Sunday, June 16, 2019 12:46 AM IST
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തിരിച്ചടിയെ തുടർന്ന് കോണ്‍ഗ്രസിലെ ചില അപ്രിയ സത്യങ്ങളെല്ലാം തുറന്നു പറഞ്ഞ് പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയുന്നു എന്നും നെഹ്റുകുടുംബത്തിൽ നിന്നല്ലാത്ത ഒരാൾ പാർട്ടിയെ നയിക്കണമെന്നും താൻ കൂടെനിന്നു പാർട്ടിക്കു കരുത്തു പകരാമെന്നും ഒക്കെ രാഹുൽ ഗാന്ധി പറഞ്ഞതിന്റെ പൊരുളും അതിലൂടെ പാർട്ടിയിൽ അദ്ദേഹം വരുത്താനാഗ്രഹിക്കുന്ന മാറ്റവും ഉൾക്കൊള്ളാനാവാതെ കോണ്‍ഗ്രസ് കുഴങ്ങുന്ന മട്ടാണ്. രാഹുലിനെ തന്നെ തിരിച്ചുകൊണ്ടുവരുവാൻ നടത്തുന്ന ശ്രമങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിയുടെ അസ്തിത്വത്തിന് അനിവാര്യമാണെങ്കിലും അദ്ദേഹം നല്കിയ സൂചനകൾ തിരിച്ചറിഞ്ഞ് ആ അവസ്ഥയ്ക്കടക്കം മാറ്റംവരുത്താൻ പാർട്ടിക്കു സാധിക്കുന്നില്ലെങ്കിൽ പിടിച്ചുനിൽപ്പ് അസാധ്യമാകും.
നേതാവിന്റെ തിളക്കം വിജയത്തിനു വലിയ ഘടകമാണെങ്കിലും പിന്നിൽ പാർട്ടി ഉണ്ടെങ്കിലേ അതു യാഥാർഥ്യമാവൂ. മോദി ഉണ്ടായതുകൊണ്ടു മാത്രമല്ല കൃത്യമായ ലക്ഷ്യങ്ങളോടെ ആർഎസ്എസ് പിന്നിൽ ഉണ്ടായതുകൊണ്ടാണു ബിജെപി വിജയം നേടിയത്.
എന്തേ ഇങ്ങനെ?
രാഹുലും പ്രിയങ്കയും ചേർന്ന് ഉന്നയിച്ചതായി പുറത്തുവന്ന പ്രധാന സങ്കടങ്ങൾ ഇവയാണ്. ഒന്ന്, തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് മുന്നോട്ടുവച്ച പാവങ്ങൾക്കായുള്ള ന്യായ പദ്ധതി ഒരു കോണ്‍ഗ്രസുകാരനും പ്രചരിപ്പിച്ചില്ല. കോണ്‍ഗ്രസുകാർ ചെയ്തതിനെക്കുറിച്ച് കൃത്യമായി അറിയുന്നതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. എന്താവും അതിനു കാരണം? ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവച്ചതിൽ ഏറ്റവും നല്ല നിർദേശമായിരുന്നു ന്യായ. എന്നിട്ടും കോണ്‍ഗ്രസുകാർ ഏറ്റെടുത്തില്ല. പാർട്ടിക്കു ജയിക്കാൻ ജനങ്ങൾക്കു വേണ്ടിയുള്ള നല്ല പദ്ധതി വേണം എന്ന് ഇന്നത്തെ കോണ്ഗ്രസുകാർക്കറിവില്ല.
