Thursday, December 24, 2020 12:25 AM IST
‘യമ, നീയെന്നെത്തേടി
വന്നിതോ? പോകാറായോ?
ശരി, ഞാനിതാ രണ്ടു
മാത്രാ പോരും
പോകുവാൻ തിടുക്കമായോ?
മങ്ങിനീങ്ങിടും ഛായാ
രൂപിയാം നിന്നെ തൃക്കൈ
പിടിച്ചു നിർത്തുന്നു ഞാൻ’
ബി. സുഗതകുമാരി ഇന്നലെ ഇങ്ങനെ പറഞ്ഞുകാണുമോ ?
തിരുവനന്തപുരത്തെ മെഡിക്കൽ കോളജ് ആശുപത്രി വാർഡിലേക്കു പെട്ടെന്നു കടന്നുവന്ന യമരാജനോട്, 2002 -ൽ താൻ മോഹിച്ചെഴുതിയ കവിതയിലെ ഇതേ വരികൾ മലയാളത്തിന്റെ പ്രിയ കവയിത്രി ഉരുവിട്ടു കാണുമോ? പറഞ്ഞിരിക്കും.
’മരണക്കവിത’കളിൽ സുഗതകുമാരി തുടർന്നു കുറിച്ചത് ഇങ്ങനെയല്ലേ...
‘പുക പോൽ നെറുകയിൽ
പടരും കരിമേഘ-
ജടയിൽ മയിൽപ്പീലിയൊന്നു
ഞാൻ ചൂടിക്കുന്നു
കുനിയുന്നിതോ മുഖം? തീയു
പോൽ കത്തുന്നൊരാ
വരിനെറ്റിമേൽ തെല്ലു ചന്ദനം
തൊടുന്നു ഞാൻ
പെരുതാം കരിന്പാറ പോലുള്ള
മാറിൽ കാട്ടു
തളിരും താരും കോർത്ത
മാല ഞാൻ ചാർത്തിക്കുന്നു.
വലം കൈയ്യിലെക്കറുകറുത്ത
കൊടുംകൊല
ക്കയറിൻ കുരുക്കു ഞാൻ
പതുക്കെയഴിക്കുന്നു
പകരം വയ്ക്കുന്നിതേ
പേലവ മൊരുമുളംകുഴലും
അതിനുള്ളിലിത്തിരി
മധുരവും’
മരണദേവന്റെ നെറുകയിലെ കരിമേഘ ജടയിൽ മയിൽപ്പീലി ചൂടിച്ചുകാണുമോ കവയിത്രി? തീ പോലെ പൊള്ളുന്ന ആ നെറ്റിയിൽ ചന്ദനം ചാർത്തിച്ചിരിക്കുമോ മലയാളത്തിന്റെ സ്വന്തം സുഗതകുമാരി.
വലംകൈയിലെ കുറുകറുത്ത കൊലക്കയർ കുരുക്കഴിച്ച് അതിൽ മുളംകുഴൽ തിരുകിയപ്പോൾ തീ പാറുന്ന യമരാജന്റെ കണ്ണുകളിൽ സുഗതകുമാരി തന്റെ കണ്ണന്റെ കുറുന്പ്് കണ്ടിരിക്കുമോ? കണ്ടു കാണും... തീർച്ച
ഇന്ത്യയിലെ ഏറ്റവും പ്രശസ്തിയാർജിച്ച കൃഷ്ണ കവിതാ രചയിതാ ക്കളിൽ ഒരാളായ സുഗതകുമാരി മോഹിച്ചതു പോലെ, കൊതിച്ചതു പോലെ
ഒടുവിൽ മരണദേവൻ എത്തിയപ്പോൾ ശ്രീകൃഷ്ണനാക്കി തീർത്തു കാണും കവയിത്രി. എന്നിട്ട് ആ കൈകളിൽ തന്റെ ജന്മമെന്ന ഓടക്കുഴൽ എടുത്തുവച്ചു കാണും. ഒപ്പം തന്റെ ആ മുളംതണ്ട് ഇത്ര കാലം പകർന്ന കവിതയും മധുരവും... ഭൂമിയിലെ സർവ ചരാചരങ്ങളും നടുങ്ങി വിറച്ചു നിൽക്കുന്ന മരണമെന്ന ആ തമോ രൂപത്തെ, മഹാസത്യത്തെ എത്ര പ്രണയത്തോടെയാണ് കവയിത്രി പണ്ടേ എതിരേറ്റതും.
