Wednesday, February 3, 2021 11:57 PM IST
ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച പ്രഥമ അന്താരാഷ്ട്ര മനുഷ്യസഹോദര്യ ദിനമാണ് ഇന്ന്. കഴിഞ്ഞ ഡിസംബറിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയാണ് ഇത്തരമൊരു ദിനാചരണത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞു തീരുമാനമെടുത്തത്. 2019ൽ യുഎഇ സന്ദർശിച്ച അവസരത്തിൽ മാനവസാഹോദര്യം (Human Fraternity Document) എന്ന രേഖയിൽ ഫ്രാൻസിസ് പാപ്പ സുന്നി മുസ്ലിംകളുടെ പരമോന്നത ആത്മീയ ആചാര്യസ്ഥാനം കല്പ്പിക്കപ്പെടുന്ന അൽ അസറിലെ ഗ്രാന്റ് ഇമാം ഷെയ്ക് അഹമ്മദ് ഏൽ തായെബും ഒന്നിച്ച് ഒപ്പുവച്ചത് ഫെബ്രുവരി് നാലിനായിരുന്നു.ഇതേത്തുടർന്നാണ് ഫെബ്രു വരി നാല് മനുഷ്യസഹോദര്യ ദിനമായി നിശ്ചയിച്ചത്. അന്താരാഷ്ട്ര മനുഷ്യസഹോദര്യ ദിനത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളുന്നതാണു കത്തോലിക്കാസഭയും ഫ്രാൻസിസ് മാർപാപ്പയും മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളും മതാന്തരസംവാദ രീതിശാസ്ത്രവും. ഫ്രാൻസിസ് പാപ്പ 2013-ൽ സ്ഥാനമേറ്റതിനുശേഷം ആഗോളതലത്തിൽ മതാന്തരസംവാദത്തിനു പുതിയൊരു വസന്തം രൂപപ്പെട്ടിട്ടുണ്ട്. സംവാദത്തിന്റെയും കൂട്ടായ്മയുടെയും ആൾരൂപമായി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നവരുണ്ട്. ഫ്രാൻസിസ് പാപ്പ മുന്പോട്ടുവയ്ക്കുന്ന സംവാദരീതിശാസ്ത്രം ലളിതമാണ്. അതിന്റെ ആരംഭവും അവസാനവും സ്നേഹമാണ്, കേന്ദ്രവിഷയം മനുഷ്യസാഹോദര്യവും. സകലരും സഹോദരരും സ്നേഹിക്കപ്പെടേണ്ടവരുമാണെന്ന വിശ്വാസമാണു സംവാദം ഫലപ്രദമാക്കുന്നതെന്ന് അദ്ദേഹം നമുക്കു കാണിച്ചുതരുന്നു.
എല്ലാ ഈശ്വരവിശ്വാസികളും വിളിച്ചപേക്ഷിക്കുന്നതു സ്രഷ്ടാവായ ഒരേ ദൈവത്തെയാണെന്ന ബോധ്യം ഒരു വശത്തും നിരീശ്വരവാദികളും യുക്തിവാദികളും മനുഷ്യസാഹോദര്യത്തിനു നൽകുന്ന പ്രാധാന്യം മറുവശത്തും സാഹോദര്യബന്ധങ്ങളെ ദൃഢമാക്കുന്നു. പൗരോഹിത്യം സ്വീകരിക്കുന്നതിനു തൊട്ടുമുന്പ് അദ്ദേഹം കുറിച്ചുവച്ച ‘വിശ്വാസപ്രമാണ’ത്തിൽ ഇപ്രകാരം ഒരു