Monday, June 21, 2021 11:11 PM IST
ലോക അംഗീകാരങ്ങളുടെ നെറുകയിലാണെങ്കിലും ജൈവ വൈവിധ്യങ്ങളുടെയും പ്രകൃതി രമണീയതയുടെയും മുന്നിൽ നിൽക്കുന്ന കുട്ടനാട്, ഈ കഴിഞ്ഞ കുറെ വർഷങ്ങളായി വെള്ളപ്പൊക്കത്തിന്റെ കണ്ണീർക്കയമായി മാറിയിരിക്കുകയാണ്. തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങളെയും കൃഷി തകർച്ചയെയും അതിജീവിക്കാനായി 20 ലക്ഷത്തോളം വരുന്ന ഇവിടുത്തെ ജനതയുടെ ഒരു നല്ല പങ്കും മറ്റു പ്രദേശങ്ങളിലേക്കു ചേക്കേറിക്കൊണ്ടിരിക്കുന്നു.
1924 ലെ മഹാ പ്രളയത്തിനുശേഷം 2018 ലാണ് അതിഭീകരമായ മറ്റൊരു വെള്ളപ്പൊക്കത്തിന് കുട്ടനാട് സാക്ഷിയായത്. കഴിഞ്ഞ കുറെ കൊല്ലങ്ങളിലെ വെള്ളപ്പൊക്കങ്ങളുടെ വ്യാപ്തിയും രൗദ്രതയും കുട്ടനാടിനു നൽകുന്നത് ദുഃസൂചനയണ്. അടിക്കടി കുട്ടനാട്ടിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങളുടെ കാരണങ്ങൾ വിശകലനംചെയ്ത് ശാശ്വത പരിഹാരം ഉണ്ടാകേണ്ടിയിരിക്കുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കങ്ങളുടെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്.
നീരൊഴുക്കിന്റെ തടസങ്ങൾ
മീനച്ചിലാർ, പന്പാനദി, മണിമലയാർ, അച്ചൻകോവിലാർ, മൂവാറ്റുപുഴയാർ എന്നിങ്ങനെ കേരളത്തിലെ പ്രധാനപ്പെട്ട അഞ്ചു നദികൾ അറബിക്കടലിൽ ഒഴുകിയെത്തുന്നതിനു മുന്‍പ് എത്തിച്ചേരുന്നത് കുട്ടനാട്ടിലാണ്. വാർഷിക കണക്കനുസരിച്ച് കേരളത്തിലെ മൊത്തം നദികളിൽ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 78,000 ദശലക്ഷം ക്യൂബിക് മീറ്ററാണ്. എന്നാൽ, മേൽപ്പറഞ്ഞ അഞ്ചു നദികളിലൂടെ മാത്രം കുട്ടനാട്ടിൽ ഒഴുകിയെത്തുന്നത് 13,000 ദശലക്ഷം ക്യൂബിക് മീറ്റർ വെള്ളമാണ്.
ചുരുക്കത്തിൽ, ഒരു വർഷം കേരളത്തിലെ മൊത്തം നദികളിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിൽ അഞ്ചിലൊന്ന് കുട്ടനാട്ടിൽ മാത്രം ഒഴുകിയെത്തുന്നു. ഇതിൽ മുഖ്യ പങ്കും ഇവിടേക്കെത്തുന്നത് ജൂണ്‍ മുതൽ ഓഗസ്റ്റ് വരെയുള്ള മണ്‍സൂണ്‍ കാലത്താണ്. ഇതുകൂടാതെ മണ്‍സൂണ്‍ കാലഘട്ടത്തിൽ കുട്ടനാട്ടിൽ നേരിട്ടു പെയ്തിറങ്ങുന്ന മഴവെള്ളവും താഴ്ന്ന പ്രദേശമായതിനാൽ അവിടെത്തന്നെ കെട്ടിക്കിടക്കുന്നു.
