Friday, May 10, 2019 12:19 AM IST
ഭോപ്പാലിൽ ഓർമകൾക്കുപോലും മരണത്തിന്റെ ഗന്ധമുണ്ട്. ഭയപ്പെടുത്തുന്ന ആ നാളുകളെക്കുറിച്ചു പറയാൻ പോലും പുതിയ തലമുറ മടിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ഭയാനകമായ വ്യാവസായിക ദുരന്തത്തിന്റെ ഇരയാണ് മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാൽ. 1984 ഡിസംബർ 2,3 രാത്രിയിലെ വാതക ദുരന്തത്തിൽ 3,787 പേർ മരിച്ചതായാണ് മധ്യപ്രദേശ് സർക്കാരിന്റെ കണക്ക്.
യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്ന് 30 ടണ്‍ മീതൈൽ ഐസോസയനേറ്റ് വാതകം ചോർന്നതായാണ് കണക്ക്. മാരക വിഷവാതകം ശ്വസിച്ച് അഞ്ചര ലക്ഷത്തിലേറെ പേർ സ്ഥിരം അംഗവിഹീനരും രോഗികളുമായി. ഇരകളായവരിൽ 15,000 പേരെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ മരണത്തെ പുൽകിയതിനു കാരണം വിഷവാതകം ശ്വസിച്ചതാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തൽ. ശ്വസിച്ചവരുടെ ശ്വാസകോശത്തിനും ആന്തരിക അവയവങ്ങൾക്കും ശരീരത്തിലെ പ്രതിരോധ പ്രകിയകൾക്കുമെല്ലാം വിഷവാതകം വിനാശകരമായി.
രാഷ്ട്രീയം തിളച്ചുമറിയുന്പോൾ ഭോപ്പാൽ വാതക ദുരന്തമൊക്കെ ഇന്നു പിന്നാന്പുറത്താണ്. നീണ്ട 35 വർഷങ്ങൾ കഴിയുന്പോഴും ഇരകൾ ദുരന്തത്തിന്റെ പ്രത്യാഘാതത്തിൽനിന്നു മോചിതരല്ല. പക്ഷേ മധ്യപ്രദേശിലെ രാഷ്ട്രീയക്കാർക്ക് ഇന്ന് അതൊക്കെ പഴങ്കഥ. ഭരണ, പ്രതിപക്ഷ പാർട്ടികൾക്കു താത്കാലിക രാഷ്ട്രീയ നേട്ടങ്ങളിലാണു ശ്രദ്ധ. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെതിരേ ആരോപണം ഉന്നയിക്കാൻ കഴിഞ്ഞ ദിവസം ഭോപ്പാൽ ദുരന്തവും ഉപയോഗിച്ചുവെന്നു മാത്രം.
ഇപ്പോൾ കാർഷിക ദുരന്തവും
വാതക ദുരന്തമില്ലെങ്കിലും ഇന്നു മധ്യപ്രദേശിലെ കർഷകരുടെ കണ്ണു നീറുകയാണ്. പ്രത്യേകിച്ച് വെളുത്തുള്ളി, സവാള, തക്കാളി കർഷകരുടെ. കാർഷിക മേഖലയിലെ ദുരന്തങ്ങളിലെ രക്തസാക്ഷികൾ അധികമാരുമറിയാതെ ഓർമകളിൽനിന്നു മായുകയും ചെയ്യും. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ കഴിഞ്ഞ വർഷങ്ങളിൽ നടന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.
നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2001 മുതൽ 2012 വരെ മധ്യപ്രദേശിൽ മാത്രം 16,190 കർഷകർ ജീവനൊടുക്കി. ആയിരത്തിലേറെ കർഷകർ ആത്മഹത്യ ചെയ്യാത്ത ഒരു വർഷം പോലും സമീപകാല ചരിത്രത്തിലില്ല.
