Tuesday, February 19, 2019 12:49 AM IST
ഒളിപ്പോരിന്റെ കാണാപ്പുറങ്ങള്-1 / സി.കെ. കുര്യാച്ചൻ
എതിരാളികളേയും വിമർശകരേയും ഒതുക്കിയും കുരുക്കിയും വിജയമുറപ്പിക്കുക എന്നതു ഭരണകക്ഷിയുടെ വലിയൊരു തന്ത്രമാണ്. ജനാധിപത്യത്തിന്റെ അന്തസത്തയ്ക്കു വിരുദ്ധമാണെങ്കിലും ജയിക്കാനും അധികാരം കാക്കാനും ഇതാണ് എളുപ്പവഴി എന്നായിരിക്കുന്നു. എത്തിപ്പിടിച്ചും തട്ടിക്കൂട്ടിയുമാണ് ബിജെപി പല സംസ്ഥാനങ്ങളിലും ഭരണം നേടിയിരിക്കുന്നത്. ഇതെല്ലാം നിലനിർത്താനും ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കാനുമുള്ള തത്രപ്പാടിൽ ഇത്തരം കുതന്ത്രങ്ങൾ യാതൊരു മറയുമില്ലാതെ പ്രയോഗിക്കപ്പെടുന്നു. പ്രതിപക്ഷത്തിരിക്കുമ്പോൾ ഉയർത്തുന്ന വാദഗതികളും വിമർശനങ്ങളും ഭരണം കിട്ടിക്കഴിഞ്ഞാൽ ആരും ഓർമിക്കാറേയില്ലല്ലോ.
വലിയ ഭൂരിപക്ഷത്തോടെ 2014ൽ അധികാരത്തിലേറിയ നരേന്ദ്ര മോദിക്കും ബിജെപിക്കും ആദ്യനാളുകളിൽ തുടർവിജയങ്ങൾ ഉണ്ടായെങ്കിലും പിന്നീടു തിരിച്ചടികളായിരുന്നു ഏറെയും. സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്ക്, നിയമസഭാതെരഞ്ഞെടുപ്പുകളിലെ പരാജയം, ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ തുടർച്ചയായ തോൽവി, നോട്ട് നിരോധനവും ജിഎസ്ടിയുമുണ്ടാക്കിയ പ്രതിഛായ നഷ്ടം, അനുദിനം പെരുകുന്ന തൊഴിലില്ലായ്മയും തടയാനാകാത്ത കർഷകരോഷവുമെല്ലാം മോദി സർക്കാർ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.
ഇവയെല്ലാം മുതലെടുത്ത് പ്രതിപക്ഷം ശക്തിയാർജിച്ചാൽ ഭരണത്തുടർച്ച കിട്ടാക്കനിയാകും. അതിനാൽ പ്രതിപക്ഷത്തേയും വിമർശകരേയും ഒതുക്കിയും കുരുക്കിയും വിജയമുറപ്പിക്കാനാണു ശ്രമം നടക്കുന്നത്. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്സ് തുടങ്ങിയ ഏജൻസികളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. വിമർശനം നടത്തുന്ന മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിടുകയും ചെയ്യുന്നു. ഈ തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കലിൽ ഇത്തരമൊരു യുദ്ധമാണ് ശ്രദ്ധേയമായി മാറിയിരിക്കുന്നത്.
കൂട്ടിലടച്ച തത്ത
സിബിഐയെ കൂട്ടിലടച്ച തത്ത എന്നു വിശേഷിപ്പിച്ചതു ജസ്റ്റീസ് ബി.എം. ലോധയാണ്. കൽക്കരിപ്പാടം അനുവദിച്ചതിലെ അഴിമതി സംബന്ധിച്ച കേസിന്റെ വിചാരണ സുപ്രീംകോടതിയിൽ നടക്കുന്നതിനിടെ 2013ലായിരുന്നു ജസ്റ്റീസ് ലോധയുടെ പരാമർശം. സിബിഐയെ കോൺഗ്രസ് ദുരുപയോഗിക്കുന്നുവെന്നാരോപിച്ച് 2010ൽ അരുൺ ജെയ്റ്റ്ലി, സുഷ്മ സ്വരാജ്, എൽ.കെ. അദ്വാനി, രാജ്നാഥ് സിംഗ് തുടങ്ങിയവർ രാഷ്ട്രപതിക്കു നിവേദനം നൽകുകയുണ്ടായി. 2013ൽ സിബിഐയെ “കോൺഗ്രസ് ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ’’ എന്നാണ് നരേന്ദ്ര മോദി കളിയാക്കിയത്. ഇപ്പോൾ “അടിമയായ അന്വേഷണ ഏജൻസി’’ എന്നു വിളിച്ച് രാഹുൽ ഗാന്ധി പരിഹസിക്കുന്നു.
