റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്‍റെ മോചനത്തിനായുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി റിയാദിലെ നിയമ സഹായസമിതി അറിയിച്ചു. റഹീമിന്‍റെ ഇരുപത് വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. കേസ് നടപടികൾ വൈകുന്നതിൽ യാതൊരുവിധ അസ്വാഭാവികതയുമില്ലെന്ന് സഹായ സമിതി വ്യക്തമാക്കി.
വർഷങ്ങൾ പഴക്കമുള്ള കേസായതിനാൽ നിയമപരമായ ചില സ്വാഭാവിക നടപടിക്രമങ്ങൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. നിലവിൽ സൗദിയിൽ പെരുന്നാൾ അവധിയാണെങ്കിലും പ്രധാന വകുപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
വരുന്ന ഞായറാഴ്ചയോടെ ബാക്കി നടപടികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജയിൽ മോചനത്തിനുശേഷമായിരിക്കും എമർജൻസി സർട്ടിഫിക്കറ്റിൽ എക്സിറ്റ് വീസ ലഭ്യമാക്കുക. ഇതിനായി ഇന്ത്യൻ എംബസിയും അഭിഭാഷകരും നിരന്തരം ശ്രമിച്ചുവരികയാണെന്നും റിയാദ് സഹായ സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 2006-ലാണ് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുൾ റഹീം ജയിലിലാകുന്നത്.
Tags : Abdul Rahim Legal Aid Committee case