Thursday, June 20, 2019 11:53 PM IST
തിരുവനന്തപുരം: ഘാന, മൊസാംബിക് തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ തോട്ടണ്ടി ഇറക്കുമതിക്കായി പരസ്യം നൽകിയപ്പോൾ ക്വട്ടേഷൻ നൽകിയതു തഴവയിലുള്ള സഹദേവൻ പിള്ള. ഇതിന്റെ പിന്നിലെ ഗുട്ടൻസ് തിരുവഞ്ചൂർ രാധാകൃഷ്ണനു മനസിലാകുന്നില്ല. കശുവണ്ടി മേഖലയിലെ പ്രതിസന്ധിയേക്കുറിച്ച് തിരുവഞ്ചൂർ നൽകിയ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസിൽ നടന്ന ചർച്ചയ്ക്കിടയിലാണു തിരുവഞ്ചൂർ മനസിലാകാത്ത കാര്യം തുറന്നുപറഞ്ഞത്.
കശുവണ്ടി മേഖലയിലെ പ്രതിസന്ധിയുടെ പേരിൽ കൊല്ലത്തു സമരം നടക്കുകയാണെന്നു തിരുവഞ്ചൂർ പറഞ്ഞു. മൂന്നു സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമകൾ ആത്മഹത്യ ചെയ്തത്രെ. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ഇതിൽ കൂടുതൽ എന്തു വേണം?
ഇടതുസർക്കാർ അധികാരത്തിൽ വന്നപ്പോൾ കൊല്ലത്തെ മുഴുവൻ കശുവണ്ടി ഫാക്ടറികളും അടഞ്ഞു കിടക്കുകയായിരുന്നു എന്നാണ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കു പറയാനുണ്ടായിരുന്നത്. ഇപ്പോൾ സർക്കാർ ഫാക്ടറികളെല്ലാം തുറന്നു പ്രവർത്തിക്കുന്നു. സ്വകാര്യ മേഖലയിലെ ഫാക്ടറികളിൽ കുറെ തുറന്നു. പ്രതിസന്ധിയിലേക്കല്ല, പ്രതിസന്ധിയിൽ നിന്നു കരകയറുകയാണിപ്പോൾ - മന്ത്രി പറഞ്ഞു.
ഇ- ടെൻഡർ വഴി തോട്ടണ്ടി ഇറക്കുമതി ചെയ്യാനുള്ള നടപടികൾ വേണ്ടെന്നു വച്ചതിൽ അഴിമതി മണക്കുകയാണ് തിരുവഞ്ചൂർ. ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടിയാണ് ഇറക്കുമതി ചെയ്തതെന്നും ആരോപണമുയർത്തി. എല്ലാംകൂടി ഇരുപതു കോടി രൂപയുടെ അഴിമതി നടന്നെന്നാണ് തിരുവഞ്ചൂരിന്റെ ആക്ഷേപം. പത്രവാർത്തകളെയാണ് അദ്ദേഹം അതിന് ആശ്രയിച്ചത്.
തഴവ സഹദേവൻ പിള്ളയ്ക്ക് ഇറക്കുമതി ഓർഡർ ലഭിച്ചതിൽ അപാകതയൊന്നുമില്ലെന്നു മന്ത്രി പറഞ്ഞു. വിദേശ കമ്പനികൾക്കു കേരളത്തിൽ ഏജന്റുമാരുണ്ടാകാം. ഏതായാലും തഴവ സഹദേവൻ പിള്ളയെക്കുറിച്ചു കേട്ടിട്ടില്ലെന്നു മന്ത്രി പറഞ്ഞപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എതിർപ്പുമായി രംഗത്തുവന്നു. കരാർ വായിച്ചുകേൾപ്പിച്ച് അതിൽ സഹദേവൻ പിള്ളയുടെ പേരും ഒപ്പുമുള്ളതും രമേശ് ചൂണ്ടിക്കാട്ടി.
