Wednesday, August 17, 2022 10:12 PM IST
ഉള്ളതുപറഞ്ഞാൽ/ കെ.ഗോപാലകൃഷ്ണൻ
ബിഹാറിലെ രാഷ്ട്രീയ പുനഃക്രമീകരണങ്ങൾ സംസ്ഥാനത്തെ പ്രതിപക്ഷത്തിനു ഗുണകരമാകുകയും പുറത്ത് മഹാഘടബന്ധന് നേട്ടമുണ്ടാക്കുകയും ചെയ്തേക്കാം. നിതീഷ് കുമാർ തന്റെ പാർട്ടിയിലെ മുഴുവൻ നിയമസഭാംഗങ്ങളെയുംകൊണ്ട് ദേശീയ ജനാധിപത്യ സഖ്യത്തിൽനിന്നിറങ്ങി, രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവിന്റെയും കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് കക്ഷികളുടെയും കൈകൾ പിടിച്ച് കഴിഞ്ഞ 22 വർഷത്തിനിടയിൽ എട്ടാമതും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കൂടാതെ, സംസ്ഥാന നിയമസഭയിൽ ബിജെപിയെ ഒറ്റപ്പെടുത്തുകയും ചെയ്തു.
ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ രാഷ്ട്രീയ ഒറ്റപ്പെടൽ ബിഹാറിലും ഒരുപക്ഷേ, ഉത്തരേന്ത്യയിലെ ഏതാനും ഹിന്ദി ബെൽറ്റ് സംസ്ഥാനങ്ങളിലും ഒരു മുന്നറിയിപ്പാണ്. 2022ലെ തെരഞ്ഞെടുപ്പുകളിൽ മികവു കാട്ടിയ ബിജെപി മഹാരാഷ്ട്രയിൽ ശിവസേനയുടെ ശക്തനായ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സഖ്യസർക്കാരിനെ താഴെയിറക്കി ഭരണവും പിടിച്ചു. ബിജെപിയുടെ ഉന്നതനേതാക്കളുടെ നോട്ടപ്പുള്ളിയായ മമതാ ബാനർജിയുടെ രണ്ട് അടുപ്പക്കാരെ തുറന്നുകാട്ടി തൃണമൂൽ കോൺഗ്രസിന് ചീത്തപ്പേരുണ്ടാക്കാനും കഴിഞ്ഞു. കൂടാതെ, മൂന്ന് കേന്ദ്രമന്ത്രിമാരെ ബംഗാൾ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കാൻ നിയോഗിച്ചു. അതുവഴി അടുത്ത തെരഞ്ഞെടുപ്പിൽ ആഞ്ഞടിക്കാനും മഹാരാഷ്ട്രയിലെപ്പോലെ സംസ്ഥാന നിയമസഭയിൽ ഭൂരിപക്ഷം നേടിക്കൊണ്ട് ഭരണം പിടിക്കാനും ബിജെപിക്കു കഴിഞ്ഞേക്കാം.
നിതീഷിന്റെ പൂഴിക്കടകൻ
മഹാരാഷ്ട്ര ശൈലിയിൽ ജെയുഡിയുവിലെ ഒരു മുതിർന്ന നേതാവിന്റെ സഹായത്തോടെ നിതീഷ് കുമാറിന്റെ എംഎൽഎമാരെ പിളർത്തി അദ്ദേഹത്തെ വരുതിയിലാക്കുക എന്നതായിരുന്നു അടുത്ത അജണ്ട. നരേന്ദ്ര മോദിയും നിതീഷ് കുമാറും തമ്മിലുള്ള ബന്ധം സൗഹാർദപരമോ വിശ്വാസയോഗ്യമോ ആയിരുന്നില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഈ നീക്കത്തെക്കുറിച്ച് അറിഞ്ഞ നിതീഷ് അതിവേഗത്തിൽ സോണിയ ഗാന്ധി, ലാലു യാദവ്, റാബ്റി ദേവി എന്നിവരുടെ അനുഗ്രഹം തേടുകയും കോൺഗ്രസും ആർജെഡിയും ചില സ്വതന്ത്രരും ഉൾപ്പെടെ 164 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കി എൻഡിഎ വിടുകയും ചെയ്തു. തേജസ്വി യാദവിനൊപ്പമെത്തി നിതീഷ് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയും നിയമസഭയിലെ വൻ പിന്തുണയോടെ പുതിയ മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കുകയും ചെയ്തു. തേജസ്വിയെ ഉപമുഖ്യമന്ത്രിയാക്കി അദ്ദേഹം മുഖ്യമന്ത്രിയായി. ഇത് ബിജെപിയുടെഎല്ലാ പദ്ധതികളും കാറ്റിൽപ്പറത്തുകയും ബിഹാറിൽ ബിജെപിയെ ഒറ്റപ്പെടുത്തുകയും ചെയ്തു.
