Wednesday, January 30, 2019 12:11 AM IST
പിടിവാശികൾ ആരെയും അകത്തേക്കു കടത്തിവിടാത്ത ഒരു വീട്ടിൽ ഓർമകൾ എന്നേ ഇറങ്ങിപ്പോയിരുന്ന മുറിയിൽ ജോർജ് ഫെർണാണ്ടസ് എന്ന അതികായൻ നിശ്ചലനായി. ഓർമകളുടെ തരിന്പ് പോലുമില്ലാതെ കിടന്നകിടപ്പിൽ എത്രയോ പിറന്നാളുകൾ കടന്നുപോയി. പഞ്ചശീൽ പാർക്കിലെ വീട്ടിനുള്ളിൽ ഗതകാല പടയോട്ടങ്ങളുടെ അയവെട്ടലുകൾ ഒന്നുമില്ലാതെ പഴയൊരു പടക്കുതിര കിടപ്പുണ്ടെന്നു പലരും ഓർമിച്ചിരുന്നതുപോലും കടന്നുപോകുന്ന പിറന്നാൾ ദിനങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്നു.
രാജ്യം സ്തംഭിപ്പിച്ച തൊഴിൽ സമരങ്ങൾക്കു നേതൃത്വം നൽകിയ ട്രേഡ് യൂണിയൻ നേതാവ്, അടിയന്തരാവസ്ഥയിലെ ഏകാധിപത്യത്തിനെതിരേ ഡൈനാമിറ്റ് കൈയിലെടുത്ത തീവ്ര സോഷ്യലിസ്റ്റ്, മന്ത്രിയായപ്പോൾ കൊക്കകോളയോട് ഇന്ത്യ വിടാൻ കല്പിച്ച സാമ്രാജ്യത്വ വിരോധി, ജനസംഘത്തോടു മൃദുസമീപനം സ്വീകരിച്ചതിനെതിരേ ജനതാപാർട്ടിയിൽ കലാപമുയർത്തിയ മതേതരവാദി... അങ്ങനെ എത്ര വിശേഷണങ്ങൾ ഓർമകളിൽ പേറി നിവർന്നുനടന്നതിനു ശേഷമാണ് ജോർജ് ഫെർണാണ്ടസ് എന്ന മഹാമനുഷ്യൻ മറവിയുടെ കൈപിടിച്ചു മരണത്തിനൊപ്പം മാഞ്ഞുപോകുന്നത്. ജ്വലിക്കുന്ന സമരപാതകളിലൂടെയായിരുന്നു കടന്നുവരവ്. ഒടുവിൽ ബിജെപി പാളയത്തിൽ ചേക്കേറി എൻഡിഎ സഖ്യത്തിന്റെ ശില്പിയും നടത്തിപ്പുകാരനുമായി നിന്നതും ഇതേ ജോർജ് ഫെർണാണ്ടസ് തന്നെ.
1930ൽ മംഗലാപുരത്തു കത്തോലിക്കാ കുടുംബത്തിലാണു ജനനം. മൂത്ത മകനെ അച്ഛനും അമ്മയും ബംഗളൂരുവിൽ അയച്ചത് വൈദികനാകുന്നതിനാണ്. എന്നാൽ, വിപ്ലവം തലയ്ക്കുപിടിച്ച ജോർജ് ഫെർണാണ്ടസ് സെമിനാരിയിൽ നിന്നിറങ്ങി. ബംഗളൂരുവിൽ നിന്നും മുംബൈയിലേക്ക്. അവിടെ പത്രത്തിൽ പ്രൂഫ് വായനക്കാരനായി തുടങ്ങിയ ചെറുപ്പക്കാരൻ രാം മനോഹർ ലോഹ്യയുമായുള്ള പരിചയത്തിലൂടെ പിന്നീടു മുംബൈയിലെ ഒന്നാംനിര ട്രേഡ് യൂണിയൻ നേതാവായി മാറി. 1950കളിലും 60കളിലും മുംബൈയെ പിടിച്ചുകുലുക്കിയ തൊഴിൽസമരങ്ങളുടെ നായകനായി. പലകുറി മുംബൈ മുനിസിപ്പൽ കോർപറേഷനിലേക്കു ജയിച്ച ഫെർണാണ്ടസ് 1967ൽ ബോംബെ സൗത്തിൽ നിന്നു മുതിർന്ന നേതാവ് എസ്.കെ. പാട്ടീലിനെ തോല്പിച്ച് ലോക്സഭയിലെത്തിയതോടെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായി.
