Friday, March 8, 2019 12:39 AM IST
ഇന്ന് അന്താരാഷ്ട്ര വനിതാദിനം. 1975 മുതൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കുന്നു. ഓരോ വർഷത്തെയും ദിനാചരണത്തിന് ഓരോ വിഷയം അഥവാ പ്രമേയം യുഎൻ സ്വീകരിക്കാറുണ്ട്. തുല്യരായി ചിന്തിക്കുക, സ്മാർട്ടായി പണിതുയർത്തുക, മാറ്റത്തിനായി പുതുമയുള്ള കണ്ടെത്തലുകൾ നടത്തുക എന്നതാണ് ഈ വർഷത്തെ പ്രമേയം.
സാമൂഹ്യസുരക്ഷാ സംവിധാനങ്ങളിൽ ലിംഗനീതിയും സ്ത്രീശക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നൂതന മാർഗങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് ഈ വർഷത്തെ ദിനാചരണംകൊണ്ടു ലക്ഷ്യമിടുന്നത്. സ്ത്രീകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ഏർപ്പെടുത്തുന്നതു പ്രോത്സാഹിപ്പിക്കുന്നതും ഈ ലക്ഷ്യത്തിൽപ്പെടുന്നു.
എല്ലാ സ്ത്രീകൾക്കും നിലവാരമുള്ള വിദ്യാഭ്യാസം, ലിംഗനീതി ആർജിക്കുക എന്നീ ലക്ഷ്യങ്ങൾ 2030-ഓടെ നേടുക എന്നൊരു അജൻഡ യുഎൻ മുന്നോട്ടുവച്ചിട്ടുണ്ട്. ഈ ലക്ഷ്യപ്രാപ്തി ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു ഉപാധിയായും വനിതാ ദിനാചരണം പ്രയോജനപ്പെടുത്തുന്നു.
1909 ഫെബ്രുവരി 28-ന് അമേരിക്കയിലെ ന്യൂയോർക്കിലാണ് ആദ്യത്തെ വനിതാ ദിനാചരണം നടന്നത്. മെച്ചപ്പെട്ട വേതനത്തിനും ജോലിസമയം കുറയ്ക്കുന്നതിനും വോട്ടവകാശത്തിനുംവേണ്ടി ഏകദേശം 15,000 സ്ത്രീകളുടെ ഒരു പ്രകടനം അതിനു മുന്പ് ന്യൂയോർക്കിൽ നടന്നിരുന്നു. അതേത്തുടർന്നാണു സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്കയുടെ ആഹ്വാനമനുസരിച്ചു വനിതാ ദിനാചരണം നടന്നത്. പിന്നീടു സോവ്യറ്റ് റഷ്യയിലും വനിതാ ദിനാചരണം നടന്നു.
1911 മാർച്ച് 19-ന് നടന്ന ആദ്യത്തെ അന്താരാഷ്ട്ര വനിതാദിനാചരണത്തിൽ ഓസ്ട്രിയ, ജർമനി, ഡെന്മാർക്ക്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സ്ത്രീകൾ പങ്കെടുത്തു. സ്ത്രീകൾക്കു വോട്ടവകാശവും മറ്റവകാശങ്ങളും തുല്യമായി ലഭിക്കുക എന്ന ആവശ്യമുയർത്തിയായിരുന്നു ആദ്യകാലത്തെ വനിതാദിനാചരണങ്ങൾ.
1975-ൽ യുഎന്നിന്റെ ആഭിമുഖ്യത്തിൽ ആദ്യത്തെ അന്താരാഷ്ട്ര വനിതാദിനാചരണം കഴിഞ്ഞ് 44 വർഷം പിന്നിട്ടിട്ടും പല വികസ്വര രാജ്യങ്ങളിലും സ്ത്രീകൾക്കു പ്രാഥമിക വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും പോലും ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുന്നതു മുതൽ അവളുടെ ദുര്യോഗം തുടങ്ങുന്നു. പെൺഭ്രൂണഹത്യക്കു കുറവുവന്നിട്ടുണ്ടെങ്കിലും അത് അവസാനിച്ചിട്ടില്ല. ഭക്ഷണം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ മുതൽ പ്രാഥമിക കൃത്യങ്ങൾക്കുള്ള സൗകര്യങ്ങൾ ലഭ്യമാകുന്നതിൽ വരെ സ്ത്രീകൾ വിവേചനമോ അവഗണനയോ നേരിടുന്നു. സ്ത്രീസുരക്ഷ രാജ്യങ്ങളിലും വലിയൊരു സാമൂഹ്യപ്രശ്നമാണ്.
ഇതൊക്കെയാണെങ്കിലും, തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സ്ത്രീകൾ കൂടുതൽ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നതും രംഗത്തിറങ്ങുന്നതും ലിംഗനീതിയുടെയും സ്ത്രീശക്തീകരണത്തിന്റെയും രംഗത്ത് പ്രതീക്ഷയുടെ ചക്രവാളമാണ് തുറക്കുന്നത്.