Wednesday, April 8, 2020 12:02 AM IST
ഇറ്റലിയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കൊറോണ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ, ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ വച്ച് മാർച്ച് 27 ന് ഉൗർബി എത് ഓർബി (നഗരത്തിനും ലോകത്തിനും വേണ്ടി) ആശീർവാദം നല്കി. പാപ്പായുടെ അനുഗ്രഹം സ്വീകരിച്ചതിനു ശേഷം, റോമാ രൂപതയുടെ സെന്റ് പാട്രിക് എന്ന ഇടവകയിൽ ശുശ്രൂഷ ചെയ്യുന്ന ഞാൻ, ദേവാലയം അടയ്ക്കാനായി പോയി. പള്ളിക്കകത്തു പ്രവേശിച്ചപ്പോൾ ഹൃദയത്തിൽ ആ കാഴ്ച തറച്ചു. സ്ഥിരമായി പ്രാർഥിക്കുവാൻ വരുന്ന വയോധികയായ ഒരു സ്ത്രീ ദേവാലയത്തിലെ സക്രാരി കെട്ടിപ്പിടിച്ചു കരഞ്ഞു പ്രാർഥിക്കുന്നു.
എന്താ അമ്മച്ചി? ദൈവത്തിനു കൊറോണ വൈറസ് കൊടുക്കാനാണോ ആലിംഗനം ചെയ്യുന്നത്? അല്പം തമാശയായി ഞാൻ ചോദിച്ചു. അങ്ങനെയല്ല അച്ചാ, ഈ വൈറസിൽ നിന്നു ലോകത്തെ സംരക്ഷിക്കാൻ എന്റെ തന്പുരാനേ കഴിയൂ! എന്നു പറഞ്ഞുകൊണ്ടു പ്രത്യാശയോടെ തിരികെ ഭവനത്തിലേക്ക് അവർ മടങ്ങി. 960 ൽ കൂടുതൽ കൊറോണ മരണങ്ങൾ സംഭവിച്ച ആ കറുത്ത ദിനത്തിലും കൈമോശം വരാത്ത ശക്തമായ ഒരു വിശ്വാസവലയം അവരിൽ എനിക്കനുഭവപ്പെട്ടു. ഇറ്റാലിയൻ ജനത മുഴുവനും ഭയചകിതരായി ജീവിക്കുന്ന ഈ സമയത്തും ആ അമ്മച്ചിയുടെ മുഖത്ത് ദൈവികമായ ഒരു നിർഭയത!
എന്നാൽ, 2020 ൽ മാനവരാശിയെ ഏറ്റവും ഭയപ്പെടുത്തിയ വാക്ക് ഏതെന്ന് ചോദിച്ചാൽ വൈറസ് ആയിരിക്കുമെന്ന നിലയിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ഹാക്കർമാരും അവരുടെ ജീവനറ്റ കന്പ്യൂട്ടർ വൈറസുകളും മാൽവെയറുകളും അടക്കിഭരിക്കുന്ന സാമ്രാജ്യത്തിലേക്ക്, ത്രസിക്കുന്ന വൈറസുകളുടെ കടന്നാക്രമണത്തിൽ ലോകം പകച്ചു നിൽക്കുന്ന അവസ്ഥയാണിന്ന്. പ്രപഞ്ചോൽപത്തി മുതൽ ദശലക്ഷക്കണക്കിന് വൈറസുകൾ ഉള്ളതിൽ 5000 ൽ പരം വൈറസുകളെ കുറിച്ച് വളരെ വിശദമായി, ഇവിടെ ഒരു വൈറസ്, അവിടെ ഒരു വൈറസ്, എല്ലായിടത്തും ഒരേ വൈറസ് (Here a virus, there a virus, everywhere the same virus) എന്ന തന്റെ ഗവേഷണത്തിൽ ബ്രയിബാർട്ട് റോവർ അവതരിപ്പിക്കുന്നുണ്ട്. ഭൗമിക പരിസ്ഥിതിയുടെ നാനാഭാഗത്തും വൈറസുകളുടെ അതിപ്രസരമുണ്ടെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ഇന്നും വളരെ പ്രസക്തമാണ്.
