Wednesday, April 24, 2019 11:51 PM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
“താങ്കളെക്കുറിച്ചു ഹിതകരമല്ലാത്ത യാതൊന്നും ആരും പറയില്ല. താങ്കൾക്കെതിരായി ആരും അഭിപ്രായം പറയില്ല. താങ്കൾക്ക് എന്റെ അഭിനന്ദനങ്ങളും ആശംസകളും. ഈ സഭയിലെ എല്ലാ അംഗങ്ങളും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു തിരിച്ചുവരണമെന്നാണ് എന്റെ ആഗ്രഹം. സർക്കാരുണ്ടാക്കാൻ ഞങ്ങൾക്കു കഴിയില്ല. അതുകൊണ്ടു താങ്കൾ വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്. എല്ലാവരെയും കൂടെനിർത്താൻ താങ്കൾക്കു കഴിയണം.’’
“ഞാൻ എതെങ്കിലും ആവശ്യത്തിനായി അദ്ദേഹത്തെ സമീപിച്ചപ്പോഴൊക്കെ അദ്ദേഹമതു വേഗം നടത്തിത്തന്നു. എല്ലാവരെയും സന്തോഷവാന്മാരായി നിർത്താൻ പ്രധാനമന്ത്രിക്കു കഴിഞ്ഞു.’’വിശ്വസിച്ചാലും ഇല്ലെങ്കിലും, സമാജ്വാദി പാർട്ടി നേതാവ് മുലായംസിംഗ് യാദവ് 16-ാം ലോക്സഭയുടെ അവസാനദിവസം പറഞ്ഞ വാക്കുകളാണിത്.
പുത്രൻ അഖിലേഷ് യാദവിന്റെ രാഷ്ട്രീയ നിലപാടിനു നേർവിപരീതമായിരുന്നു മുലായത്തിന്റെ ഈ വാക്കുകൾ. ഇതുകേട്ട് മുലായത്തിന്റെ തൊട്ടടുത്തിരുന്ന യുപിഎ അധ്യക്ഷ സോണിയാഗാന്ധി പുഞ്ചിരിക്കുകയും ഒട്ടും വിശ്വസിക്കാനാകാതെ തന്റെ പിറകിലിരിക്കുന്ന കോൺഗ്രസ് അംഗങ്ങളെ നോക്കുകയും ചെയ്തു. സഭയിലുണ്ടായിരുന്നവരെല്ലാം പുഞ്ചിരിക്കാൻ ശ്രമിച്ചു. എല്ലാവരുടെയും കണ്ണുകൾ നേതാജി എന്നു വിളിക്കപ്പെടുന്ന മുലായത്തിനുമേലായിരുന്നു. സന്തുഷ്ടനായ പ്രധാനമന്ത്രി നരേന്ദ്ര മോദി, അപൂർവമായി മാത്രമുള്ള ഹൃദയംതുറന്ന ചിരി പുറത്തെടുക്കുകയും അല്പം മുന്നോട്ടുകുനിഞ്ഞു കൂപ്പുകൈകളോടെ മുലായത്തിനു നന്ദി പറയുകയും ചെയ്തു.
ഇക്കൊല്ലം ഫെബ്രുവരിയിലായിരുന്നു അത്. മുലായം പ്രതിപക്ഷത്തിന്റെ പരാജയം ഏറ്റുപറയുകയും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. എന്നാൽ, പഴയ ഗുസ്തിക്കാരൻകൂടിയായ പണ്ടത്തെ സോഷ്യലിസ്റ്റ് നേതാവ് മുലായംസിംഗ് യാദവ് ഏപ്രിൽ 19 ആയപ്പോഴേക്കും കരണംമറിഞ്ഞു. പുതിയ രാഷ്ട്രീയ അജൻഡ പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പഴയ ബദ്ധശത്രുവായ മായാവതിയും പുത്രൻ അഖിലേഷുമൊത്ത് അന്നു തെരഞ്ഞെടുപ്പുപ്രചാരണവേദി പങ്കിട്ടു. പുത്രൻ അഖിലേഷുമായി വഴക്കുകൾ പറഞ്ഞുതീർത്തശേഷമാണ് അദ്ദേഹം എത്തിയത്.