ഇപ്പോഴൊന്നും ഉറപ്പിക്കാനാവില്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ ഹിന്ദി ബെൽറ്റിൽ പോരാടാനും ഡൽഹി ലക്ഷ്യം വയ്ക്കാനും നിതീഷിനു കഴിയുമെന്നാണ് സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. എന്തായാലും നിതീഷ് എൻഡിഎ വിട്ടത് മഹാഘടബന്ധനെ ശക്തിപ്പെടുത്തുകയും ബിജെപി സഖ്യത്തിനുള്ള ഒബിസി പിന്തുണ ദുർബലപ്പെടുത്തുകയും ചെയ്യും. ഒബിസി വിഭാഗമായ കുർമി വിഭാഗത്തിൽ പെട്ടയാളാണ് നിതീഷ്. യുപി, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഹരിയാന, ബിഹാർ എന്നിവിടങ്ങളിൽ കുർമികൾക്ക് ഗണ്യമായ ജനസംഖ്യയുണ്ട്.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ കുർമി വിഭാഗക്കാരനായതിനാൽ ഛത്തീസ്ഗഡിൽ കോൺഗ്രസിനാണ് അവരുടെ വോട്ട്. ഛത്തീസ്ഗഡ് ഒഴികെ ഈ സംസ്ഥാനങ്ങളിൽ മിക്കയിടത്തും ബിജെപി വിജയിച്ചത് നിതീഷിന്റെ പിന്തുണകൊണ്ടാണെന്ന് നിതീഷ് അനുകൂലികൾ അവകാശപ്പെടുന്നു. അതിനാൽ, നിതീഷ് പ്രധാനമന്ത്രിസ്ഥാനാർഥിയാണെങ്കിൽ ഇടതുപക്ഷം, എസ്പി, കോൺഗ്രസ്, മറ്റു സഖ്യകക്ഷികൾ എന്നിവർക്കൊപ്പം കുർമി വോട്ടർമാരും ചേർന്നാൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും നിതീഷ് അനുകൂലികൾ കരുതുന്നു. മമത ബാനർജിയും കെ. ചന്ദ്രശേഖർ റാവുവും ഇതിനെതിരേ പ്രവർത്തിച്ചാലും അറിയപ്പെടുന്ന മോദിവിരുദ്ധർ നിതീഷിന്റെ വിജയത്തിനായി ആവശ്യമായ പിന്തുണ നൽകും. അധികാരത്തിലെത്തിയാൽ വിരുദ്ധലക്ഷ്യങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ പ്രതിപക്ഷത്തെക്കുറിച്ച് പലർക്കും മതിപ്പില്ല. വോട്ടർമാരും ഇതു കണക്കിലെടുക്കും. എന്നിരുന്നാലും, പ്രതിപക്ഷത്തെ മിക്ക പാർട്ടികളിലും സുഹൃത്തുക്കളുള്ളതിനാൽ നിതീഷ് പ്രതിപക്ഷത്തിന്റെ മികച്ച സ്ഥാനാർഥിയാകുമെന്നതിൽ തർക്കമില്ല; പ്രത്യേകിച്ച്, പ്രതിപക്ഷ സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ അദ്ദേഹംകൂടി ഉൾപ്പെടുമെന്നതിനാൽ.
പാഴ്വാഗ്ദാനങ്ങൾ
ആകാരവടിവു കൂടാതെ, ബിജെപിയുടെയും മോദിയുടെയും പ്രസംഗ വൈദഗ്ധ്യത്തിന് വിരുദ്ധമാകാവുന്ന നിരവധി കാര്യങ്ങളുണ്ട്. നിതീഷ് ഒരു നല്ല ആശയവിനിമയക്കാരനാണ്. കൂടാതെ ഗ്രാമീണ ജനങ്ങളോടും ന്യൂനപക്ഷങ്ങളോടും തന്റെ നിലപാട് വിശദീകരിക്കുന്നതിന് നന്നായി അറിയാം. എന്നാൽ, വിലക്കയറ്റം, ന്യൂനപക്ഷങ്ങളുടെ മനസ്, സ്വേച്ഛാധിപത്യ വഴികൾ തുടങ്ങിയ വിഷയങ്ങൾ മോദിയുടെ നിലപാട് തീരുമാനിക്കുമ്പോൾ പല മനസുകളെയും സ്വാധീനിക്കും. ഈയിടെ ഒരു മുതിർന്ന ആർഎസ്എസ് നേതാവുപോലും എല്ലാ തീരുമാനങ്ങളും ഒരാൾ എടുക്കുന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത് മറക്കരുത്. ബിജെപിയുടെ പല വാഗ്ദാനങ്ങളും പാലിക്കപ്പെട്ടിട്ടില്ല. വോട്ട് ചെയ്യുമ്പോൾ എല്ലാവരെയും സ്വാധീനിക്കുന്ന ഒരു ഘടകമാണ് തൊഴിലില്ലായ്മ. എന്നിരുന്നാലും, ഭൂരിപക്ഷ സമുദായത്തിൽനിന്നുള്ള ശക്തമായ പിന്തുണ ആർക്കും അവഗണിക്കാൻ കഴിയാത്ത അനുകൂല ഘടകമാണ്.