2012ൽ 1,172 കർഷകരാണ് ആത്യഹത്യ ചെയ്തത്. 2011ൽ 1,326, 2010ൽ 1,237, 2009ൽ 1,395, 2008ൽ, 1,379 എന്നിങ്ങനെ പോകുന്നു ജീവിക്കാൻ നിവൃത്തിയില്ലാതെ സ്വയം ബലികൊടുത്ത കർഷകരുടെ എണ്ണം. കൃഷി നഷ്ടമായതോടെ കാർഷികവൃത്തി ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. എങ്കിലും കർഷക സംസ്ഥാനമായ മധ്യപ്രദേശിൽ ഇപ്പോഴും 60 ശതമാനത്തിലേറെ പേരും കൃഷിയെ ആശ്രയിച്ചാണു ജീവിക്കുന്നത്.
കാർഷിക വളർച്ചയുടെ കണക്കിൽ മുന്നിലെത്തിയപ്പോഴും മധ്യപ്രദേശിലെ സാധാരണ കർഷകരുടെ കണ്ണീർക്കടലുകൾക്കു വ്യാപ്തിയേറുകയായിരുന്നു. ഇന്ത്യയെങ്ങുമുള്ള കർഷകരുടെ വേദനകളുടെ തനിയാവർത്തനവമാണ് മധ്യപ്രദേശിലും. കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവിലയില്ല. പക്ഷേ അതേ സാധനം വിപണിയിൽനിന്ന് വാങ്ങുന്ന സാധാരണക്കാർക്ക് വിലക്കയറ്റവും. ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും കയറ്റുമതിക്കാരും ചേർന്നു കൊള്ളലാഭം കൊയ്യുന്നു.
ഉള്ളിവിലയിൽ കണ്ണീരണിഞ്ഞ്
പൊതു വിപണിയിൽ 30 രൂപ വിലയുള്ള സവാളയ്ക്ക് കർഷകർക്ക് കിലോയ്ക്ക് 50 പൈസ മാത്രം വില കിട്ടിയ മാസങ്ങൾ പലതാണ്. വെളുത്തുള്ളി കർഷകരുടെ കദനകഥയും വ്യത്യസ്തമല്ല. കിലോയ്ക്ക് രണ്ടു രൂപയാണു വെളുത്തുള്ളി കർഷകർക്കു മാസങ്ങളോളം കിട്ടിക്കൊണ്ടിരുന്നത്. തക്കാളിയുടെ നിലയും തഥൈവ. ഉത്പാദന ചെലവു പോലും ഇല്ലാത്ത സ്ഥിതി.
നല്ല വിളവുണ്ടാകുന്പോൾ ഉത്പന്നത്തിനു തീരെ വിലയില്ല. കടുത്ത വരൾച്ചയും പ്രകൃതിയുടെ മറ്റു വികൃതികളും മൂലം ഉത്പാദനം തീരെയില്ലാതെ വരുന്പോൾ മാത്രമാണു സവാളയ്ക്കും വെളുത്തുള്ളിക്കും വില കിട്ടുന്നത്. രണ്ടുതരം ഉള്ളികളും ദീർഘകാലം സൂക്ഷിക്കാനാകാത്തതിനാൽ കർഷകർക്ക് എന്നും ദുരിതം തന്നെ. രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്ത കാർഷിക കടാശ്വാസ പദ്ധതിയാണ് അൽപമെങ്കിലും ആശ്വാസമായത്. അല്ലെങ്കിൽ ജീവിതം മുന്നോട്ടുപോകുമായിരുന്നോ എന്നു പോലും സംശയമാണ്: ഭോപ്പാലിനടുത്തു കരോന്ദിലെ കർഷകനായ രാജേന്ദ്ര ചന്ദ്രവൻഷി പറഞ്ഞു.
