Monday, November 28, 2022 1:24 AM IST
ഏതൊരു കമ്പനിയുടെയും ബൃഹത്തായ ആസ്തി എന്നത് അതിലെ തൊഴിലാളികള്‍ തന്നെയാണ്. കമ്പനികളുടെ വിജയം നിര്‍ണയിക്കുന്നത് അതിലെ കഴിവുള്ള ജീവനക്കാരുടെ പ്രവര്‍ത്തന വൈദഗ്ധ്യത്തെ ആശ്രയിച്ചും. ലോകത്ത് നിലവിലുള്ള കമ്പനികൾ എല്ലാ തന്നെ സമീപകാലത്തു നേരിട്ട ഏറ്റവും വലിയ വെല്ലുവിളി 2019-20ൽ ലോകത്തെ ബാധിച്ച കോവിഡ് മഹാമാരിയാണ്. അക്കാലത്ത് തങ്ങളുടെ നിലനിൽപ്പിനായി, ലോകത്തുള്ള മിക്ക സംഘടനകളും വെർച്വൽ അല്ലെങ്കിൽ ഹൈബ്രിഡ് പ്രവർത്തന രീതികള്‍ യഥാവിധി അവലംബിച്ചു.
തൊഴിൽ വിപണിയിലും തൊഴിൽ വ്യവസ്ഥകളിലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചു. ആളുകൾ അവരുടെ ജോലിയിൽനിന്ന് എന്താണു നേടുന്നതെന്ന് വിലയിരുത്താൻ തുടങ്ങി. അവർ തങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ജോലികൾ ലഭിക്കാൻ ശ്രമം ആരംഭിച്ചു. ഇത് ഉയർന്നതും സ്വമേധയാ ഉള്ളതുമായ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന് ആക്കം കൂട്ടി. ഈ മഹാമാരി മൂലമുള്ള കൊഴിഞ്ഞുപോക്ക് 17.5 മുതൽ 35 ശതമാനംവരെയുള്ള കൂട്ടപ്പലായനം എന്ന തലത്തിലെത്തുന്ന ഒരു പുതിയ വെല്ലുവിളി തന്നെ സൃഷ്ടിച്ചു.
‘മഹത്തായ രാജി’
ബൃഹ്ത്തായ രാജി എന്ന തരംഗം 2021ൽ ലോകത്തെത്തന്നെ ഞെട്ടിച്ചു. മനുഷ്യ വിഭവ നിര്‍വാഹക സമിതിയുടെ കണക്ക് പ്രകാരം 2021ല്‍ മാത്രം പ്രതിമാസം ശരാശരി നാലു ദശലക്ഷത്തിലധികം തൊഴിലാളികൾ തങ്ങളുടെ ജോലി ഉപേക്ഷിച്ചു പോയതായി കണക്കാക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളായ ഐടി വ്യവസായത്തില്‍നിന്ന് 2021ൽ ശരാശരി 20 ശതമാനം എന്ന നിരക്കില്‍ കൊഴിഞ്ഞുപോക്ക് ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് 2020ല്‍ സംഭവിച്ചതിനേക്കാള്‍ ഇരട്ടിയിലധികവുമായിരുന്നു. പ്രതിഭാധനര്ക്കുവേണ്ടിയുള്ള തെരച്ചിലില്നിന്നു സാദാ വ്യക്തികള്‍ക്കായുള്ള തെരച്ചിലുകളിലേക്ക് ബോർഡ് റൂം രീതികള്‍ മാറ്റപ്പെട്ടു.
ടെക്സസിലെ എ&എം യൂണിവേഴ്സിറ്റിയിലെ ആന്റണി ക്ലോട്ട്സ് വിഭാവനം ചെയ്ത ‘മഹത്തായ രാജി’ എന്ന ആശയം ഇക്കാലത്താണ് ലോകശ്രദ്ധ നേടിയത്. ഈ ആശയം ഓരോ സ്ഥാപന സാരഥികളെയും അതിന്റെ വിവിധ പങ്കാളികളെയും പ്രസ്തുത ആശയത്തിലേക്കു നയിക്കുന്ന ഘടകങ്ങളെയും അതിനെ ചെറുക്കാനുള്ള നടപടികളെയും തിരിച്ചറിയുന്നതിനും അതിനായി ഓഡിറ്റ് നടത്തുന്നതിനായി പ്രേരിപ്പിക്കുകയും ചെയ്തു. അതുവഴി ജീവനക്കാരെ നിസാരരായി കണക്കാക്കാനാകില്ലെന്ന യാഥാര്‍ഥ്യം സ്ഥാപന മേധാവികൾ മനസിലാക്കിത്തുടങ്ങി.
