Sunday, June 20, 2021 1:55 AM IST
കാലം കഴിയുന്തോറും തിളക്കമേറിവരുന്ന വ്യക്തിപ്രഭാവമാണ് നിധീരിക്കൽ മാണിക്കത്തനാരുടേത്(1842-1904 ജൂണ് 20). ഈ നാളുകളിൽ സഭാ നേതൃത്വവും രാഷ്ട്രീയ നേതൃത്വവും ചർച്ച ചെയ്ത ക്രൈസ്തവ പിന്നാക്കാവസ്ഥയെ സംബന്ധിക്കുന്ന കാര്യങ്ങളെല്ലാം ഒരു നൂറ്റാണ്ടു മുന്പേ മാണിക്കത്തനാർ പറഞ്ഞുവച്ചിരുന്നു. കർദിനാൾ ന്യൂമാന്റെ ഓക്സ്ഫഡ് മൂവ്മെന്റ്പോലെ, ഭാരതനസ്രാണിസഭയിൽ മാർ യൗസേപ്പ് കരിയാറ്റിൽ, പാറേമാക്കൽ തോമാക്കത്തനാർ, തച്ചിൽ മാത്തു തരകൻ, മാർ ദിവന്നാസ്യോസ് എന്നിവരിലൂടെ വളർത്തിയെടുത്ത ഒരു നസ്രാണി പൈതൃക പ്രസ്ഥാനം മാണിക്കത്തനാരിലെത്തുന്പോൾ ഭാഗികമായി വിജയത്തിലെത്തുകയാണ്. തെക്കേ ഇന്ത്യ മുഴുവനും ആഞ്ഞടിച്ച ഒരു സഭാചരിത്രാവബോധത്തിന്റെ വക്താക്കളാണ് ഇവരെല്ലാം. കേവലം 62 വർഷം ജീവിച്ച മാണിക്കത്തനാർ സഭയുടെ മനസിന്റെ കെടാവിളക്കാണ്. തെക്കേ ഇന്ത്യയിൽ മാണിക്കത്തനാരെപ്പോലെ മറ്റൊരാൾ ഇല്ലായിരുന്നുവെന്ന് തിരുവിതാംകൂർ ചീഫ് സെക്രട്ടറിയായിരുന്ന പി. താളുപിള്ള പറഞ്ഞത് വിശാലസമൂഹത്തിലും മാണിക്കത്തനാർക്ക് ഉണ്ടായിരുന്ന സ്വാധീനത്തിന്റെ തെളിവാണല്ലോ.
സർവകലാവല്ലഭവൻ
പൗരസ്ത്യ സുറിയാനിഭാഷയുടെ മർമം മനസിലാക്കിയ അതുല്യ പ്രതിഭാശാലിയാണ് മാണിക്കത്തനാർ. ഇംഗ്ലീഷ് ഭാഷയും ആഴത്തിൽ പഠിച്ചു. കുറുപ്പൻപറന്പിൽ തൊമ്മൻ ആശാനിൽനിന്ന് ആയുധവിദ്യ കരസ്ഥമാക്കി. കാളികാവ് കളരിക്കൽ കൈമളിൽനിന്നു കായികവിദ്യ അഭ്യസിച്ചു. പോർച്ചുഗീസ് പാതിരിമാരിൽനിന്നു പോർച്ചുഗീസ് ഭാഷയും പഠിച്ചെടുത്തു. ലത്തീനിലും ഇറ്റാലിയനിലും അവഗാഹം നേടി. തെങ്ങുംതലയ്ക്കൽ ആശാനിൽനിന്ന് സംസ്കൃതവും തമിഴും ജ്യോതിശാസ്ത്രവും കരസ്ഥമാക്കി. വൈവിധ്യമാർന്ന വൈഭവങ്ങളുടെ ഒരു അപൂർവ സംഗമസ്ഥലമായി മാണിക്കത്തനാർ മാറിക്കഴിഞ്ഞു. അങ്ങനെ, ആർക്കും കീഴ്പ്പെടുത്താൻ പറ്റാത്തവിധത്തിൽ അറിവും ഭാഷാപാണ്ഡിത്യവും സ്വന്തമാക്കി. എങ്കിലും അദ്ദേഹം പച്ചയായ ഒരു മനുഷ്യനായിരുന്നു. സ്വന്തം ജന്മദേശത്തുനിന്നും രാജ്യത്തുനിന്നും നേടാവുന്ന നല്ല കാര്യങ്ങളെല്ലാം ഉൾക്കൊണ്ടു. സമുദായാഭിമാനി, സ്വാതന്ത്ര്യവാദി, രാഷ്ട്രീയ ചിന്തകൻ, ചരിത്രകുതുകി, സാഹിത്യകാരൻ, ജനകീയൻ എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിശേഷണങ്ങൾ.
