Friday, March 31, 2023 1:33 AM IST
ഡോ. അഞ്ജു ലിസ് കുര്യൻ
ഒരു സമൂഹത്തിൽ നിലനിൽക്കുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ ആഴവും വ്യാപ്തിയും സങ്കീർണതയും കണ്ടെത്തി പ്രശ്നപരിഹാരം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടുകൂടി 2014ൽ ഗവേഷകരായ മാഡനും ബ്രയാനും അവതരിപ്പിച്ച പഠനമാർഗമാണ് ലെവൽസ് ഓഫ് കോൺഫ്ലിക്ട്. മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ രൂക്ഷത വർധിക്കുന്നത് ഘട്ടംഘട്ടമായിട്ടാണെന്നും അപ്രകാരം മൂന്നു ഘട്ടങ്ങളുണ്ടെന്നും ഓരോ ഘട്ടത്തിലും സ്വീകരിക്കേണ്ട പരിഹാര മാർഗങ്ങൾ വിഭിന്നങ്ങളാണെന്നും അവർ നിർദേശിച്ചു. ഒന്നാമത്തെ ഘട്ടത്തിൽ വന്യജീവി ആക്രമണങ്ങൾ മൂലം വിളകൾ നശിക്കുക, വളർത്തുമൃഗങ്ങളെ നഷ്ടപ്പെടുക, വസ്തുവകകൾ നശിക്കുക മുതലായവ സംഭവിക്കുന്നു. എന്നാൽ ഇവയെ പ്രതിരോധിക്കാൻ വേണ്ട നടപടികളായ വേലി നിർമാണം, കിടങ്ങുകൾ, മറ്റു സംരക്ഷണ പ്രക്രിയകൾ, നഷ്ടപരിഹാരം തുടങ്ങിയവ ഉത്തരവാദിത്വപ്പെട്ട സ്ഥാപനങ്ങൾ കൃത്യതയോടെ ചെയ്യുമ്പോൾ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കപ്പെടുകയും സഹവാസം സാധ്യമാവുകയും ചെയ്യുന്നു.
രണ്ടാമത്തെ ഘട്ടത്തിലാവട്ടെ വന്യജീവി ആക്രമണങ്ങൾ മൂലമുണ്ടാവുന്ന നഷ്ടങ്ങൾ അങ്ങനെ തന്നെ നിലനിൽക്കുകയും ഉത്തരവാദിത്വപ്പെട്ട സ്ഥാപനങ്ങളുടെ പരിഹാര പ്രക്രിയകളിൽ ഇരകളായ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണുള്ളത്. ഇവിടെ ഒന്നാം ഘട്ടത്തിലുള്ള സംഘർഷങ്ങൾ മാത്രമേ നിലനിൽക്കുന്നുള്ളൂ എങ്കിലും സമൂഹത്തിന്റെ പൂർവകാല അനുഭവങ്ങളും സംരക്ഷകരിൽ വിശ്വാസം നഷ്ടപ്പെടുന്നതും ജനതയുടെ മനോഭാവത്തിൽ മാറ്റം സൃഷ്ടിക്കുകയും ഉപരിപ്ലവമായ സംഘർഷഘട്ടത്തിൽനിന്നു കൂടുതൽ രൂക്ഷമായ സംഘർഷഘട്ടത്തിലേക്ക് പരിണാമം പ്രാപിക്കുകയും ചെയ്യുന്നു.
