Saturday, February 23, 2019 12:52 AM IST
കുരുക്കുമായി ചർച്ച് ബിൽ-3 / റവ. ഡോ. ജോർജ് തെക്കേക്കര
മുൻവിധിയോടെയുള്ള ആമുഖത്തിൽ പ്രധാനമായും രണ്ടു ലക്ഷ്യങ്ങളാണ് ഈ ബില്ലിനുള്ളത് എന്നുതന്നെ പ്രസ്താവിച്ചിരിക്കുന്നു.
1. കേരളത്തിലെ വിവിധ സഭകളുടെയും സഭാവിഭാഗങ്ങളുടെയും ധനസഞ്ചയത്തിന്റെയും വസ്തുവകകളുടെയും സുതാര്യമായ പരിപാലനം ഉറപ്പുവരുത്തുക. 2. ഏതെങ്കിലും തരത്തിലുള്ള ദുർഭരണമുണ്ടായാൽ അതിനുള്ള പരിഹാരമാർഗങ്ങൾ നല്കുക. മുന്പ് എഴുതിയതുപോലെ, സഭകളുടെ സ്വത്ത് സംബന്ധിച്ച് ദുരൂഹമായ കാര്യങ്ങൾ ഉണ്ടെന്നും അതു സകലർക്കും (വിശ്വാസിക്കും അവിശ്വാസിക്കും) കാണത്തക്കവിധം വെളിച്ചത്തുകൊണ്ടുവരിക ജനക്ഷേമ തല്പരതയുള്ള ഒരു ഗവൺമെന്റിന്റെ ദൗത്യമാണെന്നുമുള്ള ബോധ്യത്തിൽ നിന്നാണ് ഇങ്ങനെയൊരു ബില്ലിനു രൂപം കൊടുത്തതെന്നുമാണ് ഒന്നാമത്തെ വാചകം.
കത്തോലിക്കാ സഭയുടെ പണമിടപാടുകളും സ്വത്തിന്റെ വിനിയോഗവും സുതാര്യമല്ല എന്നു പറയുന്നതു കാര്യങ്ങൾ വേണ്ടവിധം മനസിലാക്കാത്തവരോ മനസിലാക്കാൻ ആഗ്രഹിക്കാതെ വിമർശിക്കുക മാത്രം ചെയ്യുന്നവരോ ആണ്. ഓരോ വർഷവും കൃത്യമായി കണക്കുകൾ എഴുതി ചാർട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് ഓഡിറ്റ് നടത്തി, നിർദിഷ്ട യോഗങ്ങളിലും ഫോറങ്ങളിലും അവതരിപ്പിച്ച് അംഗീകാരം നേടുന്ന രീതിയാണ് കത്തോലിക്കാസഭയിലുള്ളത്. ഇൻകം ടാക്സ് ആക്ടിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളും FCRA (Foreign Contribution Regulation Act പരിധിയിൽ വരുന്ന കാര്യങ്ങളും അതതു നിയമങ്ങൾക്കു വിധേയമായി ചാർട്ടേഡ് അക്കൗണ്ടന്റ് പരിശോധിച്ച് കൃത്യമായി റിട്ടേൺ ഫയൽ ചെയ്യുന്നുമുണ്ട്. FCRA നിയമമനുസരിച്ച് വിദേശഫണ്ടുകളുടെ വിശദാംശങ്ങൾ സാന്പത്തിക വർഷത്തിന്റെ ഓരോ ക്വാർട്ടറിലും അതതു വെബ്സൈറ്റുകളിൽ പ്രസിദ്ധം ചെയ്യുന്നുമുണ്ട്. ഇതിൽ കൂടുതൽ എന്തു സുതാര്യതയാണു നിയമപരിഷ്കർത്താക്കൾ വിവക്ഷിക്കുന്നത് എന്നു മനസിലാകുന്നില്ല.
ഈ വിമർശനം പറയുന്നവർ എന്തുകൊണ്ടു രാഷ്ട്രീയ പാർട്ടികൾക്കു ലഭിക്കുന്ന ഫണ്ടിന്റെയും (ബക്കറ്റ് പിരിവ് ഉൾപ്പെടെ) മറ്റ് പണമിടപാടുകളുടെയും വിശദാംശങ്ങൾ മറച്ചുവയ്ക്കുന്നു അഥവാ പ്രസിദ്ധപ്പെടുത്തുന്നില്ല എന്ന ഒരു മറുചോദ്യമുണ്ട് എന്ന കാര്യം വിസ്മരിക്കരുത്.
