Saturday, September 3, 2022 10:09 PM IST
അനന്തപുരി /ദ്വിജന്
കേരള ഹൈക്കോടതിയും കേരള നിയമസഭയും ഈ ദിവസങ്ങളിൽ ഉയർത്തിയ സാമൂഹിക പ്രശ്നങ്ങൾ നമ്മുടെ നാട് എങ്ങോട്ടെന്ന് വല്ലാതെ ആശങ്കപ്പെടുത്തുന്നു. നാട്ടിലാകെ മയക്കുമരുന്ന് പടരുകയാണെന്ന് ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ നിയമസഭയിൽ അംഗങ്ങൾ ആകുലപ്പെട്ടു. വിദ്യാലയങ്ങളിൽ പോലും മയക്കുമരുന്നിന് അടിമകളാകുന്നവർ വർധിക്കുകയല്ല പെരുകുകയാണ് എന്നാണ് സഭയിൽ ഉയർന്ന വികാരം. ഹൈക്കോടതിയാകട്ടെ, നാട്ടിൽ പടരുന്ന ത്രോ എവേ സംസ്കാരത്തെക്കുറിച്ചും കുടുംബബന്ധങ്ങളുടെ ശൈഥില്യത്തെക്കുറിച്ചും വാചാലമായി.
നിയമസഭയുടെ നിലവിളി
കോണ്‍ഗ്രസിലെ യുവനേതാവായ പി.സി. വിഷ്ണുനാഥാണ് അടിയന്തരപ്രമേയമായി വിഷയം സഭയിൽ ഉന്നയിച്ചത്. ഈ വിപത്ത് തടയുന്നതിന് കർശന നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾ, പ്രതിപക്ഷ നേതാവ് പൂർണ പിന്തുണ പ്രഖ്യാപിച്ചത്, മയക്കുമരുന്ന് കേരളത്തെ എത്രമാത്രം അടിപ്പെടുത്തുന്നുവെന്നും തലമുറയെ നശിപ്പിക്കുന്നു എന്നുമുള്ള തിരിച്ചറിവിന്റെ നേർസാക്ഷ്യമായി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഒന്നിച്ചു നിൽക്കാൻ തീരുമാനിച്ച ഭരണ- പ്രതിപക്ഷങ്ങളെ സ്പീക്കർ എം.ബി. രാജേഷ് അഭിനന്ദിച്ചു.
കേരളത്തിലെ മയക്കുമരുന്നു വ്യാപനം സംബന്ധിച്ച് ആകെ ഭീതിപ്പെടുത്തുന്ന കണക്കുകളാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. 2022 ഓഗസ്റ്റ് 29 വരെ കേരളത്തിൽ 1340 കിലോഗ്രാം കഞ്ചാവ് എത്തിയതായി സർക്കാരിനു കണക്കുണ്ട്. 6.7 കിലോഗ്രം എംഡിഎംഎയും 23.4 കിലോഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്. സമൂഹത്തിൽ വ്യാപരിക്കുന്നതിന്റെ എത്രയോ ചെറിയ ശതമാനമാകണം ഈ കണക്ക്. അതുകൊണ്ട് സർക്കാർ അതികർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. സിന്തറ്റിക് മരുന്നുകളാണ് ഇപ്പോൾ വ്യാപകമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ മയക്കുമരുന്നു കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ട 1978 പേർ 21 വയസിൽ താഴെ പ്രായമുള്ളവരാണ്. പിടികൂടാനുള്ളവർ ഇതിന്റെ അഞ്ചിരട്ടിയെങ്കിലും വരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. മയക്കുമരുന്നുപയോഗത്തിൽ കേരളം, പഞ്ചാബിന് തൊട്ടുതാഴെ രണ്ടാം സ്ഥാനത്താണെന്ന് വിഷയം സഭയിൽ ഉന്നയിച്ച വിഷ്ണുനാഥ് പറഞ്ഞു.
