Thursday, May 2, 2019 11:11 PM IST
ഈ വരുന്ന ജൂണ് മാസത്തോടുകൂടി ആദ്യബാച്ച് പുറത്തിറങ്ങുന്ന എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (കെടിയു) സമഗ്രമായ പാഠ്യപദ്ധതി നവീകരണത്തിനു തയാറെടുക്കുന്പോൾ ഈ വർഷം എൻജിനിയറിംഗ് വിദ്യാഭ്യാസത്തിന് ചേരാൻ തയാറെടുക്കുന്നവരെ കാത്തിരിക്കുന്നതു വലിയ മാറ്റങ്ങളാണെന്ന് ഉറപ്പായി. ദേശീയ സാങ്കേതിക വിദ്യാഭ്യാസ സമിതി (AICTE) കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പാഠ്യപദ്ധതി നവീകരണം, പരീക്ഷാ പരിഷ്കരണം, പ്രവൃത്തി പരിശീലനം എന്നിവയു മായി ബന്ധപ്പെട്ടു (Internship) പുറപ്പെടുവിച്ച ത്രിവിധ മാർഗരേഖകളുടെ അടിസ്ഥാനത്തിലായിരിക്കും ഈ മാറ്റങ്ങൾ ഉണ്ടാകുക.
കൃത്രിമബുദ്ധിയും കൃത്രിമ മനുഷ്യരും മുന്നിൽനിന്നു നയിക്കുന്ന നാലാം വ്യവസായ വിപ്ലവത്തിനപ്പുറം, സാങ്കേതികവിദ്യയെ മാനുഷികതയിലേക്കു വീണ്ടും പറിച്ചുനടാൻ സഹായിക്കുന്ന സാമൂഹിക, ജൈവശാസ്ത്ര സങ്കേതങ്ങളാൽ നയിക്കപ്പെടാൻ പോകുന്ന അഞ്ചാം വ്യവസായ വിപ്ലവം ഇന്നത്തെ യുവതലമുറയുടെ കാലത്തുതന്നെ സംഭവിക്കുമെന്ന നിരീക്ഷണങ്ങൾ ശക്തമായിക്കൊണ്ടിരിക്കെ അവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള പാഠ്യക്രമ നവീകരണം കാലഘട്ടത്തിന്റെ അനിവാര്യത കൂടിയാണ്.
വളരെ ജനകീയമായ രീതിയിൽ തന്നെ, സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളെ മൂന്നു മേഖലകളായി തിരിച്ച് എല്ലാ പ്രിൻസിപ്പൽമാരിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കാൻ കെടിയു താത്പര്യം കാണിച്ചു എന്നതു ശ്ലാഘനീയമാണ്. കെടിയു പ്രിൻസിപ്പൽമാരുടെ മീറ്റിംഗിൽ അവതരിപ്പിച്ച 34 നിർദേശങ്ങൾ അധ്യാപകരും വിദ്യാർഥികളും രക്ഷാകർത്താക്കളും ഉൾപ്പെടെ സർവകലാശാലയുമായി ബന്ധപ്പെട്ടവരും ഇൻഡസ്ട്രിയിലെയും അക്കാദമിയിലെയും വിദഗ്ധരുമടങ്ങുന്ന പൊതുസമൂഹവും വിശദമായി ചർച്ച ചെയ്യേണ്ടവയാണ്.