വൈറസ് എന്ന വാക്കിന്റെ പദോല്പത്തിത്തന്നെ (ലാറ്റിൻ - വീറുസ്- വിഷം) അവ എത്രത്തോളം അപകടകാരികളാണെന്ന് വെളിപ്പെടുത്തുന്നു. വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഗ്രീക്കു ഭിഷഗ്വരനായ ഹിപ്പോക്രാറ്റസ് (460- 370 ബിസി) പെരിൻതൂസ് ജ്വരം എന്നു തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയതു വൈറസുകളെ കുറിച്ചാണെന്ന് ശാസ്ത്രലോകം ഇന്ന് അനുമാനിക്കുന്നു. പ്രശസ്ത ശാസ്ത്രജ്ഞനായ ലൂയി പാസ്റ്റർ (1822-1895) തുടങ്ങിവച്ച കീറാമുട്ടിയായ വൈറസ് എന്ന ഈ സമസ്യ കോവിഡ്-19ന്റെ രൂപത്തിൽ ഇപ്പോഴും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അതിന്റെ വർഗനാമം (കൊറോണ) സൂചിപ്പിക്കുന്നതുപോലെ, അദൃശ്യമായ കിരീടം ധരിച്ചുകൊണ്ട് ലോകാധിപത്യത്തിന്റെ സിംഹാസനം അതു കൈയടക്കിക്കൊണ്ടിരിക്കുകയാണ്.
ചില അനിവാര്യതകൾ
കോവിഡ് -19 (Corona Virus Disease 19) എന്ന കൊറോണ ( കുടുംബത്തിലെ വൈറസ് ചൈനയിലെ വുഹാനിൽ പിടിമുറുക്കിയത് മുതൽ, അതിന്റെ ഉദ്ഭവം എവിടെയെന്നത് ഇന്നും തർക്ക വിഷയമായി തുടരുന്നു. മധ്യകാലഘട്ടത്തിലെ (1347-1351) ബ്ലാക്ക് ഡെത്തിനും, ആധുനിക യുഗത്തിലെ സ്പാനിഷ് ഫ്ലൂവിനും (1918-19) ശേഷം, കോവിഡ് -19 നെയും മഹാമാരിയുടെ ഗണത്തിലേക്ക് 2020, മാർച്ച് 11നു ലോകാരോഗ്യസംഘടന ഉൾപ്പെടുത്തി കഴിഞ്ഞു. 2019, ഡിസംബർ ഒന്നിനു ചൈനയിൽ ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ടു. ലോകമെന്പാടും ഭയാനകമായ രീതിയിൽ ഇത് വ്യാപിച്ചു. എങ്കിലും ലോകരാജ്യങ്ങൾ ഇതിന്റെ ഉത്ഭവത്തെക്കുറിച്ച് പരസ്പരം പഴിചാരിക്കൊണ്ടിരിക്കുന്നു.
ചരിത്രത്തിലെ ചില അനിവാര്യതകൾ നമ്മെ വിസ്മയിപ്പിക്കും; ചിലപ്പോൾ അവ നമ്മെ ഞെട്ടിപ്പിക്കും; ചിലത് ഉത്തരമില്ലാത്ത ചോദ്യങ്ങളായി നമ്മെ ഗ്രസിച്ചു കൊണ്ടിരിക്കും. യാദൃച്ഛികമാണെന്നു തോന്നാം. 2020 ജനുവരി 25നുംഫെബ്രുവരി 18 ലും ലോക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഈ അസാധാരണ പ്രതിഭാസത്തെക്കുറിച്ചുള്ള വിവരണങ്ങൾ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ലക്ഷക്കണക്കിന് ജനങ്ങളെ ഈ ഭൂമുഖത്തു നിന്നു തുടച്ചുമാറ്റിയ 1720 ലെ മർസൈയിലേ പ്ലേഗിനും അതിനു സമാനമായ രീതിയിൽ മനുഷ്യ ജീവൻ കവർന്നെടുത്ത1820 ൽ ഏഷ്യയിൽ പൊട്ടിപ്പുറപ്പെട്ട കോളറയ്ക്കും (പ്രധാനമായും ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്ലൻഡ്), പത്തു കോടിയിൽപരം മനുഷ്യജീവനുകൾ കടപുഴക്കിയ 1920ലെ സ്പാനിഷ് ഫ്ലുവിനും ശേഷം മനുഷ്യരാശിയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്തുകൊണ്ട് 2020 ൽ കോവിഡ്-19 എന്ന വൈറസ് അതിവേഗം ബഹുദൂരം എന്ന വിധത്തിൽ നമ്മെ കീഴടക്കി കൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? പ്രകൃതിയുടെ നിഗൂഢതകൾ മനുഷ്യന് ഇപ്പോഴും അഗ്രാഹ്യമായി തുടരുന്നുവെന്നു സമ്മതിച്ചുകൊണ്ടു വിനയത്തോടെ തലകുനിക്കാനേ നമുക്കു സാധിക്കുകയുള്ളൂവെന്നു തോന്നുന്നു.
