഹം മടിച്ചില്ല.
വ്യക്തമായ അജൻഡ
ദേശീയതലത്തിലും പ്രാദേശികതലത്തിലുമുള്ള പ്രധാന രാഷ്ട്രീയ പാർട്ടികളുടെ കൂടിച്ചേരൽ സംഘപരിവാറിനോ എൻഡിഎയ്ക്കോ അവഗണിക്കാനാവില്ല. റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും ബിഎസ്പി നേതാവ് മായാവതിയുടെയും അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. അഭിപ്രായഭിന്നതകളുടെയും താത്പര്യസംഘട്ടനങ്ങളുടെയും സൂചനയായി അതിനെ കാണാനാവും. എന്നാൽ, അതു ചെറിയ ചില സൗന്ദര്യപ്പിണക്കങ്ങൾ ഉണ്ടാക്കുമെന്നല്ലാതെ, കോൽക്കത്തയിൽ തുടങ്ങിവച്ച "ബിജെപിയെ തോല്പിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന അജൻഡയെ ബാധിക്കില്ല.
രാഹുൽഗാന്ധിയും മായാവതിയും തങ്ങളുടെ പാർട്ടികളുടെ സീനിയർ നേതാക്കളെ റാലിയിലേക്ക് അയച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനുള്ള പ്രതിപക്ഷ ശ്രമങ്ങളിൽ തങ്ങളുമുണ്ടെന്ന സൂചനയാണ് അവർ ഇതിലൂടെ നല്കുന്നത്. ഈ പ്രതിപക്ഷ കൂട്ടായ്മയിൽനിന്നു മാറിനിന്നാൽ രാഷ്ട്രീയ മുഖ്യധാരയിൽ തങ്ങൾ ഒറ്റപ്പെടുമോ എന്ന ആശങ്കയും രണ്ടു നേതാക്കൾക്കും ഉണ്ടാവാം. കൂട്ടത്തോടൊപ്പം നിന്നാൽ തങ്ങളുടെ പാർട്ടി സ്ഥാനാർഥികൾക്കും തെരഞ്ഞെടുപ്പിൽ അതിന്റെ ഗുണം കിട്ടും.
കോൽക്കത്തയിൽ സംഗമിച്ച രാഷ്ട്രീയപാർട്ടികളുടെ സ്വാധീനമേഖലകൾ വേർതിരിക്കപ്പെട്ടു കിടക്കുന്നതാണ്. അതുകൊണ്ടു വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാനുള്ള സാധ്യതയില്ല. ഉത്തർപ്രദേശിൽ കോൺഗ്രസിനെ മാറ്റിനിർത്തി സഖ്യമുണ്ടാക്കിയ ബിഎസ്പിയും എസ്പിയും റായ്ബറേലി, അമേത്തി മണ്ഡലങ്ങൾ കോൺഗ്രസിനായി ഒഴിച്ചിട്ടത് നല്ല ഉദാഹരണം. ഇതുപോലെ പരസ്പരം ഉൾക്കൊള്ളാൻ സന്നദ്ധമായാൽ ബിജെപിവിരുദ്ധ വോട്ടുകൾ ചിതറുന്നതു തടയാൻ കഴിയും.
കോൽക്കത്തയിൽ നിഴലിച്ച വികാരം വ്യക്തവും ശക്തവുമാണ്. ഒരിക്കൽകൂടി അധികാരത്തിലേറാൻ അനുവദിച്ചാൽ ബിജെപിയിൽനിന്ന്- പ്രത്യേകിച്ചു മോദി-അമിത് ഷാ ദ്വയത്തിൽനിന്നു - വലിയ ഭീഷണി ഭൂരിപക്ഷം പ്രതിപക്ഷ പാർട്ടികളും കാണുന്നു. ഇതിൽ ചില കക്ഷികൾ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയിൽ ഘടകകക്ഷികളായിരുന്നു. സഖ്യത്തിൽനിന്നുണ്ടായ ദുരനുഭവങ്ങളും ബിജെപി നേതാക്കളുടെ പെരുമാറ്റവും സഹിക്കവയ്യാതെയാണ് അവർ എൻഡിഎ വിട്ടത്. തങ്ങൾ അഭിപ്രായഭിന്നതകൾ മറന്നില്ലെങ്കിൽ, ബിജെപി അധികാരത്തിലെത്തിയാൽ തങ്ങളൊന്നടങ്കം മുങ്ങേണ്ടിവരുമെന്ന് അവർക്കറിയാം. കോൽക്കത്തയിൽ പ്രസംഗിച്ച നേതാക്കളുടെയെല്ലാം വാക്കുകളിൽ പ്രതിഫലിച്ച സന്ദേശം അതാണ്. നേതാക്കളുടെ സ്വരംപോലും ഒരേപോലെയായിരുന്നു - നിലനില്പിനായി യോജിച്ചുനിൽക്കുക.