മാറുന്ന പഠനരീതികളും കുറയുന്ന പഠനഭാരവും
പരിശീലനത്തിന്റെ ആത്യന്തികഫലങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനക്രമത്തെ (Outcome Based Learning) രൂപപ്പെടുത്തണമെന്ന് നിർദ്ദേശിക്കുന്ന ദേശീയ അക്രഡിറ്റേഷൻ സമിതിയുടെ (NBA) വിദ്യാഭ്യാസക്രമങ്ങളോട് ചേർന്നുപോകുന്നതായിരിക്കണം പുതിയ പഠനക്രമമെന്നതാണു പ്രധാനപ്പെട്ട നിർദേശം. സംസ്ഥാനത്ത് എൻ.ബി.എ. അക്രഡിറ്റേഷൻ നേടിയിട്ടുള്ള മുൻനിര കോളജുകൾ എല്ലാംതന്നെ ഈ പാഠ്യസന്പ്രദായം ഇപ്പോൾ തന്നെ പിന്തുടരുന്നവരാണ്. എൻബിഎ അക്രഡിറ്റേഷൻ ഇല്ലാത്ത കോളജുകളിലും കോഴ്സുകളിലും പഠിച്ച വിദ്യാർഥികൾക്കു പല അറബ് രാജ്യങ്ങളും വികസിത രാജ്യങ്ങളും വർക്ക് വീസ പോലും കൊടുക്കാത്തതുകൊണ്ടും 2021ഓടെ എൻബിഎ ഇല്ലാത്ത കോളജുകൾക്കു പ്രവർത്തനാനുമതി തുടർന്നു ലഭിച്ചേക്കില്ല എന്നു കേന്ദ്ര മാനവശേഷി മന്ത്രാലയം സൂചിപ്പിച്ചിട്ടുള്ളതുകൊണ്ടും ഈ നിർദേശം തികച്ചും സ്വാഗതാർഹമാണ്. വ്യവസായലോകത്തു നടക്കുന്ന സാങ്കേതിക മാറ്റങ്ങൾക്കൊപ്പം ചുവടുവയ്ക്കാനും സംരംഭകത്വ- ക്രിയാത്മക മുന്നേറ്റങ്ങളെ ശക്തിപ്പെടുത്താനും വിദ്യാർഥികളെ ജോലി സന്നദ്ധരാക്കി തീർക്കാനും ഈ നീക്കത്തിനു സാധിക്കും.
ക്ലാസ്റൂം അധ്യാപനത്തിന് ഉപരിയായി സർഗാത്മകതയ്ക്കു പ്രാധാന്യം കൊടുക്കുന്നതിനാൽ ബിടെക് പഠനത്തിന് ഇപ്പോൾ ആവശ്യമുള്ള 180 ക്രെഡിറ്റിന്റെ സ്ഥാനത്ത് ഇനി മുതൽ 160 ക്രെഡിറ്റിന്റെ ആവശ്യമേ ഉണ്ടാകൂ. അതു പഠനഭാരം ലഘൂകരിക്കും. എട്ടു സെമസ്റ്റർ ബിടെക് പഠനകാലത്ത് ഇപ്പോൾ ഓരോ സെമസ്റ്ററിലും ആറു വിഷയങ്ങൾ പഠിക്കണമെന്നത് ഇനി മുതൽ അഞ്ചു വിഷയങ്ങൾ മാത്രമാകും. (മിക്കവാറും വിദേശ സർവകലാശാലകളിൽ ഇതു നാലു വിഷയങ്ങൾ മാത്രമാണ്). ഇതു കൂടാതെ പരിസ്ഥിതി ശാസ്ത്രം, ഭരണഘടന, ഭാരത വിജ്ഞാനപാരന്പര്യം മുതലായ ക്രെഡിറ്റില്ലാത്ത ചില പൊതുവിഷയങ്ങളും പുതുതായി ഉൾപ്പെടുത്തുന്നുണ്ട്. അതോടൊപ്പംതന്നെ ഇപ്പോൾ ഓരോ വിഷയത്തിനുമുള്ള ആറ് മൊഡ്യൂൾ അഞ്ചാക്കി കുറയ്ക്കാനും നിർദേശമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൽ ബിടെക് പഠിക്കുന്ന വിദ്യാർഥികളുടെ പഠനഭാരം വളരെ കുറയുകയും സർഗാത്മകശേഷിയെ വളർത്താനുള്ള സങ്കേതങ്ങൾ കൂടുകയും ചെയ്യും.
എല്ലാവർക്കും ഓണേഴ്സ്
കെടിയു മുന്നോട്ടുവയ്ക്കുന്ന മറ്റൊരു പ്രധാന നിർദേശം യോഗ്യതയുള്ള എല്ലാവർക്കും ബിടെക് ഓണേഴ്സ് ബിരുദം നേടാൻ അവസരമുണ്ടാകണം എന്നതാണ്. ബിടെക് ബിരുദത്തിന് നിർദേശിക്കപ്പെടുന്ന 160 ക്രെഡിറ്റിനു പുറമെ 20 ക്രെഡിറ്റുകൂടി നേടുകയാണെങ്കിൽ ഓണേഴ്സ് ബിരുദം നൽകാമെന്നാണ് ദേശീയ സാങ്കേതിക വിദ്യാഭ്യാസ സമിതി തന്നെ മുന്നോട്ടുവയ്ക്കുന്ന നിർദേശം (Ref: AICTE Model Curriculam for UG in Engineering & Technology, Jan. 2018, Page 3). ഇതിന്റെ ചുവടുപിടിച്ച് ബിടെക്കിനു ചേരുന്ന ഏതു വിദ്യാർഥിക്കും ഇത്തരത്തിൽ 20 ക്രെഡിറ്റുകൾ കൂടുതലായി നേടിക്കൊണ്ട് ഓണേഴ്സ് ബിരുദം കരസ്ഥമാക്കാൻ സാധിക്കും.
