Monday, May 27, 2019 11:39 PM IST
കഠിനാധ്വാനത്തിന്റെ മോഹനവിജയം. അതാണ് ആന്ധ്രയിൽ ജഗൻമോഹൻ റെഡ്ഡി സ്വന്തമാക്കിയിരിക്കുന്നത്. ഒമ്പതുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ജഗൻ മുഖ്യമന്ത്രിക്കസേരയിലെത്തുന്നു. അതും ഏതൊരു പ്രതിപക്ഷ പാർട്ടിക്കും പിന്തുടരാവുന്ന, അല്ലെങ്കിൽ പിന്തുടരേണ്ട പാതയൊരുക്കിക്കൊണ്ട്. പിതാവിന്റെ കരംപിടിച്ചാണു രാഷ്ട്രീയത്തിലിറങ്ങിയതെങ്കിലും സ്വന്തം വിയർപ്പൊഴുക്കിയാണു ജഗൻ അധികാരം പിടിക്കുന്നത്. ആരുടേയും പിന്തുണയില്ലാതെ ആധികാരികവിജയമാണ് വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേടിയിരിക്കുന്നത്.
പീഡനങ്ങൾ ഒരുപാട് സഹിച്ച നേതാവാണ് ജഗൻ. സ്വന്തം പാർട്ടി നിരന്തരം വേട്ടയാടിയപ്പോഴും ജനമനസിൽ തനിക്ക് ഇടമുണ്ടെന്ന് തിരിച്ചറിയാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. കുറുക്കുവഴിയിലൂടെ അധികാരത്തിലെത്താൻ ശ്രമിക്കാതെ സഹനമാർഗമാണ് ജഗൻ തെരഞ്ഞെടുത്തത്. വൈ.എസ്. രാജശേഖര റെഡ്ഡിയെന്ന ജനപ്രിയ നേതാവിന്റെ യഥാർഥ അനന്തരാവകാശി മകനായ താനാണെന്നു സ്ഥാപിക്കാനുള്ള ജഗന്റെ പരിശ്രമമാണ് പവൻമാറ്റ് വിജയത്തിൽ കലാശിച്ചിരിക്കുന്നത്.
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള, മെയ്വഴക്കത്തിൽ അഗ്രഗണ്യനായ ചന്ദ്രബാബു നായിഡുവിനെ മലർത്തിയടിച്ചും കോൺഗ്രസിനെ അപ്രസക്തമാക്കിയും ബിജെപിക്ക് അപായസൂചന നൽകിയും പവൻ കല്യാണിന്റെ മോഹങ്ങൾ ചാമ്പലാക്കിയുമാണ് ജഗന്റെ തേരോട്ടം.
നടന്നുകയറിയ പടവുകൾ
അധികാരം പിടിക്കണമെങ്കിൽ ജനമനസുകൾ കീഴടക്കുകയാണ് ആദ്യംവേണ്ടതെന്നു ജഗൻ പിതാവിൽനിന്നാണു പഠിച്ചത്. ആ പാഠങ്ങൾ ഒന്നുകൂടി ഹൃദിസ്ഥമാക്കി പ്രാവർത്തികമാക്കുകയാണ് അദ്ദേഹം ചെയ്തത്. നായിഡുവിനെതിരേ ജനവികാരം ആളിക്കത്തിച്ചെങ്കിലേ തെലുങ്കുദേശം പാർട്ടിയെ പുറത്താക്കാൻ കഴിയൂവെന്ന് ജഗൻമോഹൻ റെഡ്ഡി രണ്ടുവർഷം മുമ്പേ കണക്കുകൂട്ടി. അതിനായി പദ്ധതി തയാറാക്കി.
വൈഎസ്ആറിന്റെ മരണത്തിനുശേഷം കോൺഗ്രസിനെ തന്റെ കൈപ്പിടിയിലൊതുക്കാനും ഹൈക്കമാൻഡിനെ വിറപ്പിക്കാനും പയറ്റിയ ‘ഒദർപ്പു യാത്ര’ എന്ന അനുശോചനയാത്രയുടേതു പോലെ ‘പ്രജാ സങ്കൽപ്പ പദയാത്ര’ യാണ് അദ്ദേഹം പ്ലാൻ ചെയ്തത്. 2017 നവംബർ ആറിന് കടപ്പ ജില്ലയിലെ ഇടിപുലപായയിൽനിന്നാണ് നടപ്പു തുടങ്ങിയത്. 2019 ജനുവരി ഒമ്പതിന് ശ്രീകാകുളം ജില്ലയിലെ ഇച്ചപുരത്തായിരുന്ന സമാപനം.