ഇറക്കുമതി വിവരം പരസ്യപ്പെടുത്തുന്നതിനായി പത്രപരസ്യം നൽകിയതു കൂടാതെ അതതു രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡർമാരുമായും ബന്ധപ്പെട്ടിരുന്നു എന്നു മന്ത്രി പറഞ്ഞു. അംബാസഡർമാർക്ക് എന്താ അണ്ടിക്കച്ചവടമാണോ എന്നായിരുന്നു തിരുവഞ്ചൂരിന്റെ ചോദ്യം.“തിരുവഞ്ചൂർ എന്തൊക്കെയോ പറഞ്ഞു, നോട്ട് കൗണ്ട് എന്നോ മറ്റോ. ’’ മന്ത്രിയുടെ പരിഹാസം. മന്ത്രി വെറുതേ മിമിക്രി കളിച്ചു രക്ഷപ്പെടേണ്ട എന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി.
സെപ്റ്റംബർ- ഒക്ടോബർ വരെ ഫാക്ടറികൾ പ്രവർത്തിക്കാനാവശ്യമായി തോട്ടണ്ടി ഇപ്പോൾ തന്നെ സ്റ്റോക്കുണ്ടെന്നു മന്ത്രി പറഞ്ഞു. വലിയ മാറ്റങ്ങൾ ഈ മേഖലയിൽ വരാൻപോകുകയാണ്. ഒരുപക്ഷേ കശുവണ്ടി വ്യവസായത്തിന്റെ പുഷ്കലകാലം വരാൻ പോകുകയാണ്. സ്ഥാപിത താൽപര്യക്കാരുടെ ഏജന്റുമാരായി കോണ്ഗ്രസുകാർ പ്രവർത്തിക്കരുതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
തിരുവഞ്ചൂർ അവതരിപ്പിച്ച കാര്യങ്ങൾക്കല്ല മന്ത്രി മറുപടി പറഞ്ഞതെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചിരിച്ചുകൊണ്ടു കഴുത്തറക്കുക എന്നു കേട്ടിട്ടുണ്ട്. ഇവിടെ മന്ത്രി കരഞ്ഞുകൊണ്ടു കഴുത്തറക്കുകയാണ്. കാപ്പക്സിലും കശുവണ്ടി വികസന കോർപറേഷനിലും കാഷ്യു ബോർഡിലും വലിയ അഴിമതിയാണു നടക്കുന്നതെന്നും രമേശ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നു പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
ഭക്ഷ്യം, മൃഗസംരക്ഷണം, ക്ഷീരവികസനം, വനം എന്നീ വകുപ്പുകളിലേക്കുള്ള ധനാർഭ്യർഥനകളാണ് ഇന്നലെ നിയമസഭ പരിഗണിച്ചത്. മന്ത്രിമാരായ പി. തിലോത്തമനും കെ. രാജുവിനും കാര്യമായ വിമർശനങ്ങളേൽക്കാതെ രക്ഷപ്പെടാൻ സാധിച്ചു. ചർച്ചയിൽ ഏറ്റവും ശ്രദ്ധേയമായത് പി.ജെ. ജോസഫിന്റെ പ്രസംഗമായിരുന്നു. ക്ഷീരമേഖലയേക്കുറിച്ചും പശുവളർത്തിലിനേക്കുറിച്ചുമുള്ള ക്ലാസ് തന്നെ ആയിരുന്നു പി.ജെ.യുടെ പ്രസംഗം. അനുവദിച്ച ആറു മിനിറ്റ് കഴിഞ്ഞ് വീണ്ടും ആറു മിനിറ്റ് കൂടി എടുത്തെങ്കിലും പി.ജെ. തൃപ്തനായല്ല സീറ്റിലിരുന്നത്. കേട്ടിരുന്നവർക്കും കേട്ടു തൃപ്തിയായില്ല എന്നതാണു വാസ്തവം. ചോദ്യങ്ങൾ ചോദിച്ചും സംശയങ്ങൾ തീർത്തും അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തതോടെ പി.ജെ. ജോസഫിന്റെ പ്രസംഗം തന്നെ ഒരു ചർച്ചയായി മാറി. സഭയിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യം.
