Tuesday, July 19, 2022 10:04 PM IST
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
റബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കുക എന്ന ലക്ഷ്യം ഉയര്‍ത്തിക്കാട്ടി വീണ്ടുമൊരു റബര്‍ മീറ്റ് 22, 23 തീയതികളില്‍ കേരളത്തില്‍ നടക്കുന്നു. ഇതിനോടകം അഞ്ച് റബര്‍ മീറ്റുകള്‍ കഴിഞ്ഞു. ആറാമത്തെ മീറ്റാണ് കൊച്ചിയിലെ മെരിഡിയന്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടക്കുന്നത്. റബര്‍ ബോര്‍ഡും വന്‍കിട റബര്‍ വ്യാപാരികളും വ്യവസായികളും നേതൃത്വം കൊടുത്തു വര്‍ഷങ്ങളായി തുടരുന്ന ഇത്തരം മീറ്റുകള്‍ക്ക് റബര്‍ മേഖലയെ, പ്രത്യേകിച്ച് റബര്‍ കര്‍ഷകരെയും വിപണിയെയും രക്ഷപ്പെടുത്താനായോ? വ്യവസായികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു കര്‍ഷകരെ തീറെഴുതിക്കൊടുക്കുന്ന റബര്‍ ബോര്‍ഡിന്റെ അജണ്ടകളുടെ ആവര്‍ത്തനമായി ഇത്തരം കൊട്ടിഘോഷിക്കലുകള്‍ അധഃപതിച്ചുവോ?
റബര്‍ വ്യവസായത്തിന്റെ അടിസ്ഥാനഘടകം റബര്‍ കൃഷിയും പ്രകൃതിദത്ത റബറിന്റെ ഉത്പാദനവുമാണ്. കര്‍ഷകരില്‍നിന്നും അവരുത്പാദിപ്പിക്കുന്ന റബറില്‍നിന്നും തുടങ്ങുന്ന ഈ പ്രക്രിയയില്‍ മുഖ്യപങ്കാളിയായ കര്‍ഷകനെ സംരക്ഷിക്കാന്‍ വിലത്തകര്‍ച്ചയുടെ നാളുകളില്‍ തുടക്കമിട്ട റബര്‍ മീറ്റിന് കഴിഞ്ഞിട്ടില്ലെന്നുള്ള വസ്തുത നിഷേധിക്കാനാവുമോ? അനിയന്ത്രിതവും നികുതിരഹിതവുമായ റബര്‍ ഇറക്കുമതിക്ക് കുടപിടിക്കുക മാത്രമല്ല റബർ ബോർഡ് ചെയ്യുന്നത്. ആഭ്യന്തര റബര്വിപണിയിടിച്ച് കുറഞ്ഞ ചെലവില്‍ അസംസ്കൃത പ്രകൃതിദത്ത റബര്‍ വ്യവസായികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാര്‍ മാത്രമായും ബോർഡ് തുടരുകയാണ്. ഈ കര്ഷകവഞ്ചനയ്ക്ക് പരിഹാരമേകാന്‍ റബര്‍ മീറ്റുകള്‍ക്ക് സാധിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തപ്പെടണം. റബര്‍ കര്‍ഷകസമൂഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോട്ടം നടത്തി, വഞ്ചനയുടെ ചരിത്രം ആവര്‍ത്തിക്കാതെ, കുറഞ്ഞപക്ഷം കര്‍ഷകര്‍ നേരിടുന്ന ആനുകാലിക പ്രശ്നങ്ങള്‍ക്കെങ്കിലും വ്യക്തമായ ഉത്തരം നല്കുന്നില്ലെങ്കില് ആറാമത് റബര്‍ മീറ്റും പ്രഹസനമായി മാറും.