ഇത്തരം പ്രവണതയുടെ കാരണങ്ങൾ വിവിധങ്ങളാണ്, അതില്‍ ഒരു പ്രധാനമായ കാരണം, മഹാമാരിക്കു മുമ്പ് അവർ അംഗീകരിച്ചുപോന്നിരുന്ന നഷ്ടപരിഹാരങ്ങളോ ആനുകൂല്യങ്ങളൊ തൊഴിൽ സാഹചര്യങ്ങളോ ഒന്നുമായി പോലും പൊരുത്തപ്പെടാൻ തൊഴിലാളികളിൽ പലരും തയാറല്ല എന്നതാണ്. മഹാമാരി അവരില്‍ പലരെയും തങ്ങളുടെ ജോലിയെയും മുൻഗണനകളെയും പ്രതീക്ഷകളെയും പുനർമൂല്യനിർണയം നടത്തുവാന്‍ പ്രേരിപ്പിച്ചു. പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യയിലും കൊഴിഞ്ഞുപോകുന്ന നിരക്ക് എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്തിച്ച പ്രധാന കാരണം തന്നെ മഹാമാരി ആണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുമുണ്ട്.
ഗ്രേറ്റ് ക്വിറ്റ്
ജീവനക്കാരുടെ മൊത്തത്തിലുള്ള കൊഴിഞ്ഞുപോക്ക് സ്ഥാപനങ്ങളുടെ ഫലപ്രാപ്തി കുത്തനെ ഇടിഞ്ഞുപോകുന്നതിന് കാരണമാകുന്നു. കുറഞ്ഞ മൂല്യത്തിലുള്ള ജീവനക്കാർ ജോലി ഉപേക്ഷിക്കുമ്പോൾ, അത് കമ്പനിക്ക് അനുഗ്രഹമായാണ് കണക്കാക്കിയിരുന്നത്. ഇത് ഗ്രേറ്റ് ക്വിറ്റ് എന്ന് അറിയപ്പെട്ടു. അതിനുള്ള ചില കാരണങ്ങൾ ജോലിയുടെ സമ്മര്‍ദം മൂലമുള്ള ഭയം പ്രസ്തുത ജോലിയിലുള്ള വഴക്കമില്ലയ്മ തുടങ്ങിയവയാണ്. കൂടാതെ, വിഷലിപ്തവും മലീമസവുമായ ജോലിസ്ഥലങ്ങള്‍, പ്രചോദനം നല്‍കാത്തതും വേണ്ട വില നല്കുവാന് കഴിയാത്തതുമായ ജോലി ഭാരം എന്നീ തോന്നലുകള്‍ ലോകമെമ്പാടുമുള്ള മഹത്തായ കൊഴിഞ്ഞുപോക്കിന് ഹേതുവാകുന്ന ചില പ്രധാന ഘടകങ്ങളാണെന്ന് ഗവേഷകര്‍ തന്നെ വിലയിരുത്തുന്നു.
രാജിവച്ച ജീവനക്കാരുടെ ഇപ്പോഴുള്ള അവസ്ഥ എന്തെന്ന് പര്യവേഷണം ചെയ്യുക എന്നതാണ് പല ചോദ്യങ്ങള്‍ക്കുമുള്ള മറുപടി.
ജീവനക്കാരിൽ ചിലർ മുഴുവൻസമയ ജോലിയിൽനിന്നു രാജിവച്ച് സ്വന്തമായി സംരംഭം തുടങ്ങി. അതവർക്ക് കൂടുതൽ സ്വാതന്ത്ര്യവും സ്വയംഭരണവും നൽകി. ഈ സംരംഭകരുടെ പ്രധാന സവിശേഷത അവര്‍ക്ക് ഒന്നിലധികം ജോലികൾ കൈയിലുണ്ട് എന്നതാണ്. അതിലുപരി വിവിധ ങ്ങളായ തൊഴിൽ അന്തരീക്ഷം നിലവിലുള്ളതിനാൽ, ഹൃദ്യമായ ഒരു അനുഭൂതി ഈ ജോലികൾ വഴി അവര്‍ക്ക് പകര്ന്നുനല്കി എന്നതാണ് .