ഡൈനാമിറ്റ് ഫെർണാണ്ടസ്
1975 ജൂണിൽ അടിയന്തരാവസ്ഥ നിലവിൽ വന്നപ്പോൾ പൗരാവകാശ നിഷേധം നോക്കിനിൽക്കാനാകില്ലെന്നു തീരുമാനിച്ച ഫെർണാണ്ടസ് ബറോഡയിൽ ചെന്ന് ക്വാറി തൊഴിലാളികളെ കണ്ടു ഡൈനാമിറ്റ് ശേഖരിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പങ്കെടുക്കുന്ന വാരാണസിയിലെ യോഗം അലങ്കോലപ്പെടുത്താനുള്ള ചെറിയ സ്ഫോടനമായിരുന്നു ലക്ഷ്യം. പക്ഷേ, പദ്ധതി പൊളിഞ്ഞു. 1976ൽ ബറോഡ ഡൈനാമിറ്റ് കേസിൽ ഫെർണാണ്ടസ് അറസ്റ്റിലായി.
വിലങ്ങിട്ട കൈകൾ ഉയർത്തി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ഫെർണാണ്ടസിന്റെ അന്നത്തെ ചിത്രം അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിന്റെ പ്രതീകമായി മാറി. അടിയന്തരാവസ്ഥ നീങ്ങിയപ്പോൾ ബിഹാറിലെ മുസഫർപൂരിൽ നിന്ന് ഫെർണാണ്ടസ് ലോക്സഭയിലെത്തിയതു മൂന്നു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന്. ജയിലിലായിരുന്ന ഫെർണാണ്ടസ് ഒരിക്കൽപ്പോലും പ്രചാരണത്തിനു മണ്ഡലത്തിൽ എത്താതെയാണ് അത്ര വലിയ വിജയം നേടിയത്.
പരിവാർ പാളയത്തിലെ പതനം
മൊറാർജി ദേശായി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരിക്കെയാണു ഫെർണാണ്ടസ് കൊക്കകോളയോടും ഐബിഎമ്മിനോടും ഇന്ത്യ വിടാൻ കല്പിച്ചത്. അന്ന് മന്ത്രിസഭയിലെ സഹപ്രവർത്തകരായിരുന്ന വാജ്പേയി, അഡ്വാനി എന്നിവരുടെ ആർഎസ്എസ് ബന്ധം ഉയർത്തി ജനതാപാർട്ടിയിൽ കലാപമുയർത്തിയത് ഒടുവിൽ പാർട്ടിയുടെയും സർക്കാരിന്റെയും പതനത്തിലാണ് കലാശിച്ചത്. വി.പി. സിംഗ് അധികാരത്തിലേറിയപ്പോൾ ഫെർണാണ്ടസ് റെയിൽവേ മന്ത്രിയായി. മലയാളിയായ ഇ. ശ്രീധരന്റെ എൻജിനിയറിംഗ് മികവിൽ കൊങ്കണ്പാത പൂർത്തിയാകുന്പോൾ അതിനുപിന്നിലെ പിന്തുണ റെയിൽവേ മന്ത്രാലയത്തിൽ ജോർജ് ഫെർണാണ്ടസിന്റെതായിരുന്നു.
ജനതാദൾ പലതായി പിളർന്നു തുടങ്ങിയപ്പോൾ ഫെർണാണ്ടസിനും സ്വന്തം പാർട്ടിയായി. അതിൽ പിന്നെയാണു ഫെർണാണ്ടസിന്റെ ജീവിതത്തിലെയും ആശയത്തിലെയും സുപ്രധാന വഴിത്തിരിവ്. മതേതര നിലപാട് കൈവിട്ട് അദ്ദേഹം സമതാ പാർട്ടിയുമായി ബിജെപി പാളയത്തിൽ ചേക്കേറി. വാജ്പേയി സർക്കാരിനു വിശ്വാസവോട്ട് തേടി ജോർജ് ഫെർണാണ്ടസ് സഭയിൽ നടത്തിയ പ്രസംഗം കേട്ട അദ്ദേഹത്തെ സ്നേഹിക്കുന്ന ചിലർ ഇങ്ങനെ പറഞ്ഞു- ബറോഡയിൽ ഇന്ദിരയ്ക്കായി കരുതിയ ഡൈനാമിറ്റ് പൊട്ടി ഫെർണാണ്ടസ് ഇല്ലാതാകുന്നതായിരുന്നു ഇതിനേക്കാൾ ഭേദം.
