Thursday, March 7, 2019 12:52 AM IST
രാസമൂലകങ്ങളുടെ അംഗീകൃത രേഖയായ പീരിയോഡിക് ടേബിൾ (ആവർത്തന പട്ടിക) മെൻഡലിയേവ് പ്രസിദ്ധപ്പെടുത്തിയതിന്റെ നൂറ്റന്പതാം വർഷം ആചരിക്കുന്ന അവസരമാണിത്. നാം നിത്യവും കൈകാര്യം ചെയ്യുന്ന സാധനസാമഗ്രികളിൽ ഒരു ലക്ഷത്തോളം വരുന്ന രാസവസ്തുക്കളുടെ സ്വാധീനമുണ്ടെന്ന കാര്യം നാം അറിയുന്നില്ല.
ബാങ്കുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ ഇടപാടുകാരെ സ്വീകരിക്കുന്ന കൗണ്ടറുകൾ നിത്യവും വൃത്തിയാക്കുന്നതിനു സ്പ്രേ, മറ്റു ലായനികൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. കാർഷികോത്പാദന മേഖല, ഔഷധനിർമാണം, ഉപഭോക്തൃ ഉത്പന്നങ്ങൾ തുടങ്ങി നിത്യജീവിതത്തിലെ സമസ്ത മേഖലകളിലും ഒഴിവാക്കാനാവാത്തതാണു രാസവസ്തുക്കൾ. ഒഴിച്ചുകൂടാനാവാത്ത രാസവസ്തുക്കൾ നമുക്ക് അനുഗ്രഹമായിരിക്കുന്നതുപോലെ പലപ്പോഴും ശാപമായും ഭവിക്കുന്നു. നാം ജീവിക്കുന്ന ചുറ്റുപാടിൽ ജലം, വായു, ഭക്ഷണം എന്നിവ വഴി ശരീരത്തിൽ ഇവ അടിഞ്ഞുകൂടും. തന്മൂലം ഉണ്ടാകുന്ന ദുരിതങ്ങൾക്കു കണക്കില്ല.
തൊഴിൽമേഖലയിൽ രാസവസ്തുക്കളുടെ പ്രഭാവം മൂലം ഒരു വർഷം പത്തുലക്ഷം പേർ മരിക്കുന്നു. ഭരണാധികാരികളുടെ ശ്രദ്ധ വേണ്ടത്ര പതിഞ്ഞിട്ടില്ലാത്ത ഒരു മേഖലയാണ് രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ പിഴവുകൾ. അപകടം ക്ഷണിച്ചുവരുത്തുന്ന മാരകമായ രാസവസ്തുക്കൾ ആരോഗ്യം, വികസനരംഗം, കൃഷി, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചു ഗൗരവമേറിയ പഠനങ്ങളോ കാലാനുസൃതമായ നടപടികളോ കൈക്കൊള്ളുന്നതിൽ നാം പിന്നിലാണ്.
രാസ ഉത്പന്ന നിർമാണം, അവയുടെ ഉപയോഗം, പരിസ്ഥിതിയിലും മനുഷ്യന്റെ ആരോഗ്യസംബന്ധമായ കാര്യങ്ങളിലും അവ ഉണ്ടാക്കുന്ന ആഘാതം എന്നിവ സമഗ്രമായി വിലയിരുത്തുകയും പരിഹാരം കാണുകയും വേണം. ദോഷകരമല്ലാത്തതും നാമമാത്രമായ ദോഷം മാത്രം ഉളവാക്കുന്നതുമായ ഉത്പന്ന നിർമാണം, ഉപഭോഗം എന്നിവ ഉറപ്പുവരുത്തുന്ന സുസ്ഥിര സാങ്കേതികവിദ്യകൾ കണ്ടെത്തുകയും നടപ്പാക്കുകയുമാണു സമകാലീന ആവശ്യം.
2020-ൽ ലോകത്ത് മൊത്തം രാസ ഉത്പന്നങ്ങളിൽ 31 ശതമാനം വികസ്വരരാജ്യങ്ങളായിരിക്കും ഉത്പാദിപ്പിക്കുകയെന്നും 33 ശതമാനമായിരിക്കും ഉപയോഗിക്കുന്നതെന്നും കണക്കാക്കിയിട്ടുണ്ട്. കഴിഞ്ഞ 30 വർഷത്തിനിടെ വ്യവസായ സംരംഭങ്ങളിൽ ഉണ്ടായ അപകടങ്ങൾ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ നേരിടുന്നതിനു 4000 കോടി ഡോളർ ചെലവഴിക്കേണ്ടിവന്നു. ഇത്തരം സാഹചര്യം ഒഴിവാക്കി സാന്പത്തികനേട്ടവും സുസ്ഥിതിയും കൈവരിക്കാൻ ഉതകുന്ന സാങ്കേതികവിദ്യ തീർച്ചയായും സാന്പത്തികാഭിവൃദ്ധിക്കു ചാലകശക്തിയാകുന്ന ഹരിതസന്പദ്ഘടനകൾക്ക് പാതയൊരുക്കും.