ജനങ്ങൾക്കുവേണ്ടി വല്ലതും ചെയ്യണം എന്നാഗ്രഹമുള്ള എത്രപേർ അവിടെ ഉണ്ട്? പരാതികളും സഹായാഭ്യർഥനകളുമായി ചെല്ലുന്ന കുറെപ്പേരെ സഹായിക്കുന്നതാണ് പൊതുപ്രവർത്തനം എന്നു കരുതുന്നവരാണ് അധികവും. തെരഞ്ഞെടുപ്പു കാലത്ത് വല്ലതും പറയണം. അതിനപ്പുറം രാഹുൽ കരുതിയതുപോലെ ഒന്നും അവർക്കില്ല
ഇതാണ് പ്രിയങ്കയുടെ സങ്കടം. തന്റെ സഹോദരനെ മാത്രം കഷ്ടപ്പെടാൻ വിട്ടു ബാക്കിയുള്ളവരെല്ലാം പദവി സന്പാദിക്കാനുള്ള കളികളിൽ ഏർപ്പെടുകയായിരുന്നെന്ന് അവർ പറഞ്ഞു. ഓരോരുത്തർക്കും ഓരോ തന്ത്രമാണ്. ജനം വോട്ടു ചെയ്യില്ല എന്നു ഭയപ്പെട്ട് പദവി ഒന്നും വേണ്ടെന്നുപറഞ്ഞ് ആദർശക്കുപ്പായം അണിഞ്ഞും ചിലർ പദവി തട്ടിയെടുക്കുന്നു. മെയ്യനങ്ങിയല്ല, പത്രത്താളുകളിലൂടെയാണു ജയം കൊയ്യുന്നത്. ചിലർ ജാതി പറഞ്ഞു കരയും. അവരുടെ ജാതിയിൽ നിന്നു വേറൊരാൾ വരാൻ അവസരവും കൊടുക്കില്ല ഈ വിലാപക്കാർ.
പല നേതാക്കളും പാർട്ടിയുടെ വിജയത്തെക്കാൾ സ്വന്തം മക്കളുടെ വിജയത്തിലാണു ശ്രദ്ധിച്ചത്. രാജസ്ഥാനിലെ ഗെലോട്ടിനെയും തമിഴ്നാട്ടിലെ ചിദംബരത്തെയും രാഹുൽ പേരെടുത്തു പറഞ്ഞു വിമർശിച്ചു. കുറെക്കാലമായി അങ്ങനെയാണ് കോണ്‍ഗ്രസ്.
ഇതിനെല്ലാം അടിസ്ഥാനകാരണം തന്റെ കുടുംബമാണെന്നു രാഹുൽ മനസിലാക്കി. അതുകൊണ്ടുകൂടിയാണു താൻ മാറി നിൽക്കാമെന്ന് അദ്ദേഹം പറഞ്ഞതും പകരം നെഹ്റുകുടുംബത്തിനു പുറത്തുനിന്ന് ഒരാൾ വരട്ടെ എന്നു നിർദേശിച്ചതും. അമ്മയും താനും പ്രിയങ്കയും പദവികൾ വഹിക്കുന്പോൾ എങ്ങനെ ചിദംബരത്തെയും ഗെലോട്ടിനെയും കുറ്റം പറയാനാവും? ആന്ധ്രയിൽ രാജശേഖരറെഡ്ഡിയുടെ പിൻഗാമിയാക്കണം എന്ന് ആവശ്യപ്പെട്ട് ജഗൻ കലാപം തുടങ്ങുന്ന കാലത്ത് ജഗനെ ഉപദേശിക്കണമെന്നു പറയാൻ ജഗന്റെ അമ്മ വിജയമ്മയെ സോണിയ വിളിച്ചപ്പോൾ അവർ ചോദിച്ചുവത്രെ രാഹുലിന്റെ കാര്യത്തിൽ ഇങ്ങനെ സോണിയാജി പറയാമോ എന്ന്. ഏതായാലും രാഹുൽ തിരുത്താൻ തീരുമാനിച്ച മട്ടാണ്. തുടക്കത്തിൽ വലിയ ബുദ്ധിമുട്ടുണ്ടാവാം. എന്നാലും കോണ്‍ഗ്രസ് നന്നാകാൻ ഇതല്ലാതെ വഴിയില്ല.
ആന്റണിയുടെ സംഘം
രാഹുൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതുകൊണ്ട് കോണ്‍ഗ്രസ് നേതാക്കൾ എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമ്മേളിച്ച് ആസന്നമാകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെക്കുറിച്ചു ചർച്ച നടത്തിയതായി വാർത്തയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു മുന്നണികൾ ഉണ്ടാക്കാനുള്ള സമിതിയുടെ തലവനായിരുന്നു ആന്റണി. പല സംസ്ഥാനത്തും മുന്നണി ഉണ്ടാകാത്തത് അദ്ദേഹം മൂലമാണെന്നു പലരും കുറ്റപ്പെടുത്തി. പതിവുപോലെ അദ്ദേഹം വാ തുറന്നില്ല. പകരം സ്തുതിപാഠകർ വല്ലാതെ വിലപിച്ചു. ഏതായാലും അദ്ദേഹത്തിന്റെ സമിതി കൈവരിച്ച നേട്ടം തെരഞ്ഞെടുപ്പിൽ ജനം കണ്ടു.