13 ജില്ലകളിലൂടെ 125 നിയമസഭാ നിയോജകമണ്ഡലങ്ങളിലും പദയാത്രയെത്തി. 430 ദിവസമാണ് ജഗൻ നടന്നത്. പദയാത്രയിലുടനീളം ജനങ്ങളുമായി സംവദിച്ചു. ടിഡിപി സർക്കാരിനെ പ്രതിക്കൂട്ടിൽനിർത്തി വിചാരണചെയ്തു. “രാവാലി ജഗൻ, കാവാലി ജഗൻ’’ അതായത് “ജഗൻ വരും, ഞങ്ങൾക്കു ജഗനെ വേണം’’ എന്ന മുദ്രാവാക്യം ആന്ധ്രയിലെങ്ങും മുഴങ്ങി, ജനമനസിൽ ആഞ്ഞുപതിപ്പിച്ചു. വോട്ടിംഗ് യന്ത്രത്തിൽ തെളിഞ്ഞ ഫാൻ ചിഹ്നത്തിൽ വോട്ടർമാർ കൂട്ടത്തോടെ വിരലമർത്തി . നിയമസഭയിൽ 151 ഇടത്തും പാർലമെന്റിൽ 22 സീറ്റുകളിലും വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചു.
ആധികാരിക വിജയം
2014ൽ 2.6 ശതമാനം വോട്ടിന്റെ വ്യത്യാസത്തിൽ കൈവിട്ടുപോയ വിജയമാണ് ജഗൻ ഇപ്പോൾ പത്തു ശതമാനം വോട്ടിന്റെ വ്യത്യസത്തിൽ സ്വന്തമാക്കിയത്. കഴിഞ്ഞതവണ ബിജെപിയും ജന സേനയും ടിഡിപിയെ പിന്തുണച്ചിരുന്നു. 6,01,539 വോട്ടുകൾ മാത്രം കൂടുതലായി നേടിക്കൊണ്ടാണ് ടിഡിപി 175ൽ 103 സീറ്റുകൾ സ്വന്തമാക്കിയത്. നാലെണ്ണം ബിജെപിക്കും കിട്ടിയിരുന്നു. വൈഎസ്ആർ കോൺഗ്രസിന് 66 സീറ്റുകളാണു കിട്ടിയത്. ലോക്സഭയിൽ 15 ഇടത്ത് ടിഡിപിയും രണ്ടിടത്ത് ബിജെപിയും വിജയിച്ചപ്പോൾ വൈഎസ്ആർ കോൺഗ്രസ് എട്ടിടത്ത് വിജയം നേടിയിരുന്നു.
ഇക്കുറി ടിഡിപിയും വൈഎസ്ആർ കോൺഗ്രസും നേർക്കുനേർ പോരാട്ടമാണ് കാഴ്ചവച്ചത്. നിയമസഭയിലേക്ക് 151 സീറ്റുകൾ നേടിയ വൈഎസ്ആർ കോൺഗ്രസ് 49.9 ശതമാനം വോട്ട് സ്വന്തമാക്കി. ടിഡിപിക്കു കിട്ടിയത് 23 സീറ്റും 39.2 ശതമാനം വോട്ടും മാത്രം. പവൻ കല്യാണിന്റെ ജനസേന പാർട്ടിക്ക് ഒറ്റ സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ലോക്സഭയിലെ 25ൽ 22 ഇടത്താണ് ജഗന്റെ പാർട്ടി വിജയിച്ചത്. 49.15 ശതമാനം വോട്ടും സ്വന്തമാക്കി. ബാക്കി മൂന്നിടത്തു ടിഡിപി ജയിച്ചു. 39.59 ശതമാനം വോട്ടാണ് ടിഡിപിക്കു കിട്ടിയത്.
വൈഎസ്ആർ കോൺഗ്രസിന് 1,56,87,396 വോട്ടുകൾ കിട്ടിയപ്പോൾ ടിഡിപിക്കു ലഭിച്ചത് 1,23,04,125 വോട്ടുകളാണ്. 33, 83, 271 വോട്ടുകളാണ് വൈഎസ്ആർ കോൺഗ്രസിന് ടിഡിപിയേക്കാൾ കൂടുതലായി കിട്ടിയിരിക്കുന്നത്. കോൺഗ്രസ് ഒന്നും അടയാളപ്പെടുത്താതെ മറ്റുള്ളവരുടെ ഗണത്തിലേക്കു ചുരുങ്ങി.
