Wednesday, August 17, 2022 10:07 PM IST
ഡോ. കുര്യന് ചെറുശേരി
തെരുവുനായ്ക്കളുടെ ആക്രമണംകൊണ്ടു ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. മാധ്യമങ്ങളിലൂടെ ഇവയുടെ ആക്രമണങ്ങളെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നു. ഗ്രാമീണ വഴികളില്‍ക്കൂടി പോലും തെരുവുനായ്ക്കളെ പേടിക്കാതെ യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്കു കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നു! കാല്‍നടയാത്രക്കാരെ അവ ഒറ്റയ്ക്കും പറ്റമായും ഭയപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നു. ഇരുചക്രവാഹനങ്ങളുടെയും മറ്റു വാഹനങ്ങളുടെയും മുമ്പില്‍ ചാടി യാത്രക്കാര്‍ക്കു ഗുരുതരമായ പരിക്കിനും ചിലപ്പോള്‍ മരണത്തിനുപോലും ഇടയാക്കുന്ന അപകടങ്ങള്‍ വരുത്തിവയ്ക്കുന്നു. കോഴി, ആട്, പശു തുടങ്ങിയ വളര്‍ത്തുജീവികളെ ആക്രമിക്കുകയും കടിച്ചുകൊല്ലുകയും ചെയ്യുന്നു.
തെരുവുനായ്ക്കളുടെ ആക്രമണത്തിന്റെയും ഭീഷണിപ്പെടുത്തലിന്റെയും വലിയ ഇരയായിക്കൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗമാണ് നമ്മുടെ സ്കൂള്‍ കുട്ടികള്‍. നായ്ക്കളെ ഭയപ്പെടാതെ അവര്‍ക്കു സ്കൂളിലേക്കും തിരിച്ചും യാത്രചെയ്യാനോ സ്കൂള്മുറ്റത്തുകൂടി നടക്കുവാനോ ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കാനോ പറ്റാത്ത അവസ്ഥയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ളൊരു സാഹചര്യം കുട്ടികള്‍ക്കുണ്ടാകാന്‍ പാടില്ലാത്തതാണ്. യാത്രയിലും സ്കൂളിലും സമ്പൂര്‍ണമായ സുരക്ഷിതത്വം അവരുടെ അവകാശമാണ്.
കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ അവകാശം
ആറു മുതല്‍ 14 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും വീട്ടില്‍നിന്നു പോയിവന്ന് പഠിക്കാന്‍ പറ്റുന്ന അകലത്തിനുള്ളില്‍ വിദ്യാലയങ്ങള്‍ ഉണ്ടായിരിക്കണമെന്നതാണ് വിദ്യാഭ്യാസ അവകാശ നിയമത്തിലെ വിവക്ഷ. ഈ അകലം എത്രവരെയാകാമെന്നുള്ളതും നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇതു ഒരു കിലോമീറ്ററാണ്. അപ്പര്പ്രൈമറി ക്ലാസുകളുടെ കാര്യത്തില്‍ ഇത് മൂന്നു കിലോമീറ്ററും.
നിയമത്തില്‍ പറഞ്ഞിരിക്കുന്ന ദൂരപരിധി എന്നതുകൊണ്ടുദ്ദേശിക്കുന്നത് കുട്ടികള്‍ക്കു സുരക്ഷിതമായി നടന്നുപോകാന്‍ കഴിയുന്ന ദൂരത്തെയാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ചില സ്ഥലങ്ങളില്‍ വീടും സ്കൂളും അടുത്തടുത്തായിരിക്കും സ്ഥിതിചെയ്യുന്നത്. എന്നാല്‍ സ്കൂളില്‍ എത്തണമെങ്കില്‍ കുട്ടി നടക്കേണ്ട ദൂരം വളരെ കൂടുതലായിരിക്കും. ഉദാഹരണമായി വീടിനും സ്കൂളിനുമിടയില്‍ ഒരു പുഴയുണ്ട്. പുഴ കടക്കുവാനുള്ള പാലം കുറച്ച് അകലെയാണ്. പാലത്തില്‍കൂടി കയറി സ്കൂളില്‍ എത്തണമെങ്കില്‍ ഏറെദൂരം സഞ്ചരിക്കണം.