ഏറ്റുപറച്ചിലുണ്ട്: ‘എല്ലാ മനുഷ്യരും നല്ലവരാണെന്നും അവരെ എല്ലാവരെയും ഭയം കൂടാതെയും എന്റെ സുരക്ഷയ്ക്കുവേണ്ടി തള്ളിപ്പറയാതെയും സ്നേഹിക്കണമെന്നും ഞാൻ വിശ്വസിക്കുന്നു’ (Pope Francis: His Life in His Own Words, page 169). മനുഷ്യനു പ്രഥമസ്ഥാനവും മതവിശ്വാസത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും രണ്ടാം സ്ഥാനവും നല്കുന്ന യേശു ക്രിസ്തുവിന്റെ ശൈലിയോടു നൂറു ശതമാനം വിശ്വസ്തത പുലർത്തണമെന്ന തീരുമാനം ചെറുപ്പത്തിലെതന്നെ അദ്ദേഹം എടുത്തുവെന്നതു ശ്രദ്ധേയമാണ്. ‘സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യൻ സാബത്തിനുവേണ്ടിയല്ല (മാർക്കോസ് 2, 27) എന്ന പരാമർശത്തിലും നല്ല സമറായന്റെ ഉപമയിലും (ലൂക്കാ 10, 25-37) സമറായക്കാരി സ്ത്രീയോടുളള സംഭാഷണത്തിലും (യോഹ 4, 4-26) വ്യക്തമാകുന്ന യേശുവിന്റെ സമീപനം ജാതീയ മതിൽക്കെട്ടുകൾക്കുമപ്പുറത്തു മനുഷ്യനു പ്രാധാന്യം നല്കുന്ന ഒന്നാണ്. ഇതിനോടു വിശ്വസ്ത പുലർത്താനുളള വ്യഗ്രത ഫ്രാൻസിസ് പാപ്പായുടെ സമീപനങ്ങളിൽ ദൃശ്യമാണ്.
ഫ്രാൻസിസ് പാപ്പ ലോകവുമായി നടത്തുന്ന സംവാദത്തിൽ രണ്ടു മുഖ്യ വിഷയങ്ങളുണ്ട്. ഒന്ന്, രോഗവും തിരസ്കരണവും ദാരിദ്ര്യവും അനീതിയും അനുഭവിക്കുന്ന മനുഷ്യർ. സ്വാഭാവികമായും മറുവശത്തു സന്പത്തിന്റെ നടുവിൽ ധൂർത്തും ആർഭാടവുമായി ജീവിക്കുന്ന മനുഷ്യരുണ്ട്. അവർ സുഖലോലുപതയുടെ അടിമകളും മനുഷ്യത്വത്തിന്റെ തനിമ നഷ്ടപ്പെട്ടവരുമാണെന്ന് അദ്ദേഹം പരിതപിക്കുന്നു. ഇരുകൂട്ടരെയും സ്നേഹത്തിന്റെ വലയത്തിൽ കൂട്ടിമുട്ടിപ്പിക്കുക എന്ന ലക്ഷ്യംവച്ചുളള സംവാദത്തിൽ എല്ലാ മനുഷ്യരെയും ഉൾച്ചേർക്കാൻ അദ്ദേഹം തത്രപ്പെടുന്നതായി കാണാം. രണ്ട്, മതങ്ങൾ തമ്മിൽ തമ്മിലും പ്രത്യയശാസ്ത്രങ്ങൾ തമ്മിലുമുളള അകലവും വെറുപ്പും ഉന്മൂലനം ചെയ്ത് അവരുടെ ഇടയിലെ സാഹോദര്യം തെളിയിച്ചെടുക്കാൻ സകല മനുഷ്യരുമായി അദ്ദേഹം സൗമ്യഭാവത്തോടെ സംവാദം നടത്തുന്നു. 2020 ഒക്ടോബർ നാലിനു പുറപ്പെടുവിച്ച ‘എല്ലാവരും സഹോദരർ’ എന്ന പ്രമാണരേഖ ഈ സംവാദത്തിനു പുതിയ ആക്കം സൃഷ്ടിക്കുന്നുണ്ട്.