പാരന്പര്യത്തിൽ ഉറച്ചുനിന്ന ദാർശനികൻ
സമുദായസ്നേഹവും സഭാസ്നേഹവും രാജ്യസ്നേഹവും മാണിക്കത്തനാരിൽ സംഗമിച്ചു. നസ്രാണി പൈതൃകത്തിലെ തിളങ്ങുന്ന മാണിക്യമായിരുന്നു അദ്ദേഹം. വൈദേശികത്വത്തിന്റെയും കൊളോണിയലിസത്തിന്റെയും എല്ലാ ഭാവങ്ങളെയും യുക്തിഭദ്രമായി എതിർത്തു. സ്വന്തം രാജ്യവും സ്വന്തം സമുദായവും സുറിയാനിഭാഷയും മാണിക്കത്തനാർക്ക് തന്റെ സിരകളിൽ ഓടിയ രക്തം പോലെയായിരുന്നു. നസ്രാണി സഭാ ചരിത്രത്തിലെ ഉരുക്കുമനുഷ്യൻ.
പള്ളി വികാരിയും പൊന്തിഫിക്കൽ പദവിയുള്ള വികാരി ജനറാളും
മാണിക്കത്തനാർ കുറവിലങ്ങാട്ടും മുട്ടുചിറയിലും ആലപ്പുഴയിലും വികാരിയായി സേവനം ചെയ്തു. മംഗലപ്പുഴ സെമിനാരിയുടെ സ്ഥാപനത്തിന് മുൻകൈയെടുത്ത് അവിടെ അധ്യാപകനായി. അദ്ദേഹത്തിന്റെ വചനവ്യാഖ്യാനത്തിലും ദൈവാരാധനാ പരികർമക്രമത്തിലും അനേകർ ആകൃഷ്ടരായി. ഒരു മാണിക്കത്തനാർയുഗംതന്നെ എന്ന് ആ കാലഘട്ടത്തെ വിശേഷിപ്പിക്കാനാകും. പൊന്തിഫിക്കൽ പദവിയുള്ള - മെത്രാന്റെ സ്ഥാനചിഹ്നങ്ങൾ - വികാരി ജനറാളായിരുന്നു മാണിക്കത്തനാർ (1889). നസ്രാണി പൈതൃകത്തോടും സുറിയാനി ഭാഷയോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, അന്നത്തെ അപ്പസ്തോലിക ഡെലഗേറ്റ് ആയിരുന്ന മോണ്. സലേസ്കിയുമായി ഏറ്റുമുട്ടലുകളിലേക്കും സംഘർഷത്തിലേക്കും നയിച്ചു. മോണ്. സലേസ്കി അദ്ദേഹത്തെ ദുഷ്ടനായ ബുദ്ധിമാൻ (ഈവിൾ ജീനിയസ്) എന്നു വിശേഷിപ്പിച്ചു. പൊന്തിഫിക്കൽ വസ്ത്രമണിഞ്ഞു മൂന്നു പരിശുദ്ധ കുർബാനകളേ അദ്ദേഹത്തിന് അർപ്പിക്കാൻ കഴിഞ്ഞുള്ളൂ; പാലാ വലിയ പള്ളിയിലും കുറവിലങ്ങാട്ടും തൃപ്പൂണിത്തുറയിലും.