റബര്‍ ആക്ടും കരടുബില്ലും
നിലവിലുള്ള റബര്‍ ആക്ട് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന പുതിയ റബര്‍ നിയമത്തിനെതിരേ വന്‍ പ്രതിഷേധമാണുയര്‍ന്നത്. പരാതികള്‍ കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്. പ്രമുഖ റബറുത്പാദന രാജ്യങ്ങളുമായുള്ള ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാറിന്റെ നടപടിക്രമങ്ങളുടെ ഭാഗമാണ് നിലവിലുള്ള നിയമം റദ്ദാക്കലിന്റെ പിന്നിലുള്ളത്. കര്‍ഷകരുടെ നന്മയും ക്ഷേമവും ലക്ഷ്യംവയ്ക്കുന്ന പല വകുപ്പുകളും നിലവിലുള്ള റബര്‍ ആക്ടിലുണ്ട്. പക്ഷേ, അവ നടപ്പിലാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും റബര്‍ ബോര്‍ഡും പരാജയപ്പെട്ടു. പുതിയ കരട് നിയമ നിര്‍ദേശങ്ങളാകട്ടെ റബറധിഷ്ഠിത ഉത്പന്നങ്ങളുടെ വ്യവസായ വിപണനവും കുറഞ്ഞ ചെലവില്‍ അസംസ്കൃത റബര്‍ ലഭ്യമാക്കുന്നതിനുള്ള വാണിജ്യ -വ്യവസായ മന്ത്രാലയത്തിന്റെ അജണ്ടകള്‍ നടപ്പിലാക്കാനും ഉദ്ദേശിച്ചുള്ളതാണ്. ഇറക്കുമതി കൂടുതല്‍ ഉദാരമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഇറക്കുമതിച്ചുങ്കം പൂര്‍ണമായി എടുത്തുകളയാനും നിര്‍ദിഷ്ട നിയമത്തിലൂടെ കേന്ദ്രസര്‍ക്കാരിനാകും. റബറിനെ കാര്ഷികോത്പന്നമാക്കുമെന്ന് മുന്‍കാലങ്ങളില്‍ രാഷ്ട്രീയ -ഭരണ നേതൃത്വങ്ങളും റബര്‍ ബോര്‍ഡും നടത്തിയ പ്രഖ്യാപനങ്ങള്‍ തട്ടിപ്പായിരുന്നുവെന്ന് കരട് നിയമത്തിലൂടെ വ്യക്തമാകുന്നു.
കരടുബില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും സംരക്ഷണകവചമൊരുക്കും. കേരളത്തില്‍നിന്ന് റബര്‍ ബോര്‍ഡ് ആസ്ഥാനം പോലും പറിച്ചുമാറ്റപ്പെടുന്ന സാഹചര്യം ഭാവിയില്‍ സൃഷ്ടിക്കപ്പെടും. റബര്‍ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡും കേന്ദ്ര വ്യവസായ -വാണിജ്യ മന്ത്രാലയത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാകും. റബര്‍ കൃഷിയില്‍നിന്ന് കര്‍ഷകരെ ബോധപൂര്‍വം ഒഴിവാക്കി പ്രകൃതിദത്ത ഗുണനിലവാരമില്ലാത്ത ബ്ലോക്ക് റബറിന്റെയും കോമ്പൗണ്ട് റബറിന്റെയും അനിയന്ത്രിത ഇറക്കുമതിക്ക് അവസരമൊരുക്കുന്ന പുതിയ റബര്‍ നിയമ നിര്‍ദേശങ്ങള്‍ കേരളത്തിന്റെ റബര്മേഖലയ്ക്കു വരും നാളുകളില്‍ കനത്ത വെല്ലുവിളിയുയര്‍ത്തുമെന്നത് 2022 റബര്‍ മീറ്റില്‍ ചര്‍ച്ചചെയ്യപ്പെടുമോ? മേല്‍ സൂചിപ്പിച്ചവ പലതും യാഥാര്‍ഥ്യമാണെന്ന് അടുത്ത നാളുകളിലെ ചില നടപടികള്‍ വ്യക്തമാക്കുന്നു.