പിണക്കങ്ങൾ മറക്കുന്നു
മുലായംസിംഗ് യാദവിനുവേണ്ടി പ്രചാരണം നടത്തിയ മായാവതി അദ്ദേഹം പിന്നോക്കവിഭാഗക്കാരുടെ ഒരു യഥാർഥ നേതാവാണെന്നു പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള 24 വർഷത്തെ പിണക്കത്തിനു വിരാമമാകുകയായിരുന്നു. ഉത്തർപ്രദേശിലെ ഈ രണ്ടു മുതിർന്ന രാഷ്ട്രീയ നേതാക്കളും പരസ്പരം പൊറുക്കാനും ക്ഷമിക്കാനും തയാറായി. മുലായത്തിനു വോട്ടുചെയ്യാൻ മായാവതി പരസ്യമായി അഭ്യർഥിച്ചു.
യുപിയിലെ സമാജ്വാദി പാർട്ടി -ബഹുജൻ സമാജ് പാർട്ടി സഖ്യം രാഷ്ട്രീയമായി വളരെ ബലവത്തായ ഒന്നാണ്. വലിയൊരു വിഭാഗം ദളിതരുടെയും മറ്റു പിന്നോക്കക്കാരുടെയും പിന്തുണ അവർക്കുണ്ട്. പതിനാറാം ലോക്സഭയുടെ അവസാനദിവസം മുലായം നടത്തിയ പ്രസംഗം പുത്രൻ അഖിലേഷുമായുള്ള വേർപിരിയലിന്റെ സൂചനയായി പലരും വ്യാഖ്യാനിച്ചിരുന്നു. എന്നാൽ, ബിജെപിക്കെതിരായ സഖ്യത്തിൽ തന്റെ പിതാവിനെക്കൂടി പങ്കുചേർക്കാനുള്ള അഖിലേഷിന്റെ ശ്രമം വിജയിച്ചുവെന്നാണു തോന്നുന്നത്. കേന്ദ്രഭരണത്തിൽനിന്നു കോൺഗ്രസിനെയും ബിജെപിയെയും അകറ്റിനിർത്താൻ തെരഞ്ഞെടുപ്പിനുശേഷം മഹാസഖ്യം രൂപവത്കരിക്കുന്നതിനു പ്രാദേശികപാർട്ടികൾ ഒന്നിച്ചുനിൽക്കണമെന്നു മുലായത്തെ ബോധ്യപ്പെടുത്താൻ അഖിലേഷിനു കഴിഞ്ഞുവെന്നു കരുതണം.
തെരഞ്ഞെടുപ്പിൽ പ്രാദേശികപാർട്ടികളുടെ പ്രകടനം എങ്ങനെയായിരിക്കും, ബിജെപിക്കെതിരേ എത്ര ശക്തമായ പോരാട്ടം കാഴ്ചവയ്ക്കും എന്നൊന്നും ആർക്കും ഉറപ്പില്ല. എന്തായാലും ഉത്തർപ്രദേശിലേതു ക്രിയാത്മകമായ ഒരു സംഭവവികാസമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് തൂത്തുവാരിയ ബിജെപി സംസ്ഥാനത്തെ പ്രാദേശികശക്തികളായ എസ്പിയെയും ബിഎസ്പിയെയും തുടച്ചുമാറ്റിയിരുന്നു. ബഹുകോണമത്സരത്തിൽ വോട്ടുകൾ വിഭജിക്കപ്പെട്ടതാണു ബിജെപിക്കു ഗുണമായത്. തുടർന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കപ്പെട്ടു. ബഹുകോണ മത്സരത്തിൽ ബിജെപി വിരുദ്ധ വോട്ടുകൾ വിഭജിക്കപ്പെട്ടു.