വെള്ളം സുഗമമായി അറബിക്കടലിലേക്ക് ഒഴുകിപ്പോകാത്തതാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ ഒരു പ്രധാന കാരണം. ഇതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത്തേത്, ആഗോളതാപന നിലയിലുള്ള വ്യത്യാസത്തിന്റെ ഫലമായി ഉണ്ടാകുന്ന മഞ്ഞുരുകൽ കാരണം ഓരോ വർഷവും അറബിക്കടലിലെ ജലനിരപ്പുയരുന്നു എന്നതാണ്. സമുദ്ര നിരപ്പിനെക്കാൾ താഴ്ന്നു നിൽക്കുന്ന കുട്ടനാടിന്, ഇപ്രകാരം ഉയർന്ന ജലനിരപ്പുള്ള അറബിക്കടലിലേക്ക് വെള്ളം ഒഴുക്കിവിടാൻ ബുദ്ധിമുട്ടനുഭവപ്പെടുക സ്വാഭാവികമാണല്ലോ. ഇതിന് നമുക്ക് മാത്രമായി പരിഹാരമുണ്ടാക്കാനാവില്ല.
രണ്ടാമത്തെ കാരണം അവിടുത്തെ നദികളിലും കനാലുകളിലും കായലുകളിലുമുള്ള നീരൊഴുക്കിന്റെ തടസങ്ങളാണ്. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടലുകളാണ് ആവശ്യം.
1880 മുതൽ 1943 വരെയുള്ള കാലത്ത് മൂന്നു ഘട്ടങ്ങളിലായാണ് കുട്ടനാട്ടിൽ ഇപ്പോൾ കാണുന്ന പാടശേഖരങ്ങൾ നിർമിക്കപ്പെട്ടത്. കണ്ണെത്താദൂരത്തോളം നീണ്ടു കിടന്നിരുന്ന കായലുകളിൽ ബണ്ടുകൾ നിർമിച്ചാണ് ഈ പാടശേഖരങ്ങൾ രൂപപ്പെടുത്തിയത്. കുട്ടനാട്ടിലെ പാടശേഖരങ്ങൾ വലിയ കാർഷിക മുന്നേറ്റങ്ങൾക്കു വഴിതെളിച്ചെങ്കിലും ഇവയുടെ നിർമിതിക്ക് കൃത്യമായ ശാസ്ത്രീയ പിൻബലം ഇല്ലായിരുന്നു. കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെയളവ്, അവയുടെ ഒഴുക്കിന്റെ രീതി, വേന്പനാട്ടുകായലിന്റെ ഭൂമി ശാസ്ത്രപരമായ കിടപ്പ്, അതിന്റെ ഒഴുക്ക്, ഇവയൊന്നും കൃത്യമായി മനസിലാക്കാതെയായിരുന്നു ഇപ്പോൾ കാണുന്ന പാടശേഖരങ്ങൾ നിർമിക്കപ്പെട്ടത്. കുട്ടനാട്ടിൽ ഒഴുകിയെത്തുന്ന വെള്ളം അറബിക്കടലിലേക്ക് ഒഴുകിപ്പോകുന്നതിന് ഈ പാടശേഖരങ്ങൾ ഒരു വലിയ പരിധിവരെ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
കുട്ടനാട്ടിലെ നദികളിലും കനാലുകളിലും കായലുകളിലും അടിഞ്ഞുകൂടുന്ന എക്കലും നീരൊഴുക്കിനു തടസം സൃഷ്ടിക്കുന്നു. ഒരു വർഷം ഒരേക്കർ സ്ഥലത്ത് അടിഞ്ഞുകൂടുന്നത് ഏകദേശം ഇരുപത്തിയഞ്ച് ടണ്‍ എക്കലാണ്. എക്കൽ ഓരോ വർഷവും നീക്കം ചെയ്തില്ലെങ്കിൽ നദികളിലൂടെ കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം അറബിക്കടലിലേക്ക് സുഗമമായി ഒഴുകിപ്പോകില്ല. ഈ ഒഴുക്കിനുണ്ടാകുന്ന തടസവും കാലതാമസവുമാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ വ്യാപ്തിയും രൗദ്രതയും വർധിപ്പിക്കുന്നത്.