മറ്റൊരു കവിക്കും ചിന്തിക്കുവാൻ കഴിയാത്ത ഭക്തിയുടെ, പ്രണയത്തിന്റെ അനന്തതയിലേക്കാണ് ഇതിലൂടെ കവയിത്രി കടന്നുപോയതും. പരമ ഭക്തരുടെ മരണ സമയത്ത് സാക്ഷാൽ മഹാവിഷ്ണു പ്രത്യക്ഷപ്പെടുമെന്നും മോക്ഷം നൽകുമെന്നുമുള്ള ഹൈന്ദവരുടെ വിശ്വാസത്തെ മറികടന്നു സുഗതകുമാരി മറ്റേതോ ദിക്കിലൂടെ, കാളിന്ദിയുടെ ഓളപ്പരപ്പിലൂടെ ഒഴുകിപ്പോവുകയായിരുന്നുവല്ലോ!
ലോക വേദനയിൽ ഞെരിഞ്ഞമരുന്പോൾ,സ്വന്തം മടിത്തട്ടിൽ ഇരിക്കുന്ന പീഡിപ്പിക്കപ്പെട്ട പിഞ്ചു പെണ്കുഞ്ഞിന്റെ ശരീരത്തിലൂടെ ചുടുരക്തം ഒഴുകിയപ്പോൾ അങ്ങനെ എപ്പോഴോ ആണ് സുഗതകുമാരി മരണക്കവിതകൾ എഴുതിപ്പോയത്.
മരണവും മരണയാത്രയും ഉള്ളിൽ വിതയ്ക്കുന്ന ഭയത്തെ വകഞ്ഞു മാറ്റി ടീച്ചർ പാടി.
‘ഖിന്ന ഖിന്ന മാമന്്ധകാര
തീരത്തിൽ ശ്വാസം
നിന്നു ഹൃത്സ്പന്ദം നിന്നു
നിൻ നിഴൽ
പെരുകുന്പോൾ
പെണ്ണിവൾ പേടിക്കില്ല,
വരുവേനൊപ്പം
പീലി കണ്ണിന്റെ വെട്ടം നോക്കി
വീഴാതെ തളരാതെ...’
ഇക്കവിതയിൽ കൃഷ്ണനോട് കവയിത്രി പറയുന്നതും തനിക്കു നൽകിയതെല്ലാം തിരിച്ചെടുത്തു കൊള്ളുവാനാണല്ലോ. ജീവിതത്തിൽ താൻ മുറുകെപ്പിടിച്ച കൈവിരലുകൾ കത്തി മുനയായി മാറിയ, കണ്ണീരുപ്പുപോലും വറ്റിയ, കവിത പോലും ഉടഞ്ഞ കാലത്തെക്കുറിച്ചു കവയിത്രി പരിഭവവും പരാതിയും പറയുന്നുണ്ട് ഇതിൽ.
‘മതി ഒക്കെയും മതി, നീ തിരി
ച്ചെടുത്താലും
കനിവാൽ വാരിക്കോരിത്ത
ന്നതെല്ലാമേ
വിഭോ’
മൂന്നു ഭാഗമായുള്ള മരണക്കവിതകളുടെ അവസാനഭാഗത്ത് കവി മൃത്യുവിനോട് പറഞ്ഞത്. ‘കണ്ണനെ വിളിക്കുന്ന പോലെ ഞാൻ നിന്നെ വിളിക്കുന്നു’ എന്നാണ്. എന്റെ കാലുകൾ വിറയ്ക്കുന്നു. വാക്കുകൾ തെറ്റുന്നു, കണ്ണു മങ്ങുന്നു എന്നിങ്ങനെ പറഞ്ഞ് പറഞ്ഞ് ഒടുവിൽ’
‘കവിത പാടിത്തീർന്നു
കൈകൾ കൂപ്പുന്നു താനേ
കരുണ ചെയ്യണമേ
വലിച്ചു താഴ്ത്തേണമേ
കരിനീലമാം താരാ ഛന്നമാം
യവനിക...’
ബി. സുഗതകുമാരിയുടെ കവിതകളിൽ എല്ലാം നിറയുന്ന മേഘ വർണനായ ശ്രീകൃഷ്ണ സ്പർശം പോലെ ആ കിരിനീല യവനിക ഇപ്പോൾ താഴ്ന്നു കഴിഞ്ഞിരിക്കുന്നു.