Tuesday, March 5, 2019 12:43 AM IST
കാര്‍ഷിക ഭൂമികയിലെ കണ്ണീര്‍ച്ചോലകള്‍-5 / റെജി ജോസഫ്
വരണ്ടു വിളറിയ കൃഷിയിടങ്ങൾ. കരിഞ്ഞുണങ്ങിയ പച്ചക്കറി പന്തലുകൾ. ചീയൽ ബാധിച്ച കുരുമുളക് തോട്ടങ്ങൾ. കായ്ഫലമില്ലാതെ ഏലച്ചെടികൾ. ഉണങ്ങിയ കൊക്കോ കായ്കൾ. കരിവാളിച്ചു കൊഴിയുന്ന ജാതിക്കായകൾ. കരിഞ്ഞ ചെടികളും ഉണങ്ങിയ മരങ്ങളും വെട്ടി തീകൂട്ടുകയാണ് മാങ്കുളത്തെ കർഷകനായ ടോമി. അദ്ദേഹം പറഞ്ഞു: "പ്രളയം ഇറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ഒന്നരയേക്കർ കുരുമുളക് ചെടികൾ ഉണങ്ങിപ്പോയി. കായിട്ടുതുടങ്ങിയ ജാതിമരങ്ങൾ ഉണങ്ങിപ്പോയി. ഏലത്തിനു വിലയുണ്ടായിട്ടു കാര്യമില്ല, കായ് പിടിച്ചില്ല. ഒരു പതിറ്റാണ്ടിലെ അധ്വാനമാണ് കണ്മുൻപിൽ ചാരക്കൂന്പാരമാകുന്നത്.' എല്ലാവരുടെയും അനുഭവങ്ങൾ ഇതുതന്നെ.
കാലിവളർത്തി കുടുംബംപോറ്റിയിരുന്ന ഇരുപതിനായിരം കുടുംബങ്ങൾ ഈ മലയോരഗ്രാമങ്ങളിലുണ്ട്. പ്രളയത്തിൽ 12 പശുഫാമുകളാണ് ഒലിച്ചുപോയത്. തൊഴുത്തുകളിൽ നൂറു കണക്കിന് കാലികൾ ചത്തൊടുങ്ങി. ഒരു പശുവിന് സർക്കാരിനു നൽകാവുന്ന പരമാവധി നഷ്ടം പതിനയ്യായിരം രൂപ മാത്രം. അര ലക്ഷം രൂപ വില വരുന്ന പശുവിന് സർക്കാർ നൽകുന്ന നഷ്ടപരിഹാരം നിസാരം. ലോണെടുത്തു തൊഴുത്തുണ്ടാക്കി പശുക്കളെ വാങ്ങിയവരാണ് ഏറെപ്പേരും.
ഇൻഷ്വറൻസ് പരിരക്ഷയും പട്ടയവുമില്ലാത്തവർക്കു കൃഷിനഷ്ടത്തിനു നയാ പൈസ നഷ്ടം കിട്ടില്ല. അതേസമയം വായ്പയിലും പലിശയിലും നേരിയ ഇളവുപോലും ബാങ്കുകൾ നൽകുന്നുമില്ല
"പ്രളയം മലനാട്ടിലെ വാണിജ്യ, ടൂറിസം മേഖലകളെ അപ്പാടെ തൂത്തെറിഞ്ഞു. ഇടുക്കിയിലുടനീളം അടഞ്ഞുപോയ കടകന്പോളങ്ങൾ ഏറെയാണ്. വെള്ളപ്പാച്ചിലിൽ കടകൾ ഒലിച്ചുപോയി നഷ്ടമുണ്ടായവർ പലരാണ്. അടഞ്ഞുപോയ ഹോട്ടലുകളും റിസോർട്ടുകളും ഇടുക്കിയിലുടനീളം കാണാം. ജീവിതം വഴിമുട്ടിയവരെയെല്ലാം ഇടുക്കി സ്പെഷൽ പാക്കേജിൽപ്പെടുത്തി സർക്കാർ സഹായിക്കണം': ചെറുതോണിയിലെ വ്യാപാരിയായ മാത്യു പറഞ്ഞു.
മലനാട് ഇപ്പോളൊരു ഉൗഷരഭൂമിയാണ്. മണ്ണിൽ കിളച്ചാൽ മണലും വെട്ടുകല്ലു മണ്ണും മാത്രമേയുള്ളു. ഫലഭൂയിഷ്ഠമായ മേൽമണ്ണ് അപ്പാടെ ഒലിച്ചുപോയി. മണ്ണിൽ ജൈവാംശം കുറഞ്ഞതായി മൈലാടുംപാറ ഐസിആർഐയിലെ പതോളജി വിഭാഗം മേധാവി ഡോ. എ.കെ. വിജയനും അഗ്രോണമി വിഭാഗം മേധാവി ഡോ. വി.എ. വാദിരാജും വിശദീകരിച്ചു.
