Wednesday, February 20, 2019 12:23 AM IST
ഒളിപ്പോരിന്റെ കാണാപ്പുറങ്ങള്‍-2 / സികെ. കുര്യാച്ചൻ
പാമ്പും കീരിയും ഒന്നിച്ചിരിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ മാർച്ചിൽ ഗൊരഖ്പുർ, ഫുൽപുർ ഉപതെരഞ്ഞെടുപ്പുകളിൽ ബിഎസ്പിയും എസ്പിയും സഖ്യമായി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം. പാമ്പും കീരിയും ചങ്ങാത്തം തുടർന്നാൽ താമരക്കുളം ഉഴുതുമറിക്കുമെന്ന് ഉപതെരഞ്ഞെടുപ്പ്ഫലം തെളിയിക്കുകയും ചെയ്തു. അതിനാൽ ഇരുകൂട്ടരേയും പാഠം പഠിപ്പിക്കാൻതന്നെ യോഗി തീരുമാനിച്ചു. ആദ്യം മായാവതിയും പിന്നാലെ അഖിലേഷും സിബിഐ വലയത്തിലായി.
പരസ്പരം പോരടിച്ചിരുന്ന ബിഎസ്പിയും എസ്പിയും ബിജെപിക്കെതിരേ ഒന്നിക്കുന്നുവെന്നു പ്രഖ്യാപിച്ചതിനു പിറ്റേന്നായിരുന്നു മായാവതിക്കെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിറങ്ങിയത്. 2010-11 കാലത്ത് മായാവതി യുപി മുഖ്യമന്ത്രിയായിരിക്കെ പൊതുമേഖലയിലുണ്ടായിരുന്ന പഞ്ചസാര ഫാക്ടറികൾ വിറ്റഴിച്ചതു സംബന്ധിച്ച കേസ് പൊടിതട്ടിയെടുത്തു. കഴിഞ്ഞ ഏപ്രിൽ 12നാണ് സിബിഐ അന്വേഷണത്തിനു യോഗി ആദിത്യനാഥ് സർക്കാർ തീരുമാനിച്ചത്. 21 ഫാക്ടറികൾ വിറ്റതിൽ 1,179 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണു പരാതി.
മണൽ ഖനനവുമായി ബന്ധപ്പെടുത്തിയാണ് അഖിലേഷ് യാദവിനെ കുടുക്കിയിരിക്കുന്നത്. 2012-13 കാലത്ത് ഖനനത്തിന്റെ കൂടി ചുമതല മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് വഹിച്ചിരുന്നു. ഇക്കാലത്ത് അനുവദിച്ച 14 ടെൻഡറുകളിൽ ക്രമക്കേടുണ്ടെന്നാണ് പരാതി. കഴിഞ്ഞമാസമാണ് സിബിഐ അന്വേഷണം തുടങ്ങിയത്. എസ്പി, ബിഎസ്പി നേതാക്കളേയും ഐഎഎസ് ഉദ്യോഗസ്ഥരേയും ചോദ്യംചെയ്തുകഴിഞ്ഞു. നിരവധി സ്ഥലങ്ങളിൽ റെയ്ഡും നടത്തി. അന്വേഷണം കൊഴുപ്പിക്കാനാണ് സിബിഐയുടെ നീക്കം.
കോൺഗ്രസ് നേതാക്കളെ കൂട്ടത്തോടെ
ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപേന്ദ്രസിംഗ് ഹൂഡ, ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രി വീരഭദ്രസിംഗ്, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് തുടങ്ങിയ കോൺഗ്രസ് നേതാക്കളെല്ലാം സിബിഐയുടെ ചൂടറിയുന്നു. ഗുഡ്ഗാവിൽ സ്വകാര്യ സംരംഭകർ ചുളുവിലയ്ക്ക് ഭൂമി സ്വന്തമാക്കുന്നതിന് കൂട്ടുനിന്നു എന്ന പരാതിയിലാണ് ഹൂഡയ്ക്കെതിരേ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനേത്തുടർന്നു കഴിഞ്ഞമാസം അവസാനം ചണ്ഡീഗഡ്, റോത്തക്, ഡൽഹി, ഗുഡ്ഗാവ്, മൊഹാലി എന്നിവിടങ്ങളിലായി 20 കേന്ദ്രങ്ങളിൽ റെയ്ഡും നടത്തി. റോത്തക്കിലെ അദ്ദേഹത്തിന്റെ വസതിയിൽ രണ്ടുതവണയാണു റെയ്ഡ് നടത്തിയത്.