എങ്കിലും, വിവിധ വേദപുസ്തകങ്ങളിലും മനുഷ്യസാഹിത്യ ഗ്രന്ഥങ്ങളിലും ക്വാറന്റൈൻ & ഐസൊലേഷൻ ജീവിതത്തെക്കുറിച്ചും വൈറസുകൾ താറുമാറാക്കുന്ന ജീവിത ക്രമത്തെക്കുറിച്ചും പ്രതിപാദിക്കുന്നത് വെളിപാടുകളായി മാറുന്ന സമയം കൂടിയാണിത്. ബൈബിളിലെ അപ്പൊകലിപ്റ്റിക്കൽ (apocalyptica l) സാഹിത്യ ശൈലിയുമായി ഇവയ്ക്കെല്ലാം ഇഴചേർന്ന അടുപ്പമുണ്ട്. ജോണ് മന്ദേലിന്റെ പതിനൊന്നാം സ്ഥലം (Station Eleven), സാക്യോ കൊമാസ്തുവിന്റെ (Sakyo Komastu) വൈറസ്, ബേരസ്ഫോർഡിന്റെ ഗോസ്ലിങ്ങ്സ്: സ്ത്രീകളുടെ ഒരു ലോകം (Goslings: A World of Women) എന്നിവ അവയിൽ ചിലതാണ്. 2008 ൽ സിൽവിയ ബ്രൗണ് പ്രസിദ്ധീകരിച്ച അവസാനദിനങ്ങൾ: ലോകാവസാനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും പ്രവചനങ്ങളുംന്ധ End of Days: Predictions and Prophecies about the end of the world) എന്ന തന്റെ ഗ്രന്ഥത്തിൽ, 2020 നോട് ചേർന്ന്, ലോകത്ത് ന്യൂമോണിയ പോലുള്ള വലിയ രോഗം ലോകം മുഴുവൻ വ്യാപിക്കുമെന്നും, മനുഷ്യന്റെ ശ്വാസകോശങ്ങളും, അവയുടെ ശാരീരിക പ്രവർത്തനങ്ങളും താറുമാറാക്കുമെന്നും പരാമർശമുണ്ട്.
കൊറോണ വൈറസ് വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന, ഞാനിപ്പോൾ വസിക്കുന്ന, ഇറ്റലിയിൽ, ആൽബർട്ട് കമ്യുവിന്റെ പ്ലേഗ് (The Plague) വളരെയധികം ഈ ആഴ്ചകളിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. അൾജീരിയിലെ ഒരാൻ എന്ന പട്ടണത്തെ വിഴുങ്ങുന്ന ഒരു പകർച്ചവ്യാധിയാണ് അതിലെ കേന്ദ്രവിഷയം. മനുഷ്യൻ തന്റെ ശത്രുക്കളെ വകവരുത്തുവാൻ സൃഷ്ടിച്ച വൈറസുകൾ മനുഷ്യകുലത്തെ തന്നെ ഇല്ലാതാക്കുന്നതു നാടകീയമായി ആവിഷ്കരിച്ച നീൽ ഗ്രാൻഡിന്റെ അവസാന യുദ്ധം കേരളത്തിലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്.
കരുതലോടെ ജീവിച്ചില്ലെങ്കിൽ മാനവകുലം നിലംപരിശാകുമെന്നുള്ള ഒരു മുന്നറിയിപ്പ് വെളിപാടിന്റെ സാഹിത്യഭംഗിയോടെ ഇവരെല്ലാം പറയാതെ പറയുന്നുണ്ട്. തിന്മയുടെ മേൽ നന്മയുടെ ആത്യന്തികമായ വിജയം ഇവയിലെല്ലാം അന്തർലീനമാണ്. ഇവയൊന്നും കേവലം മാനുഷിക ഭാവനകൾ മാത്രമല്ല, കാലത്തിന്റെ ചുവരെഴുത്തുകൾ കൂടിയാണെന്നുള്ള ബോധ്യമാണു വൈറസുകളുടെ ഈ പ്രത്യാക്രമണം നമ്മളിൽ ജനിപ്പിക്കേണ്ടത്.