അശാസ്ത്രീയ വികസന പ്രവർത്തനങ്ങൾ
വർധിച്ചുവന്ന ജന ആവാസ മേഖലകൾ, പാടശേഖരങ്ങളിൽ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങളുടെ ശേഖരണവും വിതരണവും തുടങ്ങിയ ആവശ്യങ്ങളിലേക്കായി കാലാകാലങ്ങളിൽ ഒരുപാടു വികസന പ്രവർത്തനങ്ങൾ കുട്ടനാടിന് ആവശ്യമായി വന്നു. ഒരുപാടു റോഡുകളും പാലങ്ങളും വാണിജ്യ സ്ഥാപനങ്ങളും പൊതു താത്പര്യം മുൻ നിർത്തിയുള്ള മറ്റ് ഓഫീസുകളും ഇപ്രകാരം കുട്ടനാട്ടിൽ നിർമിക്കപ്പെട്ടു. ഇവയിൽ ഒരു വലിയ ശതമാനവും നിർമിച്ചത് തണ്ണീർത്തടങ്ങൾ നികത്തിയെടുത്തായിരുന്നു.
കുട്ടനാട്ടിലേക്കു വന്നുചേരുന്ന വെള്ളത്തിന്റെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന രീതിയിലായിരുന്നു ഇവയിൽ വലിയ പങ്ക് വികസന പ്രവർത്തനങ്ങളും നടന്നത്. 1958 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട 24.2 കിലോ മീറ്റർ ദൈർഘമുള്ള ആലപ്പുഴ- ചങ്ങനാശേരി റോഡ് കുട്ടനാടിന്റെ വികസന മുന്നേറ്റത്തിനുള്ള ഒരു നാഴികക്കല്ലായിരുന്നെങ്കിലും വെള്ളമൊഴുക്കിനു തടസംസൃഷ്ടിച്ചു. എസി കനാലിൽ നിന്നുള്ള വെള്ളം ആവശ്യഘട്ടങ്ങളിൽ പാടശേഖരങ്ങളിലേക്കും നദികളിലേക്കും ഒഴുകിപ്പോകുന്നതിന് ആവശ്യമായ ടണലുകളോ ക്രോസ് കനാലുകളോ നിർമിക്കാതിരുന്നതും കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ ഒരു പ്രധാനപ്പെട്ട കാരണമാണ്.
പരിസ്ഥിതിക്ക് ഇണങ്ങാത്ത കൃഷിരീതികൾ
ഇപ്പോൾ കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ പൊതുവേ നിലനിൽക്കുന്നത് രണ്ട് കൃഷികളാണ്. പുഞ്ചകൃഷിയും രണ്ടാം കൃഷിയും. രണ്ടാം കൃഷിയുടെ വിളവെടുപ്പു നടക്കുന്നത് മണ്‍സൂണ്‍ കാലഘട്ടത്തിന്റെ അവസാന പാദത്തിലാണ്. കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പിനും കാലവസ്ഥാ രീതിക്കും ഒട്ടും യോജിച്ചതല്ല ഈ രണ്ടാം കൃഷി.