ഇവരാണ് നെഹ്റുകുടുംബക്കാരാരും ഇല്ലാതെ സമ്മേളിച്ചത്. മഹാരാഷ്ട്ര, ഹരിയാന, ജാർക്കണ്ഡ്, ജമ്മു കാഷ്മീർ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളാണ് ഉടൻ വരാനിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പുഫലത്തിന്റെ വെളിച്ചത്തിൽ നോക്കിയാൽ കോണ്‍ഗ്രസിന് ഈ സംസ്ഥാനങ്ങളിൽ നിന്നു ലഭിക്കാവുന്ന ഫലത്തെക്കുറിച്ചു വലിയ പ്രത്യാശ കാണുന്നില്ല. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റന്പിയ കർണാടകത്തിൽ പിന്നാലെനടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു കിട്ടിയ വൻ വിജയം ജനങ്ങളുടെ മനസിന്റെ പ്രതിഫലനമാണ്.
അപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനുകളായിരുന്നോ യഥാർഥ കളിക്കാർ എന്നു സംശയിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് പ്രതിപക്ഷം ഉയർത്തിയ ആ സങ്കടം പോലും തെരഞ്ഞെടുപ്പുഫലം വന്നതോടെ കേൾക്കാനില്ലാതായി എന്നതു പ്രതിപക്ഷനിരയുടെ ദൗർബല്യത്തിന്റെ നല്ല അടയാളമാണ്.
കോണ്‍ഗ്രസ് നശിക്കരുത്
കോണ്‍ഗ്രസ് നശിച്ചുപോകരുതെന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമാകണമെന്നും ആഗ്രഹിക്കുന്ന വലിയ സമൂഹം ഇന്നുമുണ്ട്. അതിന്റെ സൂചന കൂടിയല്ലേ കർണാടകത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിജയം? ആ മനസിനെ വോട്ടാക്കി മാറ്റാനും അതു തട്ടിക്കൊണ്ടുപോകുന്നതിന് വോട്ടിംഗ് യന്ത്രം അടക്കം എതിരാളികൾ ഉപയോഗിക്കുന്ന എല്ലാ തന്ത്രങ്ങളെയും എല്ലാ പഴുതുകളും അടച്ച് നേരിടാനും കോണ്‍ഗ്രസിനാകണം. അതിനാണ് ഇപ്പോഴത്തെ നേതൃത്വം മതിയാവില്ല എന്നു രാഹുൽ പറഞ്ഞത്.
ആന്റണിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തത് അഹമ്മദ് പട്ടേൽ, പി. ചിദംബരം, ജയറാം രമേശ്, ഗുലാം നബി ആസാദ്, ആനന്ദശർമ, മല്ലികാർജുൻ ഖാർഗെ, പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരാണ്. ഇവരിൽ എത്രപേർക്കു ജനങ്ങളുമായി നേരിട്ടു ബന്ധമുണ്ട്?
പുതിയ നേതാക്കൾ വരണം
നേതൃത്വനിരയിൽ മാറ്റംവരണമെന്നു പറയുന്പോൾ അവരെല്ലാം പാർട്ടിവിടണം എന്നല്ല രാഹുൽ ഉദ്ദേശിക്കുന്നത് എന്നു വ്യക്തം. അവരെല്ലാം സ്വന്തം താത്പര്യങ്ങളെക്കാൾ പാർട്ടിയുടെ താത്പര്യം പരിഗണിക്കണം എന്നർഥം. രാഹുൽ വാഗ്ദാനം ചെയ്തതു പോലെ അവർ കൂടെനിന്നു പാർട്ടിയെ ബലപ്പെടുത്തണം. അത്യാവശ്യം പദവികൾ കൈമാറണം. രാജ്യസഭയിലും മറ്റും വർഷങ്ങളായി അംഗങ്ങളായവർ മറ്റുള്ളവർക്ക് അവസരം കൊടുക്കണം. അവസരം കിട്ടാൻവേണ്ടി നേതാക്കൾ അന്യപാർട്ടികളിൽ പോകേണ്ടി വരുന്നത് ഇല്ലാതാക്കണം.
