Wednesday, May 22, 2019 12:22 AM IST
നിഷ്കളങ്കത മുഖത്തു വിരിയുന്ന ഒരു കുഞ്ഞിന്റെ നെഞ്ചിൽ കാതുചേർത്ത് അതിന്റെ ഹൃദയസ്പന്ദനങ്ങൾ കേട്ടശേഷം തിരിഞ്ഞ് ആ ജീവൻ ഇല്ലാതാക്കാൻ അല്പമെങ്കിലും മനുഷ്യത്വമുള്ളവർക്കാകുമോ? ഈ ചോദ്യത്തിന് ഉത്തരമാണ് കഴിഞ്ഞയാഴ്ച അമേരിക്കയിലെ അലബാമ സംസ്ഥാന സെനറ്റ് പാസാക്കി, ഗവർണർ കേയ് ഐവി ഒപ്പുവച്ച ഗർഭഛിദ്ര നിയന്ത്രണബിൽ.
ഇതൊക്കെയാണെങ്കിലും ഗർഭഛിദ്രാനുകൂലികൾ തുടങ്ങിവയ്ക്കുന്ന നിയമയുദ്ധങ്ങൾ കഴിഞ്ഞ്, ആറുമാസത്തിനകം ഈ ബിൽ പ്രാബല്യത്തിലാകുമോയെന്ന കാര്യത്തിൽ പലർക്കും ആശങ്കയുണ്ട്. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ, പ്ലാൻഡ് പേരന്റ്ഹുഡ് തുടങ്ങിയ ഗർഭഛിദ്രാനുകൂല പ്രസ്ഥാനങ്ങൾ ഈ ബില്ലിനെതിരേ നിയമയുദ്ധം ആരംഭിക്കുമെന്നു പ്രസ്താവന ഇറക്കിയിട്ടുണ്ട്. നിയമം പ്രാബല്യത്തിലാകാതിരിക്കാൻ കോടതികളിൽനിന്ന് ഇൻജങ്ഷൻ വാങ്ങിക്കുകയും തുടർന്ന്, പ്രസ്തുത നിയമം ഭരണഘടനാവിരുദ്ധമാണെന്നു കോടതിയിൽ വാദിച്ചു തോൽപ്പിക്കുകയുമാണ് അവരുടെ ഉദ്ദേശ്യം.
അമേരിക്കയിൽ ഗർഭഛിദ്രം നിയമാനുസൃതമാക്കിയതിനു മുഖ്യഹേതുവായ റോ Vs വെയ്ഡ് എന്ന വിഖ്യാതമായ കേസ് വീണ്ടും ചർച്ചാവിഷയമാകുകയാണിപ്പോൾ. പ്രസ്തുത വിധിയെ ചോദ്യംചെയ്യാനാവുംവിധം ഗർഭഛിദ്രത്തിന്റെ അധാർമികത സുപ്രീംകോടതിയുടെ പരിഗണനയ്ക്കു വീണ്ടും കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയാണ് ഈ ബിൽ അവതരിപ്പിച്ചവർക്കുള്ളത്.
ബില്ലിന്റെ ചരിത്രപശ്ചാത്തലം
റോ Vs വെയ്ഡ് എന്ന പേരിൽ പ്രസിദ്ധി നേടിയ കേസ് ഉത്ഭവിച്ചത്, ഗർഭഛിദ്രം നിരോധിച്ചുകൊണ്ടുള്ള നിയമം ടെക്സസ് സംസ്ഥാനത്തു പാസാക്കിയതോടെയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യംവരെ, ചില ഡോക്ടർമാർ അനധികൃതമായ മരുന്നു നൽകി ഗർഭസ്ഥ ശിശുക്കളെ ഇല്ലായ്മ ചെയ്യുന്നത് അധികമൊന്നും പൊതുജനശ്രദ്ധയിൽപ്പെട്ടില്ല. ബലാത്സംഗം, ബന്ധുക്കളിൽനിന്നുള്ള ഗർഭധാരണം എന്നിവമൂലം മാനസികക്ലേശമനുഭവിക്കുന്ന സ്ത്രീകൾക്കു ഗർഭഛിദ്രംവഴി സഹായം നൽകുകയാണ് എന്നതായിരുന്നു അവരുടെ നിലപാട്. തങ്ങളുടെ വാദഗതി സാധൂകരിക്കാൻ ഗർഭസ്ഥ ശിശുവിനെ ശിശുവെന്നല്ല, ഭ്രൂണം എന്നാണവർ വിശേഷിപ്പിച്ചിരുന്നത്.