ക്ഷീരകർഷകനായ താൻ പ്രതിദിനം ഈ കൃഷിയിലൂടെ നാലായിരം രൂപ ലാഭമുണ്ടാക്കുന്നുണ്ടെന്ന് പി.ജെ. പറഞ്ഞു. ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനായി ഉത്തരേന്ത്യൻ ഇനങ്ങളെ കേരളത്തിലെത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ധവള വിപ്ലവകാലത്ത് നാടൻ ഇനങ്ങളെ നയത്തിന്റെ ഭാഗമായി ഇല്ലാതാക്കുകയായിരുന്നു എന്നു മന്ത്രി വി.എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ തനതായിരുന്ന വെച്ചൂർ പശു ഇപ്പോഴുമുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടിയപ്പോൾ ആ ഇനം ഇപ്പോൾ ഇല്ലെന്നു പി.ജെ. തീർത്തു പറഞ്ഞു. വേണ്ട ആഹാരം കിട്ടാതെ വളർച്ച മുരടിച്ച പശുവിനെ വെച്ചൂർ പശു എന്നു പേരിട്ടാൽ അതു വെച്ചൂർ പശു ആകില്ല. ആ ഇനം ഇന്നു കേരളത്തിലില്ല. രാവിലെ കറക്കുന്പോൾ അഞ്ചു ലിറ്റർ വരെ പാൽ ലഭിക്കുമായിരുന്ന വെച്ചൂർ പശു തന്റെ പിതൃസഹോദരിയുടെ വീട്ടിലുണ്ടായിരുന്നു എന്നു പി.ജെ. ഓർമിച്ചെടുത്തു.
കാട്ടുമൃഗശല്യത്തെക്കുറിച്ചായിരുന്നു ജോർജ് എം. തോമസിനു പറയാനുണ്ടായിരുന്നത്. മിൽമയെ നശിപ്പിക്കരുതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. ചായക്കടയിൽ പോയി പാലൊഴിച്ച ചായ കുടിക്കുന്നവർക്കു വരെ സംഘങ്ങൾ അനുവദിക്കുന്ന സ്ഥിതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നാലു വർത്തമാനം പറയണമെന്നു കരുതി സഭയിൽ വരുന്പോഴും പറയാൻ തോന്നുന്നില്ലെന്നു പി.സി. ജോർജ്. കാരണം 90 ശതമാനം ശരിയും പത്തു ശതമാനം തെറ്റുമാണു കാണുന്നത്. ഭക്ഷ്യമന്ത്രിയേക്കുറിച്ചും വനംമന്ത്രിയേക്കുറിച്ചും ജോർജിനു നല്ലതു മാത്രമേ പറയാനുള്ളു. നിഷ്പക്ഷനായതിനാൽ ധനാഭ്യർഥനയെ എതിർക്കുന്നും അനുകൂലിക്കുന്നുമില്ലെന്നു പറഞ്ഞാണ് ജോർജ് പ്രസംഗം അവസാനിപ്പിച്ചത്. കേരളത്തിൽ എവിടെ പോയാലും മനോഹരമായ റേഷൻ കടകൾ കാണുന്നതിന്റെ ആനന്ദത്തിലാണ് കെ.ബി. ഗണേഷ്കുമാർ. കാട്ടുമൃഗങ്ങൾക്കു വനത്തിനുള്ളിൽ തന്നെ വെള്ളം ലഭ്യമാക്കിയാൽ നാട്ടിലേക്കിറങ്ങില്ലെന്നും ഗണേഷ്കുമാർ പറഞ്ഞു.
ഇ.എസ്. ബിജിമോൾ, വി.കെ. ഇബ്രാഹിംകുഞ്ഞ്, സി.കെ. ഹരീന്ദ്രൻ, ആന്റണി ജോണ്, ഒ.ആർ. കേളു, ഇ.കെ. വിജയൻ, കെ. കുഞ്ഞിരാമൻ, കെ.എൻ.എ. ഖാദർ, സി.കെ. ശശീന്ദ്രൻ, സണ്ണി ജോസഫ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
നൂറു വയസ് പിന്നിടുന്ന കെ.ആർ. ഗൗരിയമ്മയ്ക്കു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആശംസകൾ നേർന്നു. ഗൗരിയമ്മയുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ അംഗങ്ങൾക്കു സൗകര്യം നൽകുന്നതിനായി വെള്ളിയാഴ്ച നിയമസഭയ്ക്ക് ഒഴിവു നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ ആവശ്യത്തെ പിന്തുണച്ചു. അങ്ങനെ സഭാംഗമല്ലാത്ത ഗൗരിയമ്മയ്ക്കുവേണ്ടി ഇന്നത്തെ സമ്മേളനം വേണ്ടെന്നു വച്ചു.
സാബു ജോണ്