താണ്ടിയതു കനൽവഴികൾ
തന്റെ പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ തണലിൽ 2004ൽ കോൺഗ്രസിലൂടെയാണ് ജഗൻ രാഷ്ട്രീയത്തിലിറങ്ങിയത്. 2009ൽ കടപ്പയിൽനിന്ന് പാർലമെന്റിലെത്തി. എന്നാൽ, അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്ന വൈഎസ്ആർ 2009 സെപ്റ്റംബർ രണ്ടിന് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതോടെ ജഗന്റെ ദുരിതകാലം തുടങ്ങുകയായിരുന്നു. പിതാവിന്റെ പിൻഗാമിയായി തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് ജഗൻ കരുതി. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയും ജഗൻ ഉറപ്പാക്കി. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് അതിനു തയാറായില്ല. ജഗനോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. അതോടെ ജഗനും ഹൈക്കമാൻഡും ഇടഞ്ഞു.
തന്റെ പിതാവിന്റെ മരണത്തിൽ മനംനൊന്ത് ആത്മാഹുതി ചെയ്തവരെ ആശ്വസിപ്പിക്കാനെന്ന പേരിൽ ജഗൻ "ഒദർപ്പു യാത്ര’ എന്ന അനുശോചനയാത്ര ആരംഭിച്ചു. ഇതോടെ ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചു. 2010 നവംബർ 29ന് ജഗൻ കോൺഗ്രസ് വിട്ടു. പിന്നീട് 2011 മാർച്ച് ഒന്നിന് ഈസ്റ്റ് ഗോദാവരി ജില്ലയിലെ ജഗംപേട്ടയിൽ ജഗൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടി പ്രഖ്യാപിച്ചു. കടപ്പയിലെ ഉപതെരഞ്ഞെടുപ്പിൽ വൻവിജയം നേടിയതോടെ കോൺഗ്രസ് ജഗനെ വേട്ടയാടാൻ തുടങ്ങി.
അനധികൃത സ്വത്ത്സമ്പാദനത്തിന്റെ പേരിൽ സിബിഐ കേസെടുത്ത് ജയിലിലടച്ചു. ജഗനോടൊപ്പം ആറു കോൺഗ്രസ് മന്ത്രിമാരും എട്ട് ഉന്നത ഉദ്യോഗസ്ഥരും ക്രിക്കറ്റ് കൺട്രോൾ ബോർഡ് അധ്യക്ഷൻ എൻ. ശ്രീനിവാസനും കേസിൽ പ്രതിചേർക്കപ്പെട്ടു. ആന്ധ്രയിൽ കോൺഗ്രസ് സ്വന്തം അടിവേരറുക്കുന്നതിനു തുടക്കമിട്ട നടപടികളായിരുന്നു ഇവയെല്ലാം.
ജഗൻ ജയിലിലായിരുന്നപ്പോഴാണ് സഖ്യകക്ഷിയായ തെലുങ്കാന രാഷ്ട്രീയ സമിതി നേതാവ് കെ. ചന്ദ്രശേഖര റാവുവിന്റെ സമ്മർദത്തിനു വഴങ്ങി യുപിഎ സർക്കാർ ആന്ധ്രാവിഭജനത്തിനു തയാറായത്. ഇതോടെ ജഗൻ ജയിലിൽ നിരാഹരസമരം പ്രഖ്യാപിച്ചു. 125 മണിക്കൂർ നീണ്ടുനിന്ന നിരാഹാരസമരത്തെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. ജഗന്റെ അമ്മ വിജയമ്മ എംഎൽഎയും നിരാഹാരസമരം നടത്തി. പിന്നീട് 72 മണിക്കൂർ ബന്ദ് നടത്തുകയും ജഗനും അമ്മയും എംഎൽഎസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. അങ്ങനെയാണ് ആന്ധ്രയുടെ നേതാവായി ജഗൻ വളർന്നത്.