എന്നാൽ 1850 -നോടടുത്ത് അപകടകരമായ മരുന്നുകളുപയോഗിച്ചുള്ള അത്തരം ഗർഭഛിദ്രങ്ങൾ ക്രിമിനൽ കുറ്റമാക്കണമെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ 1904 -ലെ ജേർണലിൽ പറയുന്നത് ഇപ്രകാരമാണ്. "ബലാത്സംഗം മൂലം ഗർഭിണിയായതുകൊണ്ടാണു ഗർഭഛിദ്രം തേടുന്നതെന്ന പെൺകുട്ടികളുടെ ന്യായവാദം പലപ്പോഴും അവാസ്തവമാണ്. തന്നെയുമല്ല, ബലാത്സംഗം കൊലപാതകത്തെ ന്യായീകരിക്കാവുന്ന കാരണവുമല്ല.’
ഗർഭസ്ഥ ശിശുവിനെ ഏതു ഘട്ടത്തിലും ഇല്ലായ്മ ചെയ്യുന്നത് അധാർമികമാണെന്ന് 1869-ൽ കത്തോലിക്കാസഭ പുറപ്പെടുവിച്ച പ്രസ്താവന പലരും ശ്രദ്ധിച്ചു. തുടർന്ന് 1880-നോടടുത്ത് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഗർഭഛിദ്രം കുറ്റകരമാക്കി. തുടർന്നു നിയമയുദ്ധങ്ങൾ പലതുണ്ടായി. ഏറ്റവും ഒച്ചപ്പാടുണ്ടാക്കിയത് ഏതാണ്ട് ഒരു നൂറ്റാണ്ടിനുശേഷം 1960-കളിലെ ഫെമിനിസത്തിന്റെ വക്താക്കളുടെ യുദ്ധകാഹളമായിരുന്നു. റോ Vs വെയ്ഡ് എന്ന കേസ് ഉദ്ഭവിക്കുന്നത് വീണ്ടും പത്തുവർഷം കഴിഞ്ഞാണ്.
നോർമ മക്കോർവി എന്ന ഇരുപതുവയസുകാരി ടെക്സസിലെ പാവപ്പെട്ട കുടുംബത്തിൽനിന്നുള്ള ഒരു പെൺകുട്ടിയായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയായിരുന്ന അവൾ 1969-ൽ മൂന്നാമത്തെ കുട്ടിയെ ഗർഭം ധരിച്ചപ്പോൾ സാന്പത്തികബുദ്ധിമുട്ടുമൂലം ഗർഭഛിദ്രം നടത്താൻ തീരുമാനിച്ചു. ടെക്സസിലെ നിയമം അതനുവദിക്കാത്തതിനാൽ, രണ്ട് അറ്റോർണിമാരുടെ സഹായത്തോടെ ടെക്സസിലെ ഗർഭഛിദ്ര നിരോധന നിയമത്തെ വെല്ലുവിളിക്കാൻ അവൾ തീരുമാനിച്ചു. അവളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, കോടതിരേഖകളിൽ ജെയിൻ റോ എന്നാണു പേരുചേർത്തിരുന്നത്.
"മക് കോർവിക്കും മറ്റെല്ലാ സ്ത്രീകൾക്കുംവേണ്ടി’ എന്നു പ്രഖ്യാപിച്ച്, പ്രസ്തുത അറ്റോർണിമാർ 1970-ൽ ഹെൻറി വെയ്ഡ് എന്ന ഡാളസ് ഡിസ്ട്രിക്ട് അറ്റോർണിയെ പ്രതിയാക്കി കേസ് ഫയൽചെയ്തു. ജോൺ എഫ്. കെന്നഡിയെ വധിച്ച ലീ ഹാർവി ഓസ്വാൾഡിനെ വെടിവച്ചുകൊന്ന ജായ്ക് റൂബിയെ പ്രോസിക്യൂട്ട് ചെയ്തു പ്രസിദ്ധനായ വ്യക്തിയാണു ഹെൻറി വെയ്ഡ്.
ടെക്സസ് കോടതി മക് കോർവിക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും കേസ് സുപ്രീംകോടതിയിൽ അപ്പീൽ പോകുകയും ചെയ്തു. മൂന്നുവർഷത്തിനുശേഷം 1973-ൽ ഗർഭഛിദ്രം നിരോധിച്ച ടെക്സസ് നിയമം സ്ത്രീകളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ഭരണഘടനാ ലംഘനമാണെന്നു സുപ്രീംകോടതി വിധി പ്രസ്താവിച്ചു. ഫലത്തിൽ രാജ്യം മുഴുവൻ ഗർഭഛിദ്രം അതോടെ നിയമാനുസൃതമാകുകയായിരുന്നു.
