Wednesday, May 8, 2019 12:00 AM IST
പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ആവേശകരമായ അവസാനഘട്ടങ്ങളിലേക്കു കടക്കുകയാണ്. ദക്ഷിണേന്ത്യയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും പിന്നിട്ട് ഹിന്ദി ഹൃദയഭൂമിയിലേക്കു മത്സരരംഗം മാറുമ്പോൾ കഴിഞ്ഞ തവണ പിടിച്ചെടുത്ത കോട്ടകൾ നിലനിർത്താൻ ബിജെപിയും അട്ടിമറിക്കാൻ കോൺഗ്രസും നേർക്കുനേർ പോരാടുന്ന ചിത്രമാണ് തെളിഞ്ഞുവരുന്നത്. അവസാന ഘട്ടങ്ങളിലെ ഈ പോരാട്ടത്തിലെ വിജയി ആയിരിക്കും മേയ് ഇരുപത്തിമൂന്നിന് ഇന്ദ്രപ്രസ്ഥത്തിലേക്കു തേരു തെളിക്കാൻ പോകുന്നത് എന്നാണു രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത് .
അവസാനത്തെ മൂന്നു ഘട്ടങ്ങളില്‍ 169 സീറ്റുകളിലേക്ക് നടക്കുന്ന പോരാട്ടമാണ് ഇന്ത്യ ആരു ഭരിക്കണം എന്നു തീരുമാനിക്കാന്‍ പോകുന്നത്. അവസാന മൂന്നു ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കുന്ന ഉത്തർപ്രദേശ്, ബംഗാള്‍ ഒഴികെ ഒന്‍പത് സംസ്ഥാനങ്ങളിലും പോരാട്ടം മുഖ്യമായും ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. ഇതില്‍ രാജസ്ഥാന്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഹരിയാന, പഞ്ചാബ്, ബിഹാര്‍, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത വെല്ലുവിളിയാണു ബിജെപി നേരിടുന്നത്. കൂടാതെ ഉത്തര്‍ പ്രദേശില്‍ മഹാസഖ്യവും ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിക്കെതിരേ കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
കഴിഞ്ഞ തവണ ഈ 169 സീറ്റില്‍ 128 സീറ്റും നേടിയത് ബിജെപി മുന്നണിയാണ്. അതായത് കഴിഞ്ഞ തവണ ബിജെപി അധികാരത്തില്‍ വരുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് ഈ സീറ്റുകളില്‍ നേടിയ വിജയമായിരുന്നു. ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ തവണ നേടിയ വിജയം ആവര്‍ത്തിക്കാന്‍ അവര്‍ക്കു കഴിയുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. കഴിയില്ല എന്നു തന്നെയാണ് ബിജെപി കേന്ദ്രങ്ങള്‍ പോലും നല്കുന്ന സൂചന. തെരഞ്ഞെടുപ്പില്‍ ബിജെപിക്കു കേവല ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ല എന്ന ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവിന്റെ വാക്കുകള്‍ ഇതിന്റെ കൃത്യമായ സൂചനയാണ്.
പരാജയപ്പെട്ട കാർഡുകൾ
പതിനേഴാം ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഏതെങ്കിലും തരംഗത്തിന്റെ സൂചനകളുണ്ടോ എന്നു പരിശോധിച്ചാല്‍ മുകള്‍ത്തട്ടില്‍ ഇത്രയും ശാന്തമായ ഒരു തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് ഉണ്ടായിട്ടില്ല എന്നു പറയേണ്ടി വരും. മൂന്നു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേടിയ ആവേശകരമായ വിജയത്തിന്റെ ചുവടുപിടിച്ച് റഫാലും നോട്ട് പിന്‍വലിക്കലും ജിഎസ്ടിയും ഭരണഘടനാ സ്ഥാപനങ്ങളുടെ കാവിവത്കരണവും എല്ലാം ചൂടുപിടിച്ചു വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കാഷ്മീരില്‍ തീവ്രവാദി ആക്രമണവും തുടര്‍ന്ന് ബാലാകോട്ടിലെ പ്രത്യാക്രമണവും ഉണ്ടാകുന്നത്. ഇതോടെ പെട്ടെന്നു ദേശസുരക്ഷ പ്രധാന വിഷയമായി മാറി. പക്ഷേ ബിജെപി ഉദ്ദേശിച്ച രീതിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന രീതിയിലേക്ക് ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാനായിരുന്നു അടുത്തതായി ശ്രമം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിനെ വര്‍ഗീയമായി ചിത്രീകരിച്ചുകൊണ്ടും, വയനാട് പാക്കിസ്ഥാനിലാണ് എന്നുപോലും സൂചിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയ പരാമര്‍ശങ്ങളോടെ കളം കൈയിലെടുക്കാനായി അടുത്ത ശ്രമം. പക്ഷേ ഈ കാര്‍ഡും വോട്ടര്‍മാരുടെ ഇടയില്‍ യാതൊരു ചലനവും സൃഷ്ടിച്ചില്ല. ഇതും പരാജയപ്പെട്ടതോടെയാണ് പ്രജ്ഞാ സിംഗ് താക്കൂര്‍ എന്ന തീവ്ര ഹിന്ദുത്വ വാദിയെ ഭോപ്പാലില്‍ സ്ഥാനാര്‍ഥി ആക്കിക്കൊണ്ട് തീവ്ര വര്‍ഗീയ കാര്‍ഡ് ഹിന്ദി ഹൃദയഭൂമിയില്‍ ഉപയോഗിക്കാനുള്ള നീക്കം നടത്തിയത്.