മൂന്നാമത്തെ ഘട്ടത്തിലാവട്ടെ സംഘർഷമെന്നത് മനുഷ്യനും വന്യജീവികളും എന്നതിൽ നിന്നും പ്രദേശവാസികളും പരിസ്ഥിതിസംരക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും തമ്മിലായി മാറുന്നു. പ്രദേശവാസികളുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മൂല്യങ്ങളും വിശ്വാസങ്ങളും ആവശ്യങ്ങളും പരിസ്ഥിതി സംരക്ഷണം എന്ന മൂല്യം നടപ്പാക്കാൻ ഭരമേല്പിക്കപ്പെട്ടവരാണ് തങ്ങളെന്ന് അന്ധമായി വിശ്വസിക്കുന്ന പരിസ്ഥിതി സംരക്ഷകരുടെ മൂല്യബോധവുമായി ഏറ്റുമുട്ടുന്ന സംഘർഷാവസ്ഥയാണിത്. ഒന്നാമത്തെ ഘട്ടത്തിൽ നീക്കുപോക്കുകൾ സാധ്യമാണെങ്കിലും രണ്ടാമത്തെ ഘട്ടത്തിൽ വിഷയത്തിന്റെ സമഗ്രമായ അപഗ്രഥനത്തിലൂടെ മാത്രമേ സംഘർഷം പരിഹരിക്കാൻ സാധിക്കൂ. മൂന്നാമത്തെ ഘട്ടത്തിലാവട്ടെ പ്രദേശവാസികളും സംരക്ഷണവാദികളും തമ്മിലുള്ള നിരന്തരമായ ചർച്ചയിലൂടെ മാത്രമേ പരിഹാരം സാധ്യമാവൂ.
എന്നാലിന്ന് കേരളം ഇതിനപ്പുറവും കടന്നിരിക്കുന്നു. പ്രദേശവാസികളും പ്രശ്നപരിഹാര സ്ഥാപനങ്ങളും തമ്മിൽ ഒരു തുറന്ന് ചർച്ചക്കുള്ള ഇടംപോലും ഇല്ലാതാക്കിക്കൊണ്ട് പ്രദേശവാസികളെ രോഷാകുലരും ക്രമസമാധാന ലംഘകരുമാക്കി മാറ്റുന്ന അരാജകത്വത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്.
നായാട്ട് എന്ന ഭരണ തന്ത്രം
1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ സെക്ഷൻ 9,11ൽ പറഞ്ഞിരിക്കുന്ന ഉപാധികളോടെ നായാട്ടു നിരോധിച്ചു. സെക്ഷൻ 11ഉം അതിന്റെ ഉപചട്ടങ്ങളും പ്രകാരം മനുഷ്യജീവന് ഭീഷണിയായിട്ടുള്ള ഏതൊരു മൃഗത്തെയും വിളകൾക്കും വിഭവങ്ങൾക്കും ഭീഷണി ആയിട്ടുള്ള ഷെഡ്യൂൾ ഒന്ന് ഒഴികെയുള്ള മൃഗങ്ങളെയും വേട്ടയാടാനുള്ള അനുവാദം നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനെ ഭരമേല്പിച്ചു. മനുഷ്യന്റെയും വന്യജീവികളുടെയും നിലനിൽപ്പിനും സുസ്ഥിതിക്കും നായാട്ട് അനിവാര്യമാണ് എന്നുള്ളതുകൊണ്ടും നായാട്ട് ഭാരതീയ സാംസ്കാരികതയുടെ ഭാഗമായതുകൊണ്ടുംകൂടിയാണിത്. ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാൻ കഴിയുന്നത്, ഏതൊരു ഭരണകൂടവും ഗോത്ര സമൂഹമാവട്ടെ നാട്ടുരാജ്യമാവട്ടെ കൊളോണിയൽ കാലഘട്ടത്തിലാവട്ടെ, ജനതയെ സംരക്ഷിക്കുന്നതിനും വനങ്ങളെ തങ്ങളുടെ പരിധിയിൽ മെരുക്കി നിർത്തുന്നതിനും വേണ്ടി നായാട്ട് എന്ന ഉപാധി വളരെ വിദഗ്ധമായ രീതിയിൽ ഉപയോഗിച്ചിരുന്നു എന്നാണ്. എന്നാൽ നായാട്ടു നിരോധനം സമൂഹത്തിന്റെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗോത്ര വർഗങ്ങൾക്കും വനാതിർത്തിയിൽ താമസിക്കുന്ന ജനവിഭാഗങ്ങൾക്കും അവരുടെ ഭക്ഷ്യസുരക്ഷയെത്തന്നെ ദോഷകരമായി ബാധിച്ചു.