1998-2004 കാലത്ത് എൻഡിഎ മന്ത്രിസഭയിൽ അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നു. ഈ സമയത്താണു കാർഗിൽ യുദ്ധം നടന്നത്. കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചു. സൈനികരുടെ മന്ത്രി എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു. എന്നാൽ, ശവപ്പെട്ടി കുംഭകോണ കേസ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ തീരാക്കളങ്കമായി. യുദ്ധസമയത്ത് സൈനികരുടെ മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനായി അലൂമിനിയം ശവപ്പെട്ടികൾ വാങ്ങിയതിൽ അഴിമതി നടന്നെന്നായിരുന്നു ആരോപണം. എന്നാൽ, കേസിൽ ഫെർണാണ്ടസ് കുറ്റക്കാരനല്ലെന്നു സിബിഐ കോടതി കണ്ടെത്തി. 1999ൽ 24 പാർട്ടികളെ ചേർത്ത് വാജ്പേയി അഞ്ചുവർഷം ഭരിച്ചതിന്റെ ക്രെഡിറ്റ് എൻഡിഎയുടെ മുന്നണി കണ്വീനറായിരുന്ന ഫെർണാണ്ടസിന് അവകാശപ്പെട്ടതാണ്.
2002ൽ ഗുജറാത്ത് കലാപം നടക്കുന്പോൾ ജോർജ് ഫെർണാണ്ടസ് ആണ് കേന്ദ്ര പ്രതിരോധ മന്ത്രി. കലാപം കൈകാര്യം ചെയ്യാൻ അന്നു ഗുജറാത്ത് മുഖ്യമന്ത്രിക്ക് സൈനിക സഹായം ലഭ്യമാക്കി എന്ന ആരോപണവും ഉയർന്നിരുന്നു.
1979ൽ മൊറാർജി ദേശായിയുടെ ജനതാ മന്ത്രിസഭയിൽ നിന്നുള്ള ജോർജ് ഫെർണാണ്ടസിന്റെ രാജി വലിയ വിവാദമായിരുന്നു. പാർലമെന്റിൽ മന്ത്രിസഭയെ ന്യായീകരിച്ച് പ്രസംഗിച്ചതിന്റെ പിറ്റേന്നായിരുന്നു രാജി. അതേത്തുടർന്നുള്ള പ്രതിസന്ധിഘട്ടത്തിൽ നിന്നു കരകയറിയത് ഒരു പതിറ്റാണ്ടിനു ശേഷമാണ്.
ബോഫോഴ്സ് അഴിമതിക്കെതിരേ പ്രതിഷേധം നയിക്കാനും വി.പി. സിംഗിനെ കറകളഞ്ഞ രാഷ്ട്രീയക്കാരനായി അവതരിപ്പിക്കാനും ഫെർണാണ്ടസ് മുൻകൈ എടുത്തു. അധികാരത്തിലെത്തിയ വി.പി. സിംഗ് സത്യപ്രതിജ്ഞ ചടങ്ങിന് 20 മിനിറ്റ് മുമ്പു വരെ ആരൊക്കെയാണു കേന്ദ്രമന്ത്രിമാരെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഉറങ്ങാൻ കിടന്നിടത്തുനിന്ന് അന്ന് ഇട്ട കുർത്ത പോലും മാറ്റാതെയാണ് ഫെർണാണ്ടസ് സത്യപ്രതിജ്ഞയ്ക്കു പോയതെന്നു ദീർഘകാലം സഹചാരിയായിരുന്ന ജയ ജയ്റ്റ്ലി ഓർമക്കുറിപ്പിൽ വിവരിച്ചിട്ടുണ്ട്.