മതവിശ്വാസം വർധിച്ചു
നമ്മുടെ ഇടയിലെ മറ്റൊരു വിഷയം, ഒരുപക്ഷേ, മനുഷ്യോല്പത്തി മുതലുള്ളതാണ്. സമൂഹത്തിൽ ശാസ്ത്രത്തിന്റെയും മതത്തിന്റെയും സ്ഥാനത്തെക്കുറിച്ചുള്ള ആശങ്കകൾ, മനുഷ്യന്റെ ഈ നിസഹായാവസ്ഥയിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. വൈറസ് മാരകമായി ആക്രമിച്ചുകൊണ്ടിരിക്കുന്ന ഇറ്റലിയിൽ ഞാൻ അനുഭവിച്ചറിഞ്ഞത്, മതവിശ്വാസം പതിന്മടങ്ങ് വർധിക്കുന്നതായിട്ടാണ്. നിരീശ്വരവാദിയായ ലുലിയൻ ഉർബാൻ എന്ന 38 വയസുകാരനായ, ലോബാർഡിയിൽ കൊറോണ ബാധിതരെ ശുശ്രൂഷിക്കുന്ന ഇറ്റാലിയൻ ഡോക്ടറുടെ വിശ്വാസ സാക്ഷ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പതിനാറാം നൂറ്റാണ്ടിലെ മഹാമാരിയിൽ നിന്നു റോമാനഗരത്തെ സംരക്ഷിച്ചുവെന്നു ഇറ്റാലിയൻ ജനത വിശ്വസിക്കുന്ന സാൻ മാർസലോ ആൽ കോർസോയിലെ അത്ഭുത ക്രൂശിതരൂപം സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ പ്രതിഷ്ഠിച്ചു കൊണ്ട് മാർപാപ്പ റോമാനഗരിക്കും ലോകം മുഴുവനും വേണ്ടി പ്രാർഥിക്കുന്നത് ഒരു വിശ്വാസപാരന്പര്യത്തിന്റെ പിന്തുടർച്ചയാവുന്നു.
ശാസ്ത്രവും മതവും സംബന്ധിക്കുന്ന വിഷയങ്ങളെക്കുറിച്ച് പഠനം നടത്തുവാൻ, 1936 ൽ പയസ് പതിനൊന്നാമൻ മാർപാപ്പ സ്ഥാപിച്ച വത്തിക്കാനിലെ ശാസ്ത്രഗവേഷണ അക്കാഡമിയിൽ, ലോകമെന്പാടുനിന്നുമുള്ള ശാസ്ത്രജ്ഞർ ഉണ്ടെന്നുള്ളത് ഇതുമായി നാം കൂട്ടിവായിക്കേണ്ടതാണ്. വിശ്വാസികൾ സോഷ്യൽ മീഡിയയിലൂടെ ദൈവവചനം പങ്കുവയ്ക്കുന്നതും കുടുംബങ്ങളിൽ ഒരുമിച്ചു പ്രാർഥിക്കുന്നതും വർധിക്കുന്നത് ഈ കാലയളവിൽ വളരെ ശ്രദ്ധേയമാണ്.
മതവിശ്വാസം ശാസ്ത്രത്തിന് എതിരാണെന്നും, രോഗഗ്രസ്തമായ മാനവരാശിയുടെ മുൻപിൽ മതം പരാജയപ്പെട്ടുവെന്നും ചില നിരീശ്വരവാദികൾ വാതോരാതെ വാദിക്കുന്നുണ്ട്. പക്ഷേ മതങ്ങൾ ശാസ്ത്രത്തിന് ഒരിക്കലും എതിരല്ലായിരുന്നുവെന്നതിന് അവർ സ്ഥാപിച്ച നിരവധിയായ ശാസ്ത്രഗവേഷണ സ്കൂളുകളും യൂണിവേഴ്സിറ്റികളും ആതുരാലയങ്ങളും സാക്ഷ്യപത്രങ്ങളാവുന്നു. നിരവധി സമർപ്പിതരും വിശ്വാസികളും ആത്യന്തികമായ മനുഷ്യനന്മയ്ക്കു വേണ്ടി ജീവൻ പണയംവച്ചും കോവിഡ്-19 നെതിരേ ആതുരശുശ്രൂഷയിൽ വ്യാപൃതരായി ഇരിക്കുന്നത് ഇത്തരം ജ്ഞാനവാദികൾ വിസ്മരിക്കുന്നതെന്തേ?