മണ്‍സൂണിൽ കുട്ടനാട്ടിലേക്കൊഴുകി വരുന്ന വെള്ളത്തിന്റെ വലിയ ഒരു ശതമാനവും കായലുകൾക്കു തനിയെ ഉൾക്കൊള്ളാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ നദികളിലൂടെ ഒഴുകിവരുന്ന വെള്ളത്തിന്റെ ഒരുവലിയ അളവും ഉൾക്കൊള്ളേണ്ടത് കുട്ടനാട്ടിലെ പാടശേഖരങ്ങളാണ്. എന്നാൽ അവിടെ രണ്ടാം കൃഷി നടക്കുന്നതിനാൽ അതു സാധ്യമാകുന്നില്ല. കായലുകൾക്ക് അപ്രാപ്യമായ വെള്ളം ഉൾക്കൊള്ളാൻ സാധിക്കാതെ വരുന്പോൾ വെള്ളപ്പൊക്കം ഉണ്ടാകുക സ്വാഭാവികമാണല്ലോ. മാത്രമല്ല രണ്ടാം കൃഷിക്കായി ഇങ്ങനെ വലിയ പാടശേഖരങ്ങൾ കൂറ്റൻ ബണ്ടുകളാൽ കെട്ടിയടയ്ക്കപ്പെടുന്നതിനാൽ, വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനും അവ തടസം നിൽക്കുന്നു. ഇതിനെല്ലാമുള്ള പരിഹാര മാർഗങ്ങൾ താഴെപ്പറയുന്നവയാണ്.
ആഴം കൂട്ടൽ
വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിന് കുട്ടനാട്ടിലെ മുഴുവൻ നദികളുടെയും കനാലുകളുടെയും കായലുകളുടെയും ആഴം ശാസ്ത്രീയമായി വർഷാവർഷം കൂട്ടണം. നീക്കുന്ന മണ്ണിന് എക്കൽഗുണം കൂടുതലുള്ളതിനാൽ കൃഷിക്ക് വളരെ അനുയോജ്യമാണ്. ജനവാസയോഗ്യമായ പ്രദേശങ്ങളിലേക്കും കൃഷി ഇടങ്ങളിലേക്കും അതു മാറ്റണം. നീരൊഴുക്കുതടയുന്ന പായലുകളും കായൽ പോളകളും മറ്റ് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും സമയബന്ധിതമായി നീക്കം ചെയ്യുകയും വേണം. ഇതിനു സ്ഥിരമായ സംവിധാനവും ഉണ്ടാവണം.
ക്രോസ് കനാൽ നിർമാണം
പാടശേഖരങ്ങൾക്ക് ഇടയിലൂടെയും അവയുടെ ഉള്ളിലൂടെയും ക്രോസ് കനാൽ നിർമിച്ചാൽ വെള്ളം കൂടുതൽ ഒഴുകിപ്പോകും. പാടശേഖരങ്ങളുടെ ഉള്ളിലൂടെ നിർമിക്കുന്ന കനാലുകളുടെ ഇരുഭാഗത്തും ബണ്ടുകൾ രൂപപ്പെടുന്നതിനാൽ അവ കാർഷിക, യാത്രാ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ പാടശേഖരങ്ങളിലൂടെ ഉള്ള റോഡുകളെ കലുങ്ക് കെട്ടി വേർതിരിച്ചും ആവശ്യമായ ടണലുകൾ നിർമിച്ചും വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാം. ഇതിനായി ശാസ്ത്രീയമായ പഠനം നടത്തണം.
തോട്ടപ്പള്ളി സ്പിൽവേ
നെല്ലുത്പാദനം കൂട്ടാനും വെള്ളപ്പൊക്കം തടയാനുമാണ് തോട്ടപ്പള്ളി സ്പിൽവേ നിർമിച്ചത്. മണിമലയാർ, മീനച്ചിലാർ, പന്പാനദി, അച്ചൻകോവിലാർ തുടങ്ങിയ നാല് നദികളിലൂടെ ഒരു സെക്കൻഡിൽ ഈ കനാൽ പരിസരത്ത് എത്തിച്ചേരുന്ന 1,89,000 ക്യുബിക് അടി വെള്ളത്തിൽ 64,000 ക്യുബിക് അടി വെള്ളം ഒരു സെക്കൻഡിൽ കടലിലേക്ക് തള്ളിക്കളയാനായിരുന്നു 348 മീറ്റർ കനാൽ നിർമിച്ചത്. പക്ഷേ, ഒരിക്കൽപ്പോലും ഒരു സെക്കൻഡിൽ ഇരുപതിനായിരം ക്യുബിക് അടിയിലേറെ വെള്ളം ഈ കനാലിലൂടെ അറബിക്കടലിലേക്ക് ഒഴുക്കി വിടാൻ സാധിച്ചിട്ടില്ല. നിർമാണരീതിയിലെ അശാസ്ത്രീയത ആയിരുന്നു ഈ പാളിച്ചകൾക്കു കാരണം.