രാഷ്ട്രീയ സാഹചര്യം മാറി
പ്രതിപക്ഷസഖ്യത്തിൽനിന്നു വിട്ടുനിന്ന മുലായം തനിച്ചു മത്സരിക്കാൻ ആലോചിച്ചത് യുപി ഇലക്ഷൻ എളുപ്പമുള്ളതുപോലെ എൻഡിഎ നേതൃത്വത്തിനു തോന്നിപ്പിച്ചു. എന്നാൽ, രാഷ്ട്രീയ സാഹചര്യം മാറിയതു പെട്ടെന്നാണ്. ഇപ്പോൾ ഉത്തർപ്രദേശിലെ സ്ഥിതി ബിജെപിക്ക് ഒട്ടും എളുപ്പമുള്ളതല്ല. പ്രതീക്ഷിച്ചതുപോലുള്ള ബഹുകോണമത്സരവും വോട്ടുവിഭജനവും അവിടെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഉണ്ടാവില്ല. കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ അതു ബിജെപിയെയാണു ദുർബലപ്പെടുത്തുക.
ബ്രാഹ്മണവോട്ടുകളിലും താക്കൂർവോട്ടുകളിലും കടന്നുകയറാൻ കോൺഗ്രസിനാകും. കാവിപ്പാർട്ടിയുടെ സ്ഥാനാർഥികൾക്കാവും അതിന്റെ നഷ്ടം.
ഉത്തർപ്രദേശിൽ ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണം ഇക്കുറി നടക്കില്ലെന്നാണു ബിജെപി ഇതരപാർട്ടികളുടെ പ്രതീക്ഷ. ഈ സാഹചര്യം മോദി-അമിത് ഷാ കൂട്ടുകെട്ട് എങ്ങനെ കൈകാര്യം ചെയ്യും എന്നാണ് ഇനി കാണേണ്ടത്.
ലോക്സഭയിൽ തനിച്ചു ഭൂരിപക്ഷം കിട്ടാനിടയില്ല എന്ന വേവലാതി ഇപ്പോൾത്തന്നെ ബിജെപിക്കുണ്ട്. മറ്റു പാർട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനെപ്പറ്റിയും അവർ അലോചിക്കുന്നു. മോദിയുടെ പ്രതിച്ഛായ ഇപ്പോൾ കഴിഞ്ഞ തവണത്തേതുപോലെ ആകർഷകമല്ലെന്നു വ്യക്തമാണ്. പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നതിലുള്ള പരാജയം, ജിഎസ്ടി, ന്യൂനപക്ഷങ്ങളെ അകറ്റിയത്, റഫാൽ കുംഭകോണം, കൽക്കരി ലൈസൻസ് കുംഭകോണം തുടങ്ങിയവയെല്ലാം മോദിയുടെ പ്രതിച്ഛായയിൽ കരിനിഴൽ വീഴ്ത്തി. ബാങ്കുകൾക്കു ശതകോടിക്കണക്കിനു രൂപ നൽകാനുള്ള കോടീശ്വരന്മാർ പലരും ഇന്ത്യവിട്ടത് മോദിഭരണത്തിൽ എന്താണു നടക്കുന്നതെന്നു വിളിച്ചുപറയുന്നു.
ഇത്തവണ ഒരു തൂക്കുപാർലമെന്റാവും ഉണ്ടാവുകയെന്നാണു പലരും കരുതുന്നത്. പല അഭിപ്രായ സർവേകളും സൂചിപ്പിക്കുന്നതും അതാണ്. എൻഡിഎയുടെ ആകർഷകത്വം നഷ്ടപ്പെട്ട സമയത്താണ് ഇപ്പോൾ ഉത്തർപ്രദേശിൽ ഒബിസി, ദളിത്, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനു നീക്കം നടക്കുന്നത്. ഏതായാലും 2014 -ലേതിന് അടുത്തെങ്ങുമുള്ള ജനപിന്തുണ എൻഡിഎയ്ക്കു ലഭിക്കാനിടയില്ല.
ഈ സാഹചര്യത്തിൽ മോദി-അമിത് ഷാ കൂട്ടുകെട്ട് എന്തു സൂത്രപ്പണിയാണു ചെയ്യാൻ പോകുന്നതെന്നു കാത്തിരുന്നു കാണണം. അവസാന നിമിഷത്തിലുള്ള അത്തരം കൗശലങ്ങൾ ഫലിക്കുമോ എന്നതു വേറെ കാര്യം. ഏതായാലും ഒരു ചാൻസും അവർ വിട്ടുകളയില്ല. അവസാന നിമിഷം അവസാനത്തെ ആയുധമെടുത്തും ജയിക്കാൻ അവർ നോക്കും.