120 ചാക്ക് വെളുത്തുള്ളിയുമായി ചന്തയിലെത്തിയ തനിക്കു മുടക്കുമുതൽ പോലും കിട്ടിയില്ലെന്ന് അജയ് സിംഗ് എന്ന കർഷകർ ചൂണ്ടിക്കാട്ടി. കമൽനാഥ് സർക്കാർ എങ്കിലും എന്തെങ്കിലും ചെയ്യുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജൈവ കൃഷിയിലൂടെയാണ് വലിയ നഷ്ടമില്ലാതെ ഇപ്പോൾ ജീവിതം മുന്നോട്ടു പോകുന്നതെന്ന് ഭോപ്പാലിൽനിന്ന് 300 കിലോമീറ്റർ അകലെയുള്ള ഛയ പശ്ചിം ഗ്രാമത്തിൽ നിന്നുള്ള ആദിവാസി കർഷകനായ സുർ സിംഗ് മീണ വിശദീകരിച്ചു. കൃഷിപ്പണി മുഴുവൻ താനും കുടുംബാംഗങ്ങളും ചേർന്നാണ് ചെയ്യുന്നത്. എന്നിട്ടും മാസം 1,000 രൂപ പോലും മിച്ചമില്ല. ആദിവാസികൾക്ക് പട്ടിണി തന്നെ മിച്ചമെന്നും മീണ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാലും കോണ്‍ഗ്രസ് ജയിച്ചാലും കർഷകന് ഒരു മാറ്റവും ഉണ്ടാകില്ല. തിളച്ചുമറിയുന്ന വെയിലത്ത് പണിയെടുക്കുന്ന കർഷകരെ ആർക്കും വേണ്ടാ. വോട്ടിനു വേണ്ടിപ്പോലും അധികമാരും ഞങ്ങളുടെ ഗ്രാമത്തിലേക്ക് വരാറില്ല: റീവ ജില്ലയിലെ കർഷകനായ വിജേഷ് ചതുർവേദി തന്റെ വേദന പങ്കുവച്ചു. കൃഷി നഷ്ടമായതിനെ തുടർന്നു കടം വീട്ടാനായി മൂന്നു നാലു മാസത്തേക്ക് ഭോപ്പാലിലെ കെട്ടിട നിർമാണ തൊഴിൽ ചെയ്യുകയാണ് വിജേഷ്.
കർഷക രോഷത്തിൽ മുട്ടുകുത്തി
കർഷകരുടെ രോഷത്തിലാണ് മൂന്നു തവണ മധ്യപ്രദേശ് ഭരിച്ച ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ഭരണം നഷ്ടമായത്. എന്നിട്ടും കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഗൗരവമായ നടപടികൾ ബിജെപിയും കോണ്‍ഗ്രസും സ്വീകരിക്കുന്നില്ലെന്ന് ഭോപ്പാലിലെ മലയാളി പത്രപ്രവർത്തക താര ചേറ്റൂർ മേനോൻ ചൂണ്ടിക്കാട്ടി. ജനകീയ പ്രശ്നങ്ങളേക്കാളേറെ ജാതിയും മതവും തീവ്ര വർഗീയതയുമൊക്കെയാണു പല സ്ഥാനാർഥികളും വോട്ടുപിടിക്കാൻ ഉപയോഗപ്പെടുത്തുന്നതെന്നു താര പരിതപിച്ചു.
മന്ദ്സോറിൽ ആറു കർഷകർ വെടിയേറ്റു മരിച്ച വലിയ കർഷക പ്രക്ഷോഭം പോലും രാഷ്ട്രീയ നേതൃത്വത്തെ തിരുത്താൻ സഹായിച്ചിട്ടില്ലെന്ന് ഹിന്ദി പത്രപ്രവർത്തകനായ അജയ് ലോധ പറയുന്നു. ദേശീയ ശ്രദ്ധ നേടിയ 2017 ജൂണിലെ മന്ദ്സോർ വെടിവയ്പിന്റെ രണ്ടാം വാർഷികം അടുക്കുന്പോഴും കർഷകരാകെ രോഷത്തിലാണെന്ന് അജയ് ചൂണ്ടിക്കാട്ടി.
ആറു കർഷകരെ കണ്ണിൽ ചോരയില്ലാതെ വെടിവച്ചു കൊന്നതിൽ പോലീസിനും സിആർപിഎഫിനും മധ്യപ്രദേശ് സർക്കാർ നിയമിച്ച അന്വേഷണ കമ്മീഷൻ ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. ഇതു പോലും കർഷക നിന്ദ തുടരുന്നതിന്റെ ലക്ഷണമാണെന്നു കർഷകനായ ഭൂപേന്ദ്ര സിംഗ് കുറ്റപ്പെടുത്തുന്നു.