സംരക്ഷകരും സംഘർഷവും
നിലവിലുള്ള പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളൊക്കെത്തന്നെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിലുള്ളതാണ് എന്ന പൊതുബോധത്തിലേക്കാണ് കോടതി ഇടപെടലുകൾ വന്നിരിക്കുന്നത്. ഇഎസ്എ, ഇഎസ്ഇസഡ്, ഇഎഫ്എൽ തുടങ്ങിയ എല്ലാ വിഷയങ്ങളിലും പൊതുസമൂഹത്തിനെതിരായിരുന്നു ബാഹ്യ ശക്തികളുടെ ഇടപെടലുകൾ. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ മൂലമുള്ള സാമൂഹിക ആഘാതങ്ങളെപ്പറ്റി ഇനിയും ചർച്ച ചെയ്യപ്പെടാതെ പോവുന്നത് നിരാശാജനകമാണ്. ഈ സാഹചര്യത്തിൽ വനവും വന്യജീവികളും പ്രാദേശിക ജനതയ്ക്ക് തങ്ങളുടേത് എന്ന സ്വത്വബോധത്തിൽനിന്ന് നിങ്ങളുടേത് എന്ന ചിന്താഗതിയിലേക്ക് എത്തിച്ചേരുന്നത് അത്യന്തം ആപത്കരമാണ്. കാലാകാലങ്ങളായി ഭരണകൂടങ്ങളെയും നീതിന്യായ വ്യവസ്ഥയെയും തങ്ങളുടെ പ്രകൃതി സംരക്ഷണമെന്ന മൂല്യബോധം ഏതു വിധേനയും നടപ്പിലാക്കാൻ ഉപയോഗപ്പെടുത്തുന്ന പരിസ്ഥിതിക്കാരാണിവിടുള്ളത്. അവരെ വൈരാഗ്യബുദ്ധിയോടെ നോക്കിക്കാണുന്ന ഒരു ജനതക്കുവേണ്ടിയാണ് അവരുടെ നിലനിൽപ്പിന് പരിഹാര മാർഗം നിർദ്ദേശിക്കാൻ പ്രകൃതി ശാസ്ത്രജ്ഞരും പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികളുമടങ്ങിയ ഒരു സംഘത്തെ നിയോഗിച്ചിരിക്കുന്നത് എന്നത് അത്ഭുതപ്പെടുത്തുന്നതാണ്.
വളരെ സുസ്ഥിരമായ പ്രാദേശികഭരണ സംവിധാനമുള്ള ഒരു പ്രദേശമാണ് ഏറ്റവും പ്രശ്നബാധിതമായി ഇപ്പോൾ നിൽക്കുന്നത്. അവിടത്തെ ഒരു ജനപ്രതിനിധിയെയോ പ്രകൃതി സംരക്ഷണം മൂലമുള്ള സാമൂഹിക പ്രശ്നങ്ങളിൽ വൈദഗ്ധ്യമുള്ള ഒരു സാമൂഹിക ശാസ്ത്രജ്ഞനെയോ വിദഗ്ധസമിതിയുടെ ഭാഗമാക്കിയില്ല എന്നത് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള മനുഷ്യ-വന്യജീവി സംഘർഷത്തിന് തുറന്ന ചർച്ചയിലൂടെയുള്ള പരിഹാരം ഇനിയും അകലെയാണ് എന്ന വസ്തുത അരക്കിട്ടുറപ്പിക്കുന്നു. വിവേകബുദ്ധിയുള്ള മനുഷ്യർ വിവേകരഹിതരായ അപ്രായോഗിക പ്രകൃതി സംരക്ഷണത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നത് സാമൂഹിക അരാജകത്വത്തിന് മാത്രമല്ല വനം-വന്യജീവി സംരക്ഷണത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന സാഹചര്യവുമാണ് സൃഷ്ടിച്ചിരിക്കുന്നത്.
(ലേഖിക മഹാത്മാഗാന്ധി സർവകലാശാലയിൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് പോസ്റ്റ് ഡോക്ടറൽ ഗവേഷകയാണ്.)