ഇപ്പോൾ എൻബിഎയും ബിരുദാനന്തരബിരുദവും ഉള്ള കോളജുകൾക്ക് മാത്രം ലഭ്യമായിട്ടുള്ള ഈ സൗകര്യം അർഹരായ എല്ലാ വിദ്യാർഥികൾക്കും തുറന്നുകൊടുക്കുന്നത് എൻജിനിയറിംഗ് വിദ്യാഭ്യാസത്തെ കൂടുതൽ ആകർഷകമാക്കും. എന്നാൽ, വളരെ ഉയർന്ന CGPA (മാർക്ക് ശതമാനം) ഉള്ളവർക്ക് മാത്രമേ ഓണേഴ്സ് കൊടുക്കാവൂ എന്ന പ്രാഥമിക നിർദേശം പുനഃപരിശോധിക്കേണ്ടതാണ്. ഓണേഴ്സിന് രജിസ്റ്റർ ചെയ്യുവാൻ താഴ്ന്ന സെമസ്റ്ററുകളിൽ ഒരു നിശ്ചിതശതമാനം CGPA വേണമെന്ന് നിഷ്കർഷിക്കുകയും (എൻട്രി മെറിറ്റ്) അതിനുശേഷം ആവശ്യമായ അധിക ക്രെഡിറ്റ് നേടുന്നവർക്കെല്ലാം ഓണേഴ്സ് ബിരുദം നൽകുന്നതുമാകും അഭികാമ്യം.
പ്രവൃത്തിപരിശീലന കാലഘട്ടം
ദേശീയ സാങ്കേതിക വിദ്യാഭ്യാസ സമിതിയുടെ (AICTE) മറ്റൊരു പ്രധാന നിർദേശമാണ് ഒരു ക്രെഡിറ്റിന് 40 മുതൽ 45 വരെ മണിക്കൂർ എന്ന കണക്കിൽ 14 മുതൽ 20 വരെ ക്രെഡിറ്റുകൾ പ്രവൃത്തിപരിശീലനത്തിലൂടെ (Internship) നേടണമെന്നത് (Ref: AICTE Internship Policy, Page 6). അംഗീകരിക്കപ്പെട്ട കന്പനികളിലും വ്യവസായശാലകളിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും വിദ്യാർഥികൾ തങ്ങളുടെ ബിരുദ പഠനത്തിന് അനുയോജ്യമായ പരിശീലനം നാലുവർഷത്തെ പഠനത്തിന് ഇടയിലുള്ള അവധിക്കാലങ്ങളിൽ നേടണമെന്നാണ് ഇതു നിഷ്കർഷിക്കുന്നത്.
എംബിബിഎസുകാരുടെ ഹൗസ് സർജൻസിയോടു സദൃശ്യമായ ഈ നിർദേശം തീർച്ചയായും ബിടെക് വിദ്യാഭ്യാസത്തിന്റെ പ്രായോഗിക ക്ഷമതയെ വർധിപ്പിക്കും. അതുകൊണ്ടുതന്നെ വെള്ളം ചേർക്കാതെ തന്നെ നടപ്പിലാക്കേണ്ട ഒരു നിർദേശമാണിത്. അതിനുള്ള സമയം സർവകലാശാലയുടെ അക്കാദമിക് കലണ്ടറിൽ ഉൾപ്പെടുത്തുകയും വേണം.