പ്രചാരണം വർഗീയതയിലൂന്നി
വികസന, ജനകീയ പ്രശ്നങ്ങളെ പിന്തള്ളി വർഗീയവും വ്യക്ത്യാധിഷ്ഠിതവുമായ പ്രചാരണമാണ് മധ്യപ്രദേശിലെങ്ങും മുന്നിലുള്ളത്. മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവുമായ ദിഗ്വിജയ് സിംഗും ബിജെപിയുടെ പുതിയ തീപ്പൊരി നേതാവ് സാധ്വി പ്രജ്ഞാ സിംഗും തമ്മിൽ തലസ്ഥാന നഗരിയായ ഭോപ്പാലിൽ നടക്കുന്ന പോര് പുതിയ രാഷ്ട്രീയത്തിന്റെ നേർചിത്രമാണ്. ഹിന്ദു, മുസ്ലിം വർഗീയതയാണ് പ്രചാരണത്തിലെ മുഖ്യവിഷയം.
ഞായറാഴ്ച വോട്ടെടുപ്പു നടക്കുന്ന ഭോപ്പാലിൽ ഇന്നു പ്രചാരണം അവസാനിക്കുന്പോഴും വർഗീയതയും ജാതിക്കളികളുമാണു ഇരുപാർട്ടികൾക്കും പ്രധാനം. 2008ലെ മലേഗാവ് സ്ഫോടന പരന്പരയിലെ പ്രതിയായ പ്രജ്ഞാ യെ ബിജെപിയുടെ ഒൗദ്യോഗിക സ്ഥാനാർഥിയാക്കിയതു തന്നെ ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണം മുന്നിൽക്കണ്ടാണെന്നു വ്യക്തം.
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ക്ലീൻ ചിറ്റ് നൽകിയതിനെ തുടർന്നാണ് പ്രഗ്യ ജാമ്യത്തിലിറങ്ങിയത്. കേന്ദ്ര സർക്കാരിലെ ഉന്നതരുടെ സ്വാധീനത്തിലാണ് പ്രജ്ഞാക്കു രണ്ടു വർഷം മുന്‍പ് എൻഐഎ ക്ലീൻ ചിറ്റ് നൽകിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
മലേഗാവ് സ്ഫോടനത്തെ തുടർന്നു ഹിന്ദു ഭീകരത എന്ന പ്രയോഗത്തിന് ശക്തി പകർന്നതിൽ പ്രധാനിയാണ് ദിഗ്വിജയ് സിംഗ്. പ്രഗ്യയും ലഫ്. കേണൽ ശ്രീകാന്ത് പുരോഹിതും ആണ് ഹിന്ദു ഭീകരതയ്ക്കു നേതൃത്വം നൽകിയതെന്നാണു ദിഗ്വിജയ്യുടെ ആരോപണം. ഹിന്ദുക്കളെ ഭീകരരായി ചിത്രീകരിച്ചയാളെ തോൽപ്പിക്കേണ്ടതു ഹിന്ദുവിന്റെ പൊതു ആവശ്യമാണെന്ന നിലയിലാണു ഭോപ്പാലിലെ ബിജെപി പ്രചാരണം.
മുഖ്യകരു പ്രഗ്യാ സിംഗ്
പ്രജ്ഞാ സിംഗിനെ സ്ഥാനാർഥിയാക്കിയതിലൂടെ ലക്ഷ്യമിട്ട ധ്രുവീകരണം ഭോപ്പാൽ നിയോജക മണ്ഡലത്തിലെ പലയിടത്തും ദൃശ്യവുമാണ്. സമാധാനം കാംക്ഷിക്കുന്ന, വിദ്യാഭ്യാസവും സംസ്കാരവും ഉള്ളവരെല്ലാം ദിഗ്വിജയ് സിംഗിന്റെ വിജയം ഉറപ്പാക്കുമെന്നു കോണ്‍ഗ്രസും അവകാശപ്പെടുന്നു. എന്നാൽ, തീവ്ര ഹിന്ദുത്വത്തിനെതിരേ മൃദുഹിന്ദുത്വ ലൈൻ ആണ് ദിഗ്വിജയ് മറയില്ലാതെ പയറ്റുന്നത്. ആർഎസ്എസ് ഹിന്ദു സംഘടന ആണെങ്കിൽ താൻ ഉറച്ച ഹിന്ദുവാണ് എന്ന് ഉറക്കെ പറയാനും ദിഗ്വിജയ് മടിച്ചില്ല.