വർഷംതോറും 1000 പുതിയ രാസചേരുവകളുടെ വൈവിധ്യമാർന്ന പുത്തൻ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ചേരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ, അപകടകരമായ രാസവസ്തു ഉത്പന്നങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച നിയമനിർമാണം ചൈന 2002-ൽ നടത്തുകയുണ്ടായി. അതനുസരിച്ച് പുതുതായി നിർമിക്കുന്ന രാസവസ്തുക്കൾക്കു കീടനാശിനികൾ പോലുള്ള ഉത്പന്നങ്ങൾക്കും പ്രത്യേക പെർമിറ്റ് ആവശ്യമാണ്. വിഷകരമായ രാസവസ്തുക്കളും കീടനാശിനികളും ഇറക്കുമതി ചെയ്യുന്നതിനും കയറ്റി അയയ്ക്കുന്നതിനും പ്രത്യേക പെർമിറ്റ് ഉണ്ടായിരിക്കണം. 50,000-ൽ പരം രാസ ഉത്പന്നങ്ങൾ നിർമിക്കുന്ന 25000ലധികം രാസോത്പാദകസംരംഭങ്ങളാണ് ചൈനയിലുള്ളത്. ഇതിൽ 20 എണ്ണം ലോകത്തുടനീളം പ്രിയമുള്ളതാണ്.
ഓരോ മിനിറ്റിലും ഒരാൾ
വിഷകരമായ രാസവസ്തുവുമായി ഉണ്ടാകുന്ന സന്പർക്കഫലമായി ഓരോ മിനിറ്റിലും ഒരാൾ എന്ന തോതിൽ ലോകത്തു മരണത്തിനു കീഴടങ്ങുന്നുണ്ട്. തൊഴിലനുബന്ധമായി ലോകത്ത് ഒരു വർഷം ആകെ ഉണ്ടാകുന്ന 16 കോടി രോഗങ്ങളിൽ കൂടുതലും രാസവസ്തുവാണ് വില്ലൻ. പരിസ്ഥിതിയിൽ ഉളവാക്കുന്ന ആഘാതവും മനുഷ്യരിൽ ഉണ്ടാക്കുന്ന രോഗവും പരമാവധി കുറയ്ക്കുന്ന വിധത്തിൽ മാത്രമേ 2020-ൽ രാസവസ്തുക്കൾ നിർമിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യാവൂ എന്ന് 2002-ൽ ജോഹാന്നസ്ബർഗിൽ നടന്ന ഉച്ചകോടി തീരുമാനിക്കുകയുണ്ടായി. ഐക്യരാഷ്ട്രസഭ രൂപംനല്കിയ സുസ്ഥിര വികസനലക്ഷ്യത്തിന്റെ ഭാഗമായി രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലും ജാഗ്രത പാലിക്കേണ്ടതായുണ്ട്.
ഒരു വർഷം 6,60,000 പേരാണ് തൊഴിലുമായി ബന്ധപ്പെട്ട് കാൻസർ രോഗികളായി തീരുന്നത്. മൂന്നാം വ്യവസായ വിപ്ലവം എന്നു വിവരിക്കപ്പെടുന്ന വർത്തമാനകാലത്തെ പുരോഗതിയുടെ പാതയിലേക്കു നയിച്ചതിൽ നിർണായക പങ്കുവഹിച്ചതാണ് ഇലക്ട്രോണിക് ഉത്പന്ന നിർമാണം. ഉത്പാദനത്തിലും ഉപഭോഗത്തിലും അനിതരസാധാരണമായ കുതിച്ചുചാട്ടമാണ് ഈ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. താരതമ്യേന വർധിച്ച തൊഴിൽ സാധ്യതയും ഈ മേഖലയിലാണ് ഉള്ളത്. ഉത്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ എന്നപോലെ ഉപഭോക്താക്കളെയും കാൻസർ രോഗികളാക്കി മാറ്റാൻപോന്ന വ്യവസായ ഉത്പന്നങ്ങൾ പുറന്തള്ളുന്ന പാഴ്വസ്തുക്കളുടെ കുമിഞ്ഞുകൂടലും പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു.
ആരോഗ്യത്തിനു ഹാനികരമായ ആസ്ബസ്റ്റോസിന്റെ ഉപയോഗം 2020 ഓടെ പൂർണമായും നിർത്തലാക്കണമെന്നാണ് മറ്റൊരു മാർഗനിർദേശം. പാരക്വാറ്റ്, എൻഡോസൾഫാൻ അഥവാ ഗ്ലൈഫോസ്ഫേറ്റ് മുതലായ അപകടകാരികളായ കീടനാശിനികളും ഭൂമുഖത്തുനിന്ന് നീക്കംചെയ്യേണ്ടതായിട്ടുണ്ട്. ലക്ഷക്കണക്കിനു മനുഷ്യജീവൻ രക്ഷിക്കാൻ ഈ നടപടികൾ മുഖേന സാധിക്കും.