മേൽപ്പറഞ്ഞ സംഭവവികാസങ്ങൾ എച്ച്ആർ പ്രഫഷണലുകളുടെ ജീവിതത്തെ പെട്ടെന്നാണു മാറ്റിമറിച്ചത്. അഭൂതപൂർവമായ ഇത്തരം സാഹചര്യങ്ങളും തടസങ്ങളും എല്ലാംതന്നെ ജീവനക്കാരിലും കമ്പനികളുടെ മാനേജ്മെന്റിലും 2021 എന്ന വര്‍ഷം ഒരുപോലെ ആശങ്ക സൃഷ്ടിച്ചു. എച്ച്ആർ മാനേജർമാർക്ക് അവരുടെ പങ്കിനെക്കുറിച്ച് പുനർവിചിന്തനം ചെയ്യേണ്ടിവന്നു. സാമൂഹിക അകലം പാലിക്കുക എന്നതില്‍ തുടങ്ങി, എച്ച്ആർ ജീവനക്കാര്‍ തങ്ങളുടെയും ഇതര ജീവനക്കാരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക, അതുപോലെ ജോലിയിൽനിന്ന് പിരിഞ്ഞുപോയ ജീവനക്കാരുടെ പേപ്പർ ജോലികള്‍ പ്രോസസ് ചെയ്യുക, തൊഴിലാളികളെ ഉത്പാദനക്ഷമരാക്കുന്ന രീതിയില്‍ വേണ്ടവിധം ഇടപഴകുക, വീട്ടിലിരുന്ന് ജോലിചെയ്യുന്നതിനുള്ള സാഹചര്യങ്ങളും അന്തരീക്ഷവും സൃഷ്ടിക്കുന്ന തലത്തിലേക്ക് പ്രവർത്തനം ഏകോപിപ്പിക്കുക തുടങ്ങി ഒരിക്കലും ചിന്തിക്കാത്ത തൊഴിൽ അന്തരീക്ഷങ്ങള്‍ക്ക് നാന്ദിയായി മാറി.
വെല്ലുവിളികൾ ഏറെ
ലോകം കോവിഡിൽനിന്ന് പതുക്കെ പുറത്തുവരുമ്പോൾ, എച്ച്ആർ മാനേജർമാർക്ക് നിരവധി വെല്ലുവിളികളുണ്ട്. ജീവനക്കാരുടെ ക്ഷേമത്തിലും മാനസികാരോഗ്യത്തിലും മുമ്പെന്നത്തേക്കാളും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വർക്ക് മോഡലുകൾ, റിക്രൂട്ട്മെന്റ് തന്ത്രങ്ങൾ, മാനേജ്മെന്റ് ഘടനകൾ, സാങ്കേതികവിദ്യ, തൊഴിൽ സംസ്കാരം എന്നിവയെല്ലാം സാങ്കേതികവിദ്യയുടെ ലെൻസിലൂടെ കാണേണ്ടതുണ്ട്.
കോവിഡനന്തര പ്രയാണങ്ങൾക്ക് കുറച്ചൊക്കെ ശമനം വന്നിട്ടുണ്ടെന്നാണ് യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് സെപ്റ്റംബറിലെ റിപ്പോർട്ടിൽ പറയുന്നത്. എങ്കിലും പല ജോലി ഒഴിവുകളും ഒഴിഞ്ഞുതന്നെ കിടക്കുകയാണ്. ആളുകളുടെ ചിന്താഗതിതന്നെ മാറി. പഴയപോലെ ഉള്ള ശമ്പളം, അല്ലെങ്കിൽ ജോലിസ്ഥലത്തെ സൗകര്യങ്ങൾ ഒന്നും ആളുകൾക്ക് മതിയാകാതെ വരുന്നു.