ഹിന്ദുത്വത്തെ ഹിന്ദുത്വംകൊണ്ടു നേരിടുന്ന ദിഗ് വിജയ് സിംഗിനു പിന്തുണയുമായി നൂറുകണക്കിനു ഹൈന്ദവ സന്യാസികൾ ഭോപ്പാലിൽ പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. കോണ്‍ഗ്രസ് പതാകകളോടൊപ്പം പീതവർണ പതാകകളുമായി ഭോപ്പാൽ നഗരത്തിൽ ദിഗ്വിജയ് നടത്തിയ റാലി മധ്യപ്രദേശിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മറുപുറമായിരുന്നു. പഴയ ഭോപ്പാലിൽ നിന്ന് പീർ ഗേറ്റ് വഴി ശങ്കരി ലെയ്ൻസിലൂടെ കടന്നുപോയ ദിഗ്വിജയ് സിംഗിന്റെ റാലിയിൽ പങ്കെടുത്ത സന്യാസികൾ കോണ്‍ഗ്രസിന്റെ മാറുന്ന രാഷ്ട്രീയത്തിന്റെ കൂടി പ്രതീകമാണ്. ബിജെപിയും ആർഎസ്എസും ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിന് ശ്രമിക്കുന്പോൾ അതിലൊരു ഭാഗവും ന്യൂനപക്ഷ വോട്ടുകളും ചേർത്തു വിജയം നേടാനാണ് ദിഗ്വിജയ് സിംഗിന്റെ ലക്ഷ്യം.
ഭോപ്പാലിൽ ശുഭസൂചനയില്ല
1989നു ശേഷമുള്ള എല്ലാ ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി ജയിച്ച ഭോപ്പാൽ ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും ഉറച്ച കോട്ടയാണ്. എന്നാൽ, എട്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിച്ച ബിജെപിയെ ഇക്കുറി അട്ടിമറിക്കാം എന്ന ആത്മവിശ്വാസമുണ്ടെന്ന് ദിഗ്വിജയ് സിംഗ് തറപ്പിച്ചു പറയുന്നു. സംസ്ഥാന ഭരണത്തിന്റെ കൂടി പിൻബലത്തിൽ പ്രജ്ഞാ സിംഗിനെയും ബിജെപിയും ഭോപ്പാലിൽ പിടിച്ചുകൊട്ടാൻ ദിഗ്വിജയ് സിംഗിനും കോണ്‍ഗ്രസിനും കഴിയുമോ എന്നറിയാൻ 23 വരെ കാത്തിരിക്കണം.
എന്നാൽ, ഹിന്ദുത്വ വോട്ടുകളുടെ ധ്രുവീകരണം ഉറപ്പാണെന്നും മുൻ മുഖ്യമന്ത്രിയായ വന്പനെ വീഴ്ത്തുമെന്നും പ്രജ്ഞാ സിംഗും കൂട്ടരും ആണയിടുന്നു. ഭോപ്പാലിന്റെ ജനവിധി നാളെയുടെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാകുമെന്നും അതിനാൽ ജയം ഉറപ്പാണെന്നുമുള്ളതിൽ ബിജെപിയുടെ നേതാക്കൾക്കു സംശയമില്ല.
ഇന്ത്യൻ രാഷ്ട്രീയത്തെ അന്‍പതു കൊല്ലം പിന്നോട്ടടിക്കുന്ന രാഷ്ട്രീയപ്പോരിനാണ് ഏതായാലും ഭോപ്പാൽ വേദിയാകുന്നത്. അടിയൊഴുക്കുകൾ ആർക്ക് അനുകൂലമായാലും രാജ്യത്തിനു ശുഭസൂചനകളല്ല മധ്യപ്രദേശ് രാഷ്ട്രീയം നൽകുന്നത്.
ഭോപ്പാലിൽനിന്ന് ജോർജ് കള്ളിവയലിൽ