എൺപത്തിരണ്ടുകാരനായ വീരഭദ്രസിംഗിനേയും ഭാര്യ പ്രതിഭ സിംഗ് അടക്കമുള്ള കുടുംബത്തേയും സിബിഐ വേട്ടയാടാൻ തുടങ്ങിയിട്ടു നാളേറെയായി. കേന്ദ്രമന്ത്രിയായിരിക്കെ 10 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു കേസ്.
2016ൽ ഹരീഷ് റാവത്ത് സർക്കാരിനെ പുറത്താക്കി ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ കാലത്താണ് അദ്ദേഹത്തിനെതിരേ സിബിഐ വാളെടുത്തത്. തന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പിരിച്ചുവിട്ടതിനെതിരേ റാവത്ത് സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂലവിധി നേടുകയും ചെയ്തു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനായിരുന്നു സുപ്രീം കോടതിയുടെ വിധി. ഇതേത്തുടർന്ന് വിമത എംഎൽഎയ്ക്കു കോഴ വാഗ്ദാനം ചെയ്തുവെന്നു കാട്ടി പുറത്തായ സിഡിയെച്ചൊല്ലിയായിരുന്നു സിബിഐ കേസെടുത്തത്.
2017 ഓഗസ്റ്റിൽ മന്ത്രി ജിതേന്ദർ സിംഗ് രാജ്യസഭയിൽ പറഞ്ഞത് 2017ലെ ആദ്യ ആറു മാസത്തിൽ 14 രാഷ്ട്രീയ നേതാക്കൾക്കെതിരേ സിബിഐ കേസെടുത്തിരിക്കുന്നുവെന്നാണ്.
കടമ്പകളൊരുക്കി നായിഡു
ആന്ധ്രയിൽ സിബിഐയുടെ വിളയാട്ടത്തിന് കടമ്പകളൊരുക്കിയാണു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. സിബിഐക്കു രാജ്യം മുഴുവൻ പ്രവർത്തനസ്വാതന്ത്ര്യമില്ല. അതതു സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെ മാത്രമേ സിബിഐക്ക് ഓരോ സംസ്ഥാനത്തും പ്രവർത്തിക്കാനാവൂ. സാധാരണഗതിയിൽ എല്ലാ സംസ്ഥാനങ്ങളും ഓരോ വർഷത്തേക്ക് സിബിഐക്ക് പൊതുവായ പ്രവർത്തനാനുമതി നൽകുന്നു. ഇതു സമയബന്ധിതമായി പുതുക്കിക്കൊണ്ടിരിക്കും.
ഈ സാഹചര്യത്തിനാണു നായിഡു മാറ്റം വരുത്തിയിരിക്കുന്നത്. ഇപ്പോൾ ആന്ധ്രയിൽ കേസുകൾ കൈകാര്യം ചെയ്യുന്നതിന് സിബിഐക്കു പൊതുവായ അനുമതിയില്ല. ഓരോ കേസിനും പ്രത്യേകം അനുമതി തേടണം. പിന്നീടു പശ്ചിമബംഗാളും ഛത്തീസ്ഗഡും ഇതേവഴി സ്വീകരിച്ചിട്ടുണ്ട്.
എൻഡിഎ സഖ്യംവിട്ട് മോദിയുടെ വിമർശകനായി മാറിയതുമുതലാണ് നായിഡു സിബിഐയെ പേടിക്കാൻ തുടങ്ങിയത്. നായിഡുവിന്റെ സുഹൃത്തും ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ബിസിനസുകാരനുമായ സതീഷ് സനയെ സിബിഐ കുടുക്കിയിട്ടുണ്ട്. കൂടാതെ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നായിഡുവിനും മകനും മന്ത്രിയുമായ നാരാ ലോകേഷിനുമെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒരു പൊതുതാത്പര്യ ഹർജി ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെത്തി. റിട്ട. ജഡ്ജി കെ. സർവൻ കുമാർ സമർപ്പിച്ച ഹർജിയിൽ കോടതി കൂടുതൽ വിവരങ്ങൾ ആരാഞ്ഞതിനാൽ പിൻവലിച്ചിരിക്കുകയാണ്. 21,000 കോടി രൂപയുടെ അഴിമതിയാണ് ഈ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
2013ൽ നായിഡു പ്രതിപക്ഷ നേതാവായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഭാര്യ ഭുവനേശ്വരിയും മകൻ നാരാ ലോകേഷും ഈ പരാതിയിലും ഉൾപ്പെട്ടിട്ടുണ്ട്. എൻഡിഎ സഖ്യം വിടുന്നതുവരെ നായിഡുവിന് ഈ കേസുകളിലൊന്നും ആശങ്കയില്ലായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. എപ്പോൾ വേണമെങ്കിലും സിബിഐ കുരുക്കുമുറുക്കാമെന്നു നായിഡുവിനറിയാം. എൻഡിഎ സഖ്യം വിടുക മാത്രമല്ല നായിഡു ചെയ്തിരിക്കുന്നത്. കോൺഗ്രസിനെ പിന്തുണയ്ക്കുന്നു. പ്രതിപക്ഷ ഐക്യത്തിന് ഓടിനടക്കുന്നു.