തലസ്ഥാനത്തെ പ്രമുഖ വിദ്യാലയത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന പെണ്‍കുട്ടികൾ ഉണ്ടെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. അബദ്ധത്തിൽ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിക്കപ്പെടുകയും പിന്നീട് അതിന് അടിമകളാക്കപ്പെടുകയും അവസാനം കച്ചവടത്തിൽ കണ്ണികളാക്കപ്പെടുകയും ചെയ്യുന്നവരുടെ എത്രയോ സംഭവങ്ങളാണ് ദിവസവും പുറത്തുവരുന്നത്. മക്കളുടെ ഭാവിയോർത്ത് എല്ലാം മൂടിവയ്ക്കാൻ മാതാപിതാക്കളും, കേസും പൊല്ലാപ്പും ശിക്ഷാ നടപടികളും ഭയന്ന് ഒന്നും കണ്ടില്ലെന്നു വയ്ക്കാൻ അധ്യാപകരും നിർബന്ധിക്കപ്പെടുന്നു. ബാലാവകാശക്കാരും പോലീസും മാധ്യമങ്ങളുമെല്ലാം ഫലത്തിൽ ഈ സാമൂഹികതിന്മ പടരുന്നതിന് സഹായം ചെയ്യുകയാണ്. കേസിൽ പിടിക്കപ്പെടുന്ന കുട്ടികളുടെ പേരുവിവരം പോലും രഹസ്യമാണ്. പുറത്തായാൽ ബന്ധപ്പെട്ടവരെല്ലാം കുടുങ്ങും. ഉന്നതവിദ്യാഭ്യാസമുള്ള യുവതികൾ വരെ ഈ കെണിയിൽ പെട്ടതിന്റെ കഥകൾ കേരളം അന്പരപ്പോടെ കേട്ടു. മയക്കുമരുന്നു കച്ചവടത്തിൽ പ്രതികളായി പോലീസുകാർതന്നെ പിടിക്കപ്പെടുന്നു. പിടികൂടപ്പെടുന്നവരുടെ പേരുകൾ നോക്കി വിഷയത്തെ വർഗീയവത്കരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്നുന്ന ആക്ഷേപങ്ങളും ഉണ്ട്.
ഹൈക്കോടതിയുടെ ഭീതി
കേരള ഹൈക്കോടതി ഓഗസ്റ്റ് 24നു പുറപ്പെടുവിച്ച വിവാഹമോചന കേസിൽ കേരളം നേരിടുന്ന വല്ലാത്ത ഒരു ദുരവസ്ഥയുടെ കൃത്യമായ സാക്ഷ്യം രേഖപ്പെടുത്തി. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ഉപഭോക്തൃസംസ്കാരം കേരളത്തിൽ വല്ലാതെ ശക്തമാകുകയാണത്രേ. 2009ൽ പ്രണയവിവാഹിതരായ ദന്പതികളിൽ 34കാരനായ ഭർത്താവാണ് ഭാര്യയുടെ ക്രൂരത ആരോപിച്ച് വിവാഹമോചനം തേടി കോടതിയെ സമീപിച്ചത്. ഒന്പതുവർഷത്തെ വിവാഹജീവിതം കഴിഞ്ഞ് മൂന്നു പെണ്‍കുട്ടികളും ഉണ്ടായ ശേഷം 2018ൽ വിവാഹമോചനം തേടി അയാൾ ആലപ്പുഴ കോടതിയെ സമീപിച്ചു. ഇപ്പോൾ അയാൾക്ക്് പുതിയ പ്രണയമായി. വിവാഹമോചനത്തിന് സമ്മതിക്കാത്ത അയാളുടെ ഭാര്യ മാത്രമല്ല, അയാളുടെ സ്വന്തം അമ്മയും മകൻ വിവോഹമോചനം തേടുന്നത് മറ്റൊരു സ്ത്രീയുമായുള്ള അടുപ്പം മൂലമാണെന്ന് കോടതിയിൽ പറഞ്ഞിട്ടുണ്ട്.