മറ്റു ചില സ്ഥലങ്ങളില്‍ സ്കൂളിനും വീടിനും ഇടയില്‍ കുട്ടികള്‍ക്കു കയറിയിറങ്ങുവാന്‍ പറ്റാത്ത വിധത്തിലുള്ള വലിയ കുന്നുണ്ടായിരിക്കും. കുന്ന് ഒഴിവാക്കി സ്കൂളില്‍ എത്തണമെങ്കില്‍ ഏറെദൂരം നടക്കേണ്ടിവരുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തിന് വളരെ സാധ്യതയുള്ള വഴിയില്‍ക്കൂടി പോകേണ്ടിവരുന്ന അവസ്ഥയും ഇതുപോലെയുള്ള സാഹചര്യത്തിന് ഉദാഹരണമാണ്.
അങ്ങനെയുള്ള വഴിയിലൂടെയുള്ള ദൂരം കണക്കിലെടുക്കുമ്പോള്‍ നിശ്ചിത പരിധിക്കുള്ളില്‍ രാജ്യത്ത് എവിടെയെങ്കിലും പ്രൈമറി സ്കൂള്‍ സൗകര്യമില്ലെങ്കില്‍ അങ്ങനെയുള്ള സ്ഥലങ്ങളിലെ കുട്ടികള്‍ക്ക് മറ്റു സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്. അവര്‍ക്കുവേണ്ടി സൗജന്യമായി താമസിച്ചു പഠിക്കാനുള്ള സൗകര്യം ഏര്‍പ്പാടു ചെയ്യുക, സൗജന്യമായി വാഹനസൗകര്യം നല്‍കുക, ബദല്‍ വിദ്യാലയങ്ങള്‍ (ഉദാ: ഏക അധ്യാപക വിദ്യാലയം) തുടങ്ങുക എന്നിങ്ങനെയുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.
സുരക്ഷിതമല്ലാത്ത യാത്ര
വിദ്യാഭ്യാസ അവകാശനിയമം ഉറപ്പാക്കുന്നതുപോലെയുള്ള സുരക്ഷിതത്വം ഇല്ലാത്ത വഴിയില്‍ക്കൂടി പള്ളിക്കൂടത്തിലേക്കും തിരിച്ച് വീട്ടിലേക്കും നടന്നുപോകേണ്ടിവരുന്ന കുട്ടികൾ ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്ത് (മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടാവും) ഏറെയുണ്ട്. അങ്ങനെയുള്ള കുട്ടികളുടെയും സ്ഥലങ്ങളുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനു കാരണം തെരുവുനായ്ക്കളാണ്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കുപറ്റിയ കുട്ടികള്‍ കേരളത്തില്‍ നിരവധിയുണ്ട്. ചിലര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. നായ്ക്കൂട്ടത്തെ കണ്ട് ഭയന്ന് വഴികളിലൂടെ നിലവിളിച്ചോടി വീണ് പരിക്കുപറ്റുന്ന വിദ്യാര്‍ഥികളും വളരെയേറെ. ഇക്കഴിഞ്ഞ മേയിൽ പഞ്ചാബില്‍ ആറു വയസുള്ള ഒരു സ്കൂള്‍ കുട്ടി തെരുവുനായ്ക്കളെ കണ്ട് പേടിച്ചോടി വെപ്രാളപ്പെട്ട് ഒരു കുഴല്‍ക്കിണറിന്റെ പൈപ്പില്‍ കയറി നില്ക്കാന് ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയും മരിക്കുകയും ചെയ്തിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ചില ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ തെരുവുനായ്ക്കളെ കൊല്ലുകയോ അവയെ ഉപദ്രവിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഈ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിത്തുടങ്ങിയതോടെയാണ് തെരുവുനായ്ക്കളുടെ എണ്ണവും ആക്രമണവും കണക്കില്ലാത്തവിധം പെരുകിയത്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ ഇത് ഒരു സമഗുണിത ശ്രേണിയില്‍ വര്‍ധിച്ചുവന്ന് അതിരൂക്ഷമായ ഒരു പ്രശ്നമായി തീരാന്‍ അധികകാലം വേണ്ടിവരില്ല.