രാസവസ്തുക്കളുടെ ഉത്പാദനമേഖലയിൽ 1970 നുശേഷം ലോകത്തൊട്ടാകെ വൻ കുതിച്ചുചാട്ടമാണ് ദൃശ്യമായത്. 1970-ൽ 17,000 കോടി ഡോളർ വിലമതിക്കുന്ന ഉത്പന്നങ്ങൾ നിർമിച്ചത് ഇപ്പോൾ നാലു ലക്ഷം കോടി ഡോളറിന്റേതായി വളർന്നു. ആഗോളവരുമാനത്തിന്റെ ഏഴു ശതമാനം വരും; അന്താരാഷ്ട്ര വ്യാപാരത്തിന്റെ ഒൻപതു ശതമാനവും. രാസവസ്തു വ്യാപാരത്തിന്റെ 93 ശതമാനം യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്കയിലെ സ്വതന്ത്ര വ്യാപാര മേഖല എന്നിവിടങ്ങളിലാണ് നടക്കുന്നത്. യുഎസ് ആയിരുന്നു 2009 വരെ ഏറ്റവും വലിയ ഉത്പാദകർ. 2010 കാലയളവിൽ രാസവസ്തു ഉത്പാദനം യുഎസിൽ 54 ശതമാനം വർധന രേഖപ്പെടുത്തി. ഇക്കാലയളവിൽ ചൈനയിൽ ഉത്പാദനം 300 കണ്ട് വർധിച്ചു. ഇപ്പോൾ ഒന്നാം സ്ഥാനമുള്ള ചൈന 2012-ൽ 950 ബില്യൻ യൂറോ വിലമതിക്കുന്ന രാസവസ്തുക്കൾ കച്ചവടം ചെയ്തു.
പ്രത്യാഘാതങ്ങൾ
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മണ്ണ്, ജലം, വായു എന്നിവ മലിനീകൃതമായതാണ് 2012-ൽ വികസ്വരരാജ്യങ്ങളിൽ 89 ലക്ഷം പേരുടെ അകാലമരണത്തിനിടയാക്കിയത്. കൊടും ദാരിദ്ര്യത്തിൽ കഴിയുന്ന 130 കോടി മനുഷ്യർ ചേരിപ്രദേശങ്ങളിലും മലിനീകൃത മേഖലയോടു ചേർന്നും വെള്ളക്കെട്ട് നികത്തിയ സ്ഥലങ്ങളിലും പാർക്കുന്നവരാണ്. അപകടകരമായ രാസവസ്തുക്കളുമായും പാഴ്വസ്തുക്കളുമായും സന്പർക്കം പുലർത്താൻ വളരെ എളുപ്പമാണിവിടെ.
ചൈനയിൽ നെൽപാടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികൾ സൃഷ്ടിക്കുന്ന പ്രത്യാഘാതം മൂലം ആരോഗ്യമേഖലയിലും ജൈവവൈവിധ്യം നഷ്ടപ്പെടുന്നതുകൊണ്ടും ഉണ്ടാകുന്ന ഭവിഷ്യത്തുകൾ നേരിടുന്നതിന് ഒരു വർഷം ചെലവാകുന്നത് 140 കോടി ഡോളറാണ്.
വളരെ വിഷകരമായ പ്രഭാവം ഉളവാക്കുന്ന രാസവസ്തുവാണ് ഈയം. പെയിന്റുകളിൽ ഈയം വ്യാപകമായി ഉപയോഗിക്കുന്നു. ഈയവുമായി സന്പർക്കപ്പെടുന്നതിന്റെ ഫലമായി ഓരോ വർഷവും ബുദ്ധിമാന്ദ്യം സംഭവിക്കുന്ന കുട്ടികളുടെ എണ്ണം 6,00,000 വരും. ഐക്യു നിലവാരം താഴുന്നതിനും ഈയം കാരണമാകുന്നു. ഇതുണ്ടാക്കുന്ന സാന്പത്തിക നഷ്ടം ആഫ്രിക്കയിൽ 13,470 കോടിയും ഏഷ്യയിൽ 69.99 കോടിയും ലാറ്റിൻ അമേരിക്കയിലും കരിബിയൻ മേഖലയിലും കൂടി 14.23 കോടിയും ഡോളറാണ്. രാസവസ്തുക്കൾ ഉണ്ടാക്കുന്ന ദുരിതങ്ങളും ദുരന്തങ്ങളും കുറയ്ക്കാൻ നമുക്ക് കഴിയുംവിധം പരിശ്രമിക്കാം.
ഡി.വി. സിറിൾ