അതായത്, ആദ്യം പ്രണയിച്ചു വിവാഹം കഴിച്ച ഭാര്യയെ ഒഴിവാക്കാൻ അയാൾ കണ്ടെത്തിയ വഴിയായിരുന്നു വിവാഹമോചനക്കേസ്. ഭർത്താവിന്റെ ഈ മനോഭാവത്തെ വഴി വിട്ട ബന്ധത്തിന്റെ സാധൂകരണത്തിന് കോടതിയുടെ സഹായം തേടുന്ന തന്ത്രമായി ഹൈക്കോടതി കണ്ടു. ഇതോടെ ഭാര്യയെയും മൂന്ന് കുട്ടികളെയും ഉപേക്ഷിക്കാൻ കോടതിയുടെ സഹായം പ്രതീക്ഷിക്കേണ്ടെന്ന് അപ്പീൽ ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി വിധിച്ചു. വിധി പ്രഖ്യാപിച്ചുകൊണ്ട് സമൂഹത്തിൽ ശക്തമാകുന്ന ‘ത്രോ എവേ’ സംസ്കാരത്തിനെതിരേയും കുടുംബബന്ധങ്ങളുടെ പവിത്രതയെക്കുറിച്ചും എല്ലാം ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഹൃദയസ്പർശിയാണ്. വിവാഹം പവിത്രമാണെന്നും അതാണ് ശക്തമായ സമൂഹത്തിന്റെ അടിത്തറയെന്നും കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക പ്രേരണകൾക്ക് സ്വാതന്ത്ര്യം നല്കുന്ന വെറും ആചാരമോ ശൂന്യമായ ആഘോഷമോ അല്ല വിവാഹം. കെട്ടുറപ്പുള്ള കുടുംബബന്ധങ്ങളുടെ പേരിൽ കേരളം മുന്‍പ് പ്രശസ്തമായിരുന്നു. വഴിവിട്ട ബന്ധങ്ങളുടെയും നിസാരവും സ്വാർഥവുമായ കാരണങ്ങളുടെയും പേരിൽ വേർപിരിയുന്നതാണ് ഇപ്പോഴത്തെ പ്രവണത.
വൈസ് ഇൻവെസ്റ്റ്മെന്റ്
ബാധ്യതകളും കടമകളുമില്ലാത്ത സ്വതന്ത്രജീവിതം നയിക്കുന്നതിനായി ഒഴിവാക്കേണ്ട തിന്മയായി പുതിയ തലമുറ വിവാഹത്തെ കാണുന്നു. ഭാര്യ എന്നതിന്റെ ഇംഗ്ലീഷ് പദമായ വൈഫ് എന്നാൽ "വറി ഇൻവൈറ്റഡ് ഫോർ എവർ ’( എന്നത്തേക്കുമായി ക്ഷണിച്ചു വരുത്തുന്ന ഭാരം ആശങ്ക അല്ലെങ്കിൽ ശല്യം) എന്നാണവർ പറയുന്നത്. എന്നാൽ കേരളത്തിൽ അത് ‘വൈസ് ഇൻവെസ്റ്റ്മെന്റ് ഫോർ എവർ’ (എന്നത്തേക്കുമായുള്ള വിവേകപൂർവമായ നിക്ഷേപം) എന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. എപ്പോൾ വേണമെങ്കിലും ഗുഡ് ബൈ പറയാൻ കഴിയുന്ന ലിവ് ഇൻ റിലേഷൻഷിപ്പാണ് (ഒത്തുവാസം) ഇപ്പോൾ വർധിക്കുന്നത്.
ഈ പ്രവണത സാമൂഹിക ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിധിന്യായം പറയുന്നു. മക്കളെക്കുറിച്ചുപോലും ചിന്തിക്കാതെ വിവാഹേതര ബന്ധത്തിനായി വിവാഹബന്ധം വേർപെടുത്തപ്പെടുന്പോൾ നിരാശരായ വിവാഹമോചിതർ സമൂഹത്തിൽ പെരുകുകയും ജനസംഖ്യയിൽ ഭൂരിപക്ഷമാവുകയും ചെയ്യും. അതു സമൂഹ്യ ജീവിതത്തെയും സമൂഹത്തിലെ സമാധാനത്തെയും പ്രതികൂലമായി ബാധിക്കും. നാടിന്റെ പുരോഗതിക്കു വിഘാതമാകും.
പ്രായപൂർത്തിയായെന്ന് ഭരണഘടന സമ്മതിക്കുന്ന പ്രായത്തിൽ പ്രണയക്കെണിയുണ്ടാക്കി പെണ്‍കുട്ടികളെ അപകടത്തിൽ പെടുത്തുന്നവരെ ന്യായീകരിച്ചു സമൂഹത്തിൽ അംഗീകാരം വാങ്ങിക്കൊടുക്കുന്നവരെല്ലാം ഈ ദുരന്തത്തിന് ഉത്തരവാദികളാണ്. അതുവരെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു പോകുന്നവർക്ക് എങ്ങനെ പുതിയ ബന്ധത്തിൽ അതിനപ്പുറം വിശ്വസ്തത കാണിക്കാനാകും.