മുന്നറിയിപ്പ് ബിജെഡിക്കും
ഒഡീഷയിലെ ബിജു ജനതാദൾ കേന്ദ്രത്തിൽ ബിജെപിയുടെ ബി ടീമായാണു വർത്തിക്കുന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയ വോട്ടെടുപ്പിലും സർക്കാർ അനുകൂല നിലപാടിലായിരുന്നു. എന്നാൽ, ബിജെഡിയെ വിരട്ടാനും സിബിഐ രംഗത്തുണ്ട്. ചിട്ടിഫണ്ട് തട്ടിപ്പ് കേസിൽ ബിജെഡി എംഎൽഎമാരേയും എംപിയേയും സിബിഐ പ്രതിചേർത്തു. ബാങ്കി എംഎൽഎ പ്രവത് ത്രിപതിയും മയൂർഭഞ്ജ് എംപി രാമചന്ദ്ര ഹൻസദയും അറസ്റ്റിലായിരുന്നു. ഇവരെ പാർട്ടി പുറത്താക്കി. പിന്നീട് കട്ടക്ക് -ചൗദ്വർ എംഎൽഎ പ്രവത് രഞ്ജൻ ബിസ്വാളിനെയും സിബിഐ അറസ്റ്റ്ചെയ്തു.
ഇതോടെ ബിജെഡി അപകടം മണത്തു. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഗെയിംപ്ലാനിന്റെ ഭാഗമായാണ് ബിസ്വാളിന്റെ അറസ്റ്റ് എന്നാണ് ബിജെഡി ആരോപിക്കുന്നത്. പ്രതിരോധിച്ചില്ലെങ്കിൽ വലിയ തിരിച്ചടിയാകുമെന്നു കണക്കുകൂട്ടിയ ബിജെഡി ശക്തമായ നിലപാടെടുത്തു. ഇതോടെയാണ് സിബിഐ മയപ്പെട്ടത്. എന്നാൽ, ബിജെഡിക്കും നവീൻ പട്നായിക്കിനും തലയ്ക്കുമുകളിൽ തൂങ്ങുന്ന വാളായി സിബിഐ അന്വേഷണം നിലനിൽക്കുകയാണ്.
വാൾമുനയിൽ എടപ്പാടിയും നിതീഷും
തമിഴ്നാട്ടിൽ സഖ്യകക്ഷിയില്ലാത്തതിന്റെ വിഷമത്തിൽനിന്ന് ബിജെപി കരകയറുകയാണ്. ഭരണകക്ഷിയെത്തന്നെ കൂട്ടിനു കിട്ടുന്നു. ഇവിടെയും സിബിഐ എന്ന വജ്രായുധത്തിനു റോളുണ്ട്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വമിക്കെതിരേ സിബിഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. റോഡ് കരാറുകളിലെ അഴിമതിയാണ് വിഷയം.
കഴിഞ്ഞദിവസമാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവുണ്ടായിരിക്കുന്നത്. മുസാഫർപൂർ അഭയകേന്ദത്തിലെ ബാലപീഡനവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണ ഉത്തരവ്. 8800 കോടി രൂപയുടെ ശ്രീജൻ കുംഭകോണത്തിൽനിന്നു തലയൂരാനാണ് നിതീഷ് രണ്ടാമതും ബിജെപി പാളയത്തിൽ എത്തിയതെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
വ്യാപത്തിൽ മെല്ലെപ്പോക്ക്
കേസുകളെടുക്കാനും പക്ഷപാതപരമായി അന്വേഷിക്കാനും സിബിഐക്കുള്ള മിടുക്ക് ഏറെ വിമർശനം കേട്ടിട്ടുള്ളതാണ്. മധ്യപ്രദേശിനെ പിടിച്ചുകുലുക്കിയ വ്യാപം അഴിമതിക്കേസിൽ സിബിഐ അന്വേഷണം മുറപോലെ എന്നതാണ് ശൈലി. 2013ൽ വെളിച്ചത്തുവന്ന അഴിമതിക്കേസ് രണ്ടു വർഷത്തിനുശേഷമാണ് സിബിഐ ഏറ്റെടുത്തത്. 170 കേസുകളും 1100 പ്രതികളുമുള്ള കേസിൽ സിബിഐ വലിയ താത്പര്യം കാട്ടുന്നില്ലെന്നാണ് ആക്ഷേപം.