വിശ്വാസിയും വ്യവസായിയും
താൻ ദിവസേന ബൈബിൾ വായിക്കുന്ന ക്രൈസ്തവ വിശ്വാസിയാണെന്നു തുറന്നുപറയുന്ന നേതാവാണ് ജഗൻ. സിഎസ്ഐ സഭാവിശ്വാസിയായ ജഗൻ സഭയുടെ രായലസീമ മഹായിടവകയ്ക്കു കീഴിലുള്ള പുലവെന്തുല ടൗൺ ചർച്ചിലെ അംഗമാണ്. ഇതിന്റെ പേരിൽ അദ്ദേഹത്തിനെതിരേ വിമർശനങ്ങളും ഉയർന്നിരുന്നു. ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനാൽ ക്രൈസ്തവർ അദ്ദേഹത്തെ പിന്താങ്ങില്ലെന്നു ചില ക്രൈസ്തവ സംഘടനകളും അദ്ദേഹം ക്ഷേത്രങ്ങളെ അശുദ്ധമാക്കുന്നുവെന്ന് ചില ഹൈന്ദവ സംഘടനകളും ആക്ഷേപിച്ചു. എന്നാൽ, എല്ലാ മതങ്ങളോടും അടുപ്പംകാട്ടുന്ന ജഗനെതിരേയുള്ള ഇത്തരം വിമർശനങ്ങൾ വിലപ്പോവില്ലെന്നാണ് തെരഞ്ഞെടുപ്പ്ഫലം വ്യക്തമാക്കുന്നത്.
339.89 കോടി രൂപയുടെ ആസ്തിയാണ് ജഗൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഭാര്യ ഭാരതി റെഡ്ഡിക്ക് 31.59 കോടിയുടെയും മക്കളായ ഹർഷിണി റെഡ്ഡിക്ക് 6.45 കോടിയുടേയും വർഷ റെഡ്ഡിക്ക് 4.6 കോടിയുടെയും സ്വത്തുണ്ടെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ സത്യവാംഗ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. സാക്ഷി ദിനപത്രത്തിന്റേയും സാക്ഷി ചാനലിന്റേയും ഉടമസ്ഥത മാത്രമല്ല ഭാരതി സിമന്റിന്റെ ചീഫ് പ്രൊമോട്ടർ പദവിയും ജഗനാണ്.
വെല്ലുവിളികൾ പലത്
കോൺഗ്രസ് സർക്കാരിന്റെ പകപോക്കലിനു വിധേയനായ ജഗനു സ്വാഭാവികമായും ബിജെപി പിന്തുണ നൽകിയിരുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് ജഗനെതിരേയുള്ള കേസുകൾ മന്ദഗതിയിലായത്. ഇതിന്റെ ഉപകാരസ്മരണ ജഗൻ നിലനിർത്തുന്നുണ്ട്. ഇത് ജഗന്റെ തലയ്ക്കു മുകളിലുള്ള വാളായിത്തന്നെ നിലിനിൽക്കുകയും ചെയ്യുന്നു. ജഗനെ വരുതിയിലാക്കാൻ എപ്പോൾ വേണമെങ്കിലും ഈ കേസുകൾ പൊടിതട്ടിയെടുക്കാൻ കേന്ദ്രത്തിനു കഴിയും. തനിക്കെതിരേ 31 കേസുകൾ നിലവിലുണ്ടെന്നാണ് ജഗൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ സത്യവാംഗ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്.
മറ്റൊരു വെല്ലുവിളി ഒഴിഞ്ഞ ഖജനാവും തറക്കല്ലിലൊതുങ്ങിയ തലസ്ഥാന നിർമാണവുമാണ്. സംസ്ഥാനത്തിന് പ്രത്യേക പദവി കിട്ടാത്തതിന് നായിഡുവിനെ വിമർശിച്ചുപോന്ന ജഗന് ബിജെപിയെ പ്രീണിപ്പിച്ച് അതു നേടിയെടുക്കേണ്ടിവരും. അതിനായി എൻഡിഎയിൽ ചേരേണ്ടിവന്നാൽപ്പോലും അദ്ഭുതപ്പെടേണ്ടതില്ല. ചന്ദ്രബാബു നായിഡുവിനെ ഉപയോഗിച്ച് ആന്ധ്രയിൽ വളരാൻ ശ്രമിച്ച ബിജെപി ജഗനെ ഉപയോഗിക്കാൻ മടികാട്ടില്ല. ചന്ദ്രശേഖര റാവുവിനെപ്പോലെ ജഗനും ബിജെപിക്കു ബി ടീമായി നിൽക്കാനായിരിക്കും താത്പര്യപ്പെടുക.
ഇലക്ഷൻ സഫാരി / സി.കെ. കുര്യാച്ചൻ