ബിജെപിയുടെ ശത്രുക്കൾ
ബിജെപി ഇതര പ്രതിപക്ഷത്തിലെ ഒരു പ്രധാന വിഭാഗം പ്രാദേശിക പാർട്ടികളോ പ്രാദേശിക മുന്നണികളോ ആണ്. ബിജെപി അധികാരം നിലനിർത്തിയാൽ പ്രാദേശിക പാർട്ടികളോടുള്ള അതിന്റെ സമീപനം സഹകരണാത്മകമായിരിക്കില്ലെന്ന് അവർക്കറിയാം. തങ്ങളോടൊപ്പം നിൽക്കാത്ത രാഷ്ട്രീയ പാർട്ടികളെ ശത്രുക്കളായാണു ബിജെപി കണക്കാക്കുന്നത്. സഹിഷ്ണുത ബിജെപിയുടെ ശക്തമായ ഗുണമാണെന്ന് ആരും പറയില്ല. ഒന്നിച്ചുനിൽക്കാൻ പ്രതിപക്ഷ പാർട്ടികളെ നിർബന്ധിതമാക്കുന്ന ഘടകങ്ങൾ പലതുണ്ട്. അതുകൊണ്ടാണ് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ അവർ കൂട്ടത്തോടെ കോൽക്കത്തയിലെത്തിയത്.
തെരഞ്ഞെടുപ്പുവരെ ഒന്നിച്ചുനിൽക്കാൻ പ്രതിപക്ഷ കക്ഷികൾക്കു വലിയ തടസങ്ങളൊന്നുമില്ല. എന്നാൽ, തെരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷികൾക്കെല്ലാംകൂടി ഭൂരിപക്ഷം കിട്ടിയാൽ നേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ തടസങ്ങളുണ്ടാവാം. തങ്ങളുടെ സ്വാർഥതാത്പര്യങ്ങൾക്കുവേണ്ടി ഭിന്നിച്ചുനിന്നാൽ എന്താണു സംഭവിക്കുന്നതെന്നു പ്രതിപക്ഷനേതാക്കൾക്കറിയാം എന്നതിനാൽ ചരിത്രം ആവർത്തിക്കാനിടയില്ല. മാത്രവുമല്ല പ്രധാനമന്ത്രിപദം ആഗ്രഹിക്കുന്ന മുതിർന്ന നേതാക്കൾ പലരും എല്ലാവരുടെയും താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഒരു പൊതുമിനിമം പരിപാടിയോടെ ഒന്നിച്ചുനിൽക്കാൻ തക്ക പക്വതയുള്ളവരുമാണ്.
ഇപ്പോഴത്തെ സ്ഥിതിഗതികൾ കണക്കിലെടുത്താൽ വരുന്ന തെരഞ്ഞെടുപ്പ് ബിജെപിക്ക് ഒരു കടുത്ത വെല്ലുവിളി ആയിരിക്കും. അധികാരം നിലനിർത്താൻ കഴിയണമെങ്കിൽ പാർട്ടി സഹിഷ്ണുത എന്തെന്നു പഠിക്കുകയും ന്യൂനപക്ഷങ്ങളോടുള്ള നിലപാടിൽ മാറ്റംവരുത്തുകയും വേണം. ബിജെപി നേതൃത്വം സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കുകയും അതനുസരിച്ചു നയപരിപാടികൾ രൂപവത്കരിക്കുകയും അവരുടെ ജീവിതഭാരം കുറയ്ക്കാനുള്ള പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്യണം.
സാധാരണക്കാരെ സന്തോഷിപ്പിക്കുന്ന ജനപ്രിയ പരിപാടികളുമായി തെരഞ്ഞെടുപ്പിനു മുന്പ് മോദി സർക്കാർ എത്തുമെന്നതാണ് കോൽക്കത്ത റാലിയുടെ ഒരു ഫലം. സംഘപരിവാർ നേതൃത്വം സാധാരണക്കാർക്കെതിരല്ല എന്ന സന്ദേശം നല്കാനെങ്കിലും മോദിസർക്കാർ ശ്രമിക്കും. കർഷകർക്കും തൊഴിലാളികൾക്കും അസംഘടിത മേഖലയ്ക്കുമൊക്കെ ഹിതകരമാകുന്ന ചില പ്രഖ്യാപനങ്ങൾ വരുന്ന ആഴ്ചകളിൽ പ്രതീക്ഷിക്കാം. കേന്ദ്ര ബജറ്റ് ഇത്തരം ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനുള്ള ഒരു നല്ല അവസരമാണ്. അതിനു മുന്പും പിന്പുമായി വേറെയും ആനുകൂല്യപ്രഖ്യാപനങ്ങൾ ഉണ്ടാകാനിടയുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുന്പ് ഇതെല്ലാമുണ്ടാകും.