മൂന്നു ഘട്ടങ്ങൾ
ഗർഭാവസ്ഥയെ മൂന്നു ഘട്ടങ്ങളായി തിരിച്ച് വിശദമായ നിർദേശങ്ങളാണു വിധിപ്രസ്താവത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
1. ഗർഭാവസ്ഥയുടെ ആദ്യത്തെ മൂന്നുമാസം അമ്മയുടെ ഇഷ്ടപ്രകാരം ഗർഭഛിദ്രമാകാമെന്നായിരുന്നു വിധിയിലെ പരാമർശം. ശിശുവിന്റെ വളർച്ചയ്ക്ക് വളരെ നിർണായകമായ ഈ ഘട്ടത്തിലാണല്ലോ അതിന്റെ ഹൃദയത്തുടിപ്പുകൾ ആരംഭിക്കുന്നത്. മൂന്നാംമാസാവസാനത്തോടെ അവയവങ്ങളെല്ലാം വികസ്വരമാകുകയും ചെയ്യും.
2. രണ്ടാമത്തെ മൂന്നു മാസങ്ങളിൽ ഗർഭഛിദ്രത്തിനു നിയന്ത്രണംവയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ, അമ്മയുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടെങ്കിൽ അതു നിഷേധിക്കാനാവില്ല.
3. മൂന്നാമത്തെ ഘട്ടത്തിൽ, കുഞ്ഞിന് അമ്മയുടെ ഉദരത്തിനു വെളിയിൽ ജീവിക്കുക സാധ്യമാകയാൽ, ഗർഭഛിദ്രം നിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടായിരിക്കും.
എന്നാൽ, സുപ്രീംകോടതിയുടെ ഈ വിധി പ്രസ്താവം ജുഡീഷൽ ആക്ടിവിസമാണെന്നു ചില നിയമവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുകയുണ്ടായി.
വിധിക്കു ശേഷം
ചരിത്രമെഴുതിയ പ്രസ്തുത വിധിയേത്തുടർന്നു മക്കോർവി സ്ത്രീകളുടെ ഗർഭഛിദ്രാവകാശങ്ങൾക്കുവേണ്ടിയുള്ള പ്രസ്ഥാനങ്ങളിൽ സജീവമായിത്തീർന്നു. എന്നാൽ, അഞ്ചുവർഷത്തിനുശേഷം അവൾ മറിച്ചു ചിന്തിക്കാൻ തുടങ്ങി. ചില സുഹൃത്തുക്കളുമായുള്ള ആശയവിനിമയ ഫലമായി ഗർഭഛിദ്രത്തിന്റെ അധാർമികതയേപ്പറ്റി അവൾ ബോധവതിയാകുകയും ഗർഭസ്ഥ ശിശുവിന്റെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന കത്തോലിക്കാസഭയിൽ ചേരുകയും ചെയ്തു. തുടർന്നു ഗർഭഛിദ്രത്തിനെതിരായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളിൽ അവൾ സജീവമായി.
റോ Vs വെയ്ഡ് കേസിന്റെ വിധിയുടെ അനന്തരഫലങ്ങൾ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗർഭഛിദ്ര നിരക്കിനു വഴിതെളിച്ചു. ലക്ഷക്കണക്കിനു നിഷ്കളങ്ക ജീവനുകളാണ് ഓരോ വർഷവും അമ്മമാരുടെ ഉദരങ്ങളിൽ വച്ചു ചിന്നിച്ചിതറിക്കപ്പെട്ടത്. അതോടെ, പല സംസ്ഥാനങ്ങളും ഗർഭഛിദ്രം നിയന്ത്രിക്കുന്ന നിയമങ്ങൾ വീണ്ടും കൊണ്ടുവന്നുതുടങ്ങുകയാണിപ്പോൾ.
അമേരിക്കൻ ജനത തങ്ങളുടെ രാഷ്ട്രീയ-മതപരമായ ചായ്വുകൾക്കനുസരിച്ച് വ്യത്യസ്ത സമീപനങ്ങൾ ഈ വിഷയത്തോടു സ്വീകരിക്കുകയും ചെയ്യുന്നു. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പാർട്ടികൾ വിരുദ്ധ നിലപാടുകളാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളത്. മുൻ പ്രസിഡന്റ് ഒബാമ ഗർഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്ഥാനങ്ങൾക്കു സാന്പത്തികസഹായം കൈയയച്ചു നൽകുന്ന നയമാണ് സ്വീകരിച്ചിരുന്നത്.
ഗർഭഛിദ്രാനുകൂല നിലപാടുകൾ പുലർത്തുന്നവർ ചൂണ്ടിക്കാട്ടുന്നത് സ്ത്രീകളുടെ സുരക്ഷയും ആരോഗ്യവും സ്വകാര്യതയുമൊക്കെയാണെങ്കിലും അവരുടെ യഥാർഥ ഉദ്ദേശ്യം അതല്ലെന്ന് ഈ വിഷയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്പോൾ കാണാം. അവിടെ ദൃശ്യമാകുന്നത് അന്പരപ്പിക്കുന്ന നഗ്നസത്യങ്ങളാണ്.
ജോസ് കല്ലുകളം, ഫ്ളോറിഡ
(തുടരും)