രാഹുലിന്റെ മുത്തശി ഇന്ദിരാഗാന്ധി കോണ്‍ഗ്രസിൽ അധീശത്വം നേടാൻ കൊണ്ടുവന്ന സംസ്കാരം ഇന്നു പാർട്ടിക്കു വിനാശകരമായിരിക്കുന്നു. അന്നു കോണ്‍ഗ്രസ് പാർട്ടിക്കു ശക്തമായ സംഘടനാസംവിധാനം ഉണ്ടായിരുന്നു. ഓരോ സംസ്ഥാനത്തും കരുത്തരായ നേതാക്കൾ. ഇന്നു ദ്രാവിഡ പാർട്ടികളുടെ ഒൗദാര്യത്തിൽ കാർത്തി ചിദംബരത്തെപ്പോലുള്ളവർ കോണ്‍ഗ്രസ് നേതാക്കളായി ലോക്സഭയിൽ എത്തുന്ന തമിഴ് നാട്ടിൽ കാമരാജ് ഉണ്ടായിരുന കാലം ഓർക്കുക.
ഇന്ദിരയുടെ കാലം വന്നതോടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നതിനെക്കാൾ മുഖസ്തുതിക്കാർക്കും കൂടെനിൽക്കുമെന്ന് ഉറപ്പുള്ളവർക്കും മാത്രമായി പദവികൾ. എംപി, എംഎൽഎ പദവികളിലേക്ക് നൂലിൽകെട്ടി ആൾക്കാരെ ഇറക്കിത്തുടങ്ങി. കെപിസിസി നിർദേശിച്ച ലീലാ ദാമോദരമേനോനെപ്പോലുള്ളവരെ മാറ്റി കെ.പി. ഉണ്ണിക്കൃഷ്ണനെപ്പോലുള്ളവരെ കളത്തിലിറക്കി. സീറ്റു കിട്ടുന്നയാൾ മരിക്കാതെ മാറില്ലെന്നായി. പിന്നീടു കോണ്‍ഗ്രസിലെ സ്ഥാനാർഥിനിർണയത്തിൽ നൂലിൽ കെട്ടി ഇറക്കുന്നവർ പെരുകി. അവർ പദവിക്കുവേണ്ടി കളംമാറി ചവിട്ടി. സിപിഎമ്മിൽ നിന്നു വന്നയാൾക്കു കോണ്‍ഗ്രസിൽ പരവതാനി വിരിച്ചു സ്വീകരണമായി. കോണ്‍ഗ്രസിൽ കിട്ടപ്പോരില്ലെന്നു വരുന്പോൾ അടുത്ത താവളം നോക്കുന്നു. തെലുങ്കാനയിലെ കോണ്‍ഗ്രസിലുണ്ടായിരുന്ന 18 എംഎൽഎ മാരിൽ 12 ഉം തെലുങ്കാന രാഷ്ട്രസമിതിയിൽ എത്തി. ഇനിയും ഉണ്ടാവും ഇത്തരം ഒഴുക്കുകൾ. കാരണം അത്തരക്കാരാണു ജയിച്ചുവന്നിട്ടുള്ളത്. അവർക്കു പാർട്ടിയോ ദർശനമോ അല്ല ഉള്ളത്, സ്വന്തം പദവിക്കാര്യം മാത്രം.