റബര്‍ ബോര്‍ഡിന്റെ കര്‍ഷകവിരുദ്ധത
കേരളത്തില്‍ പരസ്യമായി കര്‍ഷകസ്നേഹം പ്രസംഗിക്കുന്ന റബര്‍ ബോര്‍ഡ് കേന്ദ്രസര്‍ക്കാരിന്റെ മുമ്പില്‍ രഹസ്യമായി കര്‍ഷകവിരുദ്ധ സമീപനമാണ് സ്വീകരിച്ചതെന്നതിന് ഒട്ടേറെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. മാറിമാറി കേന്ദ്രം ഭരിച്ച സര്‍ക്കാരുകളുടെ മുമ്പില്‍ ഇക്കാര്യം അവതരിപ്പിച്ച് നടപടിയുണ്ടാക്കുന്നതില്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും പരാജയപ്പെട്ടു. എന്നിട്ടിപ്പോഴും റബറിനെ കാര്ഷികോത്പന്നമാക്കണമെന്ന് ചിലര്‍ മുറവിളി കൂട്ടുന്നത് മുഖവിലയ്ക്കെടുക്കാന്‍ മാത്രം വിഡ്ഢികളല്ല കര്‍ഷകര്‍. കാരണം പ്രകൃതിദത്ത റബര്‍ ആഗോള വ്യാപാരക്കരാറുകളില്‍ വ്യവസായ അസംസ്കൃത വസ്തുവാണ്. അതിനു മാറ്റം വരുത്തണമെങ്കില്‍ ലോകവ്യാപാരസംഘടനയുടെ അംഗീകാരം വേണം. ജനീവയില്‍ നടന്ന ലോകവ്യാപാരസംഘടന മന്ത്രിതല സമ്മേളനത്തില്‍ ഈ വിഷയം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചില്ല.
വ്യവസായ- വാണിജ്യ മന്ത്രിയായിരുന്ന സുരേഷ് പ്രഭു 2018 ഫെബ്രുവരി ഒമ്പതിന് സംസ്ഥാന തലത്തിലുള്ള റബറിന്റെ ഉത്പാദനച്ചെലവ് സൂചിപ്പിച്ചുള്ള കണക്ക് അവതരിപ്പിക്കുകയുണ്ടായി. പലിശയും ഭൂമിവാടകയും കൃഷിവികസനച്ചെലവും മാനേജ്മെന്റ് ചെലവും ഉള്‍പ്പെടെ ഒരുകിലോ റബറിന്റെ കേരളത്തിലെ 2015-16 വര്‍ഷത്തെ ഉത്പദനച്ചെലവ് 172.07 രൂപയെന്നു വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ 172.07 രൂപയില്‍ ഉയര്‍ന്ന തുക റബറിന് അടിസ്ഥാനവിലയായി പ്രഖ്യാപിക്കാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനും റബര്‍ ബോര്‍ഡിനുമുള്ളത് അട്ടിമറിച്ചതിനു പിന്നില്‍ റബര്‍ ബോര്ഡാണെന്നുള്ളതിന്റെ തെളിവാണ് 2021 ഡിസംബറില്‍ ഒരു കിലോഗ്രാം റബറിന്റെ ഉല്പാദനച്ചെലവ് ഏകദേശം 99.46 രൂപയാണെന്ന് വാണിജ്യ വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ലോകസഭാ ചോദ്യത്തിന് നല്കിയ മറുപടി.
2019-20ല്‍ 101.92 രൂപയും, 2020-21ല്‍ 99.46 രൂപയുമായി, ഓപ്പറേഷണല്‍ കോസ്റ്റ് എന്ന ലേബലില്‍ റബറിന്റെ ഉത്പാദനച്ചെലവുകള്‍ കുറച്ചുകാണിച്ചുള്ള റിപ്പോര്‍ട്ടാണ് ബോര്‍ഡ് നല്‍കിയത്. 2015-16ലെ റിപ്പോര്‍ട്ടിലെ 172.07 രൂപ അട്ടിമറിച്ച് 2020-21ല്‍ ചെലവ് 99.46 രൂപയില്‍ താഴ്ത്തി ബോര്‍ഡ് നടത്തിയ അട്ടിമറി വ്യവസായികളെ സംരക്ഷിക്കാനും ഇറക്കുമതിക്ക് അവസരമൊരുക്കാനും ആഭ്യന്തരവിപണി തകര്‍ക്കാനുമാണ്. ഇതോടൊപ്പം കേരളത്തിലെ റബര്‍ കൃഷിയുടെ വിസ്തീര്‍ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു കുറവും വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയത് ബോര്‍ഡ് നല്കിയ തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണ്.