കുറവിലങ്ങാടിനെ ഹൃദയംകൊണ്ടു കണ്ടവനും സ്നേഹിച്ചവനുമായിരുന്നു മാണിക്കത്തനാർ. കുറവിലങ്ങാടിന്റെ മർത്തുമറിയം പാരന്പര്യവും അർക്കദിയാക്കോൻ പാരന്പര്യവും പൗരാണികത്വവും അദ്ദേഹത്തിൽ ജ്വലിച്ചുനിന്നിരുന്നു. സ്വജാതി മെത്രാനും സഭയുടെ ഹയരാർക്കി പുനഃസ്ഥാപനവും സഭയുടെ അഖിലേന്ത്യാ പദവിയോടുകൂടിയ തലവനും എല്ലാം അദ്ദേഹത്തിന്റെ സഭാത്മകസ്വപ്നങ്ങളായിരുന്നു. ഇപ്പോൾ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ പദവിയിൽ എത്തിയപ്പോൾ ഭാഗികമായിട്ടെങ്കിലും മാണിക്കത്തനാരുടെ സഭാദർശനം പൂവണിഞ്ഞു. മാണിക്കത്തനാർ പണികഴിപ്പിച്ച വൈദികമന്ദിരം ശില്പകലയുടെ മകുടോദാഹരണമാണ്.
സമുദായം ഒന്നാവുക; അല്ലെങ്കിൽ ഇല്ലാതാവും
ഉദയംപേരൂർ സൂനഹദോസിനെ തുടർന്ന് (1599) നസ്രാണി സമുദായം രണ്ടായി വിഭജിക്കപ്പെട്ടു: പഴയകൂറ്റുകാരും പുത്തൻകൂറ്റുകാരും. സമുദായത്തിന്റെ ഐക്യം മാണിക്കത്തനാരുടെ ജീവിതലക്ഷ്യമായിരുന്നു. ഒന്നിച്ചില്ലെങ്കിൽ ഇല്ലാതാവും എന്നതായിരുന്നു അദ്ദേഹത്തിന്റെ സഭാശാസ്ത്രം. കലഹിച്ചുതീരുന്ന ഒരു സമുദായമാകരുത് നസ്രാണികൾ എന്ന് അദ്ദേഹം തീവ്രമായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ടു ശീശ്മകൾ ക്കെതിരേ പോരാടി. വാസ്തവത്തിൽ പുത്തൻകൂറ്റുകാർക്കും പഴയകൂറ്റുകാർക്കും ഒരുപോലെ സ്വീകാര്യനായിരുന്നു മാണിക്കത്തനാർ. ഈ ഐക്യം നേടുന്നതിനുവേണ്ടിയാണ് അദ്ദേഹം ജാത്യൈക്യസംഘം രൂപീകരിച്ചത്. അസാധാരണമായ സമുദായ പിന്തുണ കിട്ടി. നവീകരണത്തിനും നവോത്ഥാനത്തിനുമുള്ള വഴികളെല്ലാം ജാത്യൈക്യസംഘത്തിന്റെ നിയമാവലിയിൽ ഉണ്ടായിരുന്നു. സമഗ്രമായ സമുദായവികസന പദ്ധതിയുടെ രൂപരേഖയാണിത്. രണ്ടാംവത്തിക്കാൻ സൂനഹദോസിന്റെ എക്യുമെനിസം എന്ന ഡിക്രിക്ക് എത്രയോ വർഷങ്ങൾക്കുമുന്പ് മാണിക്കത്തനാർ എക്യുമെനിസത്തിന്റെ അടിത്തറ പാകിയിരുന്നു.
