Saturday, June 8, 2019 12:18 AM IST
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ജീവിതത്തെ തൊട്ടറിഞ്ഞാൽ, മദർ കേരളസഭയിലെ അതിർവരന്പുകൾക്കപ്പുറം ആഗോള കത്തോലിക്ക സഭ കണ്ട എക്കാലത്തെയും കുടുംബ പ്രേഷിതയാണെന്നു ബോധ്യപ്പെടും. കേരള സമൂഹത്തിൽ ജാതീയ വ്യവസ്ഥിതികളും പുരുഷാധിപത്യവും രൂഢമൂലമായിരുന്ന ഒരു കാലഘട്ടത്തിൽ, വിദ്യാഭ്യാസ നവോത്ഥാനത്തിലൂടെ സ്ത്രീകളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനു യത്നിച്ച, പതിറ്റാണ്ടുകൾക്കിപ്പുറം നടന്ന രണ്ടാംവത്തിക്കാൻ കൗണ്‍സിൽ സഭയുടെ അടിസ്ഥാനമാകണമെന്ന് അഭിപ്രായപ്പെട്ട കുടുംബത്തിനു സഭയിലും സമൂഹത്തിലുമുള്ള പ്രാധാന്യം മുൻകൂട്ടിക്കണ്ടു പ്രാവർത്തികമാക്കിയ മഹതിയായിരുന്നു മദർ മറിയം ത്രേസ്യ.
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ജീവിതസാഹചര്യവും സന്യാസ ദൈവവിളിയും സന്യാസസമൂഹത്തിന്റെ സ്ഥാപനവും അതിന്റെ വളർച്ചയും ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. സാധാരണ കുടുംബസാഹചര്യത്തിൽ ജനിച്ച്, ഒരു സാധാരണ കുടുംബം അന്നു സമൂഹത്തിൽ അഭിമുഖീകരിച്ചിരുന്ന പ്രശ്നങ്ങൾക്കിടയിൽ വളർന്നതുകൊണ്ടുതന്നെയാവണം കുടുംബങ്ങളുടെ നവീകരണവും വിശുദ്ധീകരണവും ലക്ഷ്യംവച്ചുകൊണ്ടുള്ള തിരുക്കുടുംബ സന്യാസസഭാ രൂപീകരണത്തിനു മദർ നേതൃത്വം കൊടുത്തത്.
കേവലം 50 വർഷം മാത്രം ജീവിച്ച മദർ, അഗാധപാണ്ഡിത്യമുള്ള പ്രസംഗകയോ വിദ്യാഭ്യാസ വിചക്ഷണയോ ആയിരുന്നില്ല. ധ്യാനപ്രസംഗങ്ങളിലോ സാഹിത്യാദി കലകളിലോ വേറിട്ട അഭിരുചിയൊന്നും ഇല്ലാതിരുന്നിട്ടുകൂടി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിലും, കുടുംബത്തിന്റെ പ്രാധാന്യവും ക്രിസ്തുകേന്ദ്രീകൃതമായ അവയുടെ സ്ഥാപിത ലക്ഷ്യങ്ങളും സമൂഹത്തെ പഠിപ്പിക്കുന്നതിലും മദർ മറിയം ത്രേസ്യ കാണിച്ച ആർജവം തന്നെയാണ് മദറിനെ വേറിട്ടവളാക്കിയത്.
പുത്തൻചിറ ഗ്രാമത്തിലെ ചിറമ്മൽ മങ്കിടിയാൻ തോമൻ-താണ്ട ദന്പതികളുടെ മൂന്നാമത്തെ മകളായി, 1876 ഏപ്രിൽ 26 നായിരുന്നു ത്രേസ്യയുടെ ജനനം. പുത്തൻചിറ ഗ്രാമത്തിലായിരുന്നു ബാല്യവും കൗമാരവും.