നിരവധി ആളുകൾ മരിച്ച മലേഗാവ് സ്ഫോടനക്കേസിൽ കുറ്റാരോപിതയായ വ്യക്തിയാണ് പ്രജ്ഞാ സിംഗ് താക്കൂര്‍ എന്ന വിവാദ സന്ന്യാസിനി. മുംബൈ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട മുംബൈ പോലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചീഫ് ആയിരുന്ന ഹേമന്ദ് കർക്കറെ മരിച്ചതു താൻ ശപിച്ചതുകൊണ്ടാണെന്ന പ്രജ്ഞാ സിംഗിന്റെ വിവാദ പരാമർശം ബി ജെപിക്കു തിരിച്ചടിയായി മാറുകയാണുണ്ടായത്. പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ ചെറിയ രീതിയിലെങ്കിലും ഒരു ചലനം ഉണ്ടാക്കിയത് ശബരിമലയുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങളിലാണ്.
എന്തുകൊണ്ടു തരംഗമില്ല?
ശക്തമായ മോദിതരംഗം ആഞ്ഞുവീശിയ 2014 ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഈ പൊതുതെരഞ്ഞെടുപ്പിൽ ഒരു തരംഗം പ്രകടമാകാത്തത് എന്തുകൊണ്ട്? മോദിതരംഗം അവസാനിച്ചിരിക്കുന്നു എന്നതു പകൽപോലെ വ്യക്തമാണ്. പകരം ഒരു തരംഗം വ്യക്തമായി പ്രകടമാകാത്തത് രാജ്യത്തു മുഴുവൻ പൊതുവായ ഒരു മത്സരരീതിയല്ല എന്നതിനാലാണ്. മൂന്നു തരത്തിലുള്ള മത്സരരീതികളാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പ്രകടമാകുന്നത്.
ഒന്നാമതായി പ്രാദേശിക പാർട്ടികൾ ശക്തമായ സംസ്ഥാനങ്ങൾ. ഈ സംസ്ഥാനങ്ങൾ പലതിലും ദേശീയ പാർട്ടികൾ ശക്തമാണെങ്കിലും മത്സരം ഏതെങ്കിലും പ്രാദേശിക പാർട്ടികളുമായോ അല്ലെങ്കിൽ പ്രാദേശിക പാർട്ടികൾ തമ്മിലോ ആണ്. ഉത്തർപ്രദേശ്, ബംഗാൾ, ആന്ധ്രപ്രദേശ്, ഒഡീഷ, കേരളം, തെലുങ്കാന, ആസാം ഒഴികെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവ ഈ വിഭാഗത്തിൽ വരും. 218 സീറ്റുകൾ ആണ് ഈ വിഭാഗത്തിൽ വരുന്നത്. ഇവിടെ ദേശീയ പാർട്ടികൾ ആയ കോൺഗ്രസും ബിജെപിയും വലിയ തോതിൽ സീറ്റുകൾ പ്രതീക്ഷിക്കേണ്ടതില്ല . കേരളത്തിൽ കോൺഗ്രസും ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ ബിജെപിയും ഉണ്ടാക്കുന്ന നേട്ടം സീറ്റുകളുടെ ആകെ സംഖ്യ വച്ചു നോക്കുമ്പോൾ ചെറുതാണ്.