പദ്ധതിയുടെ തുടക്കത്തിൽ, 368 മീറ്റർ വീതിയിലും 1,311 മീറ്റർ നീളത്തിലുമായി കനാൽ നിർമിക്കാനായിരുന്നു വിഭാവനം ചെയ്തിരുന്നത്. എന്നാൽ പിന്നീട് അത് 30 മീറ്റർ വീതിയും 348 മീറ്റർ നീളവുമായി വെട്ടിച്ചുരുക്കി. മാത്രമല്ല കുട്ടനാട്ടിലെ വെള്ളത്തിന്റെ ഒഴുക്ക്, എക്കൽഅടിച്ചിൽ തുടങ്ങിയ കാര്യങ്ങളെപ്പറ്റി വേണ്ട വിധത്തിൽ പഠിക്കാതെ അശാസ്ത്രീയമായാണ് ഈ കനാൽ നിർമിച്ചതും.
കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായി അറബിക്കടലിലെ ജലനിരപ്പ് ഉയരുന്നതായും മണ്‍സൂണ്‍ താമസിച്ചു വരുന്നതായും കാണുന്നുണ്ട്. ഇങ്ങനെ താമസിച്ചുവരുന്ന മണ്‍സൂണ്‍ കാലഘട്ടത്തിന്റെ ഭാഗമായി ഉണ്ടാകുന്ന വെള്ളപ്പൊക്കം കർക്കിടക മാസത്തിലെ സമുദ്രവേലിയേറ്റ ദിവസങ്ങളിൽ സംഭവിച്ചാൽ, ആ ദിവസങ്ങളിൽ കടലിലേക്ക് ഈ കനാലിലൂടെ വെള്ളം കടത്തിവിടുന്നത് അസാധ്യമാണ്.
തോട്ടപ്പള്ളി സ്പിൽവേയുടെ ഇപ്പോഴുള്ള നീളവും വീതിയും കൂട്ടുന്നതുകൊണ്ടുമാത്രം കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ഒരു ശാശ്വത പരിഹാരം കാണാൻ സാധിക്കുകയില്ല. വിയറ്റ്നാമിലെ യെൻ ൻജിയ(YEN NGHIA) പ്ലന്പിംഗ് പദ്ധതിക്ക് സമാനമായ രീതിയിൽ ശക്തിയുള്ള മോട്ടോർ സംവിധാനങ്ങൾ ഉപയോഗിച്ച് തോട്ടപ്പള്ളി സ്പിൽവേയിലെ വെള്ളം കടലിലേക്ക് പന്പ് ചെയ്യുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.
