Thursday, June 4, 2020 12:33 AM IST
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ലോക് ഡൗണിന്റെ അഞ്ചാം ഘട്ടത്തിലേക്കു കടന്നു. ഇതോടൊപ്പം കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന പല തീരുമാനങ്ങൾക്കെതിരേയും വിമർശങ്ങൾ ഉയർന്നുതുടങ്ങുന്നുണ്ട്. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന കാര്യത്തിലും കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിലുമൊക്കെ കേന്ദ്ര സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ല എന്നാണു വിമർശനം.
കർഷകർ, ചെറുകിട വ്യവസായികൾ, കുടിയേറ്റ തൊഴിലാളികൾ തുടങ്ങി വലിയ ഒരു വിഭാഗത്തിനുവേണ്ടി സർക്കാർ കാര്യമായി ഒന്നും ചെയ്തില്ല എന്ന വിമർശനമുണ്ട്. കോവിഡ് പ്രതിസന്ധി മൂലം രാജ്യത്ത് പത്തു കോടിയോളം ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണു വിലയിരുത്തൽ. ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചാനിരക്കിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് പല അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികളും പ്രവചിക്കുന്നത്.
പിഎം കെയേഴ്സ് ഫണ്ട്
പ്രൈം മിനിസ്റ്റർ സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് അഥവാ പിഎം കെയേഴ്സ് ഫണ്ട് എന്ന ചാരിറ്റബിൾ ഫണ്ട് രൂപവത്കരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വലിയ ചർച്ചകൾക്കു തുടക്കമിട്ടു. കോവിഡ് 19 പോലെയുള്ള മഹാമാരികൾ നിമിത്തമുള്ള ഏത് അത്യാഹിതത്തെയും നേരിടുന്നതിനും അടിയന്തര ഘട്ടങ്ങളിൽ പൗരന്മാർക്കു സഹായം നല്കാനും ലക്ഷ്യമിട്ടുള്ളതാണു പിഎം കെയേഴ്സ് ഫണ്ട്. പദ്ധതിക്ക് അനുകൂലമായും പ്രതികൂലമായും പല അഭിപ്രായങ്ങളും ഉയർന്നുകഴിഞ്ഞു.
ആയിരം കോടി രൂപ മൊത്തവരുമാനമോ അഞ്ചു കോടി രൂപ ലാഭമോ ഉള്ള കമ്പനികളും സ്ഥാപനങ്ങളും മൊത്തം ലാഭവിഹിതത്തിന്റെ രണ്ടു ശതമാനം സാമൂഹിക പ്രവർത്തനത്തിനു വിനിയോഗിക്കണമെന്ന് ഇന്ത്യയിൽ വ്യവസ്ഥയുണ്ട്. സാമൂഹിക ഉത്തരവാദിത്വ ഫണ്ട് (സി എസ് ആർ ഫണ്ട്) എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. 15,000 കോടിയിലേറെ രൂപ ഈ ഫണ്ടിലുണ്ട്. പിഎം കെയേഴ്സ് ഫണ്ട് രൂപീകരിക്കുന്നതോടെ സി എസ് ആർ ഫണ്ടിലെ തുക മുഴുവനും പി എം കെയേഴ്സ് ഫണ്ടിൽ നിക്ഷേപിക്കപ്പെടാനാണ് എല്ലാ സാധ്യതയും. അതിനുള്ള ഉത്തരവുകൾ പുറത്തുവന്നുകഴിഞ്ഞു. പി എം കെയേഴ്സ് ഫണ്ടിലേക്ക് കമ്പനികൾ നല്കുന്ന സംഭാവനകൾ സ്ഥാപനങ്ങളുടെ സി എസ് ആർ ഫണ്ട് ആയി കണക്കാക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ പറയുന്നത് .
സംസ്ഥാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വൻകിട കമ്പനികളുടെ സംഭാവന സി എസ് ആർ ഫണ്ടായി കണക്കാക്കില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്. കോവിഡ് പ്രതിരോധത്തിനുവേണ്ടി ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുമ്പോഴാണ് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടുമായിരുന്ന സംഭാവനകൾ പോലും പി എം കെയേഴ്സിലേക്കു പോകുന്നത്. ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ തത്വങ്ങൾക്ക് എതിരാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കമെന്ന് വിമർശനം ഉയരുന്നുണ്ട് . എന്നാൽ കമ്പനീസ് ആക്ടിന്റെ ഷെഡ്യൂൾ ഏഴ് പ്രകാരം സി എസ് ആർ ഫണ്ട് സംസ്ഥാനങ്ങൾക്കു നൽകുന്നതിൽ നിയമതടസം ഉണ്ട് എന്നാണ് കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്നവരുടെ വാദം.
ഏതായാലും തുടക്കം മുതൽ കനത്ത സംഭാവനകളാണു പിഎം കെയേഴ്സ് ഫണ്ടിലേക്കു വന്നുകൊണ്ടിരിക്കുന്നത്. സുതാര്യമായ ഓഡിറ്റിനോ വിവരാവകാശ നിയമത്തിനോ വിധേയമല്ലാത്ത ഇത്തരമൊരു ഫണ്ടിൽ അഴിമതിക്കു വലിയ സാധ്യതയുണ്ട് എന്നാണ് മുൻ ബിജെപി നേതാവായ യശ്വന്ത് സിൻഹ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി ഉള്ളപ്പോൾ പി എം കെയേഴ്സ് എന്ന പേരിൽ മറ്റൊരു ദുരിതാശ്വാസ നിധിയുടെ ആവശ്യം എന്തിനാണെന്നാണ് പദ്ധതിയെ എതിർക്കുന്നവരുടെ ചോദ്യം.