ഉത്തർപ്രദേശിൽ എസ്പി, ബിഎസ്പി പാർട്ടികളുടെ മഹാസഖ്യവും ബംഗാളിൽ മമതയും ആന്ധ്രയിൽ ജഗൻമോഹൻ റെഡ്്ഡിയുടെ വൈഎസ്ആർ കോൺഗ്രസും തെലുങ്കാനയിൽ ചന്ദ്രശേഖർ റാവുവും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളും നേട്ടം ഉണ്ടാക്കും. ഒഡീഷയിൽ ബിജു ജനതാദളിന് ക്ഷീണം ഉണ്ടാകും എങ്കിലും മേൽക്കോയ്മ നിലനിർത്തും. ഈ സംസ്ഥാനങ്ങളിലെല്ലാം മതന്യൂനപക്ഷങ്ങളുടെയും ദളിത്- പിന്നോക്ക വോട്ടുകളുടെയും ധ്രുവീകരണം ബിജെപിക്കു കനത്ത തിരിച്ചടി നൽകും. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്കു തിരിച്ചടിയാകും.
നേരിട്ട് ഏറ്റുമുട്ടൽ
രണ്ടാമത്തെ മത്സര രീതി പ്രകടമാകുന്ന സംസ്ഥാനങ്ങളിൽ നേരിട്ട് ഏറ്റുമുട്ടുന്നത് ഇരു ദേശീയപാർട്ടികളും നേതൃത്വം നൽകുന്ന മുന്നണികൾ തമ്മിലാണ്. 202 സീറ്റുകളാണ് ഈ വിഭാഗത്തിലുള്ളത്. മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ കോൺഗ്രസ് -എൻസിപി സഖ്യവും ബിജെപി- ശിവസേന സഖ്യവും ഏറ്റുമുട്ടുന്നു. ബിഹാറിലെ 40 സീറ്റുകളിൽ കോൺഗ്രസ് - ആർജെഡി സഖ്യവും ഐക്യ ജനതാദൾ- ബിജെപി സഖ്യവും ഏറ്റുമുട്ടുന്നു. തമിഴ്നാട്ടിലെ 39 സീറ്റുകളിൽ കോൺഗ്രസ്-ഡിഎംകെ സഖ്യവും അണ്ണാഡിഎം കെ- ബിജെപി സഖ്യവും മത്സരിക്കുന്നു. കർണാടകയിലെ 28 സീറ്റുകളിൽ കോൺഗ്രസും ജനതാദൾ സെക്കുലറും ചേർന്നു ബിജെപിയെ നേരിടുന്നു.
ആസാമിലെ 14 സീറ്റുകളിൽ ബിജെപി- എജിപി സഖ്യത്തെ കോൺഗ്രസ് നേരിടുന്നു. ജാർഖണ്ഡിലെ 14 സീറ്റുകളിൽ കോൺഗ്രസ്- ജെഎംഎം സഖ്യത്തെ ബിജെപി നേരിടുന്നു. പഞ്ചാബിലെ 13 സീറ്റുകളിൽ ബിജെപി- അകാലിദൾ സഖ്യത്തെ കോൺഗ്രസ് നേരിടുന്നു. ജമ്മു കാഷ്മീരിൽ കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യവും ബിജെപിയും തമ്മിൽ മത്സരിക്കുന്നു.
ഇവയിൽ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്നതു ബിജെപി മുന്നണിയാണ്. ദേശീയ വിഷയങ്ങൾക്കൊപ്പം പ്രാദേശിക വിഷയങ്ങളും ശക്തമായി ചർച്ചചെയ്യുന്ന തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ബിജെപിക്ക് എതിരാകും. കഴിഞ്ഞ തവണ തൂത്തുവാരിയ മഹാരാഷ്ട്ര, ബിഹാർ സംസ്ഥാനങ്ങളിൽ ചിലപ്പോൾ മേൽക്കൈ നിലനിർത്തുമെങ്കിലും തിരിച്ചടി ഉറപ്പാണ്. തമിഴ്നാട്, കർണാടക, ജാർഖണ്ഡ്, പഞ്ചാബ്, കാഷ്മീർ സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുന്നണിക്കു മുൻതൂക്കം ഉറപ്പാണ്.