ഉത്പാദനച്ചെലവ് കുറയാനുള്ള കാരണമായി റബര്‍ബോര്‍ഡ് സൂചിപ്പിച്ചിരിക്കുന്നത് ബോര്‍ഡിന്റെ ക്രിയാത്മക ഇടപെടലുകളും കര്‍ഷകര്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിച്ചതുമാണെന്നുള്ളത് ഏറെ വിചിത്രം. കാലങ്ങളായി ആസൂത്രിതമായി ആഭ്യന്തര റബര്‍ വിപണി തകര്‍ത്തുകൊണ്ടിരിക്കുന്ന റബര്‍ ബോര്‍ഡ് നല്കുന്ന ഉത്പാദനം, ഉപഭോഗം, സ്റ്റോക്ക്, ഇറക്കുമതി കണക്കുകളും അടിസ്ഥാനമില്ലാത്തതും നിയന്ത്രണമില്ലാത്ത ഇറക്കുമതിക്ക് അവസരമൊരുക്കുന്നതുമാണെന്നതിനും തെളിവുകള്‍ ഏറെയുണ്ട്.
ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ആരംഭിച്ച വിവിധ റബര്‍ കമ്പനികളുടെ കെടുകാര്യസ്ഥതയും വന്‍ നഷ്ടങ്ങളുടെ നിജസ്ഥിതിയും വ്യക്തമാക്കി ധവളപത്രമിറക്കാന്‍ ബോര്‍ഡ് ഇനിയെങ്കിലും തയാറാകണം. പുതിയ റബര്‍ നിയമത്തിലൂടെ ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെടുന്നുവെന്നത് യാഥാര്‍ഥ്യമാണ്. അധികാരങ്ങള്‍ നിലനില്‍ക്കുമ്പോഴും കര്‍ഷകര്‍ക്ക് റബര്‍ ബോര്‍ഡിലൂടെ എന്തു നേട്ടമുണ്ടായെന്നും റബര്‍ മീറ്റില്‍ വിലയിരുത്താനുള്ള ആര്‍ജവം സംഘാടകര്ക്കുണ്ടോ?
ആഭ്യന്തരവിപണിയിലെ അട്ടിമറികള്‍
ആഗോള കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞ് രാജ്യാന്തരവിപണിയില്‍ റബര്‍വില കുതിക്കുമ്പോഴും ആഭ്യന്തരവിപണി അട്ടിമറിക്കുന്ന വ്യവസായികളുടെയും വന്‍കിട വ്യാപാരികളുടെയും നീക്കങ്ങള്‍ക്ക് റബര്‍ ബോര്‍ഡ് ഒത്താശചെയ്യുന്ന ദ്രോഹസമീപനം കര്‍ഷകര്‍ തിരിച്ചറിയുന്നു. 25 ശതമാനം ചുങ്കം നല്കി ഇറക്കുമതി ലാഭകരമല്ലന്നിരിക്കെ വ്യവസായികള്‍ ബോധപൂര്‍വം ആഭ്യന്തരവിപണി അട്ടിമറിക്കുന്നതിന് റബര്‍ ബോര്‍ഡും കൂട്ടുനില്‍ക്കുന്നതു ശരിയല്ല.
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവു വരുകയും റബറധിഷ്ഠിത ഉത്പന്നങ്ങളുടെ ഉത്പാദനം കൂടുകയും ചെയ്തിരിക്കുമ്പോള്‍ പ്രകൃതിദത്ത റബറിന്റെ വില ഉയരേണ്ടതാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ആഭ്യന്തര റബറുത്പാദനം കുറഞ്ഞിരിക്കുന്നതുകൊണ്ട് വിപണിയില്‍ ലഭ്യത കുറഞ്ഞിട്ടും വിലയിടിക്കുന്ന നീക്കം വളരെ ആസൂത്രിതമാണ്. നിലവിലുള്ള റബര്‍ ആക്ടില്‍ പറഞ്ഞിരിക്കുന്നതുപോലെ ബോധപൂര്‍വമായ വിപണി അട്ടിമറിയില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടല്‍ നടത്താമെന്നിരിക്കേ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള റബര്‍ ബോര്‍ഡ് നടത്തുന്ന ഒളിച്ചോട്ടം കര്‍ഷകരോടുള്ള ക്രൂരസമീപനമാണ്.