സാഹിത്യകാരനും ഗ്രന്ഥകാരനും
ബുദ്ധിരാക്ഷസനായിരുന്ന മാണിക്കത്തനാർ അവസരോചിതമായ ധാരാളം രചനകൾ നടത്തി. അദ്ദേഹത്തിന്റെ ബഹുഭാഷാപാണ്ഡിത്യം സ്വാഭാവികമായും വിവർത്തനങ്ങളിലേക്കും എത്തിച്ചു. മാതാവിന്റെ വണക്കമാസം, സൂസൻചരിതം, സാംസോണ് ചരിതം, കൃപാവതി, ശോഭരാജ വിജയം എന്നിവയാണ് പ്രധാന കൃതികൾ. ഫ്രഞ്ച് രാജാവ് ലൂയിയുടെ ചരിത്രമാണ് ശോഭരാജ വിജയം. സ്ത്രീവിദ്യാഭ്യാസം, സാമൂഹികസേവനം മുതലായ കാര്യങ്ങളിലേക്ക് സ്വന്തം സമുദായത്തിന്റെ ശ്രദ്ധ തിരിച്ചുവിടാൻ രചിച്ച കൃതിയാണ് കൃപാവതി. സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാന്പത്തികവുമായ പിന്നാക്കാവസ്ഥയെക്കുറിച്ച് അദ്ദേഹത്തിനറിയാമായിരുന്നു. കേരള കത്തോലിക്കരും ബൈബിൾപഠനവും, നമ്മുടെ കർത്താവീശോമിശിഹായുടെ പീഡാനുഭവം പാന, പ്രാസംഗികൻ, സോളമന്റെ സുഭാഷിതങ്ങൾ, സുറിയാനി ക്രിസ്ത്യാനികളുടെ സത്യവിശ്വാസം എന്നിവയാണ് മറ്റു കൃതികൾ.
ഊർശ്ലേം തിരുയാത്രാവിവരണം പോർച്ചുഗീസുകാരനായ ഒരു സന്യാസിയുടെ ഗ്രന്ഥത്തിന്റെ വിവർത്തനമാണ്. 1880ൽ കൂനമ്മാവിലാണ് ഈ പുസ്തകം അച്ചടിച്ചത്. ഖണ്്ഡകാവ്യങ്ങളാണ് സൂസൻ ചരിതവും സാംസോണ് ചരിതവും ഔഗേൻ ചരിതവും. പ്ശീത്താ ബൈബിൾ വിവർത്തനം ആരംഭിച്ചിരുന്നെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
‘എന്തോ നീ തിരഞ്ഞുവന്നു വൻപാപിയുള്ളിൽ....’ എന്ന കീർത്തനത്തിലൂടെ മാണിക്കത്തനാർ മലയാളികളുടെ മനസു കവർന്നിരുന്നു. പ്രസിദ്ധനായ വചനപ്രഘോഷകനുമായിരുന്നു മാണിക്കത്തനാർ . തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലിൽ, തിരുവിതാംകൂറിലെ ക്രിസ്തുമതത്തെക്കുറിച്ചുളള അധ്യായമെഴുതാൻ നിയുക്തനായ ബ്രിട്ടിഷ് പ്രസിഡന്റ് ജി. ടി. മെക്കൻസിയയ്ക്ക് വേണ്ട ഭാഗം എഴുതി തയാറാക്കി കൊടുത്തത് മാണിക്കത്തനാരായിരുന്നു.
സുറിയാനി വികാരിയാത്തുകൾ സ്ഥാപിക്കപ്പെട്ടതിന്റെ പിന്നിലെ മുഖ്യധാരാ ശില്പികളിൽ ഒരാൾ മാണിക്കത്തനാരായിരുന്നു. സഭാതലത്തിൽ സ്വയംഭരണം സാധ്യമായതുകണ്ടപ്പോൾ ഏറെ സന്തോഷിച്ചു. താൻ ഉൾപ്പെടുന്ന സഭാപ്രവർത്തന നിരയിൽനിന്ന് മാർ മാക്കിലും മാർ മേനാച്ചേരിയും മാർ പഴേപറന്പിലും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മാണിക്കത്തനാരുടെ പ്രവർത്തനങ്ങൾ ഫലോദയത്തിലെത്തി.