വീട്ടിലെ സാന്പത്തിക പിന്നോക്കാവസ്ഥ മൂലം പ്രാഥമിക വിദ്യാഭ്യാസം മാത്രമാണു മറിയം ത്രേസ്യയ്ക്കു ലഭ്യമായത്. ഇടവക പള്ളിയിൽ അൾത്താരാലങ്കാരങ്ങളിലും ഭക്ത്യാഭ്യാസങ്ങളിലും സജീവമായിരുന്ന മറിയം ത്രേസ്യയുടെ പന്ത്രണ്ടാമത്തെ വയസിൽ അമ്മയെ നഷ്ടപ്പെട്ടു. മഠത്തിൽ ചേരാനുള്ള അതിയായ ആഗ്രഹത്താൽ അന്നത്തെ തൃശൂർ രൂപത മെത്രാനായിരുന്ന മാർ ജോണ്‍ മേനാച്ചേരിയുടെ നിർദേശപ്രകാരം തൃശൂർ ജില്ലയിൽതന്നെയുള്ള ഒല്ലൂർ കർമലീത്ത മഠത്തിൽ, സഭ ഈ പതിറ്റാണ്ടിൽ വിശുദ്ധ പദവിയിലേയ്ക്കുയർത്തിയ എവുപ്രാസ്യമ്മയോടൊപ്പം താമസമാക്കി. പിന്നീട് തന്റെ ദൈവവിളി ആ മഠത്തിലേക്കല്ലെന്നു ബോധ്യമായ മറിയം ത്രേസ്യ സ്വന്തം ഗ്രാമമായ പുത്തൻചിറയിലേക്കുതന്നെ തിരിച്ചുപോരുകയായിരുന്നു.
മറിയം ത്രേസ്യയുടെ അതിയായ ആഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ ആത്മീയപിതാവ് ഫാ. ജോസഫ് വിതയത്തിൽ പണിയിച്ചുകൊടുത്ത ഏകാന്ത ഭവനത്തിൽ തന്റെ മൂന്നുകൂട്ടുകാരികളുമൊത്ത് താമസം തുടങ്ങി. ഈ കൂട്ടായ്മ, പ്രാർഥനയിലും വിശുദ്ധിയിലും സ്ഫുടം ചെയ്യപ്പെടുകയും പിന്നീട് സ്വാഭാവികമായും ഒരു സന്യാസ സമൂഹത്തിന്റെ രൂപഭാവങ്ങൾ ഉൾക്കൊള്ളുകയുമായിരുന്നു.
അന്നത്തെ തൃശൂർ മെത്രാൻ റവ.ഡോ. ജോണ്‍ മേനാച്ചേരിയുടെ 1914 മേയ് 13 നുള്ള മഠം സന്ദർശനവേളയിൽ അവരുടെ ജീവിതരീതിയിൽ സംതൃപ്തനാകുകയും 1914 മേയ് 14ന് ജോസഫ് വിതയത്തിലച്ചന്റേയും മറ്റും ചില പുരോഹിതരുടേയും നാട്ടുകാരുടേയും സാന്നിധ്യത്തിൽ വച്ചുതന്നെ പുത്തൻചിറയിലെ ഈ ഏകാന്ത ഭവനത്തെ തിരുകുടുംബ സഭ അഥവാ ഹോളിഫാമിലി കോണ്ഗ്രിഗേഷൻ എന്ന പുതിയൊരു സന്യാസിനീസമൂഹമായി അംഗീകരിക്കുകയുമാണുണ്ടായത്. മറിയം ത്രേസ്യയെ സന്യാസിനീസമൂഹത്തിന്റെ മദർ സുപ്പീരിയറായും ആത്മീയ പിതാവായിരുന്ന ഫാ. ജോസഫ് വിതയത്തിലിനെ കപ്ലോനായും നിയമിച്ചു. ഇപ്പോൾ ഇന്ത്യക്കകത്തും പുറത്തുമായി മുന്നൂറോളം മഠങ്ങളും രണ്ടായിരത്തിലധികം അംഗങ്ങളുമുണ്ട്. സന്യാസിനീസഭ, അതു പിന്തുടർന്നു വന്ന വിദ്യാഭ്യാസ പ്രേഷിതത്വത്തിന്റെ അനന്തരഫലമായി നിരവധി വിദ്യാലയങ്ങളും കോളജുകളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളുമായി അതിന്റെ പ്രേഷിതദൗത്യം തുടരുന്നു.
1926 ജൂണ്‍ എട്ടിന് 50-ാമത്തെ വയസിൽ കുഴിക്കാട്ടുശേരി മഠത്തിൽ വച്ച് മദർ മറിയം ത്രേസ്യ മരണമടഞ്ഞു. 1973 ഒക്ടോബർ അഞ്ചിന് ദൈവദാസിയായി പ്രഖ്യാപിച്ചു. 1999 ജൂണ്‍ 28ന് ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ മറിയം ത്രേസ്യയെ ധന്യയെന്നു നാമകരണം ചെയ്തു. 2000 ഏപ്രിൽ ഒന്പതിനു ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
ഡോ. ഡെയ്സൻ പാണേങ്ങാടൻ
(തൃശൂർ സെന്റ് തോമസ് കോളജ് അസി. പ്രഫസറാണു ലേഖകൻ).