ഏറ്റവും ആത്യന്തികമായ സമസ്യ, നമുക്ക് ജീവിതത്തിൽ ആവശ്യമായിട്ടുള്ളതെന്താണെന്നുള്ളതാണ്. വിവേകമുള്ള മനുഷ്യർ ജീവിതത്തിൽ മുൻഗണനകൾ വയ്ക്കാറുണ്ട്. ഒരു തോൾവിരി പുതച്ചു കൊണ്ട്, സസ്യാഹാരം മാത്രം ഭക്ഷിച്ചു കൊണ്ട് മനുഷ്യന്റെ നന്മയാണ് വലുതെന്നു ഉദ്ഘോഷിച്ച മഹാത്മാഗാന്ധിയും, ഉടുവസ്ത്രം പോലും എടുത്തെറിഞ്ഞു കൊണ്ടു, പ്രകൃതിയിലെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും വൃക്ഷലതാദികളും മൃഗങ്ങളും തന്റെ സ്വന്തമാണെന്നു അസീസിയിലെ തെരുവുകളിലൂടെ നിലവിളിച്ചോടിയ ഫ്രാൻസിസും ഇടവക ജനങ്ങൾ തനിക്ക് സമ്മാനിച്ച വെന്റലേറ്റർ തന്നേക്കാൾ ആവശ്യം മറ്റൊരു സഹോദരനാണെന്നു തിരിച്ചറിഞ്ഞു, വെന്റലേറ്റർ അവനു നൽകിക്കൊണ്ട് കഴിഞ്ഞ മാർച്ച് 15ന് ജീവത്യാഗം ചെയ്ത, കൊറോണ കിരാതമായി വിഴുങ്ങിയ ഇറ്റലിയിലെ ബേർഗമൊ പട്ടണത്തിലെ ജൂസപ്പെ ബെരാർദെല്ലിയ എന്ന വൈദികനും എന്താണു മനുഷ്യജീവിതത്തിനാവശ്യമെന്നു നമ്മെ പഠിപ്പിക്കുന്നുണ്ട്.
വൈറസിന്റെ വിനാശകരമായ സ്ഥാനാരോഹണത്തിൽ പകച്ചുനില്കുന്ന ഇറ്റലിയുടെ പ്രധാനമന്ത്രിയായ ജൂസപ്പെ കോന്തെ യൂറോപ്യൻ യൂണിയന്റെ പ്രസക്തി ചോദ്യംചെയ്ത ആ ദിനത്തിൽ തന്നെയാണ്, ഒഴിഞ്ഞുകിടന്ന ഇരിപ്പിടങ്ങളെ സാക്ഷിയാക്കി സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യാശയുടെയും ആശ്വാസത്തിന്റെയും ആശീർവാദം ലോകമെന്പാടും 110 ലക്ഷത്തിലധികം പേർ ലൈവായി സ്വീകരിച്ചത്. മനുഷ്യോത്പത്തി മുതൽ വൈറസുകളും ഈ പ്രപഞ്ചത്തിൽ നിലനിൽക്കുന്നുണ്ട്.
അതിനാൽത്തന്നെ മനുഷ്യനും വൈറസും തമ്മിലുള്ള അതിർത്തികൾ സംരക്ഷിക്കപ്പെടേണ്ടതു തന്നെ. എല്ലാ ജീവിതസമസ്യകൾക്കും മുന്പിൽ, മനുഷ്യനും മനുഷ്യനും തമ്മിൽ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഹൃദയവാതിലുകൾ ഉദാത്തമായ മനോഭാവത്തോടെ തുറക്കപ്പെട്ടില്ലെങ്കിൽ, വൈറസ് എന്ന വിഷം നമ്മെ തകർക്കുന്ന കാലം വിദൂരമല്ല!
ഫാ. അരുണ്ദാസ് തോട്ടുവാൽ