"ഇടുക്കിയിലെ എല്ലാ ഗ്രാമങ്ങളിലും നടത്തിയ പരിശോധനയിൽ മണ്ണിലെ പിഎച്ച് മൂല്യം 4.5ൽ താഴെയാണ്. സുഗന്ധദ്രവ്യ സസ്യങ്ങൾ ഫലം തരാൻ പിഎച്ച് മൂല്യം 5.5നും 7.5നും ഇടയ്ക്കു വേണ്ടതാണ്. നീറ്റുകക്കയോ ഡോളോമൈറ്റോ ചേർത്ത് അമ്ലതയിൽ കുറവ് വരുത്തിയാൽ മാത്രമേ കൃഷിക്ക് അനുയോജ്യമാകൂ. ഓരോ മരത്തിലും ചെടിയിലും അര കിലോ മുതൽ ഒരു കിലോ വരെ നീറ്റു കക്ക നൽകേണ്ടതുണ്ട്. വിവിധ പ്രദേശങ്ങളിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ അളവ് കുറഞ്ഞിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
മണ്ണിൽ ജീവാണുക്കളെ നിക്ഷേപിക്കുന്നതിനൊപ്പം വെർമി കംപോസ്റ്റ് കൂടുതലായി ഉപയോഗിക്കുകയും വേണം. ചാണകം, പച്ചിലവളങ്ങൾ, കോഴിവളം തുടങ്ങിയവയ്ക്ക് ക്ഷാമമുണ്ടെങ്കിൽ പിണ്ണാക്ക് വർഗത്തിലുള്ള ജൈവവളങ്ങൾ നൽകി മണ്ണിന്റെ ജീവൻ വീണ്ടെടുക്കണം. പ്രളയത്തിൽ രാസവളവും കീടനാശിനിയും വലിയ തോതിൽ മണ്ണിൽനിന്നു ഒലിച്ചുപോയതു നേട്ടമാണെന്നും പഠനം പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ എക്കൽ അടിഞ്ഞ പ്രദേശങ്ങളിൽ കൂടുതലായി കൃഷി ചെയ്യുകയാണ് ഉത്തമം': ഇരുവരും അഭിപ്രായപ്പെട്ടു.
കർഷകർക്കു വേണ്ടതു നഷ്ടപരിഹാരവും സഹായവും
സർക്കാർ പഠനങ്ങൾ ശരിതന്നെ. മണ്ണിന്റെ മേന്മവീണ്ടെടുക്കാൻ കർഷകർക്ക് എങ്ങനെ സാധിക്കും? തുരിശും കക്കായും ജൈവവളവും വാങ്ങണമെങ്കിൽ പണം വേണം. കൂലിയും ഗതാഗതച്ചെലവും ഏറെക്കൂടുതലാണ്. വിത്തു മാത്രമല്ല കൃഷിയിടം അപ്പാടെ നഷ്ടമായവരെ ശാസ്ത്രീയ പാഠങ്ങൾ പഠിപ്പിച്ചിട്ടു കാര്യമില്ല. ഇവർക്കു വേണ്ടതു നഷ്ടപരിഹാരവും സഹായവുമാണ്.
എക്കാലവും ഹൈറേഞ്ചിലെ കൃഷി ചൂതുകളിയാണെന്നു പറയാൻ തോപ്രാംകുടിയിലെ കർഷകനായ ശേഖരന് അനുഭവങ്ങൾ ഏറെ. അധികം വിളവുണ്ടാകുന്ന കാലത്തു വിലയില്ല, വിപണിയുമില്ല. വിലയുള്ള കാലത്ത് ഉത്പാദനവും കാണില്ല. 2017ൽ പച്ചക്കറിയും കാപ്പിയും കപ്പയും നന്നായപ്പോൾ വില കിട്ടിയില്ല. 2018ൽ വാഴയും കപ്പയും വിളവെടുക്കാറായപ്പോഴായിരുന്നു പ്രളയം.