വാഗ്ദാനത്തിലൊതുങ്ങിയ ലോക്പാൽ
അഴിമതിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ മോദിസർക്കാർ അഴിമതിക്കെതിരേ ഫലപ്രദമായി പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന വിമർശനത്തിനും പ്രസക്തിയുണ്ട്. അഴിമതി തുടച്ചുനീക്കുന്നതിനു ശക്തമായ ലോക്പാൽ നിയമം കൊണ്ടുവരുമെന്ന് മോദി 2014ലെ തെരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഭരണം അവസാനിക്കാറായിട്ടും വാഗ്ദാനം നിറവേറ്റപ്പെട്ടിട്ടില്ല.
2013ലാണ് ലോക്പാൽ ബിൽ പാസായത്. തുടർന്ന് 2014 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് രണ്ടുതവണ യോഗം വിളിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. പിന്നീട് അധികാരത്തിലെത്തിയ നരേന്ദ്ര മോദി 45 മാസങ്ങൾക്കു ശേഷമാണ് ആദ്യമായി യോഗം വിളിച്ചത്.
ലോക്പാല്‍ നടപ്പാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചു താന്‍ മോദിക്ക് 35 കത്തുകളെഴുതിയെങ്കിലും ഒന്നും ഫലം കണ്ടില്ല എന്ന അന്നാ ഹസാരെയുടെ വിലാപവും ഇതിനോടു കൂട്ടിവായിക്കണം. “എല്ലാ വാഗ്ദാനങ്ങള്‍ക്കുമപ്പുറം മോദി സര്‍ക്കാര്‍ അഴിമതിയിലാണ്. ഞാന്‍ മന്മോഹന് സിംഗിന് 40 കത്തുകളെഴുതി, 20 എണ്ണത്തിന് മറുപടി കിട്ടി. മോദിക്കെഴുതിയ ഒരൊറ്റ കത്തിനും മറുപടി കിട്ടിയില്ല.’’ കഴിഞ്ഞ വര്‍ഷം ഹസാരെ പറഞ്ഞതാണിത്. ഒടുവിൽ അദ്ദേഹം വീണ്ടും കഴിഞ്ഞമാസം നിരാഹാരസമരം നടത്തുകയും ചെയ്തു.
ഒരു ചെയർപേഴ്സനും എട്ട് മെംബർമാരും അടങ്ങുന്നതാണ് ലോക്പാൽ സമിതി. പ്രധാനമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ എന്നിവരടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയാണു ലോക്പാലിനെ നിശ്ചയിക്കുക. ലോക്സഭയിൽ പ്രതിപക്ഷ നേതാവില്ല എന്ന തൊടുന്യായം പറഞ്ഞാണു സെലക്ഷൻ കമ്മിറ്റി കൂടാതിരുന്നത്. പിന്നീട് സുപ്രീം കോടതി ഇടപെട്ടതിനെത്തുടർന്നാണ് യോഗം വിളിച്ചത്.
അഴിമതി തുടച്ചുനീക്കുമെന്ന് പറയുന്നതു കേവലം വീമ്പിളക്കൽ മാത്രമാണെന്നും ലോക്പാൽ സ്ഥാപിക്കാൻ സർക്കാരിന് യാതൊരു പ്രതിബദ്ധതയുമില്ല എന്നതിനു തെളിവാണ് യോഗം ചേരാനുണ്ടായ അസാധാരണ വൈകലെന്നുമാണ് പ്രതിപക്ഷത്തിന്റേയും ലോക്പാലിനുവേണ്ടി തെരുവിലിറങ്ങിയ ആക്ടിവിസ്റ്റുകളുടേയും ആക്ഷേപം.
അഴിമതിക്കാരെ പിടികൂടുക എന്നതിലുപരി രാഷ്ട്രീയനേട്ടത്തിനും പകപോക്കലിനും ഉപയോഗിക്കപ്പെടുമ്പോൾ സിബിഐയുടെ വിശ്വാസ്യതയാണു തകരുന്നത്.
ഇതുതന്നെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കാര്യത്തിലും സംഭവിക്കുന്നത്.