വോട്ടെടുപ്പിനോട് അടുക്കുമ്പോഴുണ്ടാകുന്ന സംഭവങ്ങൾ വോട്ടർമാരെ സ്വാധീനിക്കും. 2024 ന്റെ തുടക്കത്തിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ, വോട്ടർമാരെ സ്വാധീനിക്കുന്ന നിരവധി സംഭവവികാസങ്ങൾ ഉണ്ടായേക്കാം. ബിജെപി ചാണക്യന്മാരുടെ കഴിവും അവർ ആവിഷ്കരിക്കുന്ന തന്ത്രങ്ങളും കൗശലങ്ങളും കാത്തിരുന്നു കാണേണ്ടതുണ്ട്. ബിജെപിയും അതിന്റെ കപ്പിത്താനും വോട്ടർമാർക്കു മുന്നിൽ എന്താണ് അവതരിപ്പിക്കുന്നതെന്ന് പ്രവചിക്കാൻ ഇപ്പോഴും കഴിയില്ല. ബിജെപിയിലെ മുതിർന്ന നേതാക്കൾക്കൊപ്പം പ്രവർത്തിച്ച നിതീഷ് എട്ടു തവണ ബിഹാറിന്റെ മുഖ്യമന്ത്രിയാകുകയും ഏതാനും കേന്ദ്രമന്ത്രിസഭകളിൽ അംഗമാവുകയും ചെയ്തിട്ടുണ്ട്. ഈ ഏറ്റുമുട്ടലിന്റെ ഫലം ഇപ്പോൾ പറയാനാവില്ല. എന്നാൽ പോരാട്ടം കഠിനമായിരിക്കും എന്നത് ഇപ്പോൾ ഉറപ്പിക്കാം.
അല്പം ചരിത്രം
തത്ത്വചിന്ത മുതൽ രാഷ്ട്രീയം, യുദ്ധങ്ങൾ, സമ്പദ്വ്യവസ്ഥ, ഭരണംവരെ മുൻകാലങ്ങളിൽ ബിഹാർ പലവിധ സംഭാവനകൾ നൽകിയിട്ടുണ്ട്. ബുദ്ധനോ ചാണക്യനോ അശോകനോ ആകട്ടെ അവരുടെ ചിന്തകൾ പ്രകടിപ്പിക്കാൻ അവർ ഒരിക്കലും ലജ്ജിച്ചിട്ടില്ല. ആധുനിക കാലത്ത് ജവഹർലാൽ നെഹ്റുവുമായി ചിലർ ഭിന്നിച്ചപ്പോൾ- രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് അദ്ദേഹവുമായി ഭിന്നിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ജയപ്രകാശ് നാരായൺന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തോടെ കുടുംബവാഴ്ച രാഷ്ട്രീയത്തിന് വലിയ മാറ്റം വന്നു, അത് ഒടുവിൽ ഇന്ദിരാഗാന്ധിയുടെ പരാജയത്തോടെ അവസാനിച്ചു.
സത്യഗ്രഹത്തിലൂടെ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകുകയും സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യമായ ബ്രിട്ടനെ ഇന്ത്യയിൽനിന്നു പുറത്താക്കുകയും ചെയ്ത ഗാന്ധിജിയിൽനിന്നു വ്യത്യസ്തമായ രാഷ്ട്രീയ ചിന്താഗതിക്കാരനായ നരേന്ദ്രമോദിയെയാണ് നിതീഷ് ഇന്നു നേരിടുന്നത്. രസകരമെന്നു പറയട്ടെ, ഇന്ന് മോദി ഉറ്റുനോക്കുന്നതും റോൾ മോഡലാക്കുന്നതും മുൻകാല കോൺഗ്രസ് നേതാക്കളായ ഗാന്ധിജി, സർദാർ പട്ടേൽ, ഡോ. ബി.ആർ. അംബേദ്കർ എന്നിവരെയാണ്. ലോക് നായക് ജയപ്രകാശ് നാരായണന്റെ അനുയായിയും മുൻ ഭാരതീയ ജനസംഘിന്റെയും ഇപ്പോഴത്തെ ഭാരതീയ ജനതാ പാർട്ടിയുടെയും നേതാക്കളുടെ പിന്തുണയുമുള്ള നിതീഷിനെ നേരിടാൻ അദ്ദേഹം തയാറെടുക്കുകയാണ് എന്നതും മറ്റൊരു രസകരമായ കാര്യമാണ്. എല്ലാ വൈരുദ്ധ്യങ്ങളും സംഘർഷങ്ങളും രാഷ്ട്രീയത്തിന്റെ ഭാഗമാണ്, ഇന്നലെയും ഇന്നും ഒരുപക്ഷെ നാളെയും.