ജീവിതത്തിൽ ജയയും ലൈലയും
ജോർജ് ഫെർണാണ്ടസിന്റെ ഓഫീസർ ഓണ് സ്പെഷൽ ഡ്യൂട്ടി ആയി അശോക് ജയ്റ്റ്ലി പ്രവർത്തിക്കുന്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ ജയ ജയ്റ്റ്ലി, ഫെർണാണ്ടസുമായി അടുക്കുന്നത്. മുൻ കേന്ദ്രമന്ത്രി ഹുമയൂണ് കബീറിന്റെ മകൾ ലൈല കബീറായിരുന്നു ജോർജിന്റെ ഭാര്യ. ലൈല ചികിത്സയ്ക്കായി അമേരിക്കയിൽ ആയിരിക്കെ ജോർജ് ഫെർണാണ്ടസിന്റെയും മകന്റെയും കാര്യങ്ങൾ നോക്കിയിരുന്നത് ജയ ജയ്റ്റ്ലിയായിരുന്നു. തനിക്കു രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ ലൈല ജയയോടു വളരെ സ്നേഹത്തോടെ പെരുമാറും. സാധാരണ നിലയിലാകുന്പോൾ രോഷാകുലയായി അകറ്റി നിർത്തുകയും ചെയ്യും.
പിന്നീടു ജോർജ് ഫെർണാണ്ടസിന്റെ ജീവിതത്തിൽ നിന്നു ലൈല അകന്നുപോയി. ജയ ജയ്റ്റ്ലി അശോക് ജയ്റ്റ്ലിയിൽ നിന്ന് വിവാഹമോചനം നേടി. 1984 മുതൽ 2010 വരെ 26 വർഷം ജയ ജയ്റ്റ്ലി, ഫെർണാണ്ടസിനൊപ്പമാണു ജീവിച്ചത്. പിന്നീട് ആൽസ്ഹൈമേഴ്സിന്റെ പിടിയിലായ ഫെർണാണ്ടസിന്റെ ജീവിതത്തിലേക്കു ലൈല തിരികെയെത്തി.
2009ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്പോൾ വെളിപ്പെടുത്തിയത് അനുസരിച്ച് 13 കോടി രൂപയുടെ ആസ്തിയാണു ജോർജ് ഫെർണാണ്ടസിനുണ്ടായിരുന്നത്. യഥാർഥത്തിൽ അതിലുമിരട്ടി വരുമെന്നാണു വിവരം. 2010ൽ ജോർജ് ഫെർണാണ്ടസിന്റെ സംരക്ഷണാവകാശം കോടതി ലൈലയ്ക്കു നൽകി. പിന്നെയും രണ്ടുവർഷം കഴിഞ്ഞാണ് അദ്ദേഹത്തെ കാണാനുള്ള അനുമതി കോടതി ജയ ജയ്റ്റ്ലിക്കു നൽകുന്നത്. ജയ ജയ്റ്റ്ലി ഫെർണാണ്ടസിനെ കാണുന്നതു ലൈല വിലക്കിയതു വീടിനു മുന്നിൽ പലപ്പോഴും നാടകീയ രംഗങ്ങൾക്ക് ഇടയാക്കി.
അസ്തമനം അപ്രതീക്ഷിതം
സമതാ പാർട്ടി ക്ഷയിച്ചു തുടങ്ങിയതോടെ പഴയ സഹപ്രവർത്തകൻ ശരദ് യാദവിന്റെ ജെഡിയുവിലേക്ക് ചേക്കേറിയ ഫെർണാണ്ടസിനു പിന്നീട് അസ്തമയകാലമായിരുന്നു. മത്സരിക്കാൻ സീറ്റ് പോലും കിട്ടാതായപ്പോൾ 2004ൽ മുസാഫർപൂരിൽ പാർട്ടി സ്ഥാനാർഥിക്കെതിരേ സ്വതന്ത്രനായി മത്സരിച്ചുവെങ്കിലും തോറ്റു. പിന്നീട് ശരത് യാദവിന്റെയും നിതീഷിന്റെയും കാരുണ്യത്തിൽ രാജ്യസഭയിലെത്തിയെങ്കിലും ആരോഗ്യകാരണങ്ങളാൽ സഭയിൽ സാന്നിധ്യം അറിയിക്കാൻ കഴിയാത്തവിധം ആരോഗ്യം മോശമായി. 2010 ൽ ആൽസ്ഹൈമേഴ്സ് ബാധിച്ച് പൊതുരംഗം വിടാൻ നിർബന്ധിതനായ ഫെർണാണ്ടസ് പിന്നീട് വാർത്തകളിൽ ഇടംപിടിച്ചതു കൂട്ടുകാരിയും ഭാര്യയും തമ്മിലുള്ള പോരിന്റെ പേരിലായിരുന്നു എന്നതു മറ്റൊരു വിരോധാഭാസം.
സെബി മാത്യു