തെരുവുനായ് സംരക്ഷണ നിയമങ്ങള്‍ ഉണ്ടായപ്പോള്‍ അത്തരം നായ്ക്കളുടെ എണ്ണവും ഉപദ്രവവും കുറച്ചുകൊണ്ടുവരാന്‍ എടുക്കേണ്ട ശാസ്ത്രീയമായ നടപടികളെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. അതിനായി നായ്ക്കളുടെ വന്ധ്യംകരണം, മാര്‍ക്കറ്റ് പോലുള്ള പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക, നായ്ക്കുട്ടികളെ വഴിയില്‍ ഉപേക്ഷിക്കാതിരിക്കുക തുടങ്ങിയ പല കാര്യങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നടപടികളിലൂടെ തെരുവുനായ്ക്കളുടെ എണ്ണവും ആക്രമണവും ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്നത്തേതുപോലുള്ള ഒരു പ്രശ്നം ഉണ്ടാകില്ലായിരുന്നു. തെരുവുനായ്ക്കളെക്കുറിച്ച് ആര്‍ക്കും പരാതിയും ഉണ്ടാകുമായിരുന്നില്ല.
എന്നാല്‍ സംഭവിച്ചതെന്താണ്? തെരുവുനായ്ക്കളെ കൊല്ലരുത്, ഉപദ്രവിക്കരുത് എന്നൊക്കെയുള്ള നിയമങ്ങള്‍ മാത്രം കര്‍ശനമായി നടപ്പിലാക്കി. അവയുടെ എണ്ണവും ആക്രമണവും കുറച്ചുകൊണ്ടുവരുന്നതിനും ക്രമേണ ഇല്ലാതാക്കുന്നതിനുംവേണ്ടി ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍ ഫലപ്രദമായി നടത്താതെയും വന്നു. അക്കാര്യങ്ങള്‍ എത്രകണ്ടു പ്രായോഗികമാണ് എന്നതും ചിന്തിക്കേണ്ടതുതന്നെ. അതെന്തായാലും ഇവിടെ വീഴ്ച ഉണ്ടായത് പ്രധാനമായും പൊതുജനങ്ങളുടെ ഭാഗത്തുനിന്നല്ല. സര്‍ക്കാരുകളുടെ ഭാഗത്തുനിന്നാണ്. അക്കൂട്ടത്തില്‍ കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയംഭരണ ഗവണ്മെന്റുകള് ഉള്‍പ്പെടുകയും ചെയ്യും. എങ്കിലും തെരുവുനായ്ക്കളുടെ ആക്രമണവും ഉപദ്രവവും സഹിക്കേണ്ടിവരുന്നത് പൊതുജനങ്ങള്‍ക്കും കുട്ടികള്ക്കുമാണുതാനും.
സംരക്ഷണം അനിവാര്യം
അനിയന്ത്രിതമായി എണ്ണത്തിലും ഉപദ്രവത്തിലും പെരുകിക്കൊണ്ടിരിക്കുന്ന തെരുവുനായ്ക്കളില്‍നിന്നു എല്ലാവര്ക്കും സംരക്ഷണം ലഭിക്കേണ്ടത് അനിവാര്യമാണ്. ഭയപ്പാടും പരാശ്രയവും ഏറെയുള്ള പ്രീ-സ്കൂള്‍, സ്കൂള്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകുകയും വേണം. ഇതിനൊക്കെവേണ്ടി പ്രായോഗികമായി സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാണെന്ന് ഭരണകൂടങ്ങള്‍ തീരുമാനിക്കുകയും അവ ഫലപ്രദമായി നടപ്പിലാക്കുകയും വേണം.