നെഹ്റു തുടങ്ങിയ പദ്ധതി
സ്വാതന്ത്ര്യത്തിനുശേഷം പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ അക്കൗണ്ടിലേക്കു വിഭജനത്തിന്റെ ഇരകളെ സഹായിക്കുന്നതിനുവേണ്ടി നിരവധി ആളുകൾ സംഭാവനകൾ നൽകിയിരുന്നു. നെഹ്റുവിന്റെ സ്വന്തം വിലാസത്തിലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിലാസത്തിലുമായി വന്ന ഈ തുകകളെ അദ്ദേഹം ഒരു പ്രത്യേക അക്കൗണ്ടിലേക്കു മാറ്റി. ഇത് എങ്ങനെ ചെലവഴിക്കണം എന്ന് ആലോചിച്ച നെഹ്റുവിന്റെ മുമ്പിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി അഥവാ ദേശീയ ദുരിതാശ്വാസ നിധി എന്ന ആശയം വച്ചത് വ്യവസായ രംഗത്തെ കുലപതിയും ദേശീയ വാദിയുമായിരുന്ന ജെആർഡി ടാറ്റയാണ്. വിഭജനത്തിന്റെ ഇരകളായ അഭയാർഥികളെ സഹായിക്കാനായി ഇത് ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹാത്മാഗാന്ധിയുമായും മന്ത്രിസഭയിലെ സഹപ്രവർത്തകരുമായും നെഹ്റു, ടാറ്റയുടെ നിർദേശം ചർച്ച ചെയ്തു. ദേശീയ ദുരിതാശ്വാസ നിധിയെന്ന ആശയത്തോട് പൊതുവേ എല്ലാവരും യോജിച്ചു. അന്നു രാജ്യം നേരിട്ട ഏറ്റവും ഗുരുതരമായ അഭയാർഥി പ്രശ്നത്തിന് മുൻഗണന നൽകിയെങ്കിലും ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രളയവും വരൾച്ചയും മഹാരോഗങ്ങളും ഉൾപ്പെടെ എല്ലാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന വിധമായിരുന്നു നെഹ്റു അന്ന് ദേശീയ ദുരിതാശ്വാസ നിധി വിഭാവനം ചെയ്തത്. പദ്ധതിക്കു സുതാര്യത വരുത്തുന്നതിലും അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി. പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി, കോൺഗ്രസ് അധ്യക്ഷൻ, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, ടാറ്റ ട്രസ്റ്റിയുടെ പ്രതിനിധി എന്നിവർ ഉൾപ്പെട്ടതായിരുന്നു അന്ന് ദേശീയ ദുരിതാശ്വാസ നിധിയുടെ മേൽനോട്ടത്തിനുള്ള സമിതി.
പുതിയ ഫണ്ടും വിവാദങ്ങളും
പ്രധാനമന്ത്രി ചെയർമാനായുള്ള പിഎം കെയേഴ്സ് ട്രസ്റ്റിൽ പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി തുടങ്ങിയവർ അംഗങ്ങളാണ്. പിഎം കെയേഴ്സ് ഫണ്ട് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) ഓഡിറ്റിന് വിധേയമാകില്ലെന്ന വ്യവസ്ഥയാണു വിമർശനങ്ങൾക്കു വഴിതെളിച്ചത്. പിഎം കെയേഴ്സ് ഫണ്ട് ഒരു ചാരിറ്റി ഓർഗനൈസേഷൻ ആയതുകൊണ്ട് കെയേഴ്സ് ഫണ്ടിൽ ഓഡിറ്റ് ആവശ്യമില്ല എന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ട്രസ്റ്റികൾ ആവശ്യപ്പെട്ടാലല്ലാതെ ഫണ്ട് ഓഡിറ്റ് ചെയ്യാനാകില്ല. ട്രസ്റ്റികൾ നിശ്ചയിക്കുന്ന സ്വതന്ത്ര ഓഡിറ്റർമാർ ഫണ്ടുകളുടെ കണക്കെടുപ്പ് നടത്തും എന്നാണു സർക്കാർ പറയുന്നത്.
പി എം കെയേഴ്സ് ഫണ്ട് വിവരാവകാശ നിയമത്തിനു പുറത്താണ് എന്ന കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ ദിവസത്തെ വിശദീകരണവും ദുരൂഹതകൾ കൂട്ടിയിട്ടുണ്ട്. കോർപറേറ്റ് രാഷ്ട്രീയ അഴിമതിക്കു വഴിവച്ച ഇലക്ടറൽ ബോണ്ടുകളുടെ അവസ്ഥയിലേക്ക് പിഎം കെയേഴ്സ് ഫണ്ടും പോകുമോ എന്ന സംശയമാണ് എതിർ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉയർത്തുന്നത്.
പ്രഫ. റോണി കെ. ബേബി