ജീവനക്കാരും തൊഴിലുടമകളും ഇപ്പോൾ കരാർ നിബന്ധനകൾ വീണ്ടും വിലയിരുത്തേണ്ടതുണ്ട്. വിജയകരമായ ബിസിനസ് സംരംഭത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ജീവനക്കാരുടെ പ്രവര്‍ത്തനരീതി. ഇത് മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം, ഉയർന്ന ഉത്പാദനക്ഷമത, മികച്ചതും വിജയകരവുമായ ബിസിനസുകൾ, വരുമാനം, ലാഭം എന്നിവയിലേക്കു നയിക്കുന്നു. ലോകമെമ്പാടുമുള്ള ബിസിനസുകളുടെ തന്ത്രപ്രധാനമായ മുൻഗണനകളിലൊന്നാണ് ജീവനക്കാരുടെ പ്രവര്‍ത്തനം. ഉന്നത ഉദ്യോഗസ്ഥരുടെ നിരന്തരമായ ഇടപഴകലുകളും പരിശോധനകളും ജീവനക്കാരുടെയും മറ്റും നിലവാരം അളക്കുന്നതിനും അവരുടെ ഹൃദയത്തുടിപ്പുകള്‍ യഥാവിധി മനസിലാക്കുന്നതിനും ഉപകരിക്കും.
വർക്ക് ഫ്രം ഹോം
ഒട്ടുമിക്ക ജീവനക്കാരും വിദൂരതയില്‍ ഇരുന്ന് ജോലി തുടരാൻ ആഗ്രഹിക്കുന്നതിനാൽ അവരെ ഓഫീസുകളിലേക്ക് വീണ്ടും എത്തിക്കുക എന്നതുതന്നെ വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. പിഡബ്ല്യുസിയുടെ ഒരു സർവേ പ്രകാരം, 22 ശതമാനം ജീവനക്കാർ അവരുടെ തനതായ ജോലിസ്ഥലങ്ങളിൽനിന്ന് വളരെ അകലെ മാറാൻ പദ്ധതിയിട്ടിരുന്നു. കൂടാതെ വീട്ടിലിരുന്ന് ജോലിചെയ്യുന്ന ജീവനക്കാരിൽ മൂന്നിലൊന്ന് പേരും ഓഫീസിലേക്ക് മടങ്ങുന്നതിനേക്കാൾ ജോലി ഉപേക്ഷിക്കുന്നതാണ് നല്ലതെന്നു അഭിപ്രായപ്പെട്ടവരാണ്.
മഹാമാരി എച്ച്ആർ ലോകത്തെ വിപുലീകരിച്ചിരിക്കുന്നു. മഹാമാരി നമുക്കു നല്കുന്ന ഒരു പാഠം, നമ്മൾ ‘മനുഷ്യനെ’ മനുഷ്യവിഭവങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നു എന്നതാണ്. സാമൂഹിക മൂലധനത്തിന്റെ കൂടുതൽ ഉപയോഗത്തിലൂടെ ഏതൊരു സ്ഥാപനവും അതിന്റെ തനിമ നിലനിർത്തുകയും വലുതാക്കുകയും ചെയ്യുന്ന രീതിയിൽ എച്ച്ആറിനെ രൂപാന്തരീകരിക്കണം.
ഈ അനിശ്ചിതത്വത്തിൽനിന്നു പുറത്തുവരാൻ തുടങ്ങുമ്പോൾ, പഠിച്ച പാഠങ്ങൾ നാം മറക്കരുത്. അനുഭവങ്ങൾ പങ്കുവയ്ക്കുകയും മഹാമാരിക്കു ശേഷമുള്ള കാലഘട്ടത്തിനായി സ്വയം തയാറെടുക്കുകയും ചെയ്യേണ്ടത് പരമപ്രധാനവുമാണ്. 1954ൽ ദ പ്രാക്ടീസ് ഓഫ് മാനേജ്മെന്റ് എന്ന പുസ്തകത്തിൽ ഡ്രക്കർ പറഞ്ഞതുപോലെ മാനേജ്മെന്റിന്റെ ആത്യന്തിക പരീക്ഷണം എന്നത് അതിന്റെ ഉദാത്തമായ പ്രകടനം തന്നെ.
ഡോ. രഞ്ജന മേരി വർഗീസ്
സുനിൽ ജോസ് തയ്യിൽ
(ഡോ. രഞ്ജനാ മേരി വർഗീസ്, കളമശേരി സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ് അസോസിയേറ്റ് ഡീനും സുനിൽ ജോസ് തയ്യിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാണ്.)