ഇനി മൂന്നാമത്തെ മത്സര രീതി പ്രകടമാകുന്ന രണ്ടു ദേശീയ പാർട്ടികളും നേരിട്ട് ഏറ്റുമുട്ടുന്ന ഹിന്ദി ഹൃദയഭൂമിയിലേക്കു വന്നാൽ 123 സീറ്റുകളിൽ മത്സരം പൊടിപാറുന്നു. ഈ സീറ്റുകൾ മുഴുവൻ 2014ൽ ബിജെപി തൂത്തുവാരിയതാണ്. ഇവിടെ ബിജെപിയെ തറപറ്റിച്ചു കോൺഗ്രസ് മേൽക്കൈ നേടിയാൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി രാജ്യം ഭരിക്കും. മധ്യപ്രദേശ് 29, ഗുജറാത്ത് 26, രാജസ്ഥാൻ 25, ഛത്തീസ്ഗഡ് 11, ഹരിയാന 10, ഉത്തരാഖണ്ഡ് 5, ഹിമാചൽ പ്രദേശ് 4, ഗോവ 2, ഡൽഹി 7, കേന്ദ്ര ഭരണ പ്രദേശങ്ങൾ 4 എന്നിവയിൽ തീ പാറുന്ന മത്സരമാണു നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ആവർത്തിച്ചാൽ ഇവയിൽ പകുതി സീറ്റുകളിലെങ്കിലും വിജയിക്കാൻ കോൺഗ്രസിനു കഴിയും. 2009 ലെ നേട്ടം ആവർത്തിച്ചാലും കോൺഗ്രസിനു മികച്ച പ്രകടനം നടത്താം.
ആരെ തുണയ്ക്കും?
മോദി തരംഗം ഇല്ല എന്നതും രാഹുൽ ഗാന്ധിക്കു വർധിച്ചുവരുന്ന സ്വീകാര്യതയുമാണ് ഇവിടെ ബിജെപിയെ കുഴപ്പിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ നഗര മേഖലകളിൽ ബിജെപി മുൻതൂക്കം നിലനിർത്താനും ഗ്രാമീണ മേഖലകളിൽ കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്താനുമാണ് സാധ്യതകൾ. ഇവിടെനിന്നു നല്ല രീതിയിൽ സീറ്റുകൾ കോൺഗ്രസിനു ലഭിച്ചാൽ യുപിഎയെ കൂട്ടി നിർത്തി മറ്റു പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ സർക്കാരുണ്ടാക്കാൻ കഴിയും. ഇവിടെ പുറകിൽപോയാൽ പ്രതിപക്ഷ പാർട്ടികളുടെ ഒരു മൂന്നാംബദലിനു പിന്നിൽനിൽക്കേണ്ട സാഹചര്യം കോൺഗ്രസിനുണ്ടാകും. 2014 ലേ പോലെ ഒരു മോദി തരംഗം വീണ്ടും ആഞ്ഞടിച്ചാൽ ഒരിക്കൽക്കൂടി ബിജെപി ഇന്ത്യയിൽ അധികാരത്തിലെത്തും.
പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പുറമേയ്ക്കു തരംഗങ്ങൾ ഒന്നും പ്രകടമല്ലെങ്കിലും അടിയൊഴുക്കുകൾ ശക്തമാണ്. കേന്ദ്രസർക്കാരിന് എതിരേയുള്ള ഭരണവിരുദ്ധവികാരത്തിനൊപ്പം മിക്കവാറും സംസ്ഥാന സർക്കാരുകൾക്ക് എതിരേയുമുള്ള ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കാർഷിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഗ്രാമീണ മേഖലകളുടെയും മതന്യൂനപക്ഷ- ദളിത് - പിന്നോക്ക വോട്ടുകളുടെയും ധ്രുവീകരണം ഈ തെരഞ്ഞെടുപ്പിലുണ്ട് എന്നാണു വിലയിരുത്തൽ. വോട്ടിംഗ് ശതമാനത്തിലുള്ള കുതിപ്പും വോട്ടർമാരുടെ ഇടയിലുള്ള ആവേശവും മാറ്റത്തിന് വേണ്ടിയുള്ള വ്യക്തമായ സൂചനകൾ തന്നെയാണ്. ഇതു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ പ്രതിപക്ഷ പാർട്ടികൾക്കും മുന്നണികൾക്കുമായി വിഭജിച്ചു പോകുന്നതുകൊണ്ടാണ് പ്രകടമായ ഒരു തരംഗത്തിന്റെ സ്വഭാവത്തിലേക്ക് ഈ അടിയൊഴുക്കുകൾ വ്യക്തമാകാത്തത്.
പ്രഫ. റോണി കെ. ബേബി