"പാവപ്പെട്ട ചെറുകിട കർഷകരെ തകർത്തത് ആഗോള കാർഷിക കരാറുകളാണ്. 750 രൂപയിൽ നിന്ന് കുരുമുളക് 320 രൂപയിലേക്കു താഴ്ന്നു. കാപ്പി പറിച്ചെടുത്താൽ കൂലിച്ചെലവിനുള്ള വക പോലും കിട്ടില്ല. ജാതിക്കായ്ക്കും ഗ്രാന്പുവിനും വില താഴ്ന്നു. ഏലത്തിന് ഒരു വർഷം വില കിട്ടിയാൽ അടുത്ത വർഷം നേട്ടമുണ്ടാകണമെന്നില്ല. നിലവാരം കുറഞ്ഞ ഏലവും കുരുമുളകും ഇറക്കുമതി വന്നുതുടങ്ങിയതോടെ ഇവിടത്തെ കർഷകരുടെ അധോഗതി തുടങ്ങി. പച്ചക്കറി നട്ടു നനച്ചു വിളവെത്തുന്പോൾ പാവയ്ക്കായും പയറും കോവയ്ക്കയുമൊക്കെ കിലോക്ക് 10 രൂപ പോലും കിട്ടാതെ വരുന്ന വർഷങ്ങളുണ്ട്’: അടിമാലിയിൽ പാട്ടത്തിനു കൃഷി നടത്തുന്ന ശിവരാമൻ പറഞ്ഞു.
കർഷകരെ കെണിയിലാക്കിയതിൽ ബാങ്കുകൾക്കു വ്യക്തമായ പങ്കുണ്ടെന്നാണു പാന്പാടുംപാറയിലെ കർഷകനായ മധു പറയുന്നത്. കൃഷി വായ്പ നൽകാൻ കാർഷിക വികസന ബാങ്കിനുപോലും മടിയാണ്. ബാങ്കിലെത്തുന്പോൾ അനാവശ്യമായ നടപടി ക്രമങ്ങളാണ്. ആഴ്ചകളോളം ഓഫീസുകൾ കയറിയിറങ്ങണം. സഹകരണബാങ്കുകളുടെയും സമീപനം ഇതുതന്നെ. ഈ സാഹചര്യത്തിൽ കർഷകർ വീട് നിർമാണം, പശു വളർത്തൽ തുടങ്ങിയ പേരുകളിലാണ് വായ്പയെടുക്കാറുള്ളത്. കാർഷിക വായ്പ എന്ന പരിധിയിൽ ആരെല്ലാം ഉൾപ്പെടുമെന്ന് വ്യക്തതയില്ല.
കൃഷി നശിച്ചതു മൂലം കടക്കെണിയിലായ കർഷകരുടെ ലിസ്റ്റ് തയാറാക്കി ബാങ്കുകൾക്കു നൽകാൻ കൃഷി വകുപ്പിനു കഴിഞ്ഞിട്ടില്ല. കൃഷി, ധനകാര്യ വകുപ്പുകളിൽനിന്നു രേഖാമൂലമുള്ള നിർദേശം ലഭിക്കാത്തതിനാൽ നടപടികൾ നിർത്തിവെയ്ക്കുന്ന കാര്യത്തിൽ ഒരു തീരുമാനവും എടുക്കാനായിട്ടില്ലെന്നാണു ബാങ്ക് പ്രതിനിധികൾ പറയുന്നത്. ഗ്രാമീണമേഖലയിൽ സഹകരണബാങ്കുകളെയാണ് ഏറെപ്പേരും ആശ്രയിക്കുന്നത്. സ്വന്തം പേരിൽ സ്ഥലമോ കൃഷിയോ ഇല്ലെങ്കിൽ കാർഷിക ലോണ്‍ നൽകില്ല. പട്ടയമില്ലാത്ത കൈവശഭൂമിക്കും വായ്പ നിഷേധിക്കും. പാട്ടഭൂമിയിൽ കൃഷി നടത്താനും ലോണ്‍ അനുവദിക്കില്ല. ഇവിടെ ഏറെ കർഷകരും പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിയിറക്കുന്നവരാണ്.
ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വായ്പ, വീടുപണി, തൊഴുത്ത് എന്നൊക്ക പറഞ്ഞ് പണം വാങ്ങി കൃഷി നടത്തുന്നത്. അതിനാൽ കൃഷിക്കുള്ള കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നുമില്ല.