പുതിയ സംവിധാനത്തിൽ ജനങ്ങൾക്കു കൂടുതൽ പങ്കാളിത്തം ലഭിക്കും എന്ന തെറ്റിദ്ധാരണ പരത്തി സാമാന്യജനത്തെ സഭാവിരുദ്ധ ചേരിയിൽ നിർത്തി സഭയെ ഭിന്നിപ്പിച്ചു കാര്യം കാണാൻ ശ്രമിക്കുന്ന ഗവൺമെന്റിന് ആടുകളെ തമ്മിലിടിപ്പിച്ചു ചോര നക്കിക്കുടിക്കാൻ കാത്തുനിന്ന കുറുക്കന്റെ അവസ്ഥയുണ്ടാകാതിരുന്നാൽ നന്ന്.
സഭയുടെ സ്വത്ത് ഏതാനും വ്യക്തികൾ ഇഷ്ടംപോലെ കൈകാര്യം ചെയ്യുന്ന രീതിയല്ല നിലവിലുള്ളത്. വളരെ കൃത്യമായ checks and balances - അധികാരദുർവിനിയോഗത്തിനെതിരേയുള്ള നിയന്ത്രണങ്ങൾ- കത്തോലിക്കാ സഭയുടെ ഭരണസംവിധാനത്തിലുണ്ട്. അവ പാലിക്കപ്പെട്ടില്ലെങ്കിൽ പരിഹരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും മഹത്തരമായ നിയമമെന്ന് എന്നും പ്രഘോഷിക്കപ്പെട്ടിട്ടുള്ള, പല ആധുനിക നിയമങ്ങൾക്കും അടിസ്ഥാനമായിട്ടുള്ള പുരാതന റോമൻ നിയമം തന്നെയാണു സഭാനിയമത്തിന്റെ രൂപീകരണത്തിലും മാർഗദർശകമായിട്ടുള്ളത്. അതുകൊണ്ടുതന്നെ മറ്റു സിവിൽ നിയമങ്ങളോടു കിടപിടിക്കുന്ന വ്യക്തതയും കൃത്യതയും കാനൻ നിയമത്തിനുണ്ട് എന്നതിൽ സംശയമില്ല. അതോടൊപ്പംതന്നെ ഓരോ രാജ്യത്തെയും സിവിൽ നിയമങ്ങൾക്കു വിധേയമായി പ്രത്യേക നിയമങ്ങൾ (particular laws) ഉണ്ടാക്കാനുള്ള പ്രൊവിഷനും കാനൻ നിയമത്തിലുണ്ട്. എന്നിരുന്നാലും സഭയുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്പോഴും സിവിൽ നിയമങ്ങളെ അങ്ങേയറ്റം മാനിക്കുന്ന രീതിയാണു കാനൻ നിയമം അവലംബിക്കുന്നത്. പക്ഷേ ദുഷ്ടലാക്കോടുകൂടി സഭയുടെ അവകാശത്തെ അന്യായമായി നിയന്ത്രണവിധേയമാക്കുകയോ എടുത്തുകളയുകയോ ചെയ്യുന്ന ഏതൊരു പ്രവൃത്തിയെയും സഭ എതിർക്കുക തന്നെ ചെയ്യും. ഈ ബില്ലിനെ സഭ എതിർക്കുന്നതും ഇതേ കാരണത്താൽ തന്നെയാണ്.