നസ്രാണി ദീപിക
മാണിക്കത്തനാരുടെ ഏറ്റവും വലിയ ദാർശനിക സൃഷ്ടിയായിരുന്നല്ലോ ജാത്യൈക്യസംഘം. ഈ ജാത്യൈക്യസംഘത്തിന്റെ മുഖപത്രമായിട്ടാണ് നസ്രാണിദീപിക അദ്ദേഹം ആരംഭിച്ചത്. 1887 ഏപ്രിൽ 15നായിരുന്നു ആദ്യപ്രതി. ആഴ്ചപ്പതിപ്പായിട്ടാണ് പുറത്തിറക്കിത്തുടങ്ങിയത്. പത്രത്തിന്റെ ആദ്യപത്രാധിപർ മാണിക്കത്തനാരായിരുന്നു. മർസലീനോസ് മെത്രാനായിരുന്നു കത്തനാരുടെ പേര് പത്രാധിപസ്ഥാനത്തേക്കു നിർദേശിച്ചത്. മലയാള മനോരമയുടെ സഹകാരിയും കൂടിയായിരുന്നു മാണിക്കത്തനാർ. എല്ലാവരുടെയും കേസുകൾക്ക് തീർപ്പുകല്പിക്കുന്ന ചലിക്കുന്ന "കച്ചേരി' കൂടിയായിരുന്നു മാണിക്കത്തനാർ. പാറായിൽ അവിരാ വർക്കി തരകൻ കത്തനാരുടെ വലംകൈയായിരുന്നു. നാനാജാതി മതസ്ഥർ അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ചു. സെക്കുലർ ഇന്ത്യയുടെ ഒരു മുഖംകൂടിയായിരുന്നു മാണിക്കത്തനാർ. ദിവാൻ പേഷ്കാർ കോട്ടയത്തും സഭയുടെ പേഷ്കാർ കുറവിലങ്ങാട്ടും എന്നൊരു ചൊല്ലുതന്നെയുണ്ടായിരുന്നു. ദീർഘകാലം സക്രിയമായി ഇടപെടാൻ കഴിഞ്ഞു. ഐതിഹാസികമായിരുന്നു ആ ജീവിതം.
1904 ജൂണ് 20ന് മാണിക്കത്തനാർ പരലോകപ്രാപ്തനായി. 1930 ഫെബ്രുവരി രണ്ടിന് കബറിടത്തിലെ മാർബിൾ ശില ചങ്ങനാശേരി മെത്രാൻ മാർ ജെയിംസ് കാളാശേരി വെഞ്ചരിച്ചു. അതിന്മേൽ ആലേഖനം ചെയ്തിരിക്കുന്നു: ‘സുസമ്മത നേതാവും പണ്ഡിതാഗ്രേസരനും സമുദായാഭിമാനിയുമായ ദിവ്യശ്രീ. മാണി കത്തനാർ’.
നസ്രാണിക്ക് മാത്രമായി ഒറ്റപ്പെട്ട ഒരു ചരിത്രമില്ല. കേരളചരിത്രത്തിന്റെ ഗതിവിഗതികളിൽ ഉൾച്ചേർന്ന് നില്ക്കുന്ന ചരിത്രമാണ് നസ്രാണി ചരിത്രം. നസ്രാണികൾ സ്വസമൂഹത്തിൽ പാർശ്വവത്കരിക്കപ്പെടുകയും അന്യവത്കരിക്കപ്പെടുകയും ചെയ്യരുത്. നസ്രാണിത്വം, സുറിയാനിത്വം, മലയാളിത്വം, ദേശീയത്വം, എന്നിവയെല്ലാം പരസ്പര പൂരകങ്ങളാണ്. ചരിത്രബോധം ലഭിക്കാൻ ചരിത്രാന്വേഷണം നടത്തണം. മാർത്തോമ്മായിലേക്കും നസ്രാണി പൈതൃകത്തിലേക്കും നമ്മൾ നിരന്തരം യാത്രചെയ്യണം.
മാണിക്കത്തനാരെ വായിച്ചും പഠിച്ചും കുറവിലങ്ങാട് മർത്ത്മറിയം പള്ളി മദ്ബഹായിലുള്ള അദ്ദേഹത്തിന്റെ കബറിടം സന്ദർശിച്ചും ഓരോ നസ്രാണിയും സ്വന്തം സ്വത്വബോധത്തെ ഉദ്ദീപിപ്പിക്കേണ്ടതാണ്.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്