തണ്ണീർമുക്കം ബണ്ട്
രണ്ട് പ്രധാനപ്പെട്ട ലക്ഷ്യങ്ങളോടെയാണ് തണ്ണീർമുക്കം ബണ്ട് സ്ഥാപിതമായത്. ഒന്ന്, ഡിസംബർ മുതൽ ജൂണ്‍ വരെ അറബിക്കടലിൽനിന്നു കുട്ടനാട്ടിലേക്കുള്ള ഉപ്പുവെള്ളത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കുക. രണ്ട്, തുടർന്നുള്ള ആറ് മാസങ്ങളിൽ പ്രത്യേകിച്ചു വെള്ളപ്പൊക്ക കാലങ്ങളിൽ ബണ്ട് തുറന്നു കുട്ടനാട്ടിലുള്ള അധിക വെള്ളം അറബിക്കടലിലേക്ക് ഒഴുക്കിക്കളയുക. എന്നാൽ, വേണ്ടത്ര ശാസ്ത്രീയ പഠനങ്ങൾ ഇല്ലാതിരുന്നതിനാലും അശാസ്ത്രീയ നിർമാണരീതികളാലും വെള്ളപ്പൊക്കക്കാലത്തെ അധികജലം വേണ്ടത്ര വിധത്തിൽ കടലിലേക്ക് ഒഴുക്കിക്കളയുന്നതിന് ഈ പദ്ധതിക്കു സാധിക്കുന്നില്ല. അതിനാൽ ശാസ്ത്രീയ പഠനങ്ങളുടെ വെളിച്ചത്തിൽ തണ്ണീർമുക്കം ബണ്ട് പുനർ രൂപകല്പന ചെയ്യണം.
പ്രത്യേക അഥോറിറ്റി
മറ്റുചില പ്രായോഗികമായ പരിഹാര മാർഗങ്ങൾ കൂടി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്ത പ്രവർത്തനങ്ങൾ കുട്ടനാടിനു വിനയാണ്. കുട്ടനാടിനെ ഒരു പ്രത്യേക ജൈവ പാരിസ്ഥിതിക പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ട്, പ്രത്യേക അഥോറിറ്റി രൂപവത്കരിക്കുകയും ഒരു എെഎഎസ് ഓഫീസറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും വേണം. എങ്കിലേ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കാൻ സാധിക്കൂ.
ടൂറിസത്തിനു വലിയ സാധ്യയുള്ള പ്രദേശമായതിനാൽ, കുട്ടനാടിന് അകത്തും പുറത്തുനിന്നുമുള്ള ഒരുപാടു സ്വകാര്യ ഏജൻസികൾ ഇവിടെ വൻ തോതിൽ ഭൂമി നികത്തുകയും നിയമ വിധേയമല്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ നിലവിലുള്ള തണ്ണീർത്തട നിയമങ്ങൾ ആവശ്യമായ രീതിയിൽ ഭേദഗതി ചെയ്യുകയും മോനിട്ടേഡ് ടൂറിസം പദ്ധതികൾ നടപ്പിലാക്കുകയും വേണം.
വേന്പനാട്ടു കായലിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന പതിനഞ്ചോളം പൊഴികൾ ഉണ്ട്. ഈ പൊഴികളിൽ വേണ്ട ശാസ്ത്രീയ പഠനങ്ങൾ നടത്തിയശേഷം അവയെ പുലിമുട്ടുകളായി രൂപകല്പന ചെയ്താൽ കുട്ടനാട്ടിൽനിന്ന് അധികമുള്ള വെള്ളം ഒഴുകിപ്പോകാൻ അവ ഉപകരിക്കും. സമയാസമയങ്ങളിൽ വൃത്തിയാക്കിയും കണ്ടൽക്കാടുകൾ വച്ചുപിടിപ്പിച്ചും ഈ പൊഴികളെ വേണ്ട വിധത്തിൽ സംരക്ഷിക്കാൻ സാധിക്കും.
വർഷം തോറുമുള്ള വെള്ളപ്പൊക്കത്തിൽ തകരുന്നത് നിലനിൽപ്പിനായി പരിശ്രമിക്കുന്ന ഒരു ജനതയുടെ സ്വപ്നങ്ങൾ മാത്രമല്ല; പരിസ്ഥിതിയുടെ ഏറെ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു തനത് ആവാസ വ്യവസ്ഥകൂടിയാണ്. ഈ ആവാസ വ്യവസ്ഥ സംരക്ഷിക്കാനുള്ള ഒരു ജനതയുടെ പരിശ്രമങ്ങളാണ് "സേവ് കുട്ടനാട്'.
ഫാ. റ്റെജി പുതുവീട്ടിൽക്കളം