ബില്ലിന്റെ വിശദാംശങ്ങൾ ഒന്നാം വകുപ്പ്: പേര്, പരിധി
ബില്ലിന്റെ പേര് ""The Church (Properties and institutions) Act 2019’’ എന്നാണ്. വിവിധ വിഭാഗങ്ങൾ ഉൾപ്പെടുന്ന സഭയുടെ വസ്തുവകകളും സ്ഥാപനങ്ങളും സംബന്ധിച്ച ആക്ട് എന്നു പറയുന്പോഴും സഭാവിഭാഗങ്ങൾ (denominations) സംബന്ധിച്ചു വ്യക്തതയില്ലായ്മ ബില്ലിൽ പ്രകടമാണ്. ഇതു നടപ്പിലാക്കുന്നതു കേരളത്തിൽ മാത്രമാണ് എന്നതുകൊണ്ട് കേരളത്തിനകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന സഭകൾ വ്യത്യസ്ത ഭരണക്രമവും സംവിധാനങ്ങളും പുലർത്താൻ നിർബന്ധിതരാകും. ഇതുപോലെ സഭയെയും സഭാസ്ഥാപനങ്ങളെയും ഗവൺമെന്റിന്റെ പരിപൂർണ നിയന്ത്രണത്തിലാക്കാനുള്ള ഒരു ബിൽ മറ്റൊരു സംസ്ഥാനത്തും ഇതുവരെ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
രണ്ടാം വകുപ്പ്: നിർവചനങ്ങൾ
ബൈബിളിൽ വിശ്വസിക്കുകയും യേശുക്രിസ്തുവിനെ ദൈവത്തിന്റെ ഏകജാതനായി സ്വീകരിക്കുകയും അതതു സഭാവിഭാഗത്തിന്റെ രീതിയനുസരിച്ച് മാമ്മോദീസ സ്വീകരിക്കുകയും ചെയ്തിട്ടുള്ളവരെയാണു "ക്രിസ്ത്യാനി ' എന്നു നിർവചിച്ചിട്ടുള്ളത്. ഈ പറഞ്ഞ ഏതെങ്കിലും ഒന്നിൽ കുറവുവന്നാൽ ക്രിസ്ത്യാനിയാകുമോ, അഥവാ ഇവ മൂന്നും ക്രിസ്ത്യാനിയെ നിർവചിക്കാൻ സാധിക്കുന്ന വ്യത്യസ്ത മാനദണ്ഡങ്ങളാണോ തുടങ്ങിയ ചോദ്യങ്ങൾക്കു പ്രസക്തിയുണ്ട്. കാരണം ചർച്ചിനുവേണ്ടി ഭാവിയിൽ ഈ ആക്ടിന്റെ മറവിൽ ഉണ്ടാക്കാൻ പോകുന്ന ബോർഡിൽ ക്രിസ്ത്യാനിയെന്ന പേരിൽ കയറിക്കൂടാൻ ഈ ബില്ലിന്റെ പ്രയോക്താക്കൾ ഇപ്പോഴേ പദ്ധതികൾ തയാറാക്കിയിട്ടുണ്ടാകണം. ബില്ലിനെ ആകമാനം വിലയിരുത്തുന്പോൾ ഈ സംശയം വർധിക്കും. കാരണം ക്രിസ്ത്യാനികളല്ലാത്ത യഹോവസാക്ഷികളെയും ഇതിന്റെ പരിധിയിൽ പെടുത്തിയിരിക്കുന്നു.
"ഡിനോമിനേഷൻ’ എന്ന പദം കീറാമുട്ടിയായി നിലകൊള്ളുകയാണ്. മുകളിൽ സൂചിപ്പിച്ചതുപോലെയുള്ള അവ്യക്തത ഇവിടെയുമുണ്ട്. ഏതൊക്കെ സഭാവിഭാഗങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത് എന്നു സംശയിക്കുന്നവരോടു ബില്ലിൽ പറഞ്ഞിരിക്കുന്നത് യഹോവസാക്ഷികളും ഇതിൽ പെടും എന്നാണ്. ക്രിസ്ത്യാനിയുടെ നിർവചനത്തിന് പുറത്തുള്ളവരാണു യഹോവസാക്ഷികൾ എന്നതിനാൽ ക്രിസ്ത്യൻ സമുദായത്തിൽ മാത്രം ഡിനോമിനേഷന്റെ നിർവചനം ഒതുങ്ങിനിൽക്കുന്നില്ല എന്ന് അനുമാനിക്കാം. ഭാവിയിലും ക്രിസ്തീയതയുടെ മൂടുപടമണിഞ്ഞ് ക്രിസ്തീയവിരുദ്ധത പഠിപ്പിക്കുന്നവരും ക്രിസ്ത്യൻ സെക്റ്റുകളുടെ മാതൃകയിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള സാത്താൻസേവ, ഡിങ്കോയിസം തുടങ്ങിയ സംഘങ്ങളും ഭാവിയിൽ ഈ ബില്ലിന്റെ പരിധിയിൽപ്പെട്ടുകൂടായ്കയില്ല. ഇവിടെയും മുന്നിൽ കാണേണ്ട ഭവിഷ്യത്ത് ക്രിസ്ത്യൻ സഭകൾക്കുവേണ്ടി ബോർഡുണ്ടാക്കി അതിന്റെ അണിയറയിലും അരങ്ങത്തും തലപ്പത്തും ഇതുപോലുള്ള ഗ്രൂപ്പുകൾ കയറിക്കൂടി സഭയെത്തന്നെ ഉന്മൂലനം ചെയ്യും എന്നുള്ളതാണ്.