കോണ്‍ഗ്രസ് ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും അയാൾക്കുവേണ്ടി പ്രവർത്തിക്കാൻ സംഘടനയും ജനങ്ങളും ഉണ്ടായിരുന്നു. പ്രാദേശികഭേദവും ഉണ്ടായിരുന്നില്ല. കൊല്ലംകാരൻ ആർ. ശങ്കർ കണ്ണൂരിൽ നിന്നും കോട്ടയംകാരൻ കെ.സി. ജോസഫ് ഇരിക്കൂറിൽ നിന്നും ഒക്കെ ജയിച്ചിട്ടുണ്ട്. ഇക്കുറി കൊല്ലംകാരൻ ഉണ്ണിത്താൻ കാസർഗോഡ് ജയിച്ചില്ലേ എന്നു ചോദിച്ചേക്കാം. അവിടെ പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവർ തങ്ങൾ എന്തിനുവേണ്ടി കഷ്ടപ്പെടുന്നു എന്നു ചിന്തിക്കുന്നതിന്റെ സൂചനകൾ ഏറെയുണ്ട് എന്ന് ഓർക്കുക. ഇത്തരം പ്രവണതയിലൂടെ പ്രവർത്തകരും ജനങ്ങളും മനസുമടുത്ത് അകന്നുതുടങ്ങി.
സാക്ഷാൽ കെ. കരുണാകരനെപ്പോലെ ജനകീയനായ ഒരു നേതാവ് കേരളത്തിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹം പോലും അറിയാതെ പദവികൾ വന്നു. കടുത്ത ഇന്ദിരാഭക്തനായിരുന്ന അദ്ദേഹവും പദവികൾ കൊടുക്കുന്പോൾ തന്നോടുള്ള കൂറും വിധേയത്വവും മാത്രം കാരണമാക്കി. അതുകൊണ്ടു ധാരാളംപേർ നിഷ്ക്രിയരോ നിസംഗരോ ആയി. ധാരാളംപേർ വേറെ താവളങ്ങൾ തേടി. അതുകൊണ്ട് സംഘടനാ പ്രവർത്തനത്തെക്കാൾ പെട്ടിചുമടിനും മുഖസ്തുതിക്കും എല്ലാമായി വില. എനിക്ക് എന്തുകിട്ടും എന്നു മാത്രമായി ആലോചന.
അറുപത്തിരണ്ടുകാരനായിരുന്ന ആർ. ശങ്കറിനെ കടിച്ചുതൂങ്ങുന്ന കടൽക്കിഴവനെന്നു പരിഹസിച്ചു പദവി പിടിച്ചവർ 90 -ാം വയസിലും തന്റെ പദവി ഉറപ്പിക്കുന്നു. ഇല്ലെങ്കിൽ മകനോ മകൾക്കോ മരുമകൾക്കോ ഒക്കെ സീറ്റ് തരപ്പെടുത്തുന്നു. അതിന് ചുറ്റും നിൽക്കുന്ന മുഖസ്തുതിക്കാരുടെ വായ്ത്താരിയും ഉണ്ടാവും. അദ്ദേഹമില്ലെങ്കിൽ, മക്കളില്ലെങ്കിൽ പാർട്ടി ഇല്ലെന്ന മട്ട്. നേതാവ് മരിച്ചാൽ അദ്ദേഹത്തിന്റെ പദവിയിൽ വിധവയോ മകനോ വന്നില്ലെങ്കിൽ ജയിക്കില്ല പോലും. ഇങ്ങനെ വളർന്ന സംസ്കാരമാണ് കോണ്‍ഗ്രസിനെ എല്ലായിടത്തും ഇല്ലാതാക്കിയത്.
ആന്ധ്രപ്രദേശിൽ രാജശേഖര റെഡ്ഡി പോയി, ജഗൻ വന്നു. ബംഗാളിൽ കമ്യൂണിസ്റ്റ് ഭീകരവാഴ്ച പോയി, മമതയുടെ ഭീകരവാഴ്ചയായി. നേതാക്കളും സ്തുതിപാഠകരും വളർന്നു. പാർട്ടി ഇല്ലാതായി. അവരൊക്കെ കോണ്‍ഗ്രസുകാരായിരുന്നു. ഇന്ദിരയുടെ സ്കൂളിൽ പഠിച്ചവർ. തനിക്ക് എല്ലാം വേണമെന്നാണ് എല്ലാവർക്കും മോഹം. പവാറിനും മായാവതിക്കും മമതയ്ക്കും അഖിലേഷിനും ദേവഗൗഡയ്ക്കുമെല്ലാം പ്രധാനമന്ത്രിയാകണം. സ്വന്തം പാർട്ടിക്കുള്ളതാകട്ടെ രണ്ടക്കം പോലും തികയാത്ത എംപിമാരും.