മോറട്ടോറിയംകൊണ്ടു തീരുന്നതല്ല പ്രശ്നങ്ങൾ
2019 ഒക്ടോബർ 31 വരെ നീളുന്ന ഒരു വർഷത്തെ മോറട്ടോറിയംകൊണ്ടു തീരുന്നതല്ല ഹൈറേഞ്ചിലെ പ്രതിസന്ധി. കാർഷിക കടങ്ങൾ മാത്രമല്ല, കർഷകരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളാൻ തീരുമാനമുണ്ടാകണം. അതിനു സാധിക്കുന്നില്ലെങ്കിൽ നാലോ അഞ്ചോ വർഷത്തേക്കെങ്കിലും പലിശ ഒഴിവാക്കണം. കാർഷികോത്പന്നങ്ങൾക്ക് താങ്ങുവിലയും തറവിലയും പ്രഖ്യാപിക്കണം. സഹകരണ ഏജൻസികൾ സംഭരണത്തിനു മുന്നോട്ടിറങ്ങണം. അഞ്ചു വർഷമെങ്കിലും ഹൈറേഞ്ചിലെ സാന്പത്തിക മാന്ദ്യവും കാർഷിക പ്രതിസന്ധിയും തുടരുമെന്നാണു കുടിയേറ്റ ജനത വിലപിക്കുന്നത്.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5000 കോടി രൂപയുടെ കാർഷിക പാക്കേജിന്റെ പ്രയോജനം യുദ്ധകാല അടിസ്ഥാനത്തിൽ കർഷകർക്കു ലഭ്യമാക്കണമെന്നാണു ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കണ്‍വീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിന്റെ അഭിപ്രായം. പാക്കേജിന്റെ വിശദാംശങ്ങളെ സംബന്ധിച്ച് ഉടൻ കൂടിയാലോചനകൾ നടത്തി ജില്ലാതലത്തിൽ ഏകോപന സംവിധാനം ഉണ്ടാക്കണം. ഒപ്പം പദ്ധതി നടത്തിപ്പിന് ഒരു സ്പെഷൽ ഓഫീസറെ നിയമിക്കണം. പ്രളയ ദുരന്തത്തിൽ പെട്ടവർക്കു വീടിനും വീടു വാങ്ങാനുള്ള സ്ഥലത്തിനും മാത്രമാണ് സഹായധനം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. വിളനാശം നേരിട്ട മുഴുവൻ കർഷകർക്കും അടിയന്തര ധനസഹായം നൽകിയേ തീരൂ. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്കും ധനസഹായം നൽകണം.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മുഴുവൻ കർഷകരെയും ലക്ഷ്യമിട്ട് ഫാം കൗണ്‍സലിംഗ് പ്രോഗ്രാം നടത്തണം. ഇതിനായി സംസ്ഥാനത്തെ എംഎസ്ഡബ്ല്യു വിദ്യാർഥികളെ ഏതാനും ആഴ്ചകളിൽ പ്രയോജനപ്പെടുത്തിയാൽ കർഷക കൂട്ടായ്മകളെയും ആത്മഹത്യയുടെ വക്കോളമെത്തിയ കുടുംബങ്ങളെയും നേരിൽക്കണ്ട് അവരോട് സംസാരിച്ച് ആത്മധൈര്യം പകരാൻ കഴിയും. സമൂഹത്തിന്റെ പിൻബലമാണ് ഇവർക്കിന്ന് ആവശ്യം: ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പറയുന്നു.
ആയിരക്കണക്കിനു കുടുംബങ്ങൾ നീറിനീറി ജീവിക്കുന്ന മലയോരങ്ങളിൽ അടിയന്തരമായി ആശ്വാസമെത്തിക്കേണ്ടത് സർക്കാർ മാത്രമാണ്. നഷ്ടദുഃഖങ്ങളിൽനിന്നു കരകയറാനാകുമെന്നും നിരാശപ്പെടരുതെന്നും ഉറപ്പുകൊടുക്കേണ്ടതും സർക്കാരാണ്. ജീവനൊടുക്കിയവരാരും കർഷകരല്ലെന്നും കടമെടുത്തത് കൃഷി ആവശ്യത്തിനല്ലെന്നും സർക്കാർ വിധിക്കുന്നതു ശരിയല്ല.
രണ്ടു മാസത്തിനുള്ളിൽ ആറ് ആത്മഹത്യകളും 12 ആത്മഹത്യാശ്രമങ്ങളുമുണ്ടായ ഇടുക്കിയിലേക്ക് ഒരു മന്ത്രിപോലും വന്നിട്ടില്ല. വന്നു നേരിൽ കാണണം, ഈ ചെറിയ വീടുകളിൽ മരവിച്ചു ജീവിക്കുന്ന ഹതഭാഗ്യരെയും ഉണങ്ങിവരണ്ട ഇവിടത്തെ മണ്ണിനെയും കൃഷിയിടങ്ങളെയുമൊക്കെ.
(അവസാനിച്ചു)