മനുഷ്യരെല്ലാം നല്ലവരാണെന്ന അടിസ്ഥാനവിശ്വാസം എല്ലാ മതവിഭാഗങ്ങളുമായി നല്ല ബന്ധം പുലർത്താൻ ഫ്രാൻസിസ് പാപ്പായെ സഹായിക്കുന്നു. മാർപാപ്പ ആകുന്നതിനുമുന്പ് അർജന്റീനയിലെ ബുവാനോസ് ഐരേസിൽ മെത്രാപ്പോലീത്ത ആയിരുന്നപ്പോൾ അവിടെയുളള ലത്തീനമേരിക്കൻ യഹൂദ സെമിനാരി റെക്ടറും റബ്ബിയുമായ ഏബ്രഹാം സ്കോർക്കയുമായി അദ്ദേഹം പുലർത്തിയ സുഹൃദ്ബന്ധം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. മെത്രപ്പോലീത്തയുടെ ഗ്രന്ഥത്തിനു അവതാരിക എഴുതിയത് ഏബ്രഹാം സ്കോർക്കയാണ്. ചരിത്രത്തിൽ ആദ്യമായിട്ടാകും ഒരു യഹൂദപണ്ഡിതൻ ഒരു കർദിനാളിന്റെ ഗ്രന്ഥത്തിന് അവതരണക്കുറിപ്പെഴുതുക. ഏബ്രഹാം സ്കോർക്കായുടെ ഗ്രന്ഥത്തിനു കർദിനാൾ ബെർഗോളിയോയും അവതാരിക എഴുതിയിട്ടുണ്ട്. ശാസ്ത്രവിഷയങ്ങളിൽ പ്രാവീണ്യമുളള അവർ രണ്ടുപേരുംകൂടി മത-ധാർമിക വിഷയങ്ങളെപ്പറ്റി നടത്തിയ സംവാദം മുപ്പത് എപ്പിസോഡുകളായി അർജന്റീനയിലെ കത്തോലിക്കാ ടെലിവിഷൻ പ്രക്ഷേപണം ചെയ്യുകയും On Heaven and Earth എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
അർജന്റീനയിലെ മുസ്ലിം സമൂഹവുമായും നല്ല സൗഹൃദബന്ധം പുലർത്തുന്നതിൽ കർദിനാൾ ശ്രദ്ധിച്ചിരുന്നു. മതാന്തരസംവാദത്തിനുവേണ്ടിയുളള സ്ഥാപനത്തിന്റെ ഡയറക്ടർ ഒമാർ അബൗഡ്(Omar Abboud) കർദിനാൾ ബെർഗോളിയയുടെ ആത്മാർഥ സുഹൃത്തുക്കളിൽ ഒരാളാണ്. അർജന്റീനയിലെ മുസ്ലിം സമൂഹത്തിന്റെ ആദരണീയനായ ഷെയ്ക് അഠേൽ മെയ്ഡന്റെ സംസ്്കാരകർമത്തോടനുബന്ധിച്ചു കർദിനാൾ ബെർഗോളിയോ പ്രാർഥന നടത്തിയതു മുസ്ലിം സമൂഹവുമായുളള ബന്ധം ശക്തമാക്കി. അർജന്റിനയിലെ അകത്തോലിക്കാ സഭകളുമായി അടുപ്പം കാത്തുസൂക്ഷിക്കാനും അദ്ദേഹം മറന്നില്ല. ഒരിക്കൽ അവരുടെ പാസ്റ്റർമാരുടെ സമ്മേളനത്തിൽ സംസാരിക്കുന്നതിനു മുന്പു വേദിയിൽ മുട്ടുകുത്തി അവരുടെ അനുഗ്രഹം അദ്ദേഹം തേടിയതു വലിയ വാർത്തയായിരുന്നു. എല്ലാവരെയും ആദരിക്കുന്ന വിനയത്തിന്റെ ഭാവമാണ് അതു പ്രകടമാക്കുന്നത്.
പുതിയ കാൽവയ്പുകൾ
ഫ്രാൻസിസ് പാപ്പ സ്ഥാനമേറ്റതിന്റെ മൂന്നാം ദിവസം 180 ഓളം രാജ്യങ്ങളുടെ അംബാസഡർമാരെ അഭിസംബോധന ചെയ്തപ്പോൾ എല്ലാ മതങ്ങളുമായും നിരീശ്വരരുമായും പ്രത്യേകിച്ചു മുസ്ലിം സമൂഹവുമായും സൗഹൃദസംഭാഷണം നടത്തേണ്ടതിന്റെ ആവശ്യകത ഉൗന്നിപ്പറഞ്ഞു.
മാർപാപ്പയായതിനു പിറ്റേവർഷംതന്നെ അദ്ദേഹം (2014 മേയ്) ഇസ്രായേൽ, പലസ്തീൻ, ജോർദാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. വിശുദ്ധ നാടുകളിലേക്കുളള ഈ തീർഥാടനം യഹൂദ-ക്രൈസ്തവ-മുസ്ലിം മതങ്ങളുമായുള്ള സംവാദത്തിന്റെ തിളക്കമാർന്ന ഒരു അധ്യായമായി. ആ സന്ദർശനത്തിൽ തന്റെ ആത്മാർഥ സുഹൃത്തുക്കളായ മുകളിൽ സൂചിപ്പിച്ച സ്കോർക്കയും അബൗണ്ടും ഒപ്പമുണ്ടാകണമെന്ന ഫ്രാൻസിസ് പാപ്പായുടെ താത്പര്യം ഫലംകണ്ടു. അവർ കളിക്കൂട്ടുകാരെപ്പോലെ ആശ്ളേഷിക്കുന്ന ചിത്രം ലോകത്തിനൊരു വിസ്മയമായിരുന്നു. ആ ആശ്ളേഷത്തിൽ ലോകം ദർശിച്ചതു മൂന്നു മതങ്ങളുടെ ഹൃദയത്തുടിപ്പായിരുന്നു.
മാനവസാഹോദര്യം എന്ന രേഖ
2019ൽ യുഎഇ സന്ദർശിച്ച അവസരത്തിൽ മാനവസാഹോദര്യം (Human Fraternity Document) എന്ന രേഖയിൽ ഫ്രാൻസിസ് പാപ്പ സുന്നി മുസ്ലിംകളുടെ പരമോന്നത ആത്മീയ ആചാര്യസ്ഥാനം കല്പ്പിക്കപ്പെടുന്ന അൽ അസറിലെ ഗ്രാന്റ് ഇമാം ഷെയ്ക് അഹമ്മദ് ഏൽ തായെബും ഒന്നിച്ച് ഒപ്പുവച്ചതു വലിയ ചരിത്രസംഭവമാണ്. വർഗീയ വെറുപ്പും ഭീകരവാഴ്ചയും പല അറബിരാജ്യങ്ങളിലും ശക്തിപ്പെടുന്ന സാഹചര്യത്തിൽ യുഎഇ 2019 സഹിഷ്ണുതയുടെ വർഷമായി ആചരിക്കുകയുണ്ടായി. അതിന്റെ സമാപനത്തോടനുബന്ധിച്ചാണു കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ ക്ഷണിക്കപ്പെട്ടത്. ഏബ്രഹാമിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന യഹൂദ-ക്രൈസ്തവ-മുസ്ലിം വിശ്വാസികൾക്കുവേണ്ടി ഏബ്രഹാമിന്റെ കുടുംബഭവനം ((Abrahmic Family House) എന്ന പേരിൽ യഹൂദ-ക്രിസ്ത്യൻ-മുസ്ലിം ദേവാലയങ്ങൾ ഉൾക്കൊള്ളുന്ന ഒരു കെട്ടിടസമുച്ചയം അബുദാബിയിൽ നിർമിക്കുമെന്ന പ്രഖ്യാപനവും അവിടെവച്ചുണ്ടായി. 2022ൽ അതിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് അറിയുന്നത്.
മാനവസാഹോദര്യം സാക്ഷാത്കരിക്കുകയെന്ന ലക്ഷ്യം വച്ചു Higher Committee for Fraternity എന്നൊരു സമിതിക്കു രൂപംകൊടുത്തു. അബുദാബി ഭരണകർത്താക്കളുടെ സഹകരണവും നേതൃത്വവും ശക്തമായുള്ള ഈ കമ്മിറ്റിയുടെ ആദ്യ സമ്മേളനം 2019 സെപ്റ്റംബർ 11ന് മാർപാപ്പാ വസിക്കുന്ന റോമിലെ സാന്ത മർത്തായിലാണു നടന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന 100 യുവാക്കൾക്കു വത്തിക്കാനിലും അബുദാബിയിലും ഈജിപ്തിലുമായി ഒരു പഠനപദ്ധതി ഈ സമിതി ആവിഷ്കരിക്കുന്നു. വിശ്വസാഹോദര്യചിന്ത വളർത്താൻ പല പദ്ധതികൾക്കും പ്രസ്തുത കമ്മിറ്റി രൂപം കൊടുക്കുന്നുണ്ട്. ആഗോളതലത്തിൽ മതാന്തരസംവാദത്തിന് ഈ കമ്മിറ്റി വലിയ മുതൽക്കൂട്ടാകും.
ഇതിനകം ‘മാനവസാഹോദര്യം’ എന്ന രേഖ യുഎഇയിൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കി. ഇരുനൂറോളം രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർ ജോലിചെയ്യുന്ന ആ രാജ്യത്തു നിലനില്ക്കുന്ന സഹിഷ്ണുത ലോകത്തിനു മാതൃകയാണ്. പരസ്പരം അംഗീകരിച്ചാദരിക്കാൻ എല്ലാവരെയും പരിശീലിപ്പിക്കുന്നതിൽ അവർ വിജയം കണ്ടെത്തുന്നു. ഇക്കാര്യത്തിൽ ഭരണകർത്താക്കൾ നിതാന്ത ജാഗ്രത പുലർത്തുന്നു. അതിന്റെ ഭാഗമായാണു ഫ്രാൻസിസ് പാപ്പായെ അവർ ക്ഷണിച്ചുവരുത്തിയത്. നമ്മുടെ രാജ്യത്തു മതസഹിഷണുതയുടെ ആവശ്യകതയെപ്പറ്റി പറയാൻ ഭരണകർത്താക്കൾ എന്തുകൊണ്ടു മടിക്കുന്നു?. മതനേതാക്കൾ എന്തുകൊണ്ട് ഈ രംഗത്തു നിസംഗത പുലർത്തുന്നു?. ഏറെ പ്രസക്തങ്ങളായ ചോദ്യങ്ങളാണിവ.
വിശുദ്ധമായ ഓർമകൾ
വിവിധ ലോകമതങ്ങൾ ഒത്തുവസിച്ചിരുന്ന രാജ്യമാണ് നമ്മുടെത്. ആർഷസംസ്കാരത്തിന്റെ തനിമ ഈ ഒത്തുവാസത്തിലടങ്ങിയിട്ടുണ്ട്. താപസരായ പൂർവികർ വളർത്തിയെടുത്തു നമുക്കു കൈമാറിയ സംസ്കാരത്തിന്റെ ഉൾക്കാന്പ് സ്നേഹവും സഹവർത്തിത്വവുമാണ്. ഇത് എന്നും വിശുദ്ധമായ ഓർമയായി നിലനിൽക്കണം. അവ വിസ്മൃതിയിൽ ആണ്ടുപോകുന്നത് അപകടകരമാകും. അടുത്തകാലം വരെ ഉത്സവങ്ങളുടെയും തിരുനാളഘോഷങ്ങളുടെയും ഭാഗമായി നാം സർവമതസമ്മേളനങ്ങൾ നടത്തുമായിരുന്നു.
എന്നാൽ, ഇന്നു മതങ്ങൾക്ക് ആ തുറവി നഷ്ടപ്പെടുന്നു. കൊണ്ടും കൊടുത്തും ജീവിച്ചിരുന്ന വിവിധ മതങ്ങളിൽപ്പെട്ടവർ അന്യരും ശത്രുക്കളുമായി തീരുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ വെറുപ്പും വിദ്വേഷവുംകൊണ്ടു നമ്മുടെ ജീവിതപരിസരം മലീമസമാക്കപ്പെടുന്നു. ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിൽ മതമൗലികവാദം ശക്തിപ്പെടുന്നതുപോലെ കേരളത്തിൽ സംഭവിക്കില്ലെന്ന് ആശ്വസിച്ചിരിക്കുന്നതു വിഡ്ഢിത്തമാണ്. ഭാരതത്തിനു മുഴുവനും മാതൃകയാകാൻ ദൈവത്തിന്റെ സ്വന്തം നാടു എന്നു നാം അഭിമാനപൂർവം വിശേഷിപ്പിക്കുന്ന കേരളത്തിനു കഴിയേണ്ടതാണ്.
മുസ്ലിം രാജ്യമായ യുഎഇ യിൽ സഹിഷ്ണുത പരിപോഷിപ്പിക്കാൻ ഒരു മന്തി തലവനായുളള ഒരു വകുപ്പുതന്നെയുണ്ട്. ഭൂട്ടാനിൽ പൗരന്മാരുടെ ഇടയിൽ സന്തോഷവും സമാധാനവും പരിപോഷിപ്പിക്കാൻ ഒരു മന്ത്രിക്കു ചുമതല നല്കിയിട്ടുണ്ട്. ഇവിടെ ദേശീയ-പ്രാദേശിക തലങ്ങളിൽ സഹവർത്തിത്വത്തിന്റെയും രമ്യതയുടെയും മൂല്യങ്ങൾ നമ്മുടെ ഇളംതലമുറയ്ക്കു കൈമാറാൻ നമുക്കാകുന്നുണ്ടോയെന്ന ചോദ്യത്തിനു പ്രസക്തിയുണ്ട്.
കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ കേരളത്തിലെ എല്ല മതങ്ങളിലെയും മാതാചാര്യന്മാർ ഈശ്വരസമക്ഷം ഒരുമിച്ചിരുന്ന് പ്രാർഥിക്കാൻ സമയം കണ്ടെത്തിയെന്ന വാർത്തയുണ്ടായിരുന്നു. അതു പുതിയ പ്രതീക്ഷകൾ ഉണർത്തുന്നു. ആരും ആരെയും എഴുതിത്തള്ളരുതെന്നും ഭിന്നതയുളവാക്കുന്ന സംസാരങ്ങളും പെരുമാറ്റശൈലികളും വിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ഒരേ മനസോടെ കല്പ്പിക്കാൻ അവർ കരുത്തു കാണിക്കണം. സംവാദത്തിന്റെ രജതപാത ചൂണ്ടിക്കാണിക്കാനും അവർക്കു കഴിയേണ്ടതാണ്. പോപ്പ് ഫ്രാൻസിസും കെയ്റോയിലെ ഗ്രാന്റ് ഇമാമും 2019 ഫെബ്രുവരിയിൽ അബുദാബിയിൽ വച്ചു സംയുക്തമായി നല്കിയ ആഹ്വാനം ലോകവ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. നമ്മുടെ രാജ്യത്തും അങ്ങനെയൊന്ന് ഉണ്ടാകേണ്ട സമയമാണിപ്പോൾ. സകലമനുഷ്യരും ദൈവമക്കളാണെന്ന വിശ്വാസം ഏക സ്വരത്തിൽ ഇവിടെ ഏറ്റുപറയപ്പെടണം.
ആരും ആരെയും അകറ്റിനിറുത്തരുത്. ഒട്ടും സൗഹൃദപരമല്ലാത്ത സംസാരവും ഇടപെടലുകളും പലരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വാദപ്രതിവാദങ്ങൾക്കു ലഭിക്കുന്ന ആർപ്പുവിളിയും ലൈക്കടിക്കലും അത്യന്തികമായി ഫലം ചെയ്യില്ല; അവ വിദ്വേഷവും വെറുപ്പും വളർത്താനെ ഉപകരിക്കു. ഇത്തരം ശൈലികളെ ഫ്രാൻസിസ് പാപ്പ 2020 ഒക്ടോബർ 4-ന് പുറപ്പെടുവിച്ച ‘എല്ലാവരും സഹോദരർ’ എന്ന പ്രമാണരേഖ വിമർശിക്കുന്നുണ്ട് (46). മതത്തെക്കാളും സമുദായത്തെക്കാളും മനുഷ്യസാഹോദര്യത്തിന് പ്രധാന്യം നല്കപ്പെടുന്ന അവസ്ഥയാണു മഹത്തരമായത് എന്ന വാദമാണ് ഫ്രാൻസിസ് മാർപാപ്പ മുന്പോട്ടു വയ്ക്കുന്നത്.
ആത്യന്തിക വിശകലനത്തിൽ ഇതു തന്നെയാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനപരമായ വിശ്വാസം. ഇതിനു വിപരീതമായ സമീപനങ്ങളും ശൈലികളും തികച്ചും തെറ്റും ദൈവവിശ്വാസവുമായി ബന്ധമില്ലാത്തവുയുമാണ്. ദൈവത്തിലും മനുഷ്യസാഹോദര്യത്തിലുമുളള വിശ്വാസമാണ് ശരിയായ സംവാദത്തിന്റെയും കൂട്ടായ്മയുടെയും അസ്തിവാരം.
ബിഷപ് തോമസ് ചക്യത്ത്