ദർശനം ഉണ്ടാവണം
പദവികൾക്കുവേണ്ടി മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്കു മുഖസ്തുതിയുടെ പാത വളരെ എളുപ്പമുള്ളതായി. ഈ സംസ്കാരത്തിനു മാറ്റംവരണമെങ്കിൽ രാഷ്ട്രീയ പ്രവർത്തനത്തിനു വ്യക്തിപരമായ പദവികൾക്കപ്പുറം ഒരു ദർശനം ഉണ്ടാവണം. ഭാരതത്തിന്റെ ദേശീയ പാർട്ടിയായിരുന്ന കോണ്‍ഗ്രസിന് എന്തുപറ്റി എന്ന ചിന്ത എത്തിച്ചേരുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഇതാവും. ഭാരതത്തിന്റെ സ്വാതന്ത്ര്യസന്പാദനം പോലെ എന്തു വികാരമാണ് ഇന്ന് ജനങ്ങളെ കണ്ണികളാക്കാൻ കോണ്‍ഗ്രസിനുള്ളത്?.
പി. ചിദംബരത്തിന്റെ ധനകാര്യമാണു കേരളത്തിലെ കർഷകനെ കുത്തുപാള എടുപ്പിച്ചതെന്ന് ഇന്നും ജനം വിശ്വസിക്കുന്നു. കേന്ദ്ര മന്ത്രിസഭയിൽ എട്ടു മന്ത്രിമാർ കേരളത്തിൽ നിന്ന് ഉണ്ടായിരുന്നപ്പോഴാണ് ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ട് പോലെ ജനവിരുദ്ധ പരിപാടികൾ നടപ്പാക്കിയത്. ഉമ്മൻ ചാണ്ടി മന്ത്രിസഭ കേരളത്തിൽ നന്നായി ഭരിച്ച കാലത്താണ് കേന്ദ്ര പ്രതിരോധമന്ത്രി ആന്റണി കേരളത്തിൽ വന്ന് ഇടതുഭരണമായിരുന്നു നല്ലതെന്നു പറഞ്ഞത്. സ്വന്തം കുഴി തോണ്ടുന്ന എത്രയോ സംഭവങ്ങൾ വേറെയുണ്ട്.
കോണ്‍ഗ്രസ് ശക്തമാകണമെങ്കിൽ കൃത്യമായ ദർശനം വേണം. അതിൽ ബോധ്യമുള്ള പ്രവർത്തകർ വേണം. ആർഎസ്എസിനുള്ള 60 ലക്ഷം സംഘികളാണ് ഭാരതീയ ജനതാപാർട്ടിയെ അധികാരത്തിലെത്തിക്കുന്നത്. ശരിയായാലും തെറ്റായാലും ഒരു ദർശനം നയിക്കുന്നവരാണവർ. വിവാഹജീവിതം പോലും ഉപേക്ഷിച്ചാണ് പലരും സംഘടനയിൽ നിൽക്കുന്നത്. അതുകൊണ്ടു തന്നെ അവർക്കു നിലപാടുകൾക്കു വേണ്ടി വലിയ ത്യാഗം സാധ്യമാകുന്നു. അങ്ങനെ സംവിധാനമുണ്ടായാൽ കോൺഗ്രസിനു ന്യായപോലുള്ള പരിപാടികൾ ജനങ്ങളിൽ എത്തിക്കാനാവും.
ഓരോ വ്യക്തിയും രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങുന്നത് അധികാരത്തിലെത്താൻ കൂടിയാണ്. അതുകൊണ്ടു പദവികൾ മോഹിക്കുന്നതു തെറ്റല്ല. എന്നാൽ, പദവികൾ മോഹിക്കുന്നത് എന്തിനുവേണ്ടി എന്ന വിഷയമുണ്ട്. ജനങ്ങൾക്കുവേണ്ടി എന്തു ചെയ്യാൻ കഴിയും എന്ന ചോദ്യം ഉണ്ടാവണം. ആ ലക്ഷ്യത്തിനായി പാർട്ടി നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും അതിനായി അത്യധ്വാനം ചെയ്യുകയും ചെയ്യുന്നവർക്കാണ് പദവി കൊടുക്കേണ്ടത്.
അനന്തപുരി/ദ്വിജൻ