പക്ഷേ പ്രവൃത്തിപരിചയ പദ്ധതിക്കു പകരം നിർബന്ധിത പഠനയാത്രയെന്ന കെടിയു നിർദേശം തീർത്തും നിർഭാഗ്യകരം എന്നുപറയേണ്ടിവരും. കാരണം പത്ത്- പതിനഞ്ച് ദിവസങ്ങളുള്ള യാത്രയിൽ രണ്ട് ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തുകയേ വേണ്ടൂ എന്ന നിർദേശം, അതിനെ ഒരു വിനോദയാത്ര മാത്രമായി നിസാരവത്കരിക്കുകയേയുള്ളൂ. പഠനയാത്ര എന്ന പേർ ഉപേക്ഷിച്ച് ഇൻഡസ്ട്രി വിസിറ്റ് എന്ന പേർ നിലനിർത്തുന്നതും ഇപ്പോൾ കെടിയു അനുവർത്തിക്കുന്നതു പോലെ ഇൻഡസ്ട്രി വിസിറ്റിന് നിശ്ചിത ആക്ടിവിറ്റി പോയിന്റ് എന്ന പദ്ധതി അതേപോലെ നിലനിർത്തുന്നതുമാകും ബിടെക് പോലുള്ള പ്രഫഷണൽ കോഴ്സുകൾക്കു നല്ലത്.
യോജിപ്പിക്കപ്പെടേണ്ട ആദ്യസെമസ്റ്ററുകൾ
ഈ വർഷത്തെ അക്കാദമിക് കലണ്ടർ അനുസരിച്ച് മേയ് 14 വരെ ക്ലാസുണ്ട്. കഠിനമായ വേനൽച്ചൂട് അനുഭവിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൽ ഇത്തരത്തിലുള്ള വേനൽക്കാല ക്ലാസുകൾ അധ്യാപക- വിദ്യാർഥി സമൂഹത്തോട് ചെയ്യുന്ന ക്രൂരതയായി മാറുകയാണ്. മാർച്ച് മാസത്തോടുകൂടി എല്ലാ വർഷക്കാർക്കും ക്ലാസുകൾ അവസാനിക്കുന്ന രീതിയിൽ അക്കാദമിക് കലണ്ടർ തയാറാക്കണമെങ്കിൽ, മുമ്പു പല സർവകലാശാലകളിലും ചെയ്തിരുന്നതുപോലെ ആദ്യവർഷക്കാരുടെ ഒന്നും രണ്ടും സെമസ്റ്ററുകൾ ഒരുമിപ്പിക്കുന്നതിനെക്കുറിച്ചു കെടിയു തുറന്ന മനസോടെ ചിന്തിക്കേണ്ടിയിരിക്കുന്നു.
പരീക്ഷയും മൂല്യനിർണയവും
ഇന്റേണൽ മാർക്കിനു മിനിമം യോഗ്യത എന്ന കടന്പ എടുത്തുകളയാനുള്ള നിർദേശം വിദ്യാർഥികളുടെ ആത്മസംഘർഷത്തെ കുറയ്ക്കുന്ന നടപടിയാകും. അതോടൊപ്പം തന്നെ ഹാജർ നിലയ്ക്ക് ഇന്റേണൽ മാർക്ക് നൽകാനുള്ള നിർദേശവും ഗുണപരമായ മാറ്റങ്ങൾ ഉളവാക്കും. ചോദ്യപേപ്പറിലെ ചോദ്യങ്ങളുടെ നിലവാരം ശാസ്ത്രീയമായി ബ്ലൂംസ് ടാക്സോണമി ഉപയോഗിച്ച് ക്രമപ്പെടുത്തണമെന്ന നിർദേശവും ദേശീയ വിദ്യാഭ്യാസ പദ്ധതിയോടു ചേർന്നുനിൽക്കുന്നതാണ്. എന്നാൽ, മൂല്യനിർണയ സമയത്ത് അപ്രത്യക്ഷമാകുന്ന അധ്യാപകരെ കണ്ടെത്തി മൂല്യനിർണയം വേഗത്തിലും ഗുണപരമായും നടത്താനുള്ള സത്വരനടപടികളും സർവകലാശാല കൈക്കൊണ്ടിരിക്കുന്നു.