കോൺഗ്രസ് മാത്രമല്ല ബിജെപിയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയപാർട്ടികളും ഏകസ്വരത്തിലാണു സർക്കാർ സിബിഐയെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്നു പരാതിപ്പെടുന്നത്. അക്കൂട്ടത്തിൽ കോൺഗ്രസ് ചേരിയിൽ അണിനിരക്കാത്ത ഒഡീഷയിലെ ബിജു ജനതാദളുമുണ്ട്. മമത ബാനർജി പരസ്യമായി പോരിനിറങ്ങി. തലപ്പത്തെ തമ്മിലടിയും കോടതിയലക്ഷ്യത്തിനു ലഭിച്ച ശിക്ഷയുമെല്ലാം സിബിഐയെ ജനമധ്യത്തിൽ കൂടുതൽ പരിഹാസ്യമാക്കുകയും ചെയ്യുന്നു.
മമതയെ കുടുക്കാൻ
മുമ്പെങ്ങുമില്ലാത്തവിധം സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നുവെന്ന പ്രതിപക്ഷ നേതാക്കളുടെ ആരോപണത്തിൽ കഴമ്പുണ്ടെന്നാണു സമീപകാല സംഭവവികാസങ്ങൾ തെളിയിക്കുന്നത്. ബംഗാളിൽ കോളിളക്കമുണ്ടാക്കിയ ശാരദ ചിട്ടിഫണ്ട് തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം എടുത്തു പരിശോധിച്ചാൽ പ്രതിപക്ഷ ആരോപണം തള്ളിക്കളയാനാവില്ല. കോൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ ഓടിച്ചിട്ടു പിടിക്കാൻ ശ്രമിക്കുന്ന സിബിഐ ഈ കേസിൽ ആരോപണവിധേയരായ മുകുൾ റോയിയേയും ആസാം ഉപ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയേയും കണ്ടതായിപ്പോലും നടിക്കുന്നില്ല.
ശാരദാ ചിട്ടിക്ക് ആസാമിൽ ഒത്താശ ചെയ്തതിന് മാസംതോറും 20 ലക്ഷം രൂപ കൈപ്പറ്റിയിരുന്നുവെന്നാണ് ഹിമന്ദ ബിശ്വ ശർമയ്ക്കെതിരേയുള്ള തെളിവ്. തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന മുകുൾ റോയ് ശാരദ ചിട്ടി ഉടമ സുദീപ് സെന്നിനെ സംരക്ഷിച്ചതിന്റെ നിരവധി തെളിവുകളും സിബിഐയുടെ പക്കലുണ്ട്. തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതോടെ മുകുൾ റോയ് സുരക്ഷിതനായി. ഈ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയാണ് മമതയെ തളയ്ക്കാൻ മോദി സിബിഐയെ ഉപയോഗിക്കുന്നുവെന്നു പ്രതിപക്ഷം സമർഥിക്കുന്നത്. മമതയുടെ വെല്ലുവിളിയുടേയും ഏറ്റുമുട്ടലിന്റേയും അടിസ്ഥാനവും ഇതാണ്.
ബംഗാളിൽ ശൂന്യമായിക്കിടക്കുന്ന ശക്തമായൊരു പ്രതിപക്ഷത്തിന്റെ റോൾ കൈക്കലാക്കാനാണു ബിജെപിയുടെ പരിശ്രമം. ഇതിനായി മമതയെ പരമാവധി പ്രകോപിപ്പിക്കുക എന്നതാണു മോദിയും അമിത് ഷായും പയറ്റുന്ന തന്ത്രം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തട്ടിക്കൂട്ടിയിരിക്കുന്ന സഖ്യങ്ങൾക്കു ശക്തിപകരാൻ ബംഗാളിലെ നില കൂടുതൽ മെച്ചപ്പെടുത്തണം. അതിന് മമതയെ ക്ഷീണിപ്പിക്കണം. നേരിട്ട് പോരാടിയിട്ട് ഏശാതായപ്പോഴാണ് സിബിഐയെ ഉപയോഗിച്ച് കുരുക്കു മുറുക്കാൻ ശ്രമിക്കുന്നത്. ഏറെനാൾ മെല്ലെപ്പോക്കിലായിരുന്ന സിബിഐ തെരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും സടകുടഞ്ഞിറങ്ങുകയാണ്. ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തിനു ചേർന്നതല്ലെന്നു വിമർശിച്ചാൽ എങ്ങനെ തെറ്റുപറയും?
മമതയിൽ ഒതുങ്ങുന്നതല്ല സിബിഐയെ ഉപയോഗിച്ചുള്ള ഈ ഒളിപ്പോര്. അഖിലേഷ് യാദവ്, മായാവതി, ചന്ദ്രബാബു നായിഡു എന്നുതുടങ്ങി ബിജെപിയുടെ സഖ്യകക്ഷിയായി തുടരുന്ന ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ വരെ ഇരകളാണ്.