നോൺ എപ്പിസ്കോപ്പൽ ഡിനോമിനേഷന്റെ പരിധിയിൽ ആരൊക്കെവരാം എന്നുള്ളതു മുൻകൂട്ടി പറയുക സാധ്യമല്ല. അത് എങ്ങനെ വേണമെങ്കിലും വലിച്ചുനീട്ടാവുന്ന ഒരു റബറാണ്.
മൂന്നാം വകുപ്പ്: ഡിനോമിനേഷനുകൾക്കു വസ്തുവകകൾ കൈവശം
വയ്ക്കുന്നതിനുള്ള അവകാശം
ഇവിടെ കാണുന്ന ഒരു പ്രത്യേകത ഡിനോമിനേഷനുകളുടെ പ്രവർത്തനങ്ങൾക്കായും ഉപവിപ്രവർത്തനങ്ങൾ, സുവിശേഷവേല തുടങ്ങിയവയ്ക്കായും വസ്തുവകകളും മറ്റു ഫണ്ടുകളും "കൈവശം വയ്ക്കുന്നതിനോ' "സൂക്ഷിക്കുന്നതിനോ' ഉള്ള അവകാശം മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു എന്നുള്ളതാണ്. പ്രത്യക്ഷത്തിൽ ഭരണഘടന 26-ാം ആർട്ടിക്കിൾ (c), (d) തരുന്ന, സ്വത്ത് ആർജിക്കുന്നതിനും ഉടമസ്ഥതയ്ക്കും കൈകാര്യം ചെയ്യുന്നതിനും (acquire, own and administer) ഉള്ള അവകാശത്തെ ഹനിക്കുന്നതായി തോന്നാത്തവിധം ബോധപൂർവം തെരഞ്ഞെടുത്ത പദപ്രയോഗമാണ് ‘to hold property’ എന്നുള്ളത്. വസ്തു വകകൾ ഉടമസ്ഥതയില്ലാതെയും വസ്തുവിന്മേൽ സ്വതന്ത്രമായ ഭരണാവകാശമില്ലാതെയും അധീനത്തിൽ വയ്ക്കാൻ സാധിക്കും. ചുരുക്കത്തിൽ മറ്റുള്ളവരെ ഇതു കൈകാര്യം ചെയ്യാൻ ഏല്പിച്ചുകൊണ്ട് നിധി കാക്കുന്ന ഭൂതമായി നിലകൊള്ളുക എന്നതായിരിക്കും ഡിനോമിനേഷനുകളുടെ വിധി.
ഇതു പ്രത്യക്ഷമായോ പരോക്ഷമായോ മതപരമായ കാര്യങ്ങളിലുള്ള കടന്നുകയറ്റമാകാൻ സാധ്യതയുണ്ട്. ഇങ്ങനെയുള്ള പരാതികൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ടതുകൊണ്ടാകാം പ്രശ്നപരിഹാരത്തിനുള്ള ഫോറവും ഈ ബില്ലിൽ തന്നെ നിർദേശിച്ചത്. ചർച്ച് ട്രൈബ്യൂണലിൽ ഗവൺമെന്റ് നിയോഗിക്കുന്ന വ്യക്തികൾ ഗവൺമെന്റിനോടു കൂറുകാണിക്കുമെന്നും ഈ ബില്ലിന്റെ പ്രയോക്താക്കൾ ഉദ്ദേശിച്ച രീതിയിലുള്ള തീരുമാനം കൈക്കൊള്ളുന്നതിന് ഇത് അവരെ പ്രേരിപ്പിക്കുമെന്നും വിശ്വസിക്കുന്നതിൽ തെറ്റില്ല. പല കാര്യങ്ങളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രീതിവച്ച് ഇക്കാര്യത്തെ വിലയിരുത്തിയെന്നേയുള്ളൂ. സിവിൽ കോടതികളെ അങ്ങനെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുകയില്ല എന്നതും ഇങ്ങനെയൊരു ട്രൈബ്യൂണലിനെക്കുറിച്ചു ചിന്തിക്കാൻ പ്രേരണയായിട്ടുണ്ടാകാം.