ഏതെങ്കിലും കാരണവശാൽ സെമസ്റ്ററിനിടയിൽ രാജിവച്ചൊഴിയേണ്ടി വരുന്ന അധ്യാപകരുണ്ടെങ്കിൽ അവരുടെ സർവകലാശാല ഐഡി മൂല്യനിർണയം വരെ തുടരാൻ അനുവദിച്ചാൽ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കും. മൂല്യനിർണയത്തിന് അധ്യാപകർക്കു കൊടുക്കേണ്ട വേതനം അനന്തമായി നീണ്ടുപോകുന്നുവെന്ന പരാതിക്ക് അടിയന്തര പരിഹാരമുണ്ടാക്കുകയെന്നതും മൂല്യനിർണയം ദ്രുതഗതിയിലാക്കാൻ സർവകലാശാലയെ സഹായിക്കും.
പാഠ്യപദ്ധതി നവീകരണത്തിലെ ഗുണപരതയും പങ്കാളിത്തവും
നിലവിലുള്ള പാഠ്യപദ്ധതിയിലെ കുറവുകൾ മൂലം, അന്യസംസ്ഥാനങ്ങളിലെ എൻജിനിയറിംഗ് കോളജുകളിലേക്കുള്ള വിദ്യാർഥികളുടെ ഒഴുക്ക് നിർത്തണമെങ്കിൽ ഏറ്റവും പ്രധാനമായി വേണ്ടത് അനാവശ്യമായി വലിച്ചുനീട്ടപ്പെടാത്ത, എന്നാൽ കാതലായ ഭാഗങ്ങൾ ഒട്ടും ചോർന്നു പോകാത്ത ഒരു പാഠ്യപദ്ധതി (Syllabus) പങ്കാളിത്ത കൂടിയാലോചനയിലൂടെയും വിദഗ്ധാഭിപ്രായ സ്വരൂപണത്തിലൂടെയും നടത്തുക എന്നതാണ്.
ഓരോ വിഷയത്തിലും പ്രഗത്ഭരായ അധ്യാപകർക്ക് 160 ഓളം വരുന്ന അഫിലിയേറ്റഡ് കോളജുകളിൽ ഒരു പഞ്ഞവുമില്ല. അവർക്കെല്ലാം ഓരോ വിഷയത്തെക്കുറിച്ചും നിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസരമൊരുക്കണം. അതോടൊപ്പം തന്നെ ഐഐടി മുതലായ ശ്രേഷ്ഠ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രഗത്ഭരുടെ നിർദേശങ്ങളും ഉൾക്കൊള്ളാൻ നമുക്കാകണം.
ഈ പ്രക്രിയയിൽ ഉപേക്ഷിക്കപ്പെടാൻ പാടില്ലാത്ത ഒരു കാര്യം കൂടെ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുകയാണ്. സാങ്കേതിക വിദ്യാഭ്യാസത്തിലെ ഗുണമേന്മയുടെ അവസാനവാക്കായ എൻബിഎ അക്രഡിറ്റേഷൻ ഉള്ള സംസ്ഥാനത്തെ 24 കോളജുകളിൽ പകുതിയും സ്വാശ്രയ മേഖലയിൽ ഉള്ളവയാണ്. അതിൽ തന്നെ അക്രഡിറ്റേഷൻ ലഭിച്ചിട്ടുള്ള കോഴ്സുകളിൽ 60%ൽ അധികവും സ്വാശ്രയ മേഖലയിൽ തന്നെ. പലപ്പോഴും പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട സമിതികളിൽ ഗവണ്മെന്റ്, എയ്ഡഡ് കോളജുകൾക്കും അവിടെയുള്ള അധ്യാപകർക്കും ഒരു മേൽക്കെെ വന്നുചേരാറുണ്ട്. ഏറ്റവുമധികം എൻജിനിയറിംഗ് വിദ്യാർഥികളെ പഠിപ്പിക്കുകയും ഗുണപരമായ സാങ്കേതിക വിദ്യാഭ്യാസം പകർന്നുനൽകുകയും ചെയ്യുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അകറ്റി നിർത്താതെ, ഈ ക്രിയാത്മക പ്രക്രിയകളിലും സമിതികളിലും അർഹമായ പ്രാതിനിധ്യം കൊടുക്കാൻ സർവകലാശാല സവിശേഷമായ ശ്രദ്ധ ചെലുത്തണം.
ഫാ. ഡോ. ജെയ്സണ് മുളേരിക്കൽ സിഎംഐ
( ലേഖകൻ തൃശൂർ അതിരൂപതയുടെ കീഴിലുള്ള ജ്യോതി എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ആണ്).