പ്രിയ വർഗീസും ഹരികൃഷ്ണനും
അധികാരം ഉപയോഗിച്ച് സ്വന്തക്കാർക്ക് പദവികൾ ഒപ്പിച്ചു കൊടുക്കുന്നതിൽ എല്ലാ രാഷട്രീയക്കാരും ഒന്നുപോലെയാണോ? മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ ചട്ടവിരുദ്ധമായി നിയമനം കൊടുത്തു എന്നാരോപിച്ച് സമരം നടത്തുന്ന ബിജെപിക്കെതിരേ, രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകൻ കെ.എസ്. ഹരികൃഷ്ണനു ചട്ടവിരുദ്ധമായി നിയമനം കൊടുത്തു എന്ന ആരോപണം ഉയർന്നിരിക്കുന്നു. പ്രിയയ്ക്കു വേണ്ടത്ര യോഗ്യത ഇല്ലായിരുന്നു എന്ന് യുജിസി ഹൈക്കോടതിയിൽ വ്യക്തമാക്കിയതോടെ കണ്ണൂരിലെ വിസിയുടെ നില കൂടുതൽ പരുങ്ങലിലായി. കേസ് നീണ്ടാൽ പുതിയ ആരോപണങ്ങൾ ഉയരുന്ന മട്ടാണ്. കുറ്റം പറയുന്നവരും അതേ കുറ്റം ചെയ്യുന്ന നാട്.
തെരഞ്ഞെടുപ്പ് നടക്കണം
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ 98-മത് പ്രസിഡന്റിനെ ഒക്ടോബർ 17ന് തെരഞ്ഞെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പു നടക്കണമെന്ന് എല്ലാവരും പറയുന്പോഴും അതുണ്ടാകുമോ എന്ന് ഇപ്പോഴും തീർച്ചയില്ല. നാമനിർദേശ പത്രിക സമർപ്പിക്കാൻ സെപ്റ്റംബർ 30 വരെയും പിൻവലിക്കാൻ ഒക്ടോബർ എട്ട ുവരെയുമാണ് സമയം. ഗാന്ധികുടുംബം മുന്നോട്ടു വയ്ക്കുന്ന സ്ഥാനാർഥി ഗെലോട്ടിനെതിരേ മത്സരിക്കുവാൻ ജി 23 സംഘം തീരുമാനിക്കുന്ന ലക്ഷണമാണുള്ളത്. ഇത്തരം മത്സരങ്ങൾ പണ്ടും നടന്നിട്ടുണ്ട്. ജയിച്ചാൽ പോലും ഫലമുണ്ടാകാതെ വന്നിട്ടുമുണ്ട്. 1997ൽ ഈ പദവിക്കുവേണ്ടി ശരദ് പവാറും സീതാറാം കേസരിയും തമ്മിൽ മത്സരിച്ചിട്ടുണ്ട്. കേസരി ജയിച്ചു, പക്ഷേ 1998ൽ സോണിയയ്ക്കുവേണ്ടി രാജിവയ്ക്കേണ്ടിവന്നു.
മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്റെയും പട്ടേലിന്റെയും സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശേഷിയുള്ള സുഭാഷ് ചന്ദ്രബോസുമാർ ഇന്നു പാർട്ടിയിലില്ല. പവാറിന്റെയും ജിതേന്ദ്രയുടെയും കാര്യത്തിൽ ഉണ്ടായതുപോലെ മത്സരിക്കുന്നവർ പാർട്ടി വിടേണ്ട സാഹചര്യം ഉണ്ടാക്കാതെ, പോഷക സംഘടനകൾക്കായി രാഹുൽ ഗാന്ധി ഉണ്ടാക്കിയ തെരഞ്ഞെടുപ്പുക്രമം പോലെ രണ്ടാം സ്ഥാനത്തെത്തുന്നവനെ വർക്കിംഗ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആക്കി എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ടു പോകണം. എങ്കിൽ തെരഞ്ഞെടുപ്പിലൂടെ രണ്ടാംനിര ശക്തമാകും. കോണ്‍ഗ്രസ് പച്ചപിടിക്കും. ശശി തരൂർ പറഞ്ഞതുപോലെ, ബിജെപിക്കു ബദലായി തങ്ങൾക്കു രാജ്യത്തിനു നല്കാൻ എന്തുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള പരിപാടികളും നേതൃത്വവും ഉണ്ടാകണം. കോണ്‍ഗ്രസിന് പുതിയ പ്രഭാതം വേണം. അത് ഇന്ത്യൻ ജനാധിപത്യത്തിന് അനിവാര്യമാണ്. ഒളിച്ചുനടക്കുന്നവർ നേതൃത്വത്തിൽ വന്നാൽ അതുണ്ടാവില്ല.