നികുതിരഹിത ലാറ്റക്സ് ഇറക്കുമതി
നിലവിലുള്ള ഇറക്കുമതിച്ചുങ്കം കുറച്ച് ഭാവിയില്‍ നികുതിരഹിതമായി ലാറ്റക്സ് ഇറക്കുമതി ചെയ്യാനുള്ള റബര്‍ ബോര്‍ഡിന്റെയും വ്യവസായികളുടെയും അണിയറയിലൊരുങ്ങുന്ന നീക്കം ഏറെ ആശങ്കയ്ക്കിടനല്കുന്നു. 2022 ജൂണ്‍ ആറിന് കൊച്ചിയിൽ കേന്ദ്ര വാണിജ്യ -വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ വിളിച്ചുചേര്‍ത്ത റബര്‍ ബോര്‍ഡ് ഉന്നതരുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും സമ്മേളനത്തില്‍ ലാറ്റക്സിന്റെ നിലവിലുള്ള ഇറക്കുമതിച്ചുങ്കം എടുത്തുമാറ്റണമെന്ന നിര്‍ദേശം ചിലര്‍ കൊണ്ടുവന്നത് ബോര്‍ഡിലെ ചിലരുടെ പിന്തുണയോടെയാണെന്നും വ്യക്തമാണ്.
ഈ വിഷയം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് വാണിജ്യമന്ത്രി റബര്‍ ബോര്‍ഡിനോട് മീറ്റിംഗില്‍ ആവശ്യപ്പെടുകയും ചെയ്തു. അനുകൂല റിപ്പോര്‍ട്ട് ബോര്‍ഡ് ഇതിനോടകം നല്കിയിട്ടുണ്ടെങ്കില് റബര്‍ മേഖലയില്‍ പ്രത്യാഘാതം വരുംനാളുകളില്‍ വളരെ വലുതായിരിക്കും. കേന്ദ്രസര്‍ക്കാര്‍ വിളിക്കുന്ന ഏറെ നിര്‍ണായക സമ്മേളനങ്ങളില്‍ പോലും സംഘടനാ പ്രതിനിധികളായി റബര്‍ ബോര്‍ഡിലെ ഇഷ്ടക്കാരെ മാത്രം വിളിച്ചുചേര്ക്കുന്നുവെന്ന ആരോപണവും നിലവിലുണ്ട്.
ലാറ്റക്സ് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നവര്‍ക്ക് അഡ്വാന്‍സ് ലൈസന്‍സ് സ്കീമിലൂടെ നികുതിരഹിത ലാറ്റക്സ് ഇറക്കുമതിക്ക് ഇപ്പോള്‍തന്നെ അവസരമുണ്ട്. ഇറക്കുമതിയുടെ അനുപാതമനുസരിച്ച് നിബന്ധനകള്‍ക്ക് വിധേയമായി നിശ്ചിത സമയപരിധിക്കുള്ളില്‍ ഉത്പന്നങ്ങളുടെ കയറ്റുമതി നടത്തണമെന്ന വ്യവസ്ഥ പാലിക്കണം. ലോകവ്യാപാര കരാറില്‍ ലാറ്റക്സ് വ്യവസായ അസംസ്കൃത വസ്തുവിന്റെ ലിസ്റ്റിലില്ല. അതിനാല്‍തന്നെ ഉയര്‍ന്ന ഇറക്കുമതിച്ചുങ്കം നിലനിര്‍ത്തി ആഭ്യന്തരവിപണി സംരക്ഷിക്കാനും കേന്ദ്രസര്‍ക്കാരിനാവും.
എന്നാല്‍ ഇറക്കുമതിച്ചുങ്കം കുറച്ചും എടുത്തുകളഞ്ഞും വിപണി അട്ടിമറിക്കാന്‍ വ്യവസായികള്‍ നടത്തുന്ന നീക്കം കര്ഷകന് ഇരുട്ടടിയാകും. ഇന്ത്യയില്‍ ലാറ്റക്സ് ഉത്പാദനം ഉപഭോഗത്തേക്കാള്‍ കൂടുതലാണെന്ന് കണക്കുകളുണ്ട്. 1,09,250 മെട്രിക് ടണ്‍ ഉപഭോഗമുള്ളപ്പോള്‍ ഉത്പാദനം 2,40,000 മെട്രിക് ടണ്ണാണ്. എന്നിട്ടും നികുതിരഹിത ഇറക്കുമതിക്കായി അണിയറനീക്കം നടത്തുന്നതും അതിന് റബര്‍ ബോര്‍ഡിലെ ഉന്നതരായ ചിലര്‍ ഒത്താശചെയ്യുന്നതുമായ സാഹചര്യം നിലനില്‍ക്കെയാണ് കേരളത്തില്‍ റബര്‍ മീറ്റ് ഇപ്പോള്‍ അരങ്ങേറുന്നത്.
(തുടരും)