വാഷിംഗ്ടൺ ഡിസി: എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫെബ്രുവരി ഒന്നുമുതൽ അധിക തീരുവ നിലവിൽ വരുമെന്നും ട്രംപ് അറിയിച്ചു. ഗ്രീൻലൻഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ പിന്തുണയ്ക്കാത്തതിന്റെ പേരിലാണ് അധിക തീരുവ ചുമത്തിയിരിക്കുന്നത്.
ഡെന്മാർക്ക്, ജർമനി, ഫ്രാൻസ്, യുകെ, നെതർലൻഡ്സ്, ഫിൻലൻഡ്, നോർവേ, സ്വീഡൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കാണ് ട്രംപ് ശിക്ഷാ തീരുവ ചുമത്തിയത്. യുഎസിന്റെ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് അനിവാര്യമാണെന്നാണ് ട്രംപിന്റെ നിലപാട്. എന്നാൽ ഈ നിലപാടിനെ യൂറോപ്യൻ രാജ്യങ്ങൾ അടക്കം എതിർക്കുന്നു.
റഷ്യയും ചൈനയും ഗ്രീൻലൻഡിനെ കൈയടക്കി അമേരിക്കയ്ക്ക് നേരെ തിരിയുമോ എന്നും ട്രംപ് ആശങ്കപ്പെടുന്നു. ഗ്രീൻലൻഡ് അമേരിക്കയുടെ സ്വന്തമാകുന്നതുവരെ താരിഫ് നിലനിൽക്കുമെന്നും അമേരിക്കൻ നടപടികളെ പിന്തുണച്ചില്ലെങ്കിൽ ജൂൺ ഒന്നു മുതൽ താരിഫുകൾ 25 ശതമാനമായി ആയി വർധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. നേരത്തെ ഇറാനുമായി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് മേലും ട്രംപ് അധിക നികുതി ചുമത്തിയിരുന്നു.
Tags : Greenland take over Eight countries additional 10 percent tax