ടെൽ അവീവ്: ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ യഹൂദരരെ ലക്ഷ്യമിട്ട ഭീകരാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഓസ്‌ട്രേലിയൻ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു ആരോപിച്ചു.
ഓസ്ട്രേലിയ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നുവെന്ന പ്രഖ്യാപനത്തെ തുടർന്ന് മൂന്ന് മാസം മുൻപ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിന് അയച്ച കത്തിനെക്കുറിച്ച് നെതന്യാഹു പരാമർശിച്ചു. നിങ്ങളുടെ നയം ജൂതവിരുദ്ധതയുടെ തീയിൽ എണ്ണ ഒഴിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നേതാക്കൾ നിശബ്ദരായിരിക്കുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുമ്പോൾ പടരുന്ന അർബുദമാണ് ജൂത വിരുദ്ധതയെന്നും നെതന്യാഹു വിമർശിച്ചു.
ആക്രമണത്തിൽ 29 പേർക്ക് പരിക്കേറ്റിരുന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17ഓടെയാണ് സംഭവം. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ ദിവസമാണ് വെടിവയ്പുണ്ടായത്.