Saturday, November 12, 2022 11:12 PM IST
അനന്തപുരി /ദ്വിജന്
ഇടതുപക്ഷം, പ്രത്യേകിച്ചും കേരളത്തിലെ സിപിഎം പറയുന്ന ബിജെപി വിരുദ്ധതയുടെ ചെമ്പു തെളിയിക്കുന്ന സംഭവങ്ങള്‍ ഓരോന്നായി പുറത്തുവരുന്നു. അദാനിക്കുവേണ്ടി വിഴിഞ്ഞത്തുണ്ടായതിനേക്കാള് ശക്തമായ തെരഞ്ഞെടുപ്പു സഖ്യമാണ് ബംഗാളിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ളത്. 1977ല്‍ അടിയന്തരാവസ്ഥയെ നേരിടാന്‍ എന്ന പേരില്‍ ഉണ്ടാക്കിയ സഖ്യത്തിന്റെ ഓര്‍മകള്‍ ഇരുകൂട്ടര്ക്കുമുണ്ടുതാനും.
അത്തരം കൂട്ട് രണ്ടുകൂട്ടര്‍ക്കും ഗുണം ചെയ്യില്ലെന്നു വന്നതോടെയാണ് അന്ന് ഉപേക്ഷിച്ചത്. ഇന്നു സ്ഥിതി അതല്ല. ബിജെപി നാടു ഭരിക്കുന്ന കക്ഷിയാണ്. കേരളത്തിലും ബംഗാളിലും പച്ചതൊടാനാവുന്നില്ല. ബംഗാളിലും പിണറായിയെപ്പോലെ ഒരു മുഖ്യമന്ത്രിയെ പ്രതിഷ്ഠിക്കാനായാല് മമതയെപ്പോലുളള ഒരു കൊടുങ്കാറ്റിനെ ഭയക്കാതെ ജീവിക്കാമല്ലോ എന്നു ബിജെപി കരുതുക സ്വാഭാവികം. ഭരണത്തില്‍നിന്ന് ഏറെക്കാലമായി പുറത്തുനില്‍ക്കുന്ന ബംഗാളിലെ സഖാക്കള്‍ക്കും ആശ്വാസമാകും. അതിനായി കോണ്‍ഗ്രസുമായി കൂടിനോക്കി. കനത്ത തിരിച്ചടിയായിരുന്നു ഫലം.
അടുത്ത പരീക്ഷണമാണ് ബംഗാളിലെ പൂര്‍ബ മേദിനിപ്പുര്‍ ജില്ലയില്‍ നടന്നത്. ബിജെപിക്കാരനും പ്രതിപക്ഷ നേതാവുമായ നന്ദിഗ്രാം എംഎല്‍എ ശുഭനേന്ദു അധികാരിയുടെ ജില്ലയാണ് പൂർബ മേദിനിപ്പുര്‍. അദ്ദേഹമാണ് ബംഗാളിലെ ബിജെപിയുടെ എല്ലാം എന്നതുകൊണ്ട് ഇവിടെ രൂപംകൊണ്ട മുന്നണിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.അവിടെ ബറാംപുര്‍ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ ബിജെപിയും സിപിഎമ്മും ചേര്‍ന്ന് പശ്ചിമബംഗാള്‍ സമാവായ് ബചാവോ സമിതി എന്ന മുന്നണിയുണ്ടാക്കി. സൊസൈറ്റിയിലെ 63 സീറ്റുകളില്‍ ബിജെപി 40ഉം സിപിഎം 23ഉം സീറ്റിലാണു മത്സരിച്ചത്. അങ്ങനെ സിപിഎം ബിജെപിയുടെ മൈനര്‍ പാര്‍ട്ണറായി, എല്ലായിടത്തും ജയിച്ചു. തൃണമൂലിന് ഒരു സീറ്റും ലഭിച്ചില്ല. 46 സീറ്റില്‍ മാത്രമാണ് അവിടെ തൃണമൂല്‍ പത്രിക നല്‍കിയത്. അതില്‍ 35ഉം പിന്‍വലിച്ചു. 11ല്‍ മത്സരിച്ചു നോക്കിയെങ്കിലും അതും തോറ്റു. ഇതോടെ അടുത്ത തെരഞ്ഞെടുപ്പുകളില്‍ വിജയസാധ്യതയുള്ള ഒരു മുന്നണിയുടെ ഉദയം സഖാക്കള്‍ കാണുകയായി.
ബിജെപി ഒന്നിനൊന്ന് തീവ്ര വര്‍ഗീയ നിലപാടിലേക്കു നീങ്ങുകയാണ്. ഓരോ തെരഞ്ഞെടുപ്പിനും വര്‍ഗീയത മുതലെടുക്കാനാവുന്ന വാഗ്ദാനങ്ങളാണ് അവര്‍ മുന്നോട്ടുവച്ചു വോട്ടു പിടിക്കുന്നത്. ഗുജറാത്ത്, ഹിമാചല്‍ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജനകീയ വിഷയങ്ങളല്ല, പൊതു സിവില്‍ കോഡാണ് അവരുടെ വിഷയം. ക്രൈസ്തവരും മുസ്ലിംകളും വിദേശമതങ്ങളാണെന്ന വിചിത്ര നിലപാടുകൂടി ബിജെപി പരസ്യമായി എടുക്കുന്നു.
ചരിത്രം വളച്ചൊടിക്കുന്നവര്‍
ഈ ലക്ഷ്യത്തോടെ ഭാരതചരിത്രംതന്നെ വികലമാക്കുകയാണ്. 1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആരംഭിച്ച നീക്കം ഇപ്പോള്‍ ബിജെപി ഭാരതത്തിലാകെ നടത്തുന്നു. സ്വാതന്ത്ര്യസമരവുമായി ഒരു ബന്ധവുമില്ലാത്ത കമ്യൂണിസ്റ്റ് സമരങ്ങളെ സ്വാതന്ത്ര്യസമരങ്ങളാക്കിക്കൊണ്ടായിരുന്നു കമ്യൂണിസ്റ്റുകാരുടെ തുടക്കം. പിന്നീട് മുസ്ലിം വോട്ടിനുവേണ്ടി മാപ്പിളലഹളയെയും സ്വാതന്ത്ര്യസമരമാക്കി. മാപ്പിള കലാപം നേരിട്ടറിഞ്ഞ കോണ്‍ഗ്രസിന്റെ വടക്കന്‍ നേതാക്കന്മാരുടെ എതിര്‍പ്പു മറന്നാണ് ലീഗുമായുള്ള ബന്ധത്തിനുവേണ്ടി കോണ്‍ഗ്രസ് അതിനു കൂട്ടുനിന്നത്. മാപ്പിള കലാപം സ്വാതന്ത്ര്യസമരമാണെങ്കില് പറങ്കി മെത്രാന്മാര്ക്കെതിരേ 1653ല്‍ ക്രൈസ്തവര്‍ നടത്തിയ കൂനന്‍കുരിശു സത്യമല്ലേ വിദേശഭരണത്തിനെതിരായ ഭാരതത്തിലെ ആദ്യത്തെ സ്വാതന്ത്ര്യസമരം?
പ്ലസ് ടു തലത്തിലെ ചരിത്ര പാഠപുസ്തകത്തില്‍ മുഗളചരിത്രവും ഗുജറാത്ത് കലാപവും പഠിപ്പിക്കേണ്ട എന്നാണ് എന്‍സിഇആര്‍ടിയുടെ നിര്‍ദേശം. അതിന്റെ ലക്ഷ്യം വ്യക്തമല്ലേ? എന്നാല്‍ കേരളത്തില്‍ ആ നിര്‍ദേശം നടപ്പാക്കേണ്ടെന്ന് കേരള സര്‍ക്കാര്‍ എസ്ഇആര്ടിക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട്.
കാവിവത്കരണത്തിനു ബദലോ ഈ പിടിച്ചെടുക്കല്‍?
കേരളത്തിലെ സര്‍വകലാശാലകളെ ഗവര്‍ണറെ ഉപയോഗിച്ച് കാവിവത്കരിക്കാന്‍ നീക്കം നടക്കുന്നുവെന്നു പറഞ്ഞാണ് സര്‍ക്കാര്‍ ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്നു മാറ്റാന്‍ നിയമം കൊണ്ടുവന്നത്. അതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ നവംബര്‍ ഒമ്പതിനു മന്ത്രിസഭ തീരുമാനിച്ചു. ഗവർണർ ഓര്‍ഡിനന്‍സില്‍ ഒപ്പിടുമെന്നു സര്‍ക്കാര്‍ കരുതുന്നില്ല. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റി സംബന്ധിച്ച് നിയമസഭ പാസാക്കിയ ബില്ലില്‍ പോലും അദ്ദേഹം ഒപ്പിട്ടിട്ടില്ല. ഭരണഘടന ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്കു സമയപരിധി നിശ്ചയിച്ചിട്ടും ഇല്ല. ഓര്‍ഡിനന്‍സ് കിട്ടിയാല്‍ അദ്ദേഹം വിശദീകരണം ചോദിക്കും. അതു തൃപ്തികരമായില്ലെങ്കില് രാഷ്ട്രപതിക്കയയ്ക്കും. ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അഭിപ്രായത്തിനു വിട്ടാല്‍ പന്ത് കേന്ദ്രസര്‍ക്കാരിന്റെ കോര്‍ട്ടിലാവും. അവിടെ ഉടനൊന്നും തീരുമാനും ഉണ്ടാകാനിടയില്ല.
സര്‍ക്കാരിന് പിടിവിടുന്നു!
ഓര്‍ഡിനന്‍സ് നിയമാകുന്നില്ലെങ്കില് കേരളത്തിലെ 11 സര്‍വകലാശാലകളില്‍ ചാന്‍സലര്‍, വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉണ്ടാകാനിടയുള്ള ഗുരുതരമായ സ്ഥിതിയാണിത്.
ഗവർണർ നിയമിക്കുന്നവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ ക്രമസമാധാന പ്രശ്നം ഉണ്ടാക്കി സര്‍വകലാശാലകളെ കലാപശാലകളാക്കുവാനുള്ള നീക്കം സാങ്കേതിക സര്‍വകലാശാലയില്‍ പരാജയപ്പെട്ടു. അവിടെ ഗവര്‍ണര്‍ നിയമിച്ച വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിച്ചുതുടങ്ങി. അവര്‍ സ്ഥാനമേല്‍ക്കാന്‍ ചെന്നപ്പോള്‍ വിട്ടുനിന്നവരെല്ലാം തിരിച്ചുവന്നു ജോലിചെയ്യുന്നു. അതായത്, സമരം ചെയ്തു തോല്പ്പിക്കാമെന്നു കരുതേണ്ടെന്നു വ്യക്തം.
ഇനി സര്‍വകലാശാലകള്‍ കലാപശാലകളാക്കപ്പെട്ട് അവയുടെ പ്രവര്‍ത്തനം സ്തംഭിച്ചാല്‍ ആര്‍ക്കാണു ദോഷം? കോഴ്സ് പൂര്‍ത്തിയാകാത്ത, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത വിദ്യാര്‍ഥികളും അവരുടെ രക്ഷാകര്‍ത്താക്കളും ഗവര്‍ണര്‍ക്കല്ല സര്‍ക്കാരിനെതിരാവും.
പത്രസ്വാതന്ത്ര്യവും ഗവര്‍ണറും മുഖ്യമന്ത്രിയും
എറണാകുളത്തു വച്ച് ഗവര്‍ണര്‍ പത്രക്കാരെ കണ്ടപ്പോള്‍ രണ്ടു ചാനലുകളുടെ പ്രതിനിധികളെ കാണാന്‍ കൂട്ടാക്കാതിരുന്നത് വലിയ വിവാദമായി. കൈരളി, മീഡിയ വണ്‍ ചാനലുകളെയാണ് ഗവര്‍ണര്‍ ഇറക്കിവിട്ടത്. ഗവര്‍ണര്‍ ചെയ്തത് പത്രസ്വാതന്ത്ര്യത്തിലുള്ള വലിയ കൈയേറ്റമല്ലേ? ഇഷ്ടമില്ലാത്തവരെ സ്വീകരിക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്ര്യം ഇല്ലേ? രണ്ടു ചോദ്യത്തിനും പ്രസക്തിയുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ ശബ്ദമായ മീഡിയ വണ്‍ ദേശദ്രോഹപരമായ വാര്‍ത്തകള്‍ കൊടുക്കുന്ന ചാനലാണ് എന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ മാറ്റിയിട്ടില്ല. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കിയതുകൊണ്ടാണ് അവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കമ്യൂണിസ്റ്റുകാരും ജമാ അത്തെ ഇസ്ലാമിക്കാരും ലോകത്ത് എവിടെയെങ്കിലും മാധ്യമസ്വാതന്ത്ര്യം അനുവദിക്കുന്നവരാണോ? ഇവിടെ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം അവര്‍ ശരിക്കും ഉപയോഗിക്കുന്നു.
എറണാകുളത്ത് മാധ്യമപ്രവര്‍ത്തകര്‍ ഏതെങ്കിലും വിഷയത്തില്‍ ഗവര്‍ണറുടെ പ്രതികരണം തേടി ചെന്നതായിരുന്നില്ല. ഡല്‍ഹിയില്‍നിന്നു തിരിച്ചുവരുന്ന ഗവര്‍ണറെ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചെന്നു കാണാന്‍ അവസരമുണ്ടാവും എന്നും താത്പര്യമുള്ളവര്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും രാജ് ഭവന് അറിയിച്ചതനുസരിച്ച് അനുമതി വാങ്ങി പോയവരില്‍ രണ്ടുപേരെയാണ് ഇറക്കിവിട്ടത്.
1982ലെ കരുണാകരന് സര്‍ക്കാരിന്റെ കാലത്ത് ദേശാഭിമാനി ലേഖകന്‍ നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള പാസ് നിഷേധിച്ചു. അതില്‍ പ്രതിഷേധിച്ച് എല്ലാ പത്രക്കാരും ഒരു ദിവസം നിയമസഭ ബഹിഷ്്കരിച്ചു. എന്നാല്‍ തുടര്‍ന്നു വന്ന നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പത്രക്കാര് നിയമസഭ ബഹിഷ്കരിച്ചപ്പോള്‍ ദേശാഭിമാനിക്കാര്‍ അകത്തിരുന്നു റിപ്പോര്‍ട്ട് ചെയ്തു. അതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ഒരു കരിനിയമം സര്‍ക്കാര്‍ തയാറാക്കിയത്. സോഷ്യല്‍ മീഡിയയില്‍ അടക്കമുള്ളവരാണ് ലക്ഷ്യം. അപകീര്‍ത്തികരമായ വാര്‍ത്ത കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരെ കേസെടുത്ത് ജയിലിലാക്കാനാണു നിയമം. പൊതുപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബത്തിനും എതിരേ വാര്‍ത്തകള്‍ വന്നാൽ കേസും അറസ്റ്റും നടക്കും. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ്. നാലുവര്‍ഷം മുമ്പ് ഒന്നാം പിണറായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സായി ഇറക്കി. നിയമം പാസാക്കാനായില്ല. സിപിഐയും കേന്ദ്ര നേതൃത്വവും എതിര്‍ത്തതുകൊണ്ട് നിയമമായില്ല.
അന്തസില്ലാത്ത വാക്പോര്
സ്ഥാനവും മുഖവും സദസും നോക്കാതെ ആരെയും ചീത്ത പറയുന്നതില്‍ കുപ്രസിദ്ധനായ പിണറായി വിജയന് വാക്കില്‍ വല്ലാതെ കുടുങ്ങിയിരിക്കുകയാണ്. അദ്ദേഹം നല്കിയ മുന്നറിയിപ്പ് ഗവര്‍ണര്‍ അതിഗൗരവമായി എടുത്ത മട്ടാണ്. ഗവര്‍ണര്‍ക്കു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്ന പിണറായിയുടെ മുന്നറിയിപ്പ് തീവ്രവാദികളുടെ ഭാഷയാണെന്ന് ഗവര്‍ണര്‍ തീര്‍ത്തുപറഞ്ഞു.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും തന്നെ കുറ്റംപറയാന്‍ പറ്റില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് തന്നെ കുറ്റപ്പെടുത്താം. താന്‍ നിയമിച്ചവര്‍ക്കു പറ്റില്ല. ധനമന്ത്രി നടത്തിയത് ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രസംഗമാണ്. അതിലാണ് താന്‍ അപ്രീതി പ്രകടിപ്പിച്ചതെന്നാണ് ഗവര്‍ണറുടെ ഭാഷ്യം.
മേയറുടെ കത്തും നിയമനങ്ങളും
തിരുവനന്തപുരം കോര്‍പറേഷനിലെ താത്കാലിക നിയമനങ്ങളിലേക്ക് സഖാക്കളുടെ ലിസ്റ്റ് ചോദിച്ചുകൊണ്ട് മേയര്‍ ആര്യാ രാജേന്ദ്രന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എഴുതിയ കത്ത്, കേരളത്തില്‍ സര്‍ക്കാര്‍ നിയമനങ്ങളില്‍ അടക്കം ഇപ്പോള്‍ നടക്കുന്ന പാര്‍ട്ടി അഴിമതികളിലേക്കു കൃത്യമായ സൂചനയായി. അടുത്ത ദിവസംതന്നെ മെഡിക്കല്‍ കോളജിലെ ചില താത്കാലിക ഒഴിവുകളെക്കുറിച്ച് ആനാവൂരിന് കോര്‍പറേഷനിലെ മറ്റൊരു പ്രമുഖന് എഴുതിയ കത്തും പുറത്തുവന്നു. രണ്ടു കത്തിന്റെയും ഉറവിടം ഒന്നുതന്നെ എന്നാണ് തലസ്ഥാനത്തെ ധാരണ. താന്‍ എഴുതിയ കത്താണത്. പക്ഷേ, അയച്ചില്ല എന്ന് രണ്ടാമത്തെ കത്തിന്റെ ആള്‍തന്നെ പറയുന്നു. സംഭവത്തക്കുറിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ല. ക്രൈംബ്രാഞ്ചിന്റെ പരിഗണയ്ക്കു മാത്രം വിടുന്നു.
4,982 താത്കാലിക നിയമനങ്ങള്‍
ഈ കത്തിനെത്തുടര്‍ന്ന് മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കേരളത്തിലെ 82 നഗരസഭകളിലും ആറു കോര്‍പറേഷനുകളിലുമായി 4,982 താത്കാലിക നിയമനങ്ങള്‍ നടന്നതായി കണ്ടെത്തി. കൊച്ചിയാണ് ഒന്നാമത്. 1,440 നിയമനങ്ങള്‍. തിരുവനന്തപുരത്ത് 1,223 ഉം തൃശൂരില്‍ 791 ഉം പേര്‍ക്കും താത്കാലിക നിയമനം കൊടുത്തിട്ടുണ്ട്. ഒരാളെപ്പോലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അല്ല നിയമിക്കുന്നത്. എംജി സര്‍വകലാശാലയില്‍ 400 പേര്‍ക്കാണ് താത്കാലിക നിയമനം. 190 തസ്തികകളില്‍ 10 വര്‍ഷമായി സ്ഥിരം നിയമനം ഇല്ല. ഇതാണ് ഇടതുഭരണത്തിന്റെ നേര്‍ക്കഥകള്‍.