Monday, May 17, 2021 1:19 AM IST
പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലേക്കു നയിച്ചുകൊണ്ട് ഇസ്രയേലും പലസ്തീനിന്റെ ഭാഗമായ ഗാസാ തീരവും തമ്മിലുള്ള സംഘർഷം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേലും പലസ്തീനികളും തമ്മിൽ മണ്ണിനുവേണ്ടിയുള്ള തർക്കം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ഇസ്രയേൽ ജനതയും ഫിലിസ്ത്യരും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് ബൈബിൾ പഴയ നിയമത്തിൽതന്നെ പരാമർശങ്ങളുണ്ട്. എന്നാൽ, 1948-ൽ ഇസ്രയേൽ എന്ന ആധുനികരാഷ്ട്രത്തിന്റെ ആവിർഭാവത്തോടെ തർക്കങ്ങൾക്കു പരിസമാപ്തിയാകും എന്നു വിചാരിച്ചവർക്കു തെറ്റി. ഇസ്രയേലും പലസ്തീനും ഇരുപക്ഷത്തുമായി നിന്നുകൊണ്ടുള്ള രക്തരൂഷിത സംഘട്ടനങ്ങൾ എത്രയോ നടന്നു. ഇരുവശത്തും കനത്ത ജീവാപായവും നാശനഷ്ടങ്ങളുമുണ്ടായി. സമാധാനത്തിനുള്ള അവസരങ്ങൾ എത്രയോ തവണ പാഴായി.
ഇസ്രയേൽ എന്ന യാഥാർഥ്യത്തെ അംഗീകരിക്കാതെ നിർവാഹമില്ലെന്ന തിരിച്ചറിവ് ആദ്യമുണ്ടായത് അറബ് സഖ്യത്തിനു നേതൃത്വം കൊടുത്ത ഈജിപ്തിനാണ്. തുടർന്ന് മറ്റു പല അറബ് രാജ്യങ്ങൾക്കും ഈ തിരിച്ചറിവുണ്ടായി. ജോർദാനും തുർക്കിയും യുഎഇയുമൊക്കെ ഇസ്രയേലിനെ അംഗീകരിച്ചിട്ടുണ്ട്. സാന്പത്തിക, സാങ്കേതിക, കാർഷിക, ശാസ്ത്രീയ മേഖലകളിൽ ഈ രാജ്യങ്ങളെല്ലാം ഇസ്രയേലുമായി സഹകരിക്കുന്നുണ്ട്.
നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടിരുന്ന യഹൂദർക്ക് അവരുടെ പിതൃദേശത്തു ജീവിക്കാനുള്ള അവകാശംപോലെ തന്നെ പവിത്രമാണു പലസ്തീനികളുടെ അവകാശവും. ചരിത്രപരമായ കാരണങ്ങൾകൊണ്ട് ഇരു ജനതകളും തമ്മിലുണ്ടായ ശത്രുത ശാശ്വതീകരിക്കേണ്ട ആവശ്യമില്ല. ഇസ്രയേലിൽ ജീവിക്കുന്ന അറബ് വംശജർ തന്നെയാണ് ഇത്തരമൊരു സഹവർത്തിത്വം സാധ്യമാണെന്നതിന്റെ തെളിവ്.
ഹമാസിന്റെ ഉത്ഭവം
എന്നാൽ, ഇസ്രയേലുമായി ഒരു സന്ധിയും പാടില്ല, ആ രാജ്യത്തെയും ജനതയെയും ഭൂമുഖത്തുനിന്നു തുടച്ചുനീക്കണം എന്നു വിശ്വസിക്കുന്നവരാണ് പലസ്തീനികളിൽ ഒരു വിഭാഗം. ഇസ്രയേലുമായി അനുരഞ്ജനം സാധ്യമല്ലെന്നു വിശ്വസിച്ച് ആ രാജ്യത്തെ തകർക്കാൻ ദൃഢനിശ്ചയം ചെയ്തവരായിരുന്നു പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ സംഘാടകരും നേതാക്കളും. എന്നാൽ, യാസർ അരാഫത്തിന്റെ യാഥാർഥ്യബോധത്തോടെയുള്ള സമീപനം പലസ്തീൻ പ്രശ്നത്തിനു ശാശ്വതപരിഹാരം കണ്ടെത്താൻ സഹായിക്കുമെന്ന പ്രതീക്ഷ നല്കി. ഇസ്രയേലിന് ഒരു രാഷ്ട്രമായി നിലനിൽക്കാനുള്ള അവകാശം പിഎൽഒ 1988ൽ അംഗീകരിച്ചത് വലിയൊരു കാൽവയ്പായിരുന്നു.
എന്നാൽ, തീവ്ര ഇസ്ലാമിക സ്വഭാവമുള്ള മുസ്ലിം ബ്രദർഹുഡിന്റെ കുടക്കീഴിൽ 1970 കളിൽതന്നെ പലസ്തീനിയൻ മുസ്ലിംകളിൽ ഒരു ചെറിയ വിഭാഗം സംഘടിച്ചു തുടങ്ങിയിരുന്നു. ഇസ്രയേലിനെതിരേ 1987ൽ ആരംഭിച്ച ഇന്റിഫദാ (ചെറുത്തുനില്പ്) അവർക്ക് പുതിയൊരു സംഘടന കെട്ടിപ്പടുക്കാനുള്ള അവസരമായി. അങ്ങനെ അതേ വർഷം ഹമാസ് (തീക്ഷ്ണത എന്നർഥം) സ്ഥാപിതമായി. ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം എന്നർഥം വരുന്ന അറബി സംയുക്തത്തിന്റെ ചുരുക്കെഴുത്താണ് ഹമാസ്.
1988ലെ നയരേഖയിൽ ഹമാസ് വ്യക്തമാക്കുന്ന ചില കാര്യങ്ങളുണ്ട്. പലസ്തീൻ ഇസ്ലാമിക മാതൃഭൂമിയാണെന്നും അമുസ്ലിങ്ങള്ക്ക് അത് അടിയറ വയ്ക്കാൻ പാടില്ലെന്നും ഇസ്രയേലിനെതിരേ ജിഹാദ് നടത്തി അതിനെ മോചിപ്പിക്കേണ്ടതു പലസ്തീനിലെ മുസ്ലിങ്ങളുടെ ചുമതലയാണെന്നും ഹമാസ് വിശ്വസിക്കുന്നു. പലസ്തീനിയൻ ജനതയിൽ ക്രൈസ്തവരും നാടോടികളും സമരിയാക്കാരുമൊക്കെ ഉൾപ്പെടുമെങ്കിലും അവരുടെ പ്രാതിനിധ്യം ഹമാസിൽ ഇല്ല. ഒട്ടൊക്കെ മതേതരസ്വഭാവം പുലർത്തിയിരുന്ന പിഎൽഒയുടെ ജനപിന്തുണയും ഹമാസിനില്ല എന്നതാണു വാസ്തവം.
ഇസ്രയേലും ഹമാസും തമ്മിൽ സംഘട്ടനങ്ങൾ ആരംഭിക്കാൻ അധികം വൈകിയില്ല. ഇസ്രയേൽ പൗരന്മാരെയും സൈനികരെയും ലക്ഷ്യംവച്ചുകൊണ്ടുള്ള ആക്രമണങ്ങൾ പതിവായതോടെ 1989ൽ ഇസ്രായേൽ ഹമാസിന്റെ സ്ഥാപകനായ ഷൈക്ക് അഹമ്മദ് യാസീനെ അറസ്റ്റ് ചെയ്തു. അമ്മാനിൽനിന്ന് ഹമാസിനെ 1999ൽ പുറത്താക്കുകയും ചെയ്തു. പലസ്തീനിയർ അധിവസിക്കുന്ന വെസ്റ്റ് ബാങ്കിലും ഗാസയിലും വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നതിന് അമ്മാൻ കേന്ദ്രമായി പ്രവർത്തിക്കുന്നു എന്നതായിരുന്നു കാരണം. 2001 മുതൽ ഡമാസ്കസിലും 2012 മുതൽ ദോഹയിലുമാണ് ഹമാസിന്റെ അന്തർദേശീയ ഓഫീസ് പ്രവർത്തിച്ചത്.
പലസ്തീനിലുള്ള (വെസ്റ്റ് ബാങ്കിലും ഗാസാതീരത്തും) പലസ്തീനിയൻ ജനതയ്ക്ക് സ്വയംഭരണം നല്കുന്നതിനുവേണ്ടി പലസ്തീനിയൻ നാഷണൽ അഥോറിറ്റി 1994 ലാണ് സ്ഥാപിതമാകുന്നത്. 2006 ലെ തെരഞ്ഞെടുപ്പിൽ ഹമാസ് വിജയിക്കുകയും ഇസ്മായിൽ ഹനിയേ പ്രധാനമന്ത്രിയാവുകയും ചെയ്തു. എന്നാൽ, ഹമാസും ഫത്താ പാർട്ടിയും തമ്മിലുണ്ടായ സംഘർഷത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ ഭരണകൂടം തകർന്നു. 2007ൽ ഹമാസ് ഗാസായുടെ നിയന്ത്രണാധികാരം പിടിച്ചെടുത്തതോടെ പലസ്തീനു രണ്ടു ഭരണകൂടങ്ങളാണ് ഇപ്പോഴുള്ളത് - ഫത്താ പാർട്ടി ഭരിക്കുന്ന വെസ്റ്റ് ബാങ്കും ഹമാസിന്റെ ഭരണത്തിലുള്ള ഗാസയും.
സംഘർഷങ്ങൾ
ഇസ്രയേലിനെ തകർക്കുക ഹമാസിന്റെ പ്രഖ്യാപിത ലക്ഷ്യമായതുകൊണ്ട് ആ ലക്ഷ്യപ്രാപ്തിക്കായി ഏതു മാർഗവും സ്വീകരിക്കുവാൻ ഹമാസ് സദാ സന്നദ്ധമാണ്. ഇസ്രയേലുമായി ഉണ്ടായിട്ടുള്ള യുദ്ധങ്ങളെല്ലാം തുടങ്ങിയത് ഇസ്രയേലിന്റെ ശത്രുക്കളാണ്. സ്വന്തം പൗരജനങ്ങളുടെ ജീവനും മുതലും ഒപ്പം രാജ്യത്തിന്റെ അതിർത്തികളും പരമാധികാരവും സംരക്ഷിക്കുക ചുമതലയായി കരുതുന്ന ഒരു രാജ്യം ചെയ്യുന്നതു മാത്രമാണ് ഇസ്രയേലും ചെയ്യുന്നത്. ഇസ്രയേലിനെ അധിനിവേശ ശക്തിയായി മാത്രം കാണുന്ന ഹമാസിന് സ്വന്തം ജനതയുടെ സുരക്ഷിതത്വവും പുരോഗതിയുമല്ല പ്രധാനം, ഇസ്രയേലിന്റെ നാശമാണ്. തീവ്രവാദത്താൽ നയിക്കപ്പെടുന്ന ഒരു പ്രസ്ഥാനം സമാധാനം കൊണ്ടുവരുമെന്നു കരുതാൻ വയ്യ.
മേയ് ഏഴിനാണല്ലോ ഹമാസും ഇസ്രായേലും തമ്മിലുള്ള ഇപ്പോഴത്തെ സംഘട്ടനം ആരംഭിക്കുന്നത്. അന്ന് ഇസ്രയേലി സൈനികർ ജറൂസലെം ഓൾഡ് സിറ്റിയിലെ ഹാരാം എഷ്-ഷരീഫ് എന്നറിയപ്പെടുന്ന ടെന്പിൾ മൗണ്ടിലുള്ള (യഹൂദദേവാലയം നിന്ന സ്ഥലം) അൽ അഖ്സ മോസ്കിൽ പ്രവേശിക്കുകയും അവിടെ തന്പടിച്ചിരുന്ന ഭീകരരെ തുരത്തുകയും ചെയ്തു. അടുത്ത ദിവസം നടക്കേണ്ടിയിരുന്ന യഹൂദരുടെ വിജയദിനാഘോഷത്തിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവരായിരുന്നു ഇവരെന്നാണ് ഇസ്രയേലിന്റെ ആരോപണം. മുന്നൂറിലേറെ പലസ്തീനികൾക്ക് അന്നു പരിക്കേറ്റു. പ്രതികാരമായി ഗാസയിൽനിന്ന് ഹമാസ് റോക്കറ്റുകൾ തൊടുത്തുവിടാൻ തുടങ്ങി. രണ്ട് ഇസ്രയേലികൾ മരണപ്പെടുകയും കുറെപ്പേർക്കു പരിക്കു പറ്റുകയും ചെയ്തു. ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 26 പലസ്തീനികളും കൊല്ലപ്പെട്ടു.
എല്ലാ വർഷവും റംസാൻ മാസത്തിൽ ഹമാസും ഇസ്രയേലുമായി സംഘട്ടനങ്ങൾ പതിവാണ്. ഇക്കൊല്ലം മറ്റൊരു കാരണവുമുണ്ടായി. ഓൾഡ് സിറ്റിയിൽനിന്ന് പലസ്തീനികൾ അൽ അഖ്സ മോസ്കിലേക്കു പോകുന്ന പ്രധാന കവാടമാണ് ഡമാസ്കസ് ഗേറ്റ്. അവിടെ ആളുകൾ കൂട്ടംകൂടുന്നതു തടഞ്ഞുകൊണ്ട് ഇസ്രയേൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. മാത്രമല്ല, അൽ അഖ്സ മോസ്കിലും പരിസരത്തുമായി പതിനായിരത്തിലേറെ പേർ പ്രാർഥനയ്ക്കായി എത്തിച്ചേരാൻ പാടില്ല എന്നും നിർദേശിച്ചു.
പലസ്തീനികളുടെ പ്രതിഷേധവും ഇടപെടലുംകൊണ്ട് ബാരിക്കേഡുകൾ മാറ്റേണ്ടിവന്നു. പക്ഷേ മോസ്കിൽ നടത്തിയ റെയ്ഡ് പലസ്തീനികളെ പ്രകോപിപ്പിച്ചു എന്നതു നേരാണ്; അവിടെനിന്നു സ്ഫോടകവസ്തുക്കളും എറിയാനുള്ള വൻ കൽശേഖരവും കണ്ടെത്തിയെങ്കിലും!
ഷെയ്ക് ജാറാ
ഡമാസ്കസ് ഗേറ്റിൽനിന്നു നാബ് ളൂസ് റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന കിഴക്കൻ ജറുസലെമിലെ പട്ടണപ്രാന്തമാണ് ഷെയ്ക് ജാറാ. ധനികരായ പലസ്തീനികളുടെ വീടുകളും നിരവധി സ്ഥാപനങ്ങളുമുള്ള ഒരു പ്രദേശം. 13-ാം നൂറ്റാണ്ടിൽനിന്നുള്ള ഒരു മുസ്ലിം വൈദ്യന്റെ ശവകുടീരമാണ് ഈ പേരിനു നിദാനം. 1948ൽ പലസ്തീന്റെ ഭാഗങ്ങളിൽനിന്ന് അഭയാർഥികളായി എത്തിയ കുറെപ്പേർ ഇവിടെ താമസമാരംഭിച്ചു. 1967 ലെ ആറു ദിവസത്തെ യുദ്ധത്തിൽ ഇസ്രയേൽ കിഴക്കൻ ജറുസലെം പിടിച്ചെടുത്തപ്പോൾ ഇവർ അവിടം വിട്ടുപോകണമെന്ന് ആവശ്യമുയർന്നു.
19-ാം നൂറ്റാണ്ടിന്റെ അവസാനം യൂറോപ്പിൽനിന്നെത്തിയ യഹൂദകുടിയേറ്റക്കാർ വാങ്ങിയ ഭൂമിയാണത് എന്നവർ വാദിച്ചു. അന്ന് ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു പലസ്തീൻ എന്നോർക്കണം. അവിടെനിന്ന് നാലു പലസ്തീനിയൻ കുടുംബങ്ങളെ കുടിയിറക്കിക്കൊണ്ട്, യഹൂദർക്ക് അനുകൂലമായി, കിഴക്കൻ ജറൂസലെമിൽനിന്ന് ഈ വർഷമാദ്യം ഒരു കോടതിവിധി ഉണ്ടാവുകയും ചെയ്തു. ഇസ്രയേൽ സുപ്രീംകോടതി മേയ് പത്തിനു ഈ കേസ് കേൾക്കാനിരിക്കെയാണ് ഗാസയിൽ സംഘർഷം പൊട്ടിപ്പുറപ്പെടുന്നത്. സുപ്രീംകോടതി കേസ് കേൾക്കുന്നതു മാറ്റിവച്ചിരിക്കുകയാണ്.
അസ്ഥിരത
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേൽ - ഹമാസ് സംഘർഷത്തിന് പല മാനങ്ങളുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി ഇസ്രയേലിൽ ഭരണകൂട നേതൃത്വം അസ്ഥിരമാണ്. രണ്ടു വർഷത്തിനിടെ നടത്തിയ തെരഞ്ഞെടുപ്പുകളൊന്നും ഒരു പാർട്ടിക്കും മുന്നണിക്കും കേവല ഭൂരിപക്ഷം നൽകിയിട്ടില്ല. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ എതിർപാർട്ടികൾ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നടത്തിവരവെയാണ് ഇപ്പോഴത്തെ സംഘർഷങ്ങൾ. അവർ ചർച്ചയിൽനിന്നു പിൻവാങ്ങിയിരിക്കുകയാണ്.
ഹമാസിലും നേതൃത്വ പ്രതിസന്ധിയും ആശയപരമായ ഭിന്നിപ്പുകളും നിലവിലുണ്ട്. ഗാസയിലെ ജനതയ്ക്കുവേണ്ടി സുഹൃദ്രാജ്യങ്ങളും പാശ്ചാത്യരാജ്യങ്ങളും നൽകുന്ന തുകയാണ് ഹമാസിന്റെ പ്രധാന വരുമാനമാർഗം. ആ തുക ഭീകരപ്രവർത്തനങ്ങൾക്കു വേണ്ടി വിനിയോഗിക്കുന്നു എന്ന ആരോപണമുയർന്നതുകൊണ്ട് പാശ്ചാത്യരാജ്യങ്ങൾ പുനശ്ചിന്ത നടത്തുകയാണിപ്പോൾ.
ഗാസയിലെ മുന്നൂറിലധികം സ്കൂളുകളിൽ പ്രധാന പാഠ്യവിഷയം അവരുടെ ഇരവാദമാണ്. ഇസ്രയേലിനെയും യഹൂദരെയും തങ്ങളുടെ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണമായി അവതരിപ്പിക്കുക, രക്തച്ചൊരിച്ചിലിലൂടെ ഇസ്രായേലിനെ തകർക്കണമെന്നു പഠിപ്പിക്കുക. ഇവയൊക്കെ രക്തസാക്ഷിത്വമാണ് ഏറ്റവും അഭികാമ്യം എന്ന മനോനിലയിലേക്ക് കുട്ടികളെ എത്തിക്കും. യൂറോപ്പ് കാണിച്ചുതരുന്ന സഹവർത്തിത്വം എന്ന ആശയം പലസ്തീനികൾക്ക് അചിന്ത്യമാണ്.
മനുഷ്യ ജീവനു വിലകൽപ്പിക്കാതെ
ഭക്ഷണസഹായം നൽകുക, ആരോഗ്യരംഗം പരിഷ്കരിക്കുക, സാമൂഹ്യജീവിതം സുരക്ഷിതമാക്കുക മുതലായ ലക്ഷ്യങ്ങൾ നേടുന്നതിനു പകരം ജനങ്ങൾ തമ്മിലുള്ള വെറുപ്പ് അരക്കിട്ടുറപ്പിക്കാനാണ് യുഎൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി ഫോർ പാലസ്റ്റൈൻ റെഫ്യൂജീസ് ശ്രമിക്കുന്നതെന്ന ആരോപണത്തിൽ കഴന്പുള്ളതായി നിരീക്ഷകർ കരുതുന്നു. ജയിലിൽ അടയ്ക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഭീകരവാദികളുടെ കുടുംബങ്ങൾക്കു ധനസഹായം നൽകുന്നതു നിർത്തുന്നതുവരെ സഹായധനം വെട്ടിക്കുറച്ചുകൊണ്ട് യുഎസ് കോൺഗ്രസ് നിയമം പാസാക്കിയിരിക്കുകയാണ്.
ഭീകരതയും അക്രമവും വിതയ്ക്കുന്നതിനിടെ മുറിവേൽക്കുന്നവർക്ക് 500 ഡോളറും മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് 3000 ഡോളറുമാണ് ഹമാസ് നൽകുന്നതത്രെ. ബലൂണുകളിലും പട്ടങ്ങളിലും സ്ഫോടകവസ്തുക്കൾ നിറച്ച് ഇസ്രയേലിലേക്കു പറത്തിവിട്ട് വീടുകളും വയലുകളും വളർത്തുമൃഗങ്ങളേയും നശിപ്പിക്കുക, നിരന്തരം ഷെല്ലുകളും റോക്കറ്റുകളും കൊണ്ട് ആക്രമിക്കുക ഇവയും പതിവാണ്. ജനവാസകേന്ദ്രങ്ങൾക്കടുത്ത് റോക്കറ്റ് വിക്ഷേപണത്തറകൾ സ്ഥാപിച്ചുകൊണ്ട് തങ്ങളുടെ ജനത്തിന്റെ സുരക്ഷപോലും അപ്രധാനമായി കാണുകയാണ് അവർ. ഗാസായുടെ അഭിവൃദ്ധിക്കായി നൽകപ്പെട്ട ദശലക്ഷക്കണക്കിനു ഡോളർ ഗുണകരമായി ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നതാണു വാസ്തവം.
ഹമാസിന്റെ കെണിയിൽ ഇസ്രയേലിൽ ജീവിക്കുന്ന അറബികളും കുടുങ്ങിയതായി നിരീക്ഷകർ സംശയിക്കുന്നു. അതുകൊണ്ടാണ് വടക്കു ഹൈഫായിൽ പോലും അറബ് വംശജരായ ഇസ്രയേൽക്കാർ നിരത്തിലിറങ്ങി യഹൂദരുമായി തെരുവുയുദ്ധത്തിൽ ഏർപ്പെട്ടത്. വിവിധ നഗരങ്ങളിൽ അരങ്ങേറുന്ന ഈ തെരുവുയുദ്ധം ഒരു ആഭ്യന്തരയുദ്ധമായി മാറുമോ എന്ന് ഇപ്പോൾ പറയാൻ വയ്യ. സംഘർഷങ്ങളിൽ പൊലിയുന്നതു മനുഷ്യജീവനാണ്, അത് അറബിയുടെയോ യഹൂദന്റെയോ ആകട്ടെ. സമാധാനത്തിന്റെ നഗരം എന്ന അർഥമുള്ള ജറൂസലെം അങ്ങനെയായിത്തീരാൻ ഇന്നു നടക്കുന്ന യുഎൻ സെക്യൂരിറ്റി കൗൺസിന്റെ യോഗം ഇടയാക്കട്ടെ എന്നു പ്രത്യാശിക്കാം.
ഡോ